ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2018

ബദരീനാഥ് ക്ഷേത്രം

ബദരീനാഥ് ക്ഷേത്രം

ഉത്തരാഞ്ചൽ സംസ്ഥാനത്തിലെ ഗഢ്വാൾ ജില്ലയിൽ ഹരിദ്വാറിനു വടക്കുകിഴക്കായി അളകാനന്ദാനദിയുടെ തീരത്ത് ബദരീനാഥ് ക്ഷേത്രം നിലകൊള്ളുന്നു. പുരാണപ്രസിദ്ധമാണ് ബദരികാശ്രമം, ബദര്യാശ്രമം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥലം. ഇവിടെയാണ് നരനാരായണന്മാർ അനേകവർഷം തപസ്സ് ചെയ്തത്. ലന്തക്കുരു ഉണ്ടാകുന്ന ഫലവൃക്ഷങ്ങൾ ഇടതിങ്ങി വളർന്നു നിന്നിരുന്നതിനാൽ ഇതിനെ  ബദരീവനം എന്നുപറയുന്നു.

ബ്രഹ്മാവിൻറെ പുത്രനായ ദക്ഷപ്രജാപതി സ്വായംഭൂവമനുവിന്റെ പുത്രിയായ പ്രസൂതിയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് പതിനാറു പുത്രിമാർ ഉണ്ടായി. ധർമ്മദേവന് പതിമൂന്ന് പുത്രിമാരെയും പിതൃക്കൾക്ക് സ്വാധയേയും അഗ്നിക്ക് സ്വാഹയേയും, സാക്ഷാൽ ശിവ ഭഗവാന് സതിയേയും വിവാഹം ചെയ്തുകൊടുത്തു ധർമ്മദേവന്റെ പത്നിയായ മൂർത്തിയാണ് ലോകപൂജിതമായ തേജസ്സോടുകൂടിയ നരനാരായണന്മാരെ പ്രസവിച്ചത്. ആയിരം കവചങ്ങൾ അഥവാ പടച്ചട്ടകൾ അണിഞ്ഞിട്ടുള്ള  സഹസ്രകവചൻ എന്ന ഉഗ്രപ്രതാപിയായ രാക്ഷസനെ നിഗ്രഹിക്കുന്നതിനു വേണ്ടിയാണ് മഹാവിഷ്ണു നരനാരായണന്മാരായി അവതരിച്ചത്. നരനാരായണന്മാരിൽ ഒരാൾ തപസ്സ് ചെയ്യും, മറ്റെയാൾ അത്രയും  കാലം യുദ്ധം ചെയ്യും. അങ്ങനെ ഊഴമിട്ട് തപസ്സും യുദ്ധവും നടത്തി നരനാരായണന്മാർ സഹസ്രകവചന്റെ ഒരു പടച്ചട്ട ഒഴിച്ചു ബാക്കിയെല്ലാം പിളർന്നു. തൽസമയം ബ്രഹ്മപ്രളയം ഉണ്ടാകുകയും രാക്ഷസൻ സൂര്യനിൽ ലയിക്കുകയും ചെയ്തു. അടുത്ത ജന്മം സഹസ്രകവചൻ കുന്തീപുത്രനായി കർണ്ണൻ എന്ന പേരിൽ ജനിച്ചു.

സഹസ്രകവചനിഗ്രഹാനന്തരം നാരായണായ മഹാവിഷ്ണു, സഹോദരനായ നരനോടുകൂടി ധർമത്തെ ആചരിയ്ക്കുന്നവനും ഉപദേശിക്കുന്നവനും ആയിട്ട് ബദരികാശ്രമത്തിൽ വസിച്ചു. നരനാരായണന്മാരുടെ പുനരവതാരമാണ് ശ്രീകൃഷ്ണനും അർജുനനും

ബദരീനാഥ് ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. അശോകചക്രവർത്തിയുടെ കാലഘട്ടത്തിൽ ഇതൊരു ബുദ്ധമതകേന്ദ്രമായിരുന്നുവത്രെ. പക്ഷെ ഹിന്ദുമതനവോത്ഥാനത്തിന്റെ വക്ത്താവായ ശ്രീശങ്കരാചാര്യർക്ക് ബദരീനാഥുമായി അനിഷേധ്യമായ ബന്ധമുണ്ടായിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.

ശ്രീ ശങ്കരാചാര്യർ ഭാരതം മുഴുവനും മൂന്നു പ്രാവശ്യം പര്യടനം നടത്തിയതായി ചരിത്രം പറയുന്നു. ശ്രീ പരമേശ്വരൻ ചാണ്ഡാലരൂപത്തിൽ പ്രത്യക്ഷപ്പെട്ട കാലഘട്ടത്തിൽ ശങ്കരാചാര്യനോട് ബദരിയിൽ പോകണമെന്ന് ആജ്ഞാപിച്ചു. അതനുസരിച്ചു അദ്ദേഹം അവിടെ പോയി. ശ്രീ ശങ്കരന് വ്യാസമുനിയെ ദർശിക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു. തന്റെ പരമഗുരുവായ ഗോവിന്ദഭഗവദ്പാദരെ ശ്രീ ശങ്കരൻ കണ്ടുമുട്ടിയതും ബദരീനാഥിൽ വച്ചായിരുന്നു എന്ന് പറയുന്നു. ശങ്കരാചാര്യർ നാരദ്കുണ്ഡ്ഡിൽ നിന്ന് ബദരീനാഥിന്റെ വിഗ്രഹം മുങ്ങിയെടുക്കുകയും ഇന്നത്തെ രൂപത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്ന് സ്കന്ദപുരാണത്തിൽ പരാമർശമുണ്ട്.

