ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 51

നാഗമാഹാത്മ്യം...

ഭാഗം: 51

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാലമായപ്പോൾ വിഷ്ണു ഭഗവാൻ അയോദ്ധ്യയിൽ ദശരഥമഹാരാജാവിന്റെ പുത്രനായി ജനിച്ചു. രാമൻ എന്ന പേരിൽ വളർന്നു. മിഥിലാരാജ്യത്തെ ജനകമഹാരാജാവിന്റെ പുത്രി സീതാദേവിയെ വിവാഹം കഴിച്ചു. പിതാവിന്റെ സത്യപാലനത്തിനായി പത്നി സീതാദേവിയോടും അനുജൻ ലക്ഷ്മണ നോടും കൂടി 14 വർഷം വനവാസത്തിനു പോയി. രാവണവധമായിരുന്നു ഉദ്ദേശം. അനന്തമൂർത്തി (സങ്കർഷണമൂർത്തി) രാമന്റെ അനുജനായി ലക്ഷ്മണനെന്ന നാമധേയത്തിൽ ഒപ്പം കൂടിയതാണ്. രാവണിയെ വധിക്കുക എന്നതായിരുന്നു ലക്ഷ്മണന്റെ കർത്തവ്യം. വനവാസത്തിനിടെ ലങ്കാധിപൻ മായാസീതയെ കണ്ടു. മോഹമേറി. ശാപഭയത്താൽ നില്ക്കുന്ന നിലയിൽ നിന്ന സ്ഥലത്ത് നിന്ന് പൊക്കി രഥത്തിൽ വച്ച് ലങ്കയിൽ കൊണ്ടുപോയി ശിംശുപാ വൃക്ഷച്ചുവട്ടിൽ ഇരുത്തി. നാലു രാക്ഷസികളെ കാവലുമിരുത്തി. ജ്യേഷ്ഠൻ ചെയ്തത തെറ്റാണെന്നും ദേവിയെ മടക്കി കൊടുത്തു രാമനെ ശരണം പ്രാപിച്ചാൽ രക്ഷകിട്ടുമെന്നും വിഭീഷണൻ വിനീതമായി ഉണർത്തിച്ചു . ഇതുകേട്ടു കോപിച്ച രാവണന് വിഭീഷണന്റെ ധർmma ശാസ്ത്രമൊന്നും ഇഷ്ടപ്പെട്ടില്ല. അതിനാൽ വിഭീഷണനെ ആട്ടിപായിച്ചു. രാമ ഭക്തനായ രാവണസോദരൻ ശ്രീരാമനെ ശരണം പ്രാപിച്ചു. അദ്ദേഹം അഭയം നല്കി.

ശ്രീരാമൻ ലക്ഷ്മണനുമൊന്നിച്ച് സീതാന്വേഷണാർത്ഥം വനാന്തരങ്ങളിൽ സഞ്ചരിക്കവെ ഹനുമാനെ കണ്ടുമുട്ടി, സുഗ്രീവന്റെ കൂടെ കൂടിയിരുന്ന ഹനുമാനെ സഹായത്തിനു ലഭിച്ചു. ഹനുമാന്റെ ഇച്ഛയനുസരിച്ച് അദ്ദേഹത്തിന്റെ സ്വാമി സുഗ്രീവനുമായി സഖ്യം ചെയ്തു.സീതാന്വേഷണത്തിനു സഹായിക്കാമെന്ന് സുഗ്രീവനും ബാലിയെ വധിച്ച് കിഷ്ക്കിന്ധയിലെ രാജാവാക്കാമെന്ന് രാമനും തമ്മിൽ അന്യോന്യം സഖ്യം ചെയ്തു. രാമൻ ആദ്യം തന്നെ വാക്കുപാലിച്ചു . സുഗ്രീവൻ സീതാന്വേഷണാർത്ഥം നാലു ദിക്കിലേയ്ക്കും വാനരപ്പടയെ നിയോഗിച്ചു. ജാംബവാൻ നേതാവായിരുന്നു. ഇപ്രകാരം ദേവസഭയിൽ വച്ചരുളി ചെയ്ത പോലെ രാവണവധത്തിന് ശ്രീരാമനും , ഹനുമാനും, ജാബവാനും വിഭീഷണനുമെല്ലാം ഒ ത്തുകൂടി പദ്ധതി തയ്യാറാക്കി. തെക്കുദിക്കിലേയ്ക്ക് പോയവരിൽ ഹനുമാൻ സമുദ്രം ചാടി കടന്ന് ലങ്കയിലെത്തി. ലങ്കാലക്ഷ്മി അവിടെ വസിക്കുന്നിടത്തോളം ശത്രുക്കൾ എവിടെ പ്രവേശനം അസാധ്യമായതിനാൽ മാരുതി ലങ്കാലക്ഷ്മിയെ അവിടെന്നു പറഞ്ഞയച്ചു. ലങ്കയിൽ പ്രവേശിച്ചു സീതാമാതാവിനെ ദർശിച്ചു . രാവണന്റെ ഉദ്യാനമെല്ലാം തകർത്തു. ചോദിക്കാൻ വന്ന രാവണപുത്രൻ അക്ഷകുമാരനേയും പടയേയും കൊന്നു. രാവണിയുടെ ബ്രഹ്മാസ്ത്രത്തെ മാനിച്ചു കിടന്നു. രാവണ സഭയിലെത്തി. ലങ്കേശൻ ഹിതോപദേശം ചെയ്തു. ലങ്കാ ഒരു പരിധിവരെ ചുട്ടു പൊട്ടിച്ചു. തിരിയെ സമുദ്രം കടന്ന് ശ്രീ രാമസ്വാമിയെ വിവരമറിയിച്ചു. രാമനും ലക്ഷ്മണനും വാനരപ്പടയും സുഗ്രീവനും വിഭീഷണനും ഹനുമാനുമൊന്നിച്ച് സമുദ്ര ത്തിൽ ചിറകെട്ടി ലങ്കയിലെത്തി. ഘോരയുദ്ധം നടന്നു.

യുദ്ധത്തിനിടയിൽ ഒരു ദിവസം രാവണി തന്റെ നാഗാസ്ത്രം പ്രയോഗിച്ച് എല്ലാവരേയും വീഴ്ത്തി. രാമാദികളെ ജയിച്ചു എന്ന് വീമ്പിളക്കി ലങ്കയിലെത്തി പിതാവിനെ വിവരമറിയിച്ചു. നാഗപാശത്താൽ എല്ലാവരും മൃതരായതു കണ്ട് ദുഃഖിച്ച് ശ്രീരാമൻ ലക്ഷ്മണന്റെ ദേഹത്തിൽ വീണു മോഹാലാസ്യപ്പെട്ടു . ദേവഗണങ്ങൾ ഇതുകണ്ട് നാഗാരിയെ സ്തുതിച്ചു. ഈ സമയം വൈകുണ്ഠത്തിൽ അന്ധകാരം പരന്നു. പെട്ടന്ന് പക്ഷിരാജൻ ചിറകടിച്ചു പറന്ന് യുദ്ധക്കളത്തിലെത്തി. ഗരുഡന്റെ ചിറകടിയേറ്റപ്പോൾ തന്നെ വിഷജ്വാലകൾ അകന്നു തുടങ്ങി. ദേവകൾ സ്തുതിച്ചു വീണ്ടും വീണ്ടും

ശ്രീ ഗരുഡായ നമഃ ശ്രീ ഗരുഡായ നമഃ ശ്രീ വൈനതേയായ നമഃ
കുങ്കുമാങ്കിതഗാത്രായ കുന്ദായ ധവളായ ച
വിഷ്ണുവാഹനരൂപായ പക്ഷിരാജനമോ നമഃ

ഗരുഡൻ പ്രസാദിച്ചു സന്തോഷിച്ചു നാഗപാശം വേർപെടുത്തി. എല്ലാവരേയും രക്ഷിച്ചു. മൃതരായി എന്നു കരുതിയ എല്ലാവരും ജീവിച്ചെഴുന്നേറ്റു . നല്ല ഉഷാറായി. ഗരുഡായ നമഃ ഗരുഡായ നമഃ ഏവരും സ്തുതിച്ചു.

ഗരുഡൻ ശ്രീരാമ സ്വാമിയെ താണു വണങ്ങി സ്തുതിച്ചു വാഴ്ത്തി പറഞ്ഞു. ഹേ സ്വാമിൻ, ത്രിമൂർത്തികളും, നാലു വേദങ്ങളും, പഞ്ചഭൂതങ്ങളും , ആറുശാസ്ത്രങ്ങളും, സപ്തർഷികളും ഏകാദശരുദ്രൻമാരും. ആദിത്യൻമാരും എന്നുവേണ്ട ത്രിലോകത്തുള്ളവരെല്ലാം അങ്ങയുടെ കടാക്ഷവീക്ഷണത്തിനായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ വണങ്ങുന്നു . ദുഷ്ടനിഗ്രത്തിനും ശിഷ്ടപരിപാലനത്തിനും ധർമ്മരക്ഷയ്ക്കുമായി അങ്ങ് മായാവിദ്യകൾ കാണിക്കുന്നു. അടിയനെ ഈ മായയിലകപ്പെടുത്തരുതേ. അവിടുത്തെ മായ അടിയനും അറിവുള്ളതാണല്ലോ?

പാശം വേർപെട്ടെങ്കിലും നശിപ്പിക്കാൻ സാധിച്ചില്ല. വീണ്ടും ഒരു പ്രാവശ്യം രാവണി വിചാരിച്ചു രാമലക്ഷ്മണൻമാരെ ഇല്ലാതാക്കിയാൽ യുദ്ധം തന്നെ തീർന്നു. സുഖമായി ലങ്കയിൽ വാഴാം. അതിനായി രാവണി രാമലക്ഷ്മണൻമാരെ നാഗപാശത്താൽ ബന്ധിച്ച് ആരും കാണാതെ മാറ്റി . എല്ലാവരും പക്ഷീന്ദ്രനായ നാഗാരിയെ സ്തുതിച്ചു. പോരാത്തതിന് നിമിത്തം കണ്ട് (വൈകുണ്ഠത്തിൽ അന്ധകാരം പരക്കും) നാഗാരി എത്തി രാമലക്ഷ്മണൻമാരെ നാഗപാശത്തിൽ നിന്നും മോചിപ്പിച്ചു.നാഗപാശത്തെ ഭൂജിച്ചു. അപ്രകാരം ശ്രീ പരമേശ്വരൻ കൊടുത്ത വരം ഫലിച്ചു . നാഗാരി തൃപ്തനായി. ഗരുഡന്റെ അപേക്ഷയനുസരിച്ച് രാമദേവസ്പർശത്താൽ പുളകിതനായി. രാമദേവനെ സ്തുതിച്ചു തിരിച്ചു പോയി.

വാസ്തവത്തിൽ ഭഗവാൻ വിചാരിച്ചാൽ ഒരുനൊടിയിടകൊണ്ട് രാവണനെ കൊല്ലുന്നതിനോ , നാഗപാശം വേർപെടുത്തുന്നതിനോ സാധിക്കായ്കയല്ല. പിന്നെന്താണ് അതു ചെയ്യാഞ്ഞതെന്നല്ലേ ? കാരണമുണ്ട് . തന്റെ ഒരു ചെറുവിരലാൽ ഈ ലോകം സൃഷ്ടിച്ചു കാത്തഴിക്കുന്നതിന് അദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. ഗീതയിൽ അതു പറയുന്നുണ്ട്.

വിഷ്ടഭ്യാഹമിദം കൃത്സ്നമേകാം ശേനസ്ഥിതോ ജഗത്. അങ്ങനെയുള്ള ഭഗവാൻ അതു ചെയ്യാത്തത് ? രാമൻ മനുഷ്യനായിട്ടാണ് അവതരിച്ചത്. അപ്പോൾ മനുഷ്യൻ ചെയ്യുന്നതുപോലെ വേണം ചെയ്യാൻ. മനുഷ്യോചിതമായ കർമ്മങ്ങൾ ചെയ്ത് മനുഷ്യനു പാഠമാകാൻ മാതൃകയാകാൻ മാത്രമാണ് ജീവിച്ചത്. ഒരു മനുഷ്യൻ എങ്ങനെയൊക്കെയായിരിക്കണം എന്നാണ് രാമൻ ലോകത്തിന് ബോധ്യപ്പെടുത്തിയത്.