ബദരീനാഥിലെ ഒരു പ്രധാന സ്ഥലമാണ് ജോഷിമഠം. ഹിന്ദുവേദശാസ്ത്രപുരാണേതിഹാസങ്ങളിൽ പാണ്ഡിത്യം നേടിയ ശേഷം ശ്രീശങ്കരാചാര്യർ ഉത്തരാഖണ്ഡിലേയ്ക്ക് യാത്ര ചെയ്തു ആ യാത്രയിൽ അദ്ദേഹം ആദ്യം സ്ഥാപിച്ച മഠം ആണ് ജോതിർമഠം. ജ്യോതിർമഠം ക്രമേണ ജോഷിമഠം എന്നപേരിൽ അറിയപ്പെട്ടു.

ജോഷി മഠം സ്ഥിതി ചെയ്യുന്ന ചമോലി എന്ന സ്ഥലം കൃഷിയിടങ്ങളാൽ തികച്ചും ആകർഷണീയമാണ്. ഉയരക്കൂടുതലുള്ള മലഞ്ചെരുവുകളെ തട്ടുതട്ടായി തിരിച്ചു നെൽവയലുകൾ, ദൂരെനിന്നുനോക്കുമ്പോൾ ഹരം പകരുന്ന ദൃശ്യമാണ്. നെല്ലും ഗോതമ്പും ബാജ്റയും ഇവിടെ കൃഷി ചെയ്യുന്നു.. കമ്പിളി വസ്ത്രങ്ങളുടെ ഒരു വലിയ വിപണന കേന്ദ്രം കൂടിയാണ് ജോഷിമഠം സ്ഥിതി ചെയ്യുന്ന ചമോലി എന്ന സ്ഥലം.

ചമോലി എന്ന സ്ഥലത്താണ് നൈനിത്താൾ, കുമയൂൺ എന്നീ സ്ഥലങ്ങൾ. കുമയൂൺ  എന്ന സ്ഥലത്ത് 500 ച .കിലോമീറ്റർ വനങ്ങളിൽ നരഭോജികളായ കടുവകളെത്തേടി നടന്ന ബ്രിട്ടീഷുകാരനായ നായാട്ടുകാരനാണ് "ജിംകോർബറ്റ് ". അദ്ദേഹത്തിൻറെ സ്മരണാർത്ഥം കടുവകളുടെ സംരക്ഷണകേന്ദ്രത്തിന് "കോർബറ്റ് നാഷണൽ പാർക്ക് "1957 ൽ പുനർനാമകരണം ചെയ്തത്.

ബദരീനാഥ് ക്ഷേത്രം മഞ്ഞുകാലത്ത് 6 -മാസം അടഞ്ഞു കിടക്കുമ്പോൾ അവിടുത്തെ പൂജകൾ മുടങ്ങാതെ ചെയ്യുന്നത് ജോഷിമഠത്തിലെ നരസിംഹക്ഷേത്രത്തിലാണ്. ബദരീനാഥൻറെ വിഗ്രഹപ്രതി രൂപമാണ് ഇവിടെയും പ്രതിഷ്ഠ്.  ബദരീനാഥിലെ ഒരു പ്രധാന സ്ഥലമാണ് ഗോവിന്ദ്ഘട്ട്. ആകാശം മുട്ടിനിൽക്കുന്ന പർവ്വതനിരകളും, അതിനുതാഴെ പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന താഴ്വരകളും, വിഷ്ണുപ്രയാഗിൽ നിന്ന് ഒഴുകിയെത്തുന്ന അളകനന്ദാനദിയും, ആ പ്രദേശമാകെ അതിമനോഹരമാക്കികൊണ്ട് തണൽവിരിച്ചു, പ്രൗഢിയോടെ നിൽക്കുന്ന ദേവദാരു മരങ്ങളും അവിസ്മരണീയ ദൃശ്യങ്ങളാണ്. ആ വായുവിലെങ്ങും നിറഞ്ഞുനിൽക്കുന്നത് ദേവദാരു വൃക്ഷത്തിൻറെ മാസ്മരഗന്ധമാണ്.

ശ്രീ ശങ്കരാചാര്യർ ഭാരതം മുഴുവനും മൂന്നുപ്രാവശ്യം പര്യടനം നടത്തിയിട്ടുണ്ട്. ഈ സഞ്ചാരത്തിനിടയിലാണ് ശങ്കരാചാര്യർ ഭാരതത്തിന്റെ നാല് ദിക്കിലും നാല് മഠങ്ങൾ സ്ഥാപിച്ചത്. തെക്ക് - ശൃഗേരി ,കിഴക്ക് -  ജഗന്നാഥം, പടിഞ്ഞാറ് - ദ്വാരക ,വടക്ക് - ജോഷി മഠം എന്നിവയായിരുന്നു അദ്ദേഹം സ്ഥാപിച്ച നാല് മഠങ്ങൾ. പഞ്ചായതനപൂജാപദ്ധതി ആവിഷ്കരിച്ചത് ശ്രീ ശങ്കരാചാര്യനാണ്. ഭാരതത്തിലെ സുപ്രധാന ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങളും മറ്റും ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരനായിരുന്നു. കേരളത്തിൽ നിന്നുള്ള ബ്രാഹ്മണരെ ബദരിയിൽ പ്രധാനപൂജാരിമാരായി നിയമിച്ചതും ശ്രീ ശങ്കരാചാര്യരാണ്. ഇന്നും ആ പാരമ്പര്യം തുടർന്നുവരുന്നു. റാവൽ എന്ന പേരിലാണ് പ്രധാനപൂജാരി അറിയപ്പെടുന്നത്. സംസ്കൃതത്തിലും, പൂജാക്രമങ്ങളിലും അഗാധപാണ്ഡിത്യമുള്ള ഇവരെ നിയമിക്കുന്നത് ബദരീനാഥ് ക്ഷേത്ര കമ്മിറ്റിയും ടെഹരി  ഗഢ്വാളിലെ മഹാരാജാവും കൂടിയാലോചിട്ടാണ്. സ്വർണ്ണം, വെള്ളി എന്നിവ കൊണ്ടുപണിതീർത്ത ഒരുവലിയ ദണ്ഡും ഒരു ജോഡി സ്വർണ വളകളും രാജോചിതമായ മേൽവസ്ത്രങ്ങളും മേൽശാന്തിയായി അവരോധിക്കുമ്പോൾ ടെഹരി രാജാവ് നല്കുന്നു. ബദരീപുരിയുടെ കിരീടം വയ്ക്കാത്ത രാജാവാണ് റാവൽജി.

കോടിക്കണക്കിന് രൂപ വരുമാനവും, ആസ്തികളുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഗവൺമെന്റിന്റെ നേരിട്ടുനിയന്ത്രണത്തിലുള്ള ബദരീനാഥ് ക്ഷേത്രകമ്മിറ്റിക്കാണ്. ടെഹ്രി ഗഢ്വാളിലെ മഹാരാജാവിനു ഭരണകാര്യത്തിൽ കാര്യമായ പങ്കുണ്ട്.

ബദരീനാഥ് ക്ഷേത്രത്തിന്റെ വലതുവശത്തായി അളകനന്ദയുടെ തീരത്താണ് തപ്തകുണ്ഡ്, നാരദകുണ്ഡ് എന്നീതീർത്ഥകുളങ്ങൾ. തപ്തകുണ്ഡിന് നേരെ എതിർവശത്ത് അളകനന്ദയുടെ മധ്യഭാഗത്താണ് യഥാർത്ഥ നാരദകുണ്ഡ്. അഗാധമായ താഴ്ചയും മരവിപ്പിക്കുന്ന തണുപ്പുമാണ് നാരദകുണ്ഡിന്മുകൾഭാഗത്തുള തീർത്ഥ കുളത്തിലേയ്ക്ക് ഗരൂർശിലയിൽ നിന്നു ഒഴുകിവീഴുന്ന ചൂടുവെള്ള പ്രവാഹം ഒരു അദ്ഭുതം തന്നെയാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഈ വെള്ളത്തിന്റെ ചൂട്!.

മഹാവിഷ്ണുവിന്റെ (ബദരീനാഥൻറെ) തിളങ്ങുന്ന കറുത്ത കല്ലുകൊണ്ടുള്ളതും (സാളഗ്രാമം ) പദ്മാസനരൂപത്തിൽ ഇരിയ്ക്കുന്നതുമാണ് വിഗ്രഹത്തിൽ ഭക്തിയോടെ ശ്രദ്ധ കേന്ദ്രീകരിച്ചു വെവ്വേറെ കോണുകളിൽക്കൂടി നോക്കുമ്പോൾ ബ്രഹ്മ - വിഷ്ണു - മഹേശ്വര - ഹനുമാൻ - ദേവീ വിഗ്രഹങ്ങൾ തെളിഞ്ഞുവരുന്നതായ മഹാദ്ഭുതം ദർശിക്കാം. ബദരീനാഥിലെ മഹാവിഷ്ണു വിഗ്രഹത്തെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും.

നേപ്പാളിൽക്കൂടി ഒഴുകുന്ന ഗണ്ഡകീനദിയുടെ ഉദ്ഭവസ്ഥാനത്തുള്ള ഒരു ഗ്രാമപ്രദേശമാണ് സാളഗ്രാമി. ഇവിടെ പലരൂപത്തിലും പലവലുപ്പത്തിലുമുള്ള ശിലാരൂപങ്ങൾ കാണപ്പെടുന്നു. ഇവയാണ് സാളഗ്രാമങ്ങൾ. മഹാവിഷ്ണുവിന്റെ അംശത്തിൽനിന്നു ഉദ്ഭവിച്ചതായതുകൊണ്ട് ഈ ശിലകൾ വിഷ്ണു വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിന് അത്യുത്തമമാണെന്ന് വിശ്വസിക്കുന്നു. പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളെ പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.