ഗരുഡൻ നാഗപാശം വേർപെടുത്തി എല്ലാവരേം രക്ഷിച്ചു. ശ്രീരാമദേവനെ സ്തുതിച്ചു പോയി.എന്നാൽ തന്റെ കർമ്മത്തിൽ അഭിമാനം പൂണ്ട് നാഗാരി നാരദർഷിയോടു ചോദിച്ചു ഹേ! മുനേ! ഭഗവാനായ വിഷ്ണുവിനുപോലും നാഗപാശത്തെ വേർപെടുത്താനായില്ലല്ലോ ? എനിക്കല്ലേ അതു ചെയ്യാൻ സാധിച്ചത്? (താൻ അത്ര വലിയ ശക്തിശാലിയല്ലേ എന്ന ഒരഹന്ത ഉണ്ടായിയെന്നർത്ഥം) അതിനു കാരണമെന്താണ്? നാരദർഷി പറഞ്ഞു അതൊന്നും എനിക്കറിയില്ല . ബ്രഹ്മദേവനോടു ചോദിച്ചാൽ പറയുമായിരിക്കും. ഗരുഡൻ ബ്രഹ്മലോകത്തെത്തി വിധാതാവിനോടു ചോദിച്ചു. എനിക്കറിയില്ലന്നും ലോകപാലകനായ വിഷ്ണുദേവനോടു ചോദിക്കാൻ പറഞ്ഞു. ഗരുഡൻ വൈകുണ്ഠത്തിലെത്തി ചോദ്യമുന്നയിച്ചു. അദ്ദേഹം അരുളിചെയ്തു. അത് പരമേശ്വരനോടു ചോദിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. പക്ഷീന്ദ്രൻ നേരെ കൈലാസത്തിലെത്തി മഹാദേവനോടു ചോദിച്ചു . അദ്ദേഹം പറഞ്ഞു ഇതിനുത്തരം എനിക്കിപ്പോൾ പറയാനാവില്ല. സുമേരൂ പർവ്വതത്തിന്റെ മുകളിൽ ഒരരയാൽ നില്പുണ്ട്. അതിൽ ഒരു കാകൻ വസിക്കുന്നുണ്ട്. ആ കാകനെ ദർശിച്ച് അവന്റെ സഹവാസത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വിഷ്ണുവാഹൻ നേരെ സുമേരുവിലെത്തി. ഗരുഡൻ കണ്ടു , കാകന്റെ ചുറ്റും പലതരം പക്ഷികൾ കൂടിയിരിക്കുന്നു.

കാകൻ എന്തോ പറയാൻ ഭാവിക്കുന്നു. ഗരുഡനെ കണ്ടയുടനെ കാകൻ വളരെ ബഹുമാനപുരസ്സരം അദ്ദേഹത്തിനു സ്വാഗതമരുളി. ഇരിപ്പടം സജ്ജമാക്കി ആസനസ്ഥനാക്കി. വരവിന്റെ ഉദ്ദേശ്യം എന്താണന്നു തിരക്കി . ആ സമയം പക്ഷിരാജൻ കാകഭൂശുണ്ഡിയോട് ഓരോന്ന് ചോദിക്കുകയും കാകൻ അതിനുത്തരം പറയുകയും ചെയ്യുന്നതാണ് കാകഭൂശുണ്ഡി ഗരുഡസംവാദം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 50

നാഗമാഹാത്മ്യം...

ഭാഗം: 50

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശിവൻ നാഗഭൂതത്തിനോടു പറഞ്ഞു. ഇനി നീ വൈകുണ്ഠത്തിൽ പോയി വാണു കൊള്ളൂ. പറഞ്ഞതു കേൾക്കാത്തതിന്റെ ഫലം അനുഭവിച്ചല്ലോ? ഇന്നു മുതൽ നിന്റെ പേര് നാഗപാശം എന്നായിരിക്കും. നിന്നെക്കൊണ്ട് ലോകത്തിന് ധാരാളം ഉപകാരമുണ്ടാകും . നാഗാസ്ത്രം എയ്യുമ്പോൾ നീ അവിടെ എത്തി ചുറ്റിപ്പിണഞ്ഞ് ശത്രുക്കളെ എതിർത്ത് കൊല്ലണം എന്ന് പറഞ്ഞ് നാഗപാശത്തെ വൈകുണ്ഠത്തിലേയ്ക്കയച്ചു.

കാലം കടന്നു. പൊയ്ക്കൊണ്ടേയിരുന്നു. പൗലസ്ത്യൻ' എന്ന തപോധനൻ ധർമ്മതല്പരനായി വാഴുന്നകാലം. കൈകസി എന്ന രാക്ഷസി അവിടെയെത്തി പറഞ്ഞു. എനിക്ക് അങ്ങയുടെ കൂടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കണമെന്നുണ്ട്. അങ്ങയെ പോലെയുള്ള സൽസന്താനങ്ങൾ ആരും ആഗ്രഹിക്കുമല്ലോ ? എനിക്ക് അങ്ങയെപോലെയുള്ള പുത്രരെ തരാൻ കൃപയുണ്ടാകണം . അക്കാലത്ത് ഒരു സ്ത്രീ വന്ന് പുരുഷനോട് സൽസന്താനം ആവശ്യപ്പെടുന്നത് നിഷിദ്ധമല്ല. ധർമ്മാനുസൃതം മുനി കൈകസിയെ വിവാഹം കഴിച്ചു. മുന്നു പുത്രൻമാരും ഒരു പുത്രിയുമുണ്ടായി. മൂത്തപുത്രൻ രാവണനായിരുന്നു. രാവണൻ സിദ്ധികൾ കൈവരിക്കുന്നതിനായി ബ്രഹ്മദേവനെ തപസ്സു ചെയ്തു. വളരെ നാൾ തപസ്സു ചെയ്തിട്ടു ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടില്ല. അതിനാൽ രാവണൻ തന്റെ തല ഓരോന്നായി വെട്ടി ഹോമിച്ചു . പത്താമത്തെ തലയും വെട്ടാൻ ആരംഭിക്കവേ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. വത്സാ , എന്താണു തപസ്സിന്റെ ഉദ്ദേശം? എന്തു വരമാണു നിനക്കു വേണ്ടത് ?

രാവണൻ പ്രഭോ! എനിക്ക് അമരത്വം പ്രദാനം ചെയ്യണം, ബ്രഹ്മാവ് അമരത്വം ലോകത്തിലാർക്കും തന്നെ ലഭിക്കുന്നതല്ല. ജനിച്ചവൻ മരിക്കും നിശ്ചയം. അതിനെ തടുക്കാൻ എനിക്കും സാധ്യമല്ല. ജനനമരണം നിയതിയുടെ നീതിയാണ് . അതിനെ മറികടക്കാൻ ആർക്കും സാധ്യമല്ല. പിന്നെന്തുവരമാണ് വേണ്ടത്? വേണമെങ്കിൽ നിന്റെ മരണം നിനക്ക് തന്നെ തെരഞ്ഞെടുക്കാം. രാവണൻ എങ്കിൽ എന്നെ ഒരു മനുഷ്യനല്ലാതെ മറ്റാരും തന്നെ കൊല്ലരുത്. എന്റെ മരണം ഒരു മനുഷ്യനാൽ മാത്രമേ സംഭവിക്കാവൂ. വരം കൊടുത്തു ബ്രഹ്മാവ് അ പ്രത്യക്ഷനായി.

രാവണൻ ആലോചിച്ചു. താൻ അമരൻ തന്നെയായിരക്കുന്നു. ത്രിമൂർത്തികളാലും, ഇന്ദ്രനാലും , മറ്റാരാലും വധിക്കപ്പെടാത്ത താൻ വെറും കൃമികീടമായിരിക്കുന്ന മനുഷ്യനാൽ വധിക്കപ്പെടുകയോ ? അസംഭവ്യം. ഈ ചിന്തയിൽ രാവണൻ മദമത്തനായി. അവന്റെ രാക്ഷസപ്രവർത്തികൾ ഉണർന്നു. അഹങ്കരിച്ച് ആനന്ദിച്ചുല്ലസിച്ച് നാടുനീളെ നടന്ന് അക്രമപ്രവർത്തികൾ കൊണ്ട് തന്റെ പരാക്രമം തെളിയിച്ചു. മനുഷ്യരേയും, മൃഗങ്ങളേയും , ദേവദാനവൻമാരേയും മാത്രമല്ല താപസൻമാരേയും വെറുതെ വിട്ടില്ല. സുന്ദരികളായ സ്ത്രീജനങ്ങളെ (മനുഷ്യരേയും ദേവാംഗനകളേയും) തന്റെ ചൊല്പടിക്കു നിർത്താൻ തുനിഞ്ഞിരുന്നു. തൻമൂലം അനേക ശാപങ്ങളേയും എല്ക്കേണ്ടതായി വന്നു. രാവണന്റെ ശബ്ദം കേട്ടാൽ ദേവകൾ പോലും വിറച്ചു പോയിരുന്നു. തങ്ങൾ അമൃതാഹാരികളാണ് . അമരൻമാരാണ് എന്നുള്ള ചിന്തപോലും അപ്പോൾ ഇല്ലായിരുന്നു. ഒരിക്കൽ ഇന്ദ്രലോകമാക്രമിക്കാനിരിക്കെ, ദേവകൾ അതറിഞ്ഞ് ഇന്ദ്രൻ മയിലായും, യമൻ പട്ടിയായും എന്നു വേണ്ട ഓരോരുത്തർ ഓരോ രൂപത്തിൽ മാറി നിന്നു. അവനോടെതിരിടാൻ അവർ തയ്യാറായില്ല. അത്രഭയമായിരുന്നു രാവണനെ. അവന്റെ (രാവണന്റെ) ഉപജാപങ്ങളും ഉപദ്രവങ്ങളും അക്രമങ്ങളും സഹിക്കവയ്യാതായപ്പോൾ ഭൂമിദേവി തന്നെ വിഷമിച്ചു. ബ്രഹ്മാവിനോടു പറഞ്ഞു. അങ്ങയുടെ വരദർപ്പത്താൽ രാവണൻ ലോകത്തെ നടുക്കുന്നു. പോം വഴിയുണ്ടാക്കണം. ബ്രഹ്മദേവൻ മഹാദേവനോടു കൂടി ആലോചിക്കാമെന്നു പറ ഞ്ഞു,കൈലാസത്തിലെത്തി എല്ലാവരും. മഹാദേവനും പറഞ്ഞു നമുക്ക് പത്മനാഭനോടു കൂടി കാര്യം ഉണർത്തിക്കണം. അങ്ങനെ എല്ലാവരുമൊത്ത് പാലാഴി വാസനെ ശരണമടഞ്ഞു . അവർ ബോധിപ്പിച്ചു രാവണന്റെ അക്രമം സഹിക്കവയ്യ. ഒരു മനുഷ്യനെ കൊണ്ട് അവനെ വധിക്കാൻ സാധിക്കാവൂ എന്ന വരം അവൻ വാങ്ങിയിട്ടുണ്ട്. ഒരു മനുഷ്യനല്ലാതെ അവനെ വധിക്കാൻ മറ്റാർക്കും സാധ്യമല്ല. സാധാരണ മനുഷ്യൻ അവനെ വധിക്കാൻ അപ്രാപ്തനാണെന്നറിയാമല്ലോ? അതിനാൽ നിന്തിരുവടി മനുഷ്യനായി പിറന്ന് ദശമുഖനെ വധിച്ച് ത്രൈലോക്യം രക്ഷിക്കണം. ഭഗവാൻ അരുളിചെയ്തു തഥാസ്തു . അങ്ങിനെയാകട്ടെ. ഞാൻ രാമനായവതരിച്ച് രാവണനെ കൊന്ന് ത്രൈലോക്യം പാലിക്കുന്നുണ്ട്. ആരും വിഷമിക്കേണ്ട.

എല്ലാവരും തത്തൽസ്ഥാനങ്ങളിൽ പോയി സ്വന്തം പ്രവർത്തി ചെയ്തു കൊള്ളൂ. ബ്രഹ്മസഭകൂടി. ധർമ്മദേവൻമാരെല്ലാം സന്നിഹിതരായി. വിഷ്ണുഭഗവാൻ ചോദിച്ചു ആകട്ടെ രാവണവധത്തിന് നിങ്ങൾക്കാർക്കെങ്കിലും എന്നെ സഹായിക്കാനാകുമോ , അതോ ഞാൻ തന്നെ എല്ലാം ചെയ്യണമെന്നുണ്ടോ ?