ഒരു വലിയ മരത്തകപ്പച്ചകല്ല് ബദരീനാഥ വിഗ്രഹത്തിൻറെ മുൻഭാഗത്ത് കാണാം.

ഉപപ്രതിഷ്ഠകൾ ഇരുവശത്തുമുണ്ട്.  ഗണപതി, കുബേരൻ, ഉദ്ധവർ, ചതുർഭുജനാരായണൻ, നരൻ, നാരദൻ, ഗരുഡൻ, ലക്ഷ്മീദേവി എന്നീ  പ്രതിഷ്ഠകൾ  അടങ്ങിയ ഭൂവൈകുണ്ഡം തന്നെയാണ് ഇവിടം. നവരത്നക്കല്ലുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയിൽ നെയ്വിളക്കിന്റെ പൊൻപ്രകാശവും വൈദ്യുത ദീപങ്ങളുടെ പ്രഭയും ഒന്നിയ്ക്കുമ്പോൾ ഒരു വർണ്ണ പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു .

ക്ഷേത്രത്തിൻറ്റെ ഉൾഭാഗത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിന്റെ ഏറ്റവും ഉൾഭാഗത്താണ് ബദരീനാഥൻറെ പ്രതിഷ്ഠ. ഈ ഭാഗം  മുഴുവനും തങ്കത്താൽ പൊതിഞ്ഞതാണ്. രണ്ടാമത്തെ ഭാഗമായ ദർശനമണ്ഡപത്തിലാണ് പൂജകളും മാറ്റാരാധനകളും നടത്തുന്നത്. മൂന്നാമത്തെ ഭാഗമായ സഭാമണ്ഡപത്തിന് മുമ്പിൽ കാത്തുനിൽക്കുന്ന ഭക്തന്മാർക്ക് വരിവരിയായി നടന്ന് ബദരീനാഥനെ ദർശിക്കാം ബദരീനാഥിലെ പൂജാ സമ്പ്രദയങ്ങൾക്ക് വളരെ പ്രത്യേകതയുണ്ട്. അതിരാവിലെ റാവൽജി സശ്രദ്ധം ഭഗവാനെ പള്ളിക്കുറുപ്പുണർത്തുന്നു. സാൽവ കൊണ്ടുള്ള പുതപ്പും മറ്റു മേൽവസ്ത്രങ്ങളും മാറ്റിയശേഷം കളഭ ചാർത്ത് നടത്തുന്നു. തപ്തകുണ്ഡിലെ ചൂടുവെള്ളം കൊണ്ടാണ് ആദ്യം അഭിഷേകം നടത്തുക. തുടർന്ന് പാല്, തൈര്, തേൻ, വാസനദ്രവ്യങ്ങൾ എന്നിവകൊണ്ടും അഭിഷേകം ചെയ്യുന്നു. പിന്നെ ഭഗവാനെ അലങ്കരിക്കുന്ന ചടങ്ങുകളാണ്. ബദരീവനത്തിലെ പ്രത്യേക പൂക്കൾ, പനിനീർ, തുളസി, താമര എന്നിവകൊണ്ടുള്ള ആകർഷകമായ മാലകൾ ഭഗവാന് ചാർത്തുന്നു. ശ്രീവത്സം, കൗസ്തുഭം എന്നീ രത്നങ്ങളും, ആഭരണങ്ങളും ഭഗവാനെ അണിയിക്കുന്നു. അതുകഴിഞ്ഞാൽ നിവേദ്യങ്ങളാണ് അഞ്ചുവെള്ളിക്കിണ്ണങ്ങളിൽ നാനാതരം പഴങ്ങളും, ഉണക്കമുന്തിരി, കൽക്കണ്ടം എന്നിവയും ഭഗവാന് സമർപ്പിയ്ക്കുന്നു ബാലഭോജനം എന്നാണ് ഈ നിവേദ്യ പൂജയുടെ പേര്. ഈ പൂജ ദീപാരാധനയോടുകൂടിയാണ് അവസാനിയ്ക്കുന്നത്. ഉച്ചപൂജയ്ക്ക് മഹാനിവേദ്യമെന്നാണ് പറയുക പരിപ്പ്, മറ്റു ധാന്യങ്ങൾ, കുങ്കുമപ്പൂ  ചേർത്ത മധുരാന്നം, കേസരി നിവേദ്യം, പാൽപ്പായസം, അപ്പം പലതരം പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി സമർപ്പിക്കുന്നു.