ശിവൻ എന്റെ അംശം ഹനുമാനായി പിറന്ന് അങ്ങേയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ആജ്ഞാനുസരണം ചെയ്യുന്നതാണ്. ബ്രഹ്മാവ് പറഞ്ഞു എന്റെ അംശം ജാംബവാനായി പിറന്ന് യുദ്ധത്തിനു വേണ്ടത്ര സഹായം ചെയ്യാം. ധർമ്മദേവൻ ഞാൻ രാവണന്റെ അനുജൻ വിഭീഷണനായി ലങ്കയിലെ വിവരങ്ങളെല്ലാം മനസ്സിലാക്കി യുദ്ധത്തിന് അങ്ങേയ്ക്ക് വേണ്ടത്ര സഹായം ചെയ്യുന്നതാണ്. ഇതെല്ലാം കേട്ട് വിഷ്ണു ദേവൻ പ്രസന്നനായി പറഞ്ഞു തക്കസമയത്ത് നാം അയോദ്ധ്യയിലെ ദശരഥന്റെ പുത്രനായി ജനിക്കും . ധർമ്മരക്ഷ ചെയ്യും ആരും ഇതേ ചൊല്ലി ആകുലപ്പെടേണ്ട. എപ്പോഴൊക്കെയാണോ ലോകത്തിൽ അധർമ്മം പെരുകി ധർമ്മലോപമുണ്ടാകുന്നത്. അപ്പോഴൊക്കെ ഭഗവാൻ അവതാരമെടുത്ത് ധർമ്മരക്ഷ ചെയ്ത് സത്തുക്കളെ രക്ഷിക്കാറുണ്ട്. ഇത് ഗീതയിലും പറയുന്നുണ്ട്

യദായദാഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാത്മ്യഹം പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.

രാവണൻ ശ്രീപരമേശ്വരനെ തപസ്സു ചെയ്ത് പ്രസന്നനാക്കി ദിവ്യാസ്ത്രങ്ങളെല്ലാം സമ്പാദിച്ചു. ദേവിയെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. ഭദ്രകാളിരൂപത്തെയാണ് പ്രസാദിപ്പിച്ചത് . ഭദ്രകാളി പ്രസാദിച്ച് ലങ്കയുടെ രക്ഷയ്ക്കായി തന്റെ ഒരംശമായി ലങ്കാലക്ഷ്മിയെ ലങ്കയിലേയ്ക്കയച്ചു. ലങ്കാലക്ഷ്മി അവിടെ വസിക്കുന്ന കാലത്തോളം രാവണനോ ലങ്കയ്ക്കോ യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും വരം കൊടുത്തു . രാവണൻ അതീവ സന്തുഷ്ടനായി. ലങ്കയിലുടനീളം ഭദ്രകാളി ക്ഷേത്രങ്ങൾ പണിത് പൂജ ചെയ്തിരുന്നു എന്നാണ് പുരാണ കഥകളിൽ പറയുന്നത്...

മയൻ എന്ന അസുരന് പരമേശ്വരസ്വാമിയുടെ പ്രസാദത്താൽ ഒരു മകളുണ്ടായി. അവളുടെ നാമം മണ്ഡോദരി എന്നോതി. ഒരിക്കൽ രാവണൻ മയനെ ആക്രമിക്കാനായി എത്തി. മയൻ രാവണനോടു യുദ്ധം ചെയ്തു ജയിക്കാനുള്ള തന്റേടമില്ലാതെ രാവണനോടു പറഞ്ഞു. എനിക്കങ്ങയോടു യുദ്ധം ചെയ്യണമെന്നു താല്പര്യമില്ല . അങ്ങയുടെ യശസ്സ് എനിക്കറിയാം. എനിക്ക് സുന്ദരിയും സുശീലയുമായ ഒരു മകളുണ്ട്. അവൾ അ ങ്ങേയ്ക്കു യോജിച്ച കളത്രമാണ്. അവളെ വിവാഹം കഴിച്ചു നമുക്ക് ബന്ധുത്വമുറപ്പിക്കാം. രാവണൻ മയന്റെ പുത്രി സ്വാധ്വിയായ മണ്ഡോദരിയെ വിവാഹം കഴിച്ചു. ലങ്കയിൽ ചെന്നു വാണു.

മണ്ഡോദരിയിൽ രാവണനുണ്ടായ ആദ്യസന്താനമാണ് മേഘനാഥൻ. ജനിച്ചയുടൻ തന്നെ ഗംഭീരശബ്ദത്തിൽ മേഘഗർജ്ജനം പോലെ കരഞ്ഞതിനാൽ മേഘനാഥൻ എന്ന പേരിട്ടു. രാവണപുത്രനായതിനാൽ രാവണിയെന്നും ഗർഭം ഉണ്ടായയുടൻ തന്നെ ഗർഭം പൂർണ്ണമായി ഉടനെ തന്നെ പ്രസവിച്ചതിനാൽ കാനീനൻ എന്നും പേരുകിട്ടി . കൂടാതെ പരമേശ്വരനെ കഠിന തപസ്സാൽ പ്രീതിപ്പെടുത്തി സകലവിധമായb, വിദ്യകളും വശമാക്കിയതിനാൽ മായാവിയെന്നും, ഇന്ദ്രനെ ജയിച്ചതിനാൽ ഇന്ദ്രജിത്തെന്നും പേരുണ്ട്. രാവണിയുടെ തപസ്സിൽ സന്തുഷ്ടനായ ശിവൻ ഇന്ദ്രജാലം, മഹേന്ദ്രജാലം, സ്തംഭനം, ഉച്ചാടനബി , മാരണം, മോഹനം, വശ്യം തുടങ്ങിയ അറുപത്തിനാലു വിദ്യകളും അവനുവശമാക്കി കൊടുത്തു. കൂടാതെ നാഗാസ്ത്രവും കൊടുത്തു. നാഗപാശം എന്നവരായുധത്തോ ടൊപ്പം ഇവയെല്ലാം പ്രയോഗിക്കുന്ന മായാവി എന്ന പേര് ശിവഭഗവാൻ കൊടുത്തതാണ്. ഈ അസ്ത്രങ്ങളെല്ലാം സമ്പാദി ച്ചുവന്നപ്പോഴാണ് രാവണൻ ദേവലോകത്തു യുദ്ധം ചെയ്യുകയാണെന്നറിഞ്ഞ്. ഉടനെ ദേവലോകത്തെത്തി. ഇന്ദ്രനെ ബഹ്മാസ്ത്രം തൊടുത്തു വീഴ്ത്തി . ബ്രഹ്മാസ്ത്രത്തെ മാനിച്ച് ഇന്ദ്രൻ അവിടെ വീണുകിടന്നു. ഉടനെ രാവണിനാഗപാശത്താൽ ഇന്ദ്രനെ വരിഞ്ഞു മുറുക്കി കെട്ടി രഥത്തിലെടുത്തു ലങ്കയിൽ കൊണ്ടുപോയി കാരാഗ്രഹത്തിൽ വച്ചു. നാഗപാശം വേർപെടുത്തി ഇന്ദ്രനെ ചങ്ങലയ്ക്കിട്ടു. അന്നുമുതൽ രാവണി ഇന്ദ്രജിത്ത് എന്ന പേരിലറിയപ്പെട്ടു.

ഇതറിഞ്ഞ ബ്രഹ്മാവ് ലങ്കാധിപനോടു ചോദിച്ചു നിനക്ക് ഇന്ദ്രനെ ജയിക്കണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. അതോ ലങ്കയിലെ തടവിൽ ഇന്ദ്രൻ എന്നും കഴിയണമെന്നുണ്ടോ ? രാവണൻ പറഞ്ഞു എനിക്ക് ഇന്ദ്രനെ കാരാഗ്രഹത്തിൽ വയ്ക്ക് ണമെന്നില്ല. രാവണിയാണ് അതു ചെയ്തത്.അവനോടു ചോദിക്കട്ടെ. രാവണിയെ വരുത്തി. ബ്രഹ്മാവു ചോദിച്ചു . ഹേ രാവണി , ഇന്ദ്രൻ അല്പനാളായല്ലോ കാരാഗ്രഹത്തിൽ കിടക്കു ന്നു. വിട്ടയച്ചാൽ വേണ്ടില്ല. ബ്രഹ്മാവിന്റെ അപേക്ഷമാനിച്ച് ഇന്ദ്രനെ വിട്ടയച്ചു. ഇന്ദ്രജിത്തിന്റെ പേരും പെരുമയും വർദ്ധിച്ചു. നാഗപാശം രാവണി സൂക്ഷിച്ചു. നാഗപാശം നാഗാസ്ത്രം എ ല്ലാം രാവണിക്കു വശംവദരായി.

ഗരുഡന് പണ്ട് പരമേശ്വരസ്വാമി വരം കൊടുത്തിരുന്നു. നിനക്ക് നാഗപാശത്തെ ഭൂജിക്കാനുള്ള ഒരവസരം വരും. അന്ന് നീ അതുപാഴാക്കരുത്. പക്ഷിരാജൻ അതു മറക്കാതെ ഓർത്തിരിക്കയായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കൽ ഭഗവാൻ നാരായണനും പക്ഷിരാജനും തമ്മിൽ വൈകുണ്ഠത്തിൽ വച്ചു കാണാനിടയായി . അന്നു ഭഗവാൻ ശ്രീനാരായണൻ അരുളി ചെയ്തു. രാമാവതാരശേഷം ലങ്കയിൽ വച്ച് രാമ രാവണയുദ്ധം നടക്കും ആ യുദ്ധത്തിൽ രാവണപുത്രനായ രാവണി നാഗപാശം തൊടുക്കും , ആ അവസരത്തിൽ വൈകും അന്ധകാരമയമാകും . തൽക്ഷണം നീ അവിടെയെത്തി നാഗപാശം കൊത്തി അറുത്ത് പോരണം. ഗരുഡൻ ഇതെല്ലാം ഓർത്തു പാർത്തിരിന്നു.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ
                  

നാഗമാഹാത്മ്യം - 49

നാഗമാഹാത്മ്യം...

ഭാഗം: 49

61. നാഗപാശം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശ്രീ പരമേശ്വരൻ നാഗങ്ങളെ തന്റെ വരുതിയിൽ നിർത്തുകയും തന്റെ ശിരോഭൂഷണമായും ആഭരണമായി കണ്ഠത്തിലും സ്ഥാനം നല്കി അനുഗ്രഹിച്ചു. കൂടാതെ മന്ത്രസിദ്ധികൊണ്ട് നാഗങ്ങളെ അസ്ത്രമായും ഉപയോഗിച്ചിരുന്നു. ത്രിമൂർത്തികളും നാഗാസ്ത്രത്തെ ശത്രു സംഹാരത്തിനായും ശത്രുക്കളിൽ നിന്നു രക്ഷകിട്ടാനുമായി അവയെ ഉപയോഗിക്കുന്നു . വളരെ ശ്രദ്ധാഭക്തിയോടു കൂടി തപസ്സു ചെയ്തു പ്രീതിപ്പെടുത്തുന്ന യോഗ്യനായ ഭക്തനും നാഗാസ്ത്രം ലഭിച്ചിരുന്നു. (പ്രദാനം ചെയ്തിരുന്നു). മന്ത്രം ചൊല്ലി (നാഗമന്ത്രം) . അസ്ത്രം പ്രയോഗിച്ചാൽ ആ അസ്ത്രം ഏല്ക്കുന്നവ ന്റെ ശരീരത്തിൽ അനേകം സർപ്പങ്ങളായി ചുറ്റി വരിഞ്ഞ് അവർഅവന്റെ കഥ കഴിക്കുന്നതിനുള്ള ശക്തിയാണ്.