ബദരീനാഥിലെ മറ്റൊരു വിസ്മയമാണ് സരസ്വതീനദിയുടെ ഉദ്ഭവസ്ഥാനത്തിനു തൊട്ടടുത്തുള്ള വ്യാസ ഗുഹ. മഹാഭാരതത്തിന്റെ രചനയും, വേദവിഭജനവും, ബ്രഹ്മസൂത്രഗ്രന്ഥവും പുരാണങ്ങളുടെ സൃഷ്ടിയും വ്യാസമുനി സാധിച്ചത് ഈ ഗുഹയിൽ വച്ചാണ്. ഓലച്ചീളുകൾ പോലുള്ള പലതരം കല്ലുകൾകൊണ്ടാണ് ഈ ഗുഹ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ ഗുഹയ്ക്ക് ഏതാനും വരെ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗുഹയിൽ ഇരുന്നുകൊണ്ട് ഗണപതി ഭഗവാൻ മഹാഭാരതം എഴുതിയെടുത്തത് .

ബദരീനാഥ് ക്ഷേത്രത്തിലെ നട തുറക്കുന്നത് തുറക്കുന്നതും അടയ്ക്കുന്നതും പ്രത്യേകം പരാമർശിക്കേണ്ട വിഷയമാണ്. ഒക്ടോബർ മാസത്തിൽ ദീപാവലി കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി ക്ഷേത്രം അടയ്ക്കുന്നു. സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചിട്ട് ഏഴുദിവസത്തിനുള്ളിൽ ക്ഷേത്രം അടയ്ക്കുക എന്നതാണ് ആദ്യകാലം മുതൽക്കേ ചെയ്തുവന്നിരുന്നത് ക്ഷേത്രം  അടയ്ക്കുന്ന ദിവസം പരമ്പരാഗതമായി ആചരിച്ചവരുന്ന പല വിശേഷാൽ പൂജകളും ചടങ്ങുകളും മറ്റുമുണ്ട്. നട അടച്ചു ഭദ്രമായി പൂട്ടി സീൽ വച്ച ശേഷം പുജാരിമാരും ക്ഷേത്രകമ്മിറ്റിക്കാരും ക്ഷേത്രകമ്മിറ്റിക്കാരും മറ്റെല്ലാവരും ബദരീനാഥനോട് വിടപറയുന്നു നവംബർ മുതൽ ഏപ്രിൽ വരെ ക്ഷേത്രവും പരിസരവും കൊടും മഞ്ഞിൽ മൂടപ്പെട്ടു കിടക്കുന്നു. പൂജാരിമാരും ക്ഷേത്രകമ്മിറ്റിക്കാരും നട തുറക്കുന്നത് വരെ ജോഷി മഠത്തിൽ താമസിച്ചു ബദരീനാഥനെ പൂജിക്കുന്നു.

ആറുമാസത്തിനു ശേഷം മെയ്മാസത്തിൽ ക്ഷേത്രം വീണ്ടും തുറക്കുന്നു. വൃഷഭ സംക്രാന്തിയ്ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ്, നല്ല ദിവസം നോക്കി ക്ഷേത്രം തുറക്കുന്നു. പ്രധാനപൂജാരി മാത്രം ഉള്ളിൽ കടന്ന് വീണ്ടും നട അടയ്ക്കുന്നു ആ സമയത്തിനുള്ളിൽ, നട അടയ്ക്കുമ്പോൾ കത്തിച്ചുവച്ചിരുന്ന അഖണ്ഡജ്യോതിപ്രകാശം പുറത്തുനിൽക്കുന്നവർക്ക് ദർശിക്കാം. ആറുമാസത്തോളം ആ ജ്യോതി അണയാതെ പ്രകാശിച്ചു നിൽക്കുന്നു എന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു. ക്ഷേത്രമാസകാലം കനത്ത മഞ്ഞിൽ മൂടപ്പെട്ട് ഇത്രയും കാലം കിടക്കുമ്പോൾ ഓക്സിജൻ ലഭിക്കാനുള്ള സാധ്യത തീരെയില്ല എന്നതാണ് സത്യം. എന്നിട്ടും ആ ജ്യോതി കെടാതെ നിൽക്കുന്നു എന്നത് വളരെ വലിയ ഒരദ്ഭുതമാണ്.

പ്രധാനപൂജാരിയായ റാവൽജി, സ്ഥാനമേൽക്കുമ്പോൾ നട തുറക്കുന്ന സമയത്ത് അകത്തുകണ്ട കാര്യങ്ങൾ പുറത്തു പറയില്ല എന്ന് സത്യം ചെയ്യാറുണ്ടെന്ന് പറയുന്നു നട അടയ്ക്കുമ്പൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന പുഷ്പഹാരങ്ങൾ ആറു മാസം കഴിഞ്ഞു നട തുറക്കുമ്പോൾ അപ്രത്യക്ഷമായിട്ടുണ്ടാകുമെന്നും ഈ ഭൂമിയിൽ കാണാത്തവിധത്തിലുള്ള പുഷ്പ്പങ്ങളെകൊണ്ട് ബദരീനാഥനെ അർച്ചന ചെയ്തതായി കാണാമെന്നും പറയപ്പെടുന്നു. അതെന്തായാലും ബദരീനാഥനെ ആറുമാസം നാരദമഹർഷിയും ദേവന്മാരും, ആറുമാസം മനുഷ്യരും പൂജിക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്.