അതു ലഭിക്കുന്നതിന് കഠിനമായ തപഃശക്തിയും ഭക്തിയും ആവശ്യമാണ്. ഭക്തൻ ദുഷ്ടനാണോ, ശിഷ്ടനാണോ എന്നൊന്നുമല്ല മൂർത്തികൾ നോക്കുന്നത്. ഭക്തിയുടേയും തപസ്സിന്റേയും ഫലം ഭക്തനു കിട്ടിയിരിക്കണമെന്നാണ്. ഈ തത്വം വച്ചാണ് ഹിരണ്യാക്ഷൻ , രാവണി തുടങ്ങിയ ദുഷ്ടൻമാർക്കും അസ്ത്രലാഭമുണ്ടായത് . ആര് കഠിനവ്രതത്തോടെ തപസ്സു ചെയ്താലും ഫലം കൊടുക്കേണ്ടത് ധർമ്മം മാത്രമാണ്. വരപ്രാപ്തി പിന്നെ ദുഷ്ടൻമാരെ മദമത്തരാക്കുക എന്നുള്ളത് വേറെ കാര്യം, ഭവിഷ്യത്തെ ഓർത്ത് വരം കൊടുക്കാതിരിക്കുന്നത് ധർമ്മ വിരുദ്ധമാണ്. അതാണ് ആരു ഭജിച്ചാലും സിദ്ധിനേടാൻ സാധിക്കുന്നത്. വരം നേടാൻ സാധിക്കുന്നത് . ഇതു പോലെയുള്ള വരം നേടിയ ഒരു ഭക്തനായിരു ന്നു നാഗാസുരൻ. അവൻ വരപ്രാപ്തി കൊണ്ട് മദിച്ചുല്ലസിച്ചിരുന്ന ഒരു ദുഷ്ട അസുരനായിരുന്നു. അവനും തപസിദ്ധി കൊണ്ട് നാഗാസ്ത്രം ലഭിച്ചിരുന്നു.

അവൻ (നാഗാസുരൻ) മഹേന്ദ്രപുരിയിൽ വാഴുന്ന കാലം. തന്റെ വീരപരാക്രമത്താൽ ലോകങ്ങളെ ജയിച്ചു കീഴടക്കി.ദേവൻമാർക്കിതറിഞ്ഞ് അസ്വസ്ഥത വർദ്ധിച്ചു. അവർ അഹമിഹയാ ഓടി നടന്നു. എന്തു ചെയ്യേണ്ടു എന്നായി . നാഗാസുരനെ നേരെ എതിർത്തു തോല്പ്പിക്കുന്ന കാര്യം അവർക്ക് ഓർക്കാനും കൂടി വയ്യായിരുന്നു. അവർ നേരെ ബ്രഹ്മാവിനെ കണ്ടു സങ്കടമുണർത്തിച്ചു. തന്നെ കൊണ്ടു മാത്രം അവനെ തടുക്കാൻ സാധ്യമല്ലെന്നും ശ്രീ ശങ്കരനോടു കൂടി കാര്യം ഉണർത്തിക്കാമെന്നും പറഞ്ഞു. ശങ്കരൻ പറഞ്ഞു. ഞാൻ തന്നെ ഇതിനു പോരാ , നമുക്ക് വിഷ്ണുവിനെ കൂടി കാര്യം അറിയിക്കണം. പാലകൻ അദ്ദേഹമാണല്ലോ ? ത്രിമൂർത്തികൾ ഒന്നിച്ച് നാഗാസുരനെ എതിർക്കാൻ പദ്ധതി തയ്യാറാക്കി.

അപ്പോഴേയ്ക്കും നാഗാസുരൻ തന്റെ സേനാനായകനായ വീരസേനനെ ദേവലോകം കീഴടക്കാനായി നിയോഗിച്ചു. സേനാനായകൻ വമ്പിച്ച സന്നാഹത്തോടെ ദേവലോകത്തെത്തി ആക്രമണം തുടങ്ങി. ത്രിമൂർത്തികളും വാർത്തയറിഞ്ഞെത്തി . ഘോരയുദ്ധം നടന്നു. യുദ്ധമധ്യേ വീറോടെ , വാശിയോടെ പോരാടുന്ന വീരസേനനെ കണ്ട് വിഷ്ണുദേവൻ നാഗാസ്ത്രം പ്രയോഗിച്ചു. അത്ഭുതമെന്നു പറയട്ടെ, അവൻ ആ അസ്ത്രം തന്റെ കയ്യാൽ പിടിച്ചെടുത്തു.

ശിവന്റെ ത്രിശൂലത്തിനും അവനെ വീഴ്ത്താനായില്ല.ത്രിമൂർത്തികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും വീരസേനനെ ഒന്നും ചെയ്യാനായില്ല. അപ്പോൾ അവർക്കു മനസ്സിലായി ഈ അസുരൻ നിസ്സാരനല്ല . അവനെ അത്ര എളുപ്പം കൊല്ലാൻ സാധ്യമല്ല. ത്രിമൂർത്തികളേയും ജയിച്ചു എന്ന ആഹ്ലാദത്തോടെ അവൻ മടങ്ങി പോയി.

ത്രിമൂർത്തികളാലോചിച്ചു. എങ്ങിനെയാണ് ഇവിടെ ഇവനെ വധിക്കുക. ഒടുവിൽ ഒരു ഹോമം നടത്താൻ തീരുമാനിച്ചു. ബ്രഹ്മദേവന്റെ നേതൃത്വത്തിൽ എല്ലാ ദേവൻമാരുമൊന്നിച്ച് അതിഭയങ്കരമായ ഹോമം ആരംഭിച്ചു. അതിന്റെ അവസാനത്തിൽ ഹോമ കുണ്ഡത്തിൽ നിന്ന് ഒരു ഉഗ്രഭൂതം ജാതനായി . ഹുങ്കുരം ചെയ്ത് ത്രിമൂർത്തികളുടെ കൽപ്പന കാത്തുനിന്നു. ത്രിമൂർത്തികൾ കല്പിച്ചു മഹേന്ദ്രപുരിയിൽ ചെന്ന് നാഗാസുരനെ വധിച്ചു വരണം. അതിദുഷ്ടനായ അവന്റെ ഉപദ്രവത്താൽ ത്രിലോകവും കഷ്ടപ്പെടുന്നു. അവരെയെല്ലാം രക്ഷിക്കാൻ ഈ ഒരൊറ്റ പോം വഴിയേയുള്ളു. പോകു ജയിച്ചുവരൂ.ത്രിമൂർത്തികളുടെ ആജ്ഞാനുസരണം ഭൂതം നട കൊണ്ടു.

അതൊരു നാഗഭൂതമായിരുന്നു. അതിന്റെ അലർച്ചയും , ഹുങ്കാരവും കേട്ടാൽ ഭയപ്പെട്ടു പോകുമായിരുന്നു. അതിന്റെ വിഷജ്വാലകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാനാകുമായിരുന്നില്ല. അത്ര ഉഗ്രനായിരുന്നു നാഗഭൂതം . അതു നേരെ നാഗാസുരന്റെ നഗരിയിലെത്തി ഒരലർച്ച കൊണ്ട് തന്റെ സാന്നിദ്ധ്യം അറിയിച്ചു. കോപം കൊണ്ടു ജ്വലിച്ച നാഗാസുരൻ സേനാനായകനെ അവനെ എതിരിടാൻ അയച്ചു. നാഗഭൂതത്തിനോടെ തിർത്തു നില്ക്കാനുള്ള ഭുജബലം അവനില്ലായിരുന്നു. യുദ്ധത്തിൽ ഭൂതം അവനെ വിഴുങ്ങി . സേനാനായകൻ തിരിച്ചു വരാതീരുന്നപ്പോൾ നാഗാസുരൻ വീരകേസരിയായ മന്ത്രിയേയും പടകളേയും അയച്ചു. ആ ഭൂതം അവരെയെല്ലാം വിഴുങ്ങി തൃപ്തിയടഞ്ഞു. വിവരമറിഞ്ഞ നാഗാസുരൻ യുദ്ധക്കളത്തിലെത്തി. നാഗത്തെ നോക്കി.

നാഗാസുരനെ നേരിൽ കണ്ടനാഗം ചോദിച്ചു അല്ലാ നീ മുൻപേ മരിക്കുന്നുവോ, അതോ പടകളുടെ നാശം കണ്ടിട്ടു മരിക്കുന്നുവോ ? അസുരൻ പറഞ്ഞു ഇതിനുത്തരം നാവു കൊണ്ടല്ല, ബാണം കൊണ്ടാണ് നൽകുന്നത്. ഇരുവരും അസ്ത്രശസ്ത്രങ്ങൾ പ്രയോഗിച്ചു . അസുരന്റെ അമ്പുകളെല്ലാം വിഷാഗ്നിയിൽ എരിഞ്ഞു. അതുകണ്ട് നാഗത്തിന്റെ നേരെ ചാടിയ അസുരനെ നാഗഭൂതം കയ്യോടെ വിഴുങ്ങി. ത്രിമൂർത്തികളുടെ അനുഗ്രഹത്താൽ വന്ന കാര്യം സാധിച്ച നാഗഭൂതം ഈ സന്തോഷവാർത്ത അവരെ അറിയിക്കാനായി നേരെ അങ്ങോട്ടു നടന്നു ത്രിമൂർത്തികളെ കാര്യമറിയിച്ചു. വാർത്തയ റിഞ്ഞ് എല്ലാവർക്കും സന്തോഷമായി. നാഗാസുരനിൽ നിന്നും ലോകരക്ഷ നിർവ്വഹിച്ച ആ നാഗത്തെ ശ്രീ പരമേശ്വരൻ തന്റെ കണ്ഠാഭരണങ്ങളുടെ കൂട്ടത്തിൽ ചേർത്തു. അവിടെ കഴിഞ്ഞുകൊള്ളാൻ അനുവദിച്ചു.

അങ്ങനെ കൈലാസത്തിൽ കഴിഞ്ഞു വരവേ ഭൂതത്തിനൊരു പൂതി തോന്നി. തനിക്ക് പതിനാലു ലോകങ്ങളും ഒന്നു കാണണം. വിവരം പരമേശ്വരസ്വാമിയേയും അറിയിച്ചു. എനിക്ക് ലോകങ്ങളെല്ലാം ഒന്നു ചുറ്റി കറങ്ങി കണ്ടാൽ കൊള്ളാമെന്നുണ്ട്. അതിന് അങ്ങ് കല്പന തരണം . ഇതു കേട്ട ശിവ ഭഗവാൻ അരുളി ചെയ്തു. ശരി ആഗ്രഹം പോലെ ആകട്ടെ. പക്ഷെ ഒരു കാര്യം ശാല്മലദ്വീപിൽ മാത്രം നീ പോകരുത്.ബാക്കിയെല്ലാ സ്ഥലവും സന്ദർശിച്ച് മടങ്ങി വരിക. കൈലാസനാഥന്റെ കല്പനപ്രകാരം നാഗഭൂതം യാത്രതിരിച്ചു.അമ്പതുക്കോടി വിസ്താരമായ ഭൂലോകത്തിൽ ശാല്മല ദ്വീപൊഴികെ എല്ലാ സ്ഥലങ്ങളും കണ്ടു. മടങ്ങിവരും വഴി ഒരാലോചനയുണ്ടായി . ശ്രീ പരമേശ്വരസ്വാമി എന്തുകൊണ്ടാണ് ശാല്മല ദ്വീപിൽ പോകരുതെന്നു പറഞ്ഞത്. എന്തായിരിക്കും കാരണം.ത്രിമൂർത്തികളാലും നടക്കാത്ത കാര്യമല്ലേ ഞാൻ സാധിച്ചത്? എനിക്കൊരു ശത്രു പീഡ യ്ക്കും അവകാശമില്ലല്ലോ ?

അരുതെന്നു പറയുന്നത് ചെയ്യാനും വിലക്കിനെ ലംഘിക്കാനുമുള്ള ജീവന്റെ വാസന പണ്ടേയുള്ളതാണല്ലോ? നാഗത്തിനും അതു തന്നെ തോന്നി. സ്വാമിയുടെ വിലക്കിനെ ലംഘിച്ച് ശാല്മലദ്വീപിലെത്തി. അവിടെയെത്തിയപ്പോഴാണു മനസ്സിലായത് . തന്റെ ഗോത്രത്തിൽപെട്ടവർ തന്നെയാണല്ലോ ഇവിടെ വസിക്കുന്നത് എന്ന്. അവർക്കാർക്കും തന്നെ നാഗഭൂതത്തിന്റെ മേൻമയെ പറ്റിയൊന്നും അറിവില്ലായിരുന്നില്ലോ ? അതുകൊണ്ട് ആരും അത്ര കാര്യമായി വിചാരിച്ചില്ല. അത് നാഗത്തിനത്ര രസിച്ചില്ല.

നാഗം പറഞ്ഞു. ഹേ!സർപ്പങ്ങളെ! ഞാനും നിങ്ങളുടെ ഗോത്രക്കാരനാണ്. ത്രിമൂർത്തികളാൽ പോലും വധിക്കാൻ സാധിക്കാതിരുന്ന നാഗാസുരനെ വധിച്ചത് ഞാനാണ്. നിങ്ങൾക്ക് എന്റെ നൻമയെ എന്റെ മേൻമയെ അറിഞ്ഞുകൂടാ ? അല്ലേ? സർപ്പങ്ങൾ , അത്ര മേൻമയുള്ളവനാണെങ്കിൽ ഒരു കാര്യം ചെയ്യ്, ഗരുഡൻ എന്നൊരു പ്രതാപിയുണ്ട്. അവൻ ഇന്ന് ഇവിടെ വരും. അവനു വേണ്ട ഊണും പൂജയും കൊടുക്കണം. ഇല്ലെങ്കിൽ അവൻ സർപ്പങ്ങളെ മുടിക്കും. എന്താ അവനെ തോല്പിച്ച് സർപ്പരക്ഷ ചെയ്യാൻ മിടുക്കുണ്ടോ ? ഉണ്ടെങ്കിൽ കാണട്ടെ.

അവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കേ, ഗരുഡന്റെ ചിറകടി ശബ്ദം കേട്ട് നാഗഭൂതമൊഴിയെ എല്ലാവരും സ്ഥലം വിട്ടു. നാഗഭൂതം അവിടെ തന്നെ നിലകൊണ്ടു. അതുകണ്ട് ഗരുഡൻ ചോദിച്ചു നീയാര്, എന്റെ വരിതിയില്ലാതെ എന്തിനിവിടെ വന്നു?

നാഗഭൂതം തന്റെ ഫണത്തെ പരത്തി ഗരുഡനോടു യുദ്ധം തുടങ്ങി. വളരെക്കാലം യുദ്ധം ചെയ്തിട്ടും ഗരുഡനെ തോല്പിക്കാനായില്ലന്നു മാത്രമല്ല. വല്ലാതെ ക്ഷീണിതനായി പിൻ മടങ്ങി. അതിന്റെ അഹങ്കാരമൊന്നൊടങ്ങി കുഹരത്തിലൊളിച്ചു. അതുവഴി സ്വാമിയെ ശരണം പ്രാപിച്ചു ശിവസന്നിധിയിലെത്തി.

സ്വാമി ചോദിച്ചു. നീ എന്തേ ഇത്ര വൈകിയത് ? ഇതുവരെ എവിടെ പോയിരുന്നു.അപ്പോഴേയ്ക്കും ഗരുഡനവിടെ നാഗത്തിനെ അന്വേഷിച്ചു. പാഞ്ഞെത്തി. ശ്രീ പരമേശ്വരനെ നമസ്ക്കരിച്ചു പറഞ്ഞു പ്രഭോ! ഈ നാഗഭൂതം എന്റെ ശത്രുവാണ് . ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്തിരുന്നു. ഇടയ്ക്ക് ചാടി പോന്നതാണ് ഇവൻ. ഇവനെ അടിയനു വിട്ടു തരണം. ഈ പ്രാണൻ എനിക്കുള്ളതാണ്. സ്വാമി അരുളി ചെയ്തു. വൈനതേയാ! ഈ നാഗം എന്നെ അഭയം പ്രാപിച്ചതാണ്. ഞാൻ അഭ യം കൊടുത്തുപോയി. അതിനുശേഷമാണല്ലോ കാര്യം അറിഞ്ഞത്. ഒരു പ്രാവശ്യത്തേയ്ക്ക് അവനോടു ക്ഷമിക്കൂ . ഞാൻ അവനെ രക്ഷിച്ചുവെങ്കിലും ഒരിക്കൽ ഇവനെ ഭുജിക്കാൻ നിനക്കിടവരും. തല്ക്കാലം പോകു. അതിന് എന്റെ അനുഗ്രഹം നിനക്കുണ്ടാകട്ടെ എന്നു പറഞ്ഞു ഗരുഡനെ സമാശ്വസിപ്പിച്ചയച്ചു..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 48

നാഗമാഹാത്മ്യം...

ഭാഗം: 48

60. സർപ്പം തുള്ളൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സർപ്പം തുളളൽ എന്ന ആചാരം, ചടങ്ങ് സർപ്പപ്രീതിയ്ക്കുള്ള ഒരു വഴിപാടാണ്. സാധാരണ എല്ലാ ഗൃഹങ്ങളിലും നടത്താറില്ല. പണ്ടൊക്കെ ചില സമ്പന്ന ഗൃഹങ്ങളിലും പൊതു കാവുകളിലും നടത്തിയിരുന്നു. സർപ്പപ്രീതിക്കുവേണ്ടി ചെയ്യുന്നതാണിത്. പുള്ളവൻമാരാണ് സർപ്പപ്പാട്ടുപാടിമേളം കൊഴിപ്പിക്കുന്നത് . ആദ്യം നാഗക്കളം വരച്ച് (കളം വരയ്ക്കുന്നതിന് വാകയില ഉണക്കി പൊടിച്ച് പച്ചപ്പൊടി , ഉമി കരിച്ചു പൊടിച്ച കരിപ്പൊടി, ഉണക്കലരി പൊടിച്ച് വെള്ളപ്പെടി , മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടി ഇവയാണ് ഉപയോഗിക്കുന്നത്.) വിളക്ക് അലങ്കരിച്ച് കത്തിച്ച് ഒരുക്കങ്ങൾ വച്ച് കഴിഞ്ഞാണ് പൂജ, കളത്തി ലെ നാലു വശത്തും തേങ്ങ (നാളികേരം) വച്ച് അതിനു പുറത്ത് കവുങ്ങിൻ പൂക്കുല വയ്ക്കും . കർമ്മം തുടങ്ങും മുൻപേ തന്നെ ഇവയൊക്കെ ചെയ്യും. പുള്ളുവൻ വീണ മീട്ടി പാടും പുള്ളോത്തി കുടം കൊട്ടി പാടും.

ഒരാളെ പിണിയാളായിട്ടിരുത്തും. ഒന്നോ രണ്ടോ പേരാകാം. സ്ത്രീ ജനങ്ങളായിരിക്കണം. സാധാരണ കന്യകമാരെയാണ് ഇരുത്തുക, അവരുടെ കയ്യിൽ കണ്ണാടി (വാൽക്ക ണ്ണാടിയും പൂക്കുലയും ഉണ്ടാകും). പാട്ടുപാടി തുടങ്ങിക്കഴിഞ്ഞാൽ പിണിയാൾ ആടി തുടങ്ങും . പാട്ടു മുറുകുമ്പോൾ തുള്ളി തുടങ്ങും. ആവേശം കേറി ഗംഭീരമായിതുള്ളുന്ന രീതിയുമുണ്ട്. തുള്ളി തുള്ളി നിരങ്ങി കളത്തിൽ കയറി പൂക്കുല കൊണ്ട് കളം തൂക്കുന്നവരെയാണ് പാട്ടും പരിപാടിയും . ഗൃഹത്തിലുള്ളവരെല്ലാം അതിനു സാക്ഷിയാകുന്നു. എല്ലാവരും ഭക്തി പുരസ്സരം അതിൽ പങ്കു കൊള്ളുന്നു. പിന്നെ അവസാന ചടങ്ങായി സർപ്പബലി നടത്തുന്നു.

ഗൃഹങ്ങളിൽ കാവു പൂജയും വിളക്കു വയ്ക്കലും ഒക്കെ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്നു. ഇന്നും കരുതുന്ന ആളുകളുണ്ട്. കാവുകളിൽ ചിത്രകൂടങ്ങൾ കെട്ടി അത് സർപ്പവാസ ഗൃഹമായി കരുതിയാണ് കുടിയിരുത്തുന്നത്...

ചിലയിടത്ത് കാവുമാത്രമേയുള്ളൂ, ചിത്രകൂടങ്ങളില്ല. ചിലർ സർപ്പക്കാവിനു ചുറ്റും അതിർ വരമ്പായി മതിൽ കെട്ടുന്ന സമ്പ്രദായമുണ്ട്, സർപ്പവാസത്തിന് ഭൂമി അവർക്ക് തിരിച്ച് തിട്ടപ്പെടുത്തി കൊടുക്കുക എന്നാണിതിനർത്ഥം. കാവിനുള്ളിൽ കയറാനുള്ള അധികാരം ഉള്ളാടൻമാർക്കു മാത്രമാണ് . കാവി നുള്ളിലെ വൃക്ഷങ്ങൾ വെട്ടേണ്ട സാഹചര്യം വന്നാൽ അവരെ കയറ്റി വെട്ടിക്കുകയാണ് പതിവ്. ഗൃഹത്തിലുള്ളവരോ മ റ്റാളുകളോ സർപ്പക്കാവിൽ കയറാൻ പാടുള്ളതല്ല. അങ്ങനെ കയറുന്നത് ദോഷമാണന്നാണ്. സർപ്പകോപം കൊണ്ട് പലതരം സുഖക്കേടുകൾ (വ്യാധികൾ) ദുഃഖങ്ങൾ , ദുരിതങ്ങൾ ഒക്കെ ഉണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. അതുകൊണ്ട് പാമ്പുമേക്കാട്ടെ തിരുമേനിയുടെ നിർദ്ദേശമനുസരിച്ചേ കാവു കൾ പരിഷ്കരിക്കയും മരം വെട്ടുകയും ചെയ്യാവൂ എന്നാണ് വയ്പ് . സർപ്പകോപം കൊണ്ട് കന്യകൾ അവിവാഹിതരായി തുടരുമെന്നും, സന്താനസൗഭാഗ്യം ഉണ്ടാകില്ലന്നും മാറാരോ ഗങ്ങൾ, മനോരോഗങ്ങൾ എന്നിവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുമാണ് പറയുന്നത്. ഇതു മുഴുവൻ വിശ്വാസ യോഗ്യമല്ലെങ്കിലും ദോഷഫലങ്ങൾ ഉണ്ടാകുന്നുവെന്നത് ഒരു പരിധി വരെ ശരിയാണ്. അപ്പോൾ പ്രശ്നം വച്ചു നോക്കി സർ കോപമാണന്നറിഞ്ഞാൽ പ്രതിവിധി ചെയ്യുന്നു. പ്രതിവിധി ചെയ്തു കഴിഞ്ഞാൽ ദോഷം മാറി നല്ല ഫലം സിദ്ധിക്കുന്നു. നവ നാഗപൂജ, നൂറും പാലും , സർപ്പപാട്ട് , പാൽ, പഴനിവേദ്യം തുടങ്ങി പലതരം വഴിപാടുകളുണ്ട്. പ്രശ്നവിധിയനുസരിച്ചുള്ള പ്രതിവിധിങ്ങളും പൂജകളുമാണ് അപ്പോൾ നടത്തേണ്ടത്.

സർപ്പപ്രീതി കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല. പാമ്പു മേക്കാട്ടു തിരുമേനിയ്ക്കും മണ്ണാർശാല അമ്മയ്ക്കുമൊക്കെ കിട്ടിയ സുകൃതം ഏവരും അറിയുന്നതല്ലേ?

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ശുദ്ധികാര്യം. കാവുകൾ ഒരിക്കലും അശുദ്ധപ്പെടുത്താൻ പാടില്ല. പുണ്യം ചെയ്യാൻ സാധിച്ചില്ലെങ്കിലും പാപം ചെയ്യാൻ പാടില്ലാത്തതാണ് . കാവുകൾ രൂപപ്പെടുത്താതെ തന്നെ ചിലർ വൃക്ഷച്ചുവട്ടിൽ സർപ്പസാന്നിദ്ധ്യമറിഞ്ഞ് പൂജിക്കുന്നവരുമുണ്ട്. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ദീപം തെളിച്ച് കാത്തു രക്ഷിക്കണേ എന്നു പ്രാർത്ഥിച്ച് ആരാധിക്കുന്നവരുമുണ്ട്.