എട്ടുലിറ്ററോളം എണ്ണകൊള്ളുന്ന വെള്ളിപ്പാത്രത്തിലാണ് ജ്യോതി ഒരുക്കുന്നത്. ജ്യോതിയുടെ തിരിയുണ്ടാക്കിയെടുക്കുന്ന വിദ്യ, ആധുനീകശാസ്ത്രത്തെപോലും വെല്ലുവിളിയ്ക്കുന്ന സാങ്കേതികമേന്മയോടുകൂടിയതാണ്. ഋതകമ്പളത്തിന്റെ നൂലുകൊണ്ടാണ് ഈ തിരികൾ ഉണ്ടാക്കുന്നത്. ഇതിന്മേൽ പരിശുദ്ധമായ നെയ്യും, ഹിമാലയത്തിലെ അമൂല്യങ്ങളായ പച്ചിലകളുടെ നീരും കൂട്ടിച്ചേർത്ത മിശ്രിതം ഒരു പ്രത്യേക കനത്തിൽ പുരട്ടി ഉണക്കിയെടുക്കുന്നു. ഓരോ മാസത്തിന്റെയും ദിവസങ്ങളുടെ എണ്ണം അനുസരിച്ചു തിരിക്ക് ഓരോ കെട്ടുണ്ടാകും. നവംബർ മാസത്തിൽ 30 ദിവസം മാത്രം ഒരു കേട്ട് കത്തുമ്പോൾ, ഡിസംബർ മാസത്തിൽ അടുത്ത കേട്ട് 31 ദിവസവും കത്തന്നു. ഫെബ്രുവരിയിൽ ഇരുപത്തിയെട്ട് ദിവസം കത്തിയശേഷം മാർച്ചുമാസത്തിലെ കെട്ടിലേക്ക് കത്തിക്കയറുന്നു !. അഖണ്ഡജ്യോതിയിലേക്കുള്ള തിരികൾ ഉണ്ടാക്കുവാനുള്ള അവകാശം, പുരാതനകാലം മുതൽക്കു തന്നെ. ബദരീനാഥ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗ്രാമമായ മനാ ഗ്രാമക്കാർക്കാണ്. അങ്ങനെ ഒരു സംഘം 41 ദിവസം കഠിനമായ വ്രതത്തിൽ ഇരുന്ന ശേഷമാണ് തിരിനിർമ്മാണത്തിൽ വ്യാപൃതരാകുന്നത്. അഖണ്ഡജ്യോതിയിലേക്കുള്ള എണ്ണ ടെഹ്രി മഹാരാജാവിന്റെ വകയാണ്. എണ്ണയുടെ കൂട്ട് മഹാരാജാവിനു മാത്രമേ അറിയുകയുള്ളൂ. ഈ എണ്ണയുടെ കൂടെ ഒരു പ്രത്യേക ലായനി മനാ ഗ്രാമത്തലവൻ അഖണ്ഡജ്യോതിയിൽ ഒഴിക്കുന്നു. ഹിമാലയത്തിലെ ചില പ്രത്യേക വൃക്ഷങ്ങളിൽ നിന്നെടുക്കുന്ന എണ്ണയും അമൂല്യങ്ങളായ ഔഷധ കൂട്ടുകളും കൂട്ടികലർത്തിയതാണ് ഈ ലായനി. നട  അടയ്ക്കുന്നതിന് മുൻപുള്ള പ്രത്യേക പൂജകൾ അവസാനിയ്ക്കുമ്പോൾ അഖണ്ഡജ്യോതിയിലെ തിരി കത്തിച്ച ശേഷം ഗോപുരവാതിൽ അടച്ചുപൂട്ടുന്നു. മൂന്ന് പ്രത്യേകതരം പൂട്ടുകളാണ് ഈ വാതിലിലിന്. മുന്നും ഒരേ സമയം  പ്രവർത്തിപ്പിച്ചാൽ മാത്രമേ പൂട്ടാനും തുറക്കാനും സാധിയ്ക്കുകയുള്ളു. ടെഹ്രി മഹാരാജാവും, റാവൽജിയും, മനാ ഗ്രാമത്തലവനുമാണ് താക്കോലിൻറെ അവകാശികൾ.