ഇക്കാലത്ത് വീട്ടിലും പരിസരത്തും കാവു നിർമ്മിച്ച് പൂജിക്കുന്നില്ലെങ്കിലും ജനങ്ങളിൽ വിശ്വാസം രൂപപ്പെടുന്നുണ്ട്. അവർ ഏതെങ്കിലും സർപ്പാരാധനാ കേന്ദ്രങ്ങളിൽ ചെന്ന് ഭക്തി സാന്ദ്രമായ് പ്രാർത്ഥിച്ച് ആരാധിക്കുന്നുണ്ട് . സൗകര്യമുള്ളവർ വീടുകളിലെ പുരയിടത്തിലുള്ള കാവുകളിലും എന്തായാലും ഈശ്വരാരാധനയും സർപ്പാരാധനയും ഏവരും ചെയ്യുന്നു എന്നത് ശുഭോദർക്കമാണ്. അത് നാടിനും നാട്ടാർക്കും ഭൂമിക്കും തന്നെയും നല്ലതാണ്. നൻമ ഏവരും ആഗ്രഹിക്കുന്നതാണല്ലോ ?

ഗൃഹങ്ങളിലെ കാവുകൾ ആ കുടുംബക്കാർക്കു മാത്ര മുള്ള ആരാധനാലയങ്ങളാണ്. അവിടെ നടത്തുന്ന പാട്ടുകളും ആ ഗൃഹത്തിൽ നടത്തുന്ന സർപ്പം തുള്ളലുമൊക്കെ ആ കുടുംബക്കാർക്ക് മാത്രമായുള്ള പ്രീതിപ്പെടുത്തലാണ് . ജനങ്ങൾക്കു സർപ്പാരാധനാ കേന്ദ്രങ്ങൾ നമ്മുടെ കേരളത്തിൽ ശ്രീപരശുരാമൻ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ ഏതു മനുഷ്യനും ചെന്ന് ആരാധിക്കുകയും വഴിപാടുകൾ കഴിച്ച് തൃപ്തിപ്പെടുകയും ചെയ്യാവുന്നതാണ്..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 47

നാഗമാഹാത്മ്യം...

ഭാഗം: 47

59. പുള്ളുവൻ പാട്ട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സർപ്പപ്രീതിയ്ക്കുളള പാട്ട് നടത്തുന്നത്. സാധാരണ പുള്ളുവൻമാരാണ്. പുള്ളുവൻമാരുടെ ഉദയത്തെ പറ്റിയുള്ള ഒരു കഥയുണ്ട്. ജനങ്ങളിൽ സർപ്പാരാധനയുടെ ശ്രദ്ധ കുറഞ്ഞു വന്ന കാലം സർപ്പങ്ങൾ കോപിച്ച് ഉപദ്രവങ്ങൾ ഉണ്ടാക്കി തുടങ്ങി. ഭൂമിയിലെല്ലാം ദുർനിമിത്തങ്ങൾ കാണപ്പെട്ടു. അപ്പോൾ ഭയചകിതരായ ആളുകളിൽ ചിലർ (ബ്രാഹ്മണർ) ബ്രഹ്മദേവനെ ഭജിച്ചു. പ്രീതിപ്പെടുത്തി . ഈ അവസരത്തിൽ നാരദൻ വൈകുണ്ഡത്തിലെത്തി നാഗവീണാലാപം നടത്തി. ഇതു കേട്ടവർ വളരെ സന്തോഷിച്ചു. നാഗപ്രീതിയ്ക്കായി നാരദൻ വീണയും കുറെ ദർഭപുല്ലും കൊടുത്തു.ത്രിമൂർത്തികൾ ചേർന്ന് ദർഭപുല്ലു കൊണ്ട് കുടവും വീണയും ഉണ്ടാക്കി താളവും സൃഷ്ടിച്ചു. പുല്ലു കൊണ്ടു തന്നെ മനുഷ്യനെ സൃഷ്ടിച്ചു. അതുപയോഗിക്കാനും അറിയിച്ചു. ആ പുല്ലുകൊണ്ടുണ്ടാക്കിയ മനുഷ്യരാണ് പുള്ളുവരെന്നും അവർക്ക് ത്രിമൂർത്തികൾ കല്പിച്ചു കൊടുത്ത വീണയും കുടവും താളത്തിനൊത്തു പാടി നാഗങ്ങളെ രസിപ്പിച്ച് പ്രീതിപ്പെടുത്തിയെന്നുമാണ് കഥ . അന്നു മുതലാണ് പുള്ളുവൻ പാട്ടിന്റെ ഉദയം. ഈ വീണസ്വരവും കുടം കൊട്ടും കേട്ട് സർപ്പങ്ങൾ പ്രസാദിച്ചനുഗ്രഹിക്കുമെ ന്നാണ് വിശ്വാസം.വീണയ്ക്ക് രുദ്രവീണയെന്നും, കുടത്തിന് ബ്രഹ്മൻ കുടമെന്നും , താളത്തിന് വിഷ്ണു താളമെന്നും പേർ കൊടുത്തു. ഇതു വായിക്കുന്നതിനുള്ള വരബലവും പുള്ളുവർക്ക് ത്രിമൂർത്തികൾ ദാനം ചെയ്തു എന്നുമാണ് ഐതിഹ്യം . ആദ്യമായി പുള്ളുവനായി വീണമീട്ടി പാടിയത് രുദ്രനാണെന്നും അതുകൊണ്ടതിനു രുദ്രവീണയെന്നു പേരാണെന്നും ഒരു പറച്ചിലുണ്ട് (അഭിപ്രായമുണ്ട്).

ഇക്കാലത്തും ഗൃഹങ്ങളിലെ കാവുകളിൽ പുള്ളുവൻ പാട്ടിന് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആളുകൾ മാസത്തിൽ ഒരിക്കൽ ആയില്യത്തിനോ അവരുടെ മറ്റിഷ്ടനാളിലോ പാടിപ്പിക്കുന്ന സമ്പ്രദായമുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളിലും സർപ്പാരാധനാലയങ്ങളിലും ഈ പാട്ട് സുലഭമാണ് . കണ്ണിൻ ദോഷം , നാവിന്റെ ദോഷം, സന്താനസൗഭാഗ്യം, രോഗം ( കുഷ്ഠം, പുണ്ണ്, ആദി) തുടങ്ങിയവയ്ക്കുള്ള ഉപശാന്തിയ്ക്കാണ് ഈ പാട്ട്. കൂടാതെ സർപ്പപ്രീതിയ്ക്കും ഈ പുള്ളുവൻ പാട്ട് പ്രധാനമാണ്. ഈ പരിഷ്കൃതകാലത്തും സർപ്പാരാധനയും കാവു പൂജയുമുണ്ട്. കാവിന്റെ നിലനില്പിനെ പണ്ട് ഏവരും സമ്മതിച്ചിരുന്നു . കാവിനെ സംരക്ഷിക്കുന്നത് ഭൂമിക്കും നല്ലതാണ്. മണ്ണിലെ ഈർപ്പം നിലനിൽത്തി ഉഷ്ണം കുറച്ച് കുളിർമയേകുന്നതിന് കാവുകൾ ഒരു പരിധിവരെ നല്ല സഹായമാണ്. അതിനാൽ അന്ന് കാവു സംരക്ഷണം ആവശ്യമായി തീർന്നു..

പ്രകൃതി സംരക്ഷണത്തിനും കാവുകൾ ഒരു പരിധിവരെ സഹായകമാണ്. കാവുകളിലെ വൃക്ഷങ്ങൾ ഇടതിങ്ങി നിന്ന് സൂര്യപ്രകാശം താഴോട്ടു വീഴുന്നതിനെ കുറയ്ക്കുന്നു. അപ്പോൾ മനുഷ്യർക്ക് കാവുകളുടെ സമീപത്ത് ചൂടു കുറയുന്നു അന്തരീക്ഷത്തിൽ പ്രാണവായുവിന്റെ അളവു കൂടുന്നു. അപ്പോൾ ചൂടു കുറയുന്നു . ഉഷ്ണം കുറയുന്നതു മൂലം നീറ്റൽ അനുഭവപ്പെടില്ല ഇന്നത്തെ പോലെ. ഇലകൾ ധാരാളം കൊഴിഞ്ഞു വീണു കിടക്കവേ മഴ പെയ്യുമ്പോൾ ജലാംശത്തെ കേന്ദ്രീകരിച്ചു നിർത്തുന്നു കാവുകൾ. അതുകൊണ്ട് നല്ലവളക്കൂറുള്ള മണ്ണ് രൂപപ്പെട്ട് പരിസരം കൃഷിയോഗ്യമായി തീർന്നു. കൃഷിയെ ആശ്രയിച്ചു നില്ക്കുന്ന നമ്മുടെ രാജ്യത്ത് വനങ്ങൾ സഹായകമാണ്. പക്ഷികൾക്കു കൂട്ടുകൂടി താമസിക്കുന്നതിനു സാധിക്കുന്നു. കാടുകളിലുണ്ടാകുന്ന ക്ഷുദ്രജീവികളെ സർപ്പങ്ങൾ തിന്നൊടുക്കി അവയ്ക്ക് നിയന്ത്രണം വരുത്തുന്നു. നമ്മുടെ പരിസരങ്ങളിലുള്ള കീരി , എലി, പാറ്റ, മറ്റു പ്രാണികൾ തുടങ്ങിയവ പാമ്പുകളുടെ ഭക്ഷണമാണ്. കൊതുകിന്റെ കൂത്താടികളെ ചെറിയ ഇനം പാമ്പുകൾ തിന്ന് കൊതുകു പെരുക്കുന്നതിൽ നിന്നും നിയന്ത്രണം ഉണ്ടാകുന്നു. പാടങ്ങളിലും വരമ്പുകളിലും കൃഷി നശിപ്പിക്കുന്ന ക്ഷുദ്രജീവികളിൽ നിന്ന് കൃഷിയിടം രക്ഷിക്കുന്നു . വരമ്പുകളിലെ മാളങ്ങളിലും വസിച്ച് വനങ്ങളിലെ ചെറു ജീവികളിൽ പാമ്പുകൾ നിന്ന് കൃഷിയിടം രക്ഷിക്കുന്നു. വരമ്പുകളിലെ മാളങ്ങളിലും വനങ്ങളിലെ മാളങ്ങളിലും വൃക്ഷ ങ്ങളിൽ തന്നെയും ഇവ വസിക്കുന്നുണ്ട്.

കേരളക്കരയിലെ ജനങ്ങൾ മിക്കവാറും സർപ്പങ്ങളെ ദൈവമായി സങ്കല്പിച്ചാരാധിക്കുന്നതിനാൽ വനവൃക്ഷങ്ങളിലെ പൊത്തുകളിലും ചുവട്ടിലുമൊക്കെ സർപ്പവാസമുണ്ടെന്ന നിഗമനത്തിൽ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാറില്ല. ഇനി അഥവാ വൻ മരങ്ങൾ വീണുപോയാൽ തന്നെ അത് സ്വയം വെട്ടിയെടുക്കാറില്ല . കാവുകളിലെ വൃക്ഷങ്ങൾ സർപ്പങ്ങൾക്കധീനമാണ്. അത് ഒരു പ്രത്യേക തരം ആളുകളെ (ഉള്ളാടർ എന്നൊരു ജാതിക്കാരെ) വിളിച്ചു മാത്രമേ വെട്ടിമാറ്റുകയുള്ളൂ. ആ മരം വിറകായി ഉപയോഗിക്കയില്ല. അത്ര പവിത്രമായിട്ടായിരുന്നു കാവുകൾ സംരക്ഷിച്ചിരുന്നത്. കാവുകൾ മനുഷ്യരേയും സംരക്ഷിച്ചിരുന്നു. ഭൂമിയേയും ആ ഭൂമിയിൽ വസിക്കുന്ന, ആ വീട്ടിൽ വസിക്കുന്ന ജനങ്ങളേയും സർപ്പദൈവം കാത്തിരുന്നു. ഇന്നും ചിലർക്ക് വിശ്വാസമില്ലെങ്കിലും അവർ നമ്മളെ കാക്കുന്നുണ്ട് . തിട്ടം എന്നാൽ ഇക്കാലത്ത് പൗരാണിക പ്രാധാന്യത്തോടു കൂടി സംരക്ഷിക്കുന്ന , ആരാധിക്കുന്ന കാവുകൾ കുറഞ്ഞു വരികയാണ്. പഴമയിലും ഈശ്വരനിലും വിശ്വസിക്കുന്ന പഴമയുടെ രീതി അറിയുന്നവർ കാവും പരിസരവും സൂക്ഷിക്കുകയും കാവു നശിപ്പിക്കാതെ വച്ചു പുലർത്തുകയും ചെയ്യുന്നു . ഗൃഹാന്തരീക്ഷത്തിൽ കാവു സംരക്ഷണം വളരെ അത്യാവശ്യമാണന്നും കാവുപൂജ പ്രധാനമായും അവർ കരുതിയിരുക്കുന്നു. കാവിലെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കാവ് (സർപ്പക്കാവ്) പവിത്രമായി കരുതിയിരുന്നു...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 46

നാഗമാഹാത്മ്യം...

ഭാഗം: 46

58. സർപ്പക്കാവുകൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 പണ്ടുള്ള തറവാടുകാർ അവരവരുടെ ഭൂമിയിൽ ഒരു ഭാഗത്ത് വനങ്ങൾ വച്ചു പിടിപ്പിച്ച് അവിടെ സർപ്പവാസയോഗ്യമാക്കി. അവയ്ക്ക് പൂജകൊടുത്ത് തൃപ്തിപ്പെടുത്തി തുടങ്ങി. ചിലർ ചിത്രകൂടം കെട്ടി അതിനുള്ളിൽ സർപ്പങ്ങളെ തന്ത്രിമാരെ (നമ്പൂതിരിമാരെ) കൊണ്ട് ആവാഹിപ്പിച്ച് ഇരുത്തി സംരക്ഷിക്കുന്നതിന് തയ്യാറായി. മിക്കവാറും വീടുകളുടെ കന്യാകോണിൽ വനം സംരക്ഷിച്ച് സർപ്പക്കാവുകളാക്കി സർപ്പാരാധന നടത്തി വന്നു. കാലം ചെല്ലുന്തോറും ഈ പതിവുകൾ പരമ്പരാഗതമായി നിലനിന്നു വരുന്നതിനു കാരണമായി . സർപ്പങ്ങളുടെ പ്രധാനനാള് ആയില്യമായതിനാൽ സർപ്പപൂജയ്ക്ക് ആയില്യ പൂജ എന്ന പേരു സിദ്ധിച്ചു. ചിലർ ആയില്യത്തിനു തന്നെയും മറ്റുചിലർ അവർക്കു സൗകര്യപ്രദമായ ഒരു ദിവസവും പൂജാദികൾ നല്കി സർപ്പപ്രീതി വരുത്തിയിരുന്നു. ഇന്നും ഈ രീതി നിലവിലുള്ള അനേകം ഗ്രാമങ്ങളുണ്ട് , പട്ടണത്തിൽ ഈ വക അധികമില്ല. എന്തെന്നാൽ സ്ഥലചുരുക്കവും ജനപ്പെരുപ്പവും കാരണം കാവുകളുടെ സംരക്ഷണം വിരളമായിക്കൊണ്ടിരിക്കുന്നു . ആളോഹരി ഭാഗം വയ്ക്കുന്ന രീതി വന്നതോടു കൂടി കാവുപൂജ സർപ്പങ്ങൾ കാണപ്പെട്ട ദൈവങ്ങളാണ്. അവയെ നമുക്ക് നേരിൽ കാണാൻ സാധിക്കും. വളരെ ശുദ്ധിയോടെ , ശ്രദ്ധയോടെ ആ ചരിക്കേണ്ടതാണ്.

കുളിച്ചു ശുദ്ധമായി വേണം വിളക്കു കൊളുത്താനും പൂജ ചെയ്യാനും, ചെയ്യിക്കാനും കാവു പൂജ നടത്തുന്നത് നമ്പൂതിരിമാരാണ്. പരമ്പരാഗതമായി പൂജ നടത്തുന്ന ഇല്ലക്കാരുണ്ട്. പണ്ട് കാവിന്റെ സമീപത്തായി പ്രത്യേകസർപ്പക്കുളമുണ്ട് . സർപ്പക്കുളം അശുദ്ധമാക്കാൻ പാടില്ല. കാവിനേയും , ചിത്രകൂടത്തേയും അശുദ്ധി ബാധിക്കാൻ ഇടകൊടുക്കരുത്. അഥവാ അശുദ്ധിയ്ക്ക് കാരണമായാൽ അഞ്ചാളും കൂടി പുണ്യാഹം കഴിച്ച് പൂജ നടത്തണം. അത് അഞ്ചു നമ്പൂതിരിമാർ തന്നെ ആയിരിക്കണം. വിധിയാം വണ്ണമുള്ള പൂജാദികർമ്മങ്ങൾക്കുള്ള വിധികളും പൂജാ സമ്പ്രദായവും പരശുരാമൻ തന്നെ അറിയിച്ചുകൊടുത്തിരുന്നു . അതനുസരിച്ച് അന്നുള്ള നമ്പൂതിരിമാരുടെ കുടുംബങ്ങളിലെ പരമ്പരാഗതമായി പൂജക്കർഹരായവരാണ് പൂജ നടത്തുന്നത്. ഇന്നും ആ നില തുടരുന്നു.

നാലു ജാതി സർപ്പങ്ങൾക്കും പ്രത്യേകതരം പൂജയും വഴിപാടുകളുമുണ്ട്. ബ്രാഹ്മണസർപ്പങ്ങൾക്ക് നിത്യവും കാവിൽ തിരി കത്തിച്ച് ദീപം തെളിക്കണം. പാലും പഴവും നിവേദിക്കുക, അപ്പം , തൃമധുരം, പായസം, പാൽപ്പായസം തുടങ്ങിയ അനേക നിവേദ്യങ്ങളുണ്ട്. വെള്ള നിവേദ്യം അഥവാ ചോറും നിവേദിക്കും. നൂറും പാലും കഴിക്കുക എന്നൊരു വിശിഷ്ട പൂജയുമുണ്ട് . ഓരോ സർപ്പത്തിനും പരമ്പരാഗതമായി പണ്ടു ചെയ്തിരുന്ന രീതിയിൽ തന്നെ ചെയ്യുന്നതാണുത്തമം. ആണ്ടിലൊരിക്കലാണ് പൂജയും നിവേദ്യവും. ദിവസവും വിളക്കു കൊളുത്തുന്ന പതിവു എവിടെയും ഉണ്ടായിരുന്നു. അത് നല്ലതാണ്. അതു ചെയ്യുന്ന ധാരാളം വീടുകൾ ഇന്നുമുണ്ട്.ഭൂമിയിലെ ഒരു വർഷം ദേവൻമാർക്ക് ഒരു ദിവസമാണ്. അതാണ് വർഷത്തിലൊരിക്കൽ എന്നു പറയുന്നത്.അവർക്കത് നിത്യ പൂജയാണ്. നമുക്ക് വാർഷിക പൂജയും സാധാരണ ബ്രാഹ്മണസർപ്പങ്ങൾ ഉത്തമ സർപ്പങ്ങളാണ്. അവ അനുഗ്രഹിച്ചാൽ വളരെ സമ്പൽസമൃദ്ധിയും സൗഭാഗ്യവും സന്താനലബ്ധിയുമൊക്കെ ഉണ്ടാകുന്നു എന്നാണ് പരക്കെ വിശ്വാസം . അവരെ കുടുംബ പരദൈവമെന്ന നിലയിലാണ് വിചാരിക്കുന്നത്. ഇവയെ മണി നാഗത്തിലാണുൾപ്പെടുത്തിയിരിക്കുന്നത്.ബ്രാഹ്മണസർപ്പങ്ങൾക്ക് നാഗമാണിക്യം ശിരസ്സുകളിൽ ഉണ്ടെന്നാണ്. നല്ലവണ്ണം പ്രസാദിച്ചാൽ പൂജിക്കുന്നവർക്ക് മാണിക്യം വിട്ടു കൊടുക്കുമെന്നാണ്. അങ്ങനെ മാണിക്യം ലഭിച്ചാൽ സർപ്പത്തെ ആരാധിക്കുന്നപോലെ മാണിക്യം പൂജിക്കണം. പിന്നെ അതു കൈ വിട്ടുപോയാൽ സർപ്പകോപം ഉണ്ടാകുമെന്നാണ്.

ക്ഷത്രിയ സർപ്പം നാഗരാജനായിട്ടാണ് പറയുന്നത്. നാഗലോകം ഭരിക്കുന്നതും ഭൂമിയിലെ സർപ്പകേന്ദ്രങ്ങൾ ഭരിക്കു ന്നതും വാസുകിയാണല്ലോ. അതിനും ശ്രദ്ധയോടെ ഉത്തമപൂജ കൊടുക്കണം . ലോപമുണ്ടാകാൻ പാടില്ല. വൈശ്യകുലത്തിൽപ്പെട്ടവർ കുഴി നാഗം എന്നാണ്. അവ നൻമതിൻമകൾ ചെയ്യുന്നതാണ്.

ശൂദ്രകുലം കരിനാഗങ്ങളാണന്നാണ് വയ്പ്. അവയ്ക്ക് തീയും തിരിയും വേണമെന്നില്ല. കരിനാഗസർപ്പങ്ങൾ മാത്രം അധിവസിക്കുന്ന കാവുകളിൽ ദീപം കൊളുത്തണമെന്നില്ല. വിളക്കു കാണിച്ചാൽ മതി. പക്ഷെ പൂജ ചെയ്യേണ്ടതാണ്.

ഈ നാലുതരം സർപ്പങ്ങളേയും ആരാധിക്കുന്ന അധിവസിപ്പിക്കുന്ന കാവുകളുണ്ട്. എന്നാൽ സർപ്പക്ഷേത്രങ്ങളിൽ പ്രാധാന്യം നാഗരാജാവിനാണ്. കൂടെ നാഗയക്ഷിയമ്മയ്ക്കും പ്രാധാന്യം കല്പിക്കുന്നുണ്ട്. സർപ്പങ്ങളെ ഒരു സ്ഥലത്തു നിന്നും ആവാഹിച്ച് മറ്റു സ്ഥത്തേയ്ക്കും കൊണ്ടു പോകുന്നതിനും വ്യത്യാസമുണ്ട് . ചിലടത്ത് മണ്ണാണ് ആവാഹിച്ച് കൊണ്ടു പോകുന്നത്. ചില സ്ഥലത്തു നിന്നാണങ്കിൽ ജലത്തിൽ (കുടത്തിൽ) ആവാഹിച്ചാണ് കൊണ്ട് പോകുന്നത്. പാമ്പുമേകാട്ടിലുള്ള പൂജാരികളാണ് സർപ്പത്തെ ആവാഹിച്ച് കൊണ്ട് പോയി അവിടെ വച്ച് മറ്റു നാഗങ്ങളുടെ കൂട്ടത്തിൽ പൂജിക്കുന്നത്. സർപ്പരാജാവായ വാസുകിയാണല്ലോ അവിടെ പ്രജകളെ രാജാവിനെ ഏല്പിക്കുന്നു എന്ന സങ്കല്പമാണിത് . പ്രജകളെ പാലിക്കേണ്ട ചുമതലയും രാജാവിനാണല്ലോ ? സർപ്പപ്പാട്ട് , സർപ്പതുള്ളൽ തുടങ്ങിയ വഴിപാടുകളും നാഗപ്രീതിക്കായിട്ടുണ്ട്.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 45

നാഗമാഹാത്മ്യം...

ഭാഗം: 45

57. കേരളവും സർപ്പാരാധനയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ഭാരതത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂവിഭാഗമാണ് കേരളം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയായിരുന്നു കേരളം. ഭാഷാടിസ്ഥാനത്തിൽ ഇൻഡ്യ (ഭാരതം) സംസ്ഥാന വിഭജനം നടത്തിയപ്പോൾ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. തെക്ക് കേരളത്തിന്റെ കുറച്ചുഭാഗം തമിഴ്നാട്ടിനു പോയി. വടക്ക് കാസർകോഡ് വരെ കിട്ടി. ഭാരതത്തിൽ പണ്ടു പണ്ട് ഈശ്വരാരാധനയുണ്ടായിരുന്നതായി പുരാണങ്ങളിൽ നിന്നറിയുന്നു . എല്ലാ ജാതിമതസ്ഥരും ഈശ്വരാരാധന നടത്തുന്നുണ്ട്. പേരിനും, ആരാധനയ്ക്കും, ആരാധനാരീതിക്കും വ്യത്യാസം കാണുന്നു എന്നു മാത്രം ദൈവം എല്ലാവർക്കും കൂടിയുള്ള ഒരേ ഒരു ചൈതന്യമാണ്. ഒരാളെ പലപേരിൽ വിളിക്കുന്നതു കൊണ്ടോ അറിയപ്പെടുന്നതു കൊണ്ടോ , ആൾ പലതാകുന്നില്ല.അതുപോലെ പലപേരിൽ അറിയുന്ന ദൈവം പലതാകുന്നില്ല. ഒരേ ഒരു ദൈവത്തിന്റെ വിവിധ രൂപ ഭാവങ്ങളാണ് ആരാധനയ്ക്കു വിഷയീഭവിക്കുന്നത്.