ബദരീനാഥ് ക്ഷേത്രം

ബദരീനാഥ് ക്ഷേത്രം

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നും വളരെ കുറച്ച് ഭക്തരെ ബദരീനാഥില്‍ ദര്‍ശനത്തിനായി എത്തുന്നുള്ളൂ.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രപ്രദേശം പൂര്‍ണ്ണമായും നമ്മുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍
അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് ഭാരതത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്യുന്നതമായ നീലകണ്ഠ കൊടുമുടിയുടെ പശ്ചാത്തല ശോഭയില്‍ പരിലസിക്കുന്ന ഈ ക്ഷേത്ര പുണ്യഭൂമിയില്‍ നരനാരായണന്മാര്‍ ഏറെക്കാലം തപസനുഷ്ഠിച്ചിരുന്നുവെന്നാണ് ഐതിഹ്യം. നൂറുകണക്കിന് ഋഷി വര്യന്മാരും സന്യാസി ശ്രേഷ്ഠരും തപസ് അനുഷ്ഠിച്ച പുണ്യദേശത്തേക്കുറിച്ച് വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശം ഉളളതിനാല്‍ വേദകാലത്തു തന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായും കരുതുന്നു. അതിപ്രാചീന കാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാവുകയും വിഗ്രഹം ഉള്‍പ്പെടെ കാണാതാവുകയും ചെയ്തതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. അളകനന്ദയില്‍ വിഗ്രഹമുണ്ടെന്ന് അശരീരിയിലൂടെ കേട്ടറിഞ്ഞ ആദിശങ്കരന്‍ അവിടെനിന്ന് വിഗ്രഹം കണ്ടെടുത്ത് ബദരിയില്‍ പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നുവെന്നാണ് വിശ്വാസം. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. നാലു കൈകളില്‍ ഒന്നില്‍ ജപമാലയും മറ്റൊരു കൈയില്‍ കമണ്ഡലവുമേന്തി പത്മാസനാവസ്ഥയില്‍ ധ്യാനനിഷ്ഠയിലുളള വിഷ്ണു ഭഗവാന്റെ വിഗ്രഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുളളത്. സത്യയുഗത്തില്‍ വാസം തുടങ്ങിയ ഭഗവാന്‍ ത്രേതായുഗത്തില്‍ കുറച്ചു പേര്‍ക്ക് ദര്‍ശനം നല്‍കുകയും ശേഷം ദ്വാപര യുഗത്തില്‍ ഋഷീശ്വരന്മാര്‍ക്ക് മാത്രമായി ദര്‍ശനം അനുവദിക്കുകയും കലിയുഗത്തില്‍ സ്വയംഭൂവായി വിഗ്രഹം പ്രതിഷ്ഠിതമാവുകയും ചെയ്തുവെന്നാണ് വിശ്വാസം.

സ്വർഗലോകത്ത് ക്ഷീരസാഗരത്തില്‍ വിഷ്ണു തന്റെ ശേഷ ശയ്യയില്‍ പത്‌നിയോടൊപ്പം വിശ്രമിക്കവെ നാരദന്‍ അവിടെയെത്തി. വിഷ്ണു ഭഗവാന്‍ ലൗകിക ജീവിതത്തില്‍ അകപ്പെട്ടോ എന്ന സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഭഗവാന്‍ അസ്വസ്ഥനാവുകയും ലക്ഷ്മീദേവിയെ നാഗകന്യകകളുടെ അടുത്തേക്ക് പറഞ്ഞയച്ച് ഹിമവല്‍ പ്രദേശങ്ങളിലേക്ക് ആഗമിച്ചതായും നിരവധി വര്‍ഷം അവിടെ തപസനുഷ്ഠിച്ചതായും കാലങ്ങള്‍ക്കു ശേഷം വിരഹാര്‍ത്തിയായ ലക്ഷ്മി ഹിമാലയത്തിലെ നീലകണ്ഠ കൊടുമുടിക്ക് താഴെയുളള ബദരീ വനത്തില്‍ തപസനുഷ്ഠിക്കുന്ന വിഷ്ണുവിനെ കണ്ടെത്തിയെന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
ഏതൊരു ഭക്തന്റെയും തീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ ബദരീനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നാണ് ഭാരതീയ വിശ്വാസം. നമ്മൾചെയ്ത പാപങ്ങള്‍ ബദരീനാഥ ദര്‍ശന മാത്രയില്‍ നശിച്ചുപോകുമെന്നാണ് ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട സ്‌കന്ദപുരാണത്തില്‍ പറയുന്നത്.

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം തറനിരപ്പില്‍ നിന്നും 15.25 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശാലവും ഉന്നതവുമായ പ്രവേശന കവാടം, വിവിധ വര്‍ണ്ണങ്ങളാലും കൊത്തുപണികളാലും അലങ്കൃതം. ക്ഷേത്രത്തിനകത്ത് മനോഹരമായ കൊത്തുവേലകള്‍. അലങ്കാരപ്പണികളോടു കൂടിയ മരത്തടികളും ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഭക്തര്‍ കടന്നു ചെല്ലുന്നത് സഭാമണ്ഡപത്തിലേക്കാണ്. അവിടെ നിന്നാല്‍ വിഗ്രഹം കാണാം. തുടര്‍ന്ന് ദര്‍ശന മണ്ഡപം. ആരാധന നടത്താനും പൂജകള്‍ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ശ്രീകോവില്‍, ഗര്‍ഭഗൃഹത്തിന്റെ ഉള്‍വശത്ത് ബദരീനാഥൻ പത്മാസനത്തിലിരിക്കുന്ന  വിഗ്രഹം കാണാം. സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുളളത്. ബദരീനാഥ വിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി, കുബേരന്‍, ഉദ്ധവര്‍, നരന്‍, നാരദന്‍, ചതുര്‍ഭുജ നാരായണന്‍, ഗരുഡന്‍ എന്നീ ഉപദേവതകളുടേയും പ്രതിഷ്ഠകളുണ്ട് .