കേരളവും ആരാധനയിൽ ഭിന്നമല്ല. പണ്ട് മനുഷ്യർ പ്രകൃതിയെ കൂടുതൽ സ്നേഹിച്ചിരുന്നു. പ്രകൃതിയിലെ പല വസ്തുക്കളേയും ആരാധിച്ചിരുന്നതായി പറയുന്നുണ്ട്. ശിലായുഗം മുതൽ ഇന്നു വരെയുള്ള ആളുകൾ ആരാധനയിൽ പിന്നോക്കമല്ല. ഹിന്ദുക്കൾ പലദൈവങ്ങളെ ആരാധിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം ശ്രീകൃഷ്ണൻ , ശ്രീരാമൻ, ഗണപതി , സരസ്വതിദേവി, മുരുകൻ, അയ്യപ്പൻ തുടങ്ങി അനേക ദൈവങ്ങളുണ്ടെന്നാണ് . അത് ശരിയായ ജ്ഞാനത്തിന്റെ കുറവാണ്. ഈ ആരാധനാമൂർത്തികളെല്ലാം തന്നെ ഒരേ ദൈവത്തിന്റെ വിവിധ രൂപങ്ങളാണ്. ഓരോരോ ആവശ്യം വരുമ്പോൾ ഭഗവാൻ രൂപം മാറി വരുന്നുവെന്നു മാത്രം.

ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ വ്യക്തമാക്കുന്നുണ്ട്. ഗീതയിലെ പത്താം അദ്ധ്യായം വിശദമായി മനസ്സിലാക്കി തരുന്നുണ്ട്. ഏതു രൂപത്തിലാണെങ്കിലും ഭാവത്തിലാണങ്കിലും ഈശ്വരാരാധന നടത്തുക, പൂജിക്കുക എന്ന കാര്യം . അതുകൊണ്ട് പൂജിക്കുന്നവർക്ക് , ആരാധിക്കുന്നവർക്ക് കാമ്യഫലം ഉണ്ടാകുന്നുണ്ട് ഏതു രൂപത്തിൽ ആരാധിച്ചാലും ഫലം കൊടുക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

യോ യോ യാം യാം തനും ഭക്ത: ശ്രദ്ധയാർച്ചിതു മിച്ചതി
തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം" (ഗീത 7/21)

ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി ഭക്തർ പലരും പല പല ദൈവങ്ങളെ ആരാധിക്കുന്നു. വിശ്വാസത്തോടു കൂടിയാ ണ് ആരാധിക്കുന്നത്, ഉപാസിക്കുന്നത്. അവയ്ക്ക് അതാതു ദേവനിൽ ഉറച്ച ഭക്തി കൊടുക്കുന്നത് ഞാനാണ്. പക്ഷെ അവരതറിയുന്നില്ല . ഭഗവാൻ ശ്രീ കൃഷ്ണൻ സർവ്വദേവതാമയനാണ്. ഇഹലോകത്തിലേയും പരലോകത്തിലേയും വേണ്ട വിഷയങ്ങൾ പ്രദാനം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. എന്നാൽ ജനങ്ങൾ ഇതു മനസ്സിലാക്കാതെ വിഷയങ്ങളിൽ മോഹിച്ച് തത്വം മനസ്സിലാക്കാതെ , മനസ്സിലാക്കാൻ ശ്രമിക്കാതെ ശാസ്ത്രാസ്ത്രത്തെ തെറ്റിദ്ധരിച്ച് ആ ആരാധനാക്രമം സ്വീകരിച്ച് അതാതു ദേവൻമാരെ (അവർ ഭജിക്കുന്ന അവർക്ക് നല്ലതെന്നും , ഫലം കൊടുക്കുമെന്നും വിചാരിക്കുന്ന) ഭിന്നമായി കാണുന്നു . ദൈവം പലതുണ്ടെന്ന് തെറ്റിദ്ധരിക്കുന്നു. ഈ തെറ്റിദ്ധരിക്കുന്നതിന്റെ ഫലം കിട്ടണമെന്നാഗ്രഹിക്കുന്നവർ ഇഷ്ടദൈവത്തെ ഉപാസിക്കുന്നു. അതുകൊണ്ട് സർവ്വദേവതാമയനായി ഭഗവാനെ ഉപാസിക്കാൻ അവർക്ക് കഴിയുന്നില്ല. അവർ ഇഷ്ടദേവനെ പൂജിക്കുന്നു. അതിനുള്ള ഫലം ആ ദേവനിൽ നിന്നു കിട്ടുന്നു. അതു ഭഗവാൻ കൊടുത്തതാണെന്ന് അവരറിയുന്നില്ല. അവർ വിചാരിക്കുന്നത് ശിവൻ വേറെ , വിഷ്ണുവേറെ, സ്കന്ദൻ വേറെ, ഗണപതി വേറെ, ദേവി വേറെ , നാഗരാജൻ വേറെ എന്നീ ഭാവത്തിലാണ് . ഇപ്രകാരം ആരാധിക്കുന്നതിനാൽ അവരിൽ കൂടിയാണ് ഭഗവാൻ ഫലം കൊടുക്കുന്നത്. നേരിട്ടു ഭജിക്കുന്നവർക്ക് അദ്ദേഹം നേരിട്ട് ഫലം കൊടുക്കുന്നു എന്നാണ് ഗീതയിലും ബോധിപ്പിക്കുന്നത്.

ഉദാഹരണത്തിന് നമ്മൾ നാഗദേവതാ പൂജയാണ് ചെയ്യുന്നതെങ്കിൽ അതു (നാഗം) സാക്ഷാൽ ഈശ്വരനാണ്. അതേ ഈശ്വര ചൈതന്യമാണ് എന്നറിഞ്ഞു പൂജിച്ചാൽ ഈശ്വരനാണ് ഭജനയുടെ ഭക്തിയുടെ ഫലം തരുന്നത്. ഇതു വേറെ ദൈവം എന്ന നിലയിൽ വിചാരിച്ചു പൂജിച്ചാൽ ഫലം തരുന്നത് നാഗദേവതയിൽ കൂടിയാണ് . ഇതുപോലെ ഏതുദേവനെ ഭജിച്ചാലും പൂജിച്ചാലും ഈശ്വരൻ ഒന്നു തന്നെ എന്നുവിചാരിച്ചാൽ മതി. മറ്റൊരു ദേവതാ പൂജയാണു ചെയ്യുന്നതെങ്കിൽ ഭഗവാന്റെ അറിവിൽ കൂടി തന്നെയാണ് ആ പ്രസാദം നമുക്കു ലഭിക്കുന്നത്. ഭഗവാൻ തന്നെയാണ് ഫലം തരുന്നത്. അതു നമ്മൾ നമ്മുടെ അറിവില്ലായ്മ മൂലം അറിയാത്തതാണ്. എല്ലാം ഭഗവാൻ , എല്ലാത്തിലും ഭഗവാൻ എന്നവിചാരത്തോടെ എല്ലാം ചെയ്താൽ ശുഭമാകും.

കേരളത്തിൽ സർപ്പത്തിനേയും ദൈവത്തേപോലെ ആരാധിക്കുന്നു. അല്ലാ ദൈവമായി ആരാധിക്കു ന്നു. കേരളം വനങ്ങളുടേയും ഗിരികളുടേയും നദികളുടേയും സ്ഥാനമാണ്. സർപ്പങ്ങൾക്കു വാസയോഗ്യമായ ഈ സ്ഥലത്ത് ധാരാളം സർപ്പങ്ങൾ അധിവസിക്കുന്നുണ്ട് . കേരളീയർ സർപ്പാരാധന നടത്തുന്നതിന്റേയും അവരെ ദൈവമായി വി ചാരിച്ച് പൂജിക്കുന്നതിന്റേയും ഒരു ചരിത്രമുണ്ട്.

ഭഗവാൻ വിഷ്ണുവിന്റെ ഒരവതാരമായ പരശുരാമൻ ക്ഷത്രിയവംശവിനാശനം വരുത്തി കൂട്ടത്തിൽ മാഹിഷ്മതിയിലെ രാജാവായ കാർത്തവീര്യർജ്ജുനൻ രാമനാൽ വധിക്കപ്പെട്ടു. നൃപനെ കൊന്നാൽ ബ്രഹ്മഹത്യാപാപമുണ്ടെന്നും പാപശാന്തിയ്ക്കായ് തീർത്ഥനം നടത്തുകയും ഭൂമി ദാനം ചെയ്യുകയും വേണമെന്നു പിതാവ് പറഞ്ഞു . അതനുസരിച്ച് രാമൻ തീർത്ഥാടനം നടത്തി. കേരള ഭൂപ്രദേശം കശ്യപനു ദാനം ചെയ്തു. സമുദ്രത്തിൽ ആണ്ടു കിടക്കുന്ന ഭൂവിഭാഗത്തെ പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്തായിരുന്നു ദാനം ചെയ്തതെന്ന് ഒരു പക്ഷമുണ്ട്. കേരളം പണ്ടു മുതലേ തന്നെ ഭാരതത്തിന്റെ ഭാഗമായി പുരാണം പറയുന്നുണ്ട്. പലഭാഗത്തും പല പല ഭൂപൻമാരുടെ പേരിന്റെ കൂട്ടത്തിൽ കേരളം എന്നു പറയുന്നുണ്ട്. പാപശാന്ത്യർത്ഥം കശ്യപ്രബാഹ്മണനു ദാനം ചെയ്ത ഭൂമിയാണ് കേരളമെന്ന് പരക്കെ വിശ്വാസമുണ്ട്.ആദ്യകാലത്ത് ബ്രാഹ്മണരായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അവർ പൂജാദി കർമ്മങ്ങൾ ചെയ്തിരുന്നു. ഈശ്വരനെ ആരാധിക്കുമായിരുന്നു. അവർ നാഗൻമാരെ ആരാധിച്ചിരുന്നു . ചിലർക്കതിൽ ഭയവുമുണ്ടായിരുന്നു എന്നാണ്. പരശുരാമൻ ഭൂമിയുടെ അധിദൈവമായി സർപ്പദൈവത്തെ ആരാധിക്കാൻ കല്പിച്ചു. സർപ്പാരാധനമൂലം മനുഷ്യൻ നിർഭയനായും വിശ്വാസിയുമായും തീരുമെന്നും പറഞ്ഞു. ഭൂമിക്കുടയവർ സർപ്പങ്ങളാണ് , അവരെ ദൈവമായി ആരാധിച്ചാൽ സമ്പത്തും, സന്താനലാഭവും ഉണ്ടാകുമെന്നും രോഗാദികളായ വ്യാധികളും ശമിച്ച് സുഖമായ ജീവിതം ലഭിക്കുമെന്നും ഉപദേശിച്ചു പരശുരാമൻ.

നമ്മുടെ നാട്ടിലെ ധാരാളം വനങ്ങളും പർവ്വതങ്ങളുമൊക്കെ സർപ്പവാസത്തിനു യോജിച്ച സ്ഥലങ്ങളായിരുന്നുവെന്നാണ്. അവയുടെ വാസസ്ഥാനവും അതു തന്നെയാണല്ലോ . എങ്കിലും അവയെ ഏതെങ്കിലും സ്ഥലത്തിരുത്തി ആരാധിക്കുക എന്ന രീതി നിലവിൽ വന്നു. ജനങ്ങൾ പൊതുവെ എല്ലാവരും സർപ്പങ്ങളെ ദൈവമായി ആരാധിച്ചുതുടങ്ങി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