നവരത്‌ന ഖചിതമാണ് ഗര്‍ഭഗൃഹം. വിശാലപുരി, ഋഷീക്ഷേത്രം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഭാരതത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയത്തിന്റെ അത്യുന്നതിയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥില്‍ പുനഃപ്രതിഷ്ഠയ്ക്ക് ശേഷമുളള ആദ്യ കാലഘട്ടത്തില്‍ ഭക്തന്മാര്‍ക്ക് ഇവിടേയ്ക്ക് എത്തിപ്പെടുക ദുര്‍ഘടമായിരുന്നു. നിബിഡമായ വനപ്രദേശങ്ങളിലൂടെ നിറഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടന്ന് ചെങ്കുത്തായ താഴ്‌വരകളും വന്‍മലകളും പിന്നിട്ടുവേണം ഇവിടെയെത്താന്‍. ക്ഷേത്രത്തിലെത്താന്‍ ഒരു നടപ്പാത പോലും ഇല്ലായിരുന്നു. എന്നാല്‍ നാടും നഗരവും വികസിച്ചപ്പോള്‍ ബദരിനാഥിലേക്കുളള യാത്രാസൗകര്യങ്ങളും വര്‍ദ്ധിച്ചു. റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ട്രെയിന്‍ മാര്‍ഗ്ഗം ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭക്തര്‍ക്ക് ബദരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങളില്‍ ക്ഷേത്രഭൂമിയില്‍ എത്തിച്ചേരാവുന്നതാണ്. ഹരിദ്വാര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം യാത്ര തുടർന്നാൽ  ഋഷികേശിലെ ആശ്രമത്തിലെത്തി വിശ്രമിച്ച ശേഷം ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്നിടത്ത് ഗംഗാ ആരതി വണങ്ങി യാത്ര തുടര്‍ന്ന് ദേവപ്രയാഗും രുദ്രപ്രയാഗും പിന്നിട്ട് കര്‍ണ്ണപ്രയാഗ് വഴി ജോഷിമഠത്തിലെത്തി 25 കിലോമീറ്റര്‍ താണ്ടി പാണ്‍വേശ്വരപുരം വഴിയാണ് ബദരീനാഥ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.

മഞ്ഞുവീഴ്ച കഴിഞ്ഞ് മെയ്മാസം മുതലുളള
ആറുമാസക്കാലം ഭക്തജന പ്രവാഹമാണ്. എല്ലാ വര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏതെങ്കിലും ദിവസം നടയടയ്ക്കും. ശൈത്യകാലത്ത് നടയടയ്ക്കുന്നതോടെ മറ്റൊരു ക്ഷേത്രത്തിലും
കാണാത്ത രീതിയില്‍ വിഗ്രഹം കമ്പിളി പുതപ്പു കൊണ്ട് പുതപ്പിക്കുന്നതും ഇവിടുത്തെ രീതിയാണ്. ആറ് മാസങ്ങള്‍ക്കു ശേഷം സമീപത്തെ ജോഷി മഠത്തില്‍ അഖണ്ഡ ജ്യോതി തെളിയുന്നതോടെ മറ്റൊരു തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും. 1970 കളില്‍ ക്ഷേത്ര നവീകരണത്തിനു ശേഷം ഭക്തി പ്രഹര്‍ഷത്തില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി സുന്ദരമായ ക്ഷേത്രാങ്കണത്തിലേക്കുളള യാത്രയും ദേവമൂര്‍ത്തി ദര്‍ശനവും ഏതൊരു ഭക്തനേയും ആത്മീയ അനുഭൂതിയിലേക്ക് എത്തിക്കുന്നു. അഭിഷേക പൂജ,വിഷ്ണു സഹസ്രനാമജപം തുടങ്ങി വിവിധ പൂജകളാണു ക്ഷേത്രത്തിലുള്ളത്. മഞ്ഞ് മലകള്‍ക്കിടയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ചൂടുവെളളം കിനിയുന്ന തപ്തകുണ്ഡ് ക്ഷേത്രത്തിന് സമീപമുണ്ട്.

തൃപ്രയാർ ഏകാദശി

തൃപ്രയാർ ഏകാദശി

ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി...വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശി .
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി.

സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്‍റെ ശൈവചൈതന്യമാണ്.

മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ഐശ്വര്യദായിനിയായ ലക്ഷ്മീദേവിയോടും ഭൂമീദേവിയോടുമൊപ്പം വാണരുളുന്ന തൃപ്പയാറപ്പനെ ദർശിച്ചാൽ എല്ലാവിധ ദുരിതങ്ങളും ദാരിദ്ര്യവും അകന്നു ഐശ്വര്യം കൈവരും എന്നാണ് വിശ്വാസം.

തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം.

ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.

ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു.

കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു.

കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് .ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു.

അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.

എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു. ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.

ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു.

ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.

രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.

ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്

ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.

മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.

ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു.

ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.

വെടിവഴിപാട്‌, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.

പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം `സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.

"വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ

മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം

അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം

വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ."