ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2020

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത ചില ആരാധനാലയങ്ങൾ

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത  ചില ആരാധനാലയങ്ങൾ

ശബരിമല

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി, പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ഒരു വർഷം പത്തുകോടിയിലധികം ആളുകൾ ഇവിടെ എത്തുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെയും പ്രവേശനം അനുവദിച്ചിട്ടില്ല. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാറില്ല. എന്നാൽ ബാക്കി പ്രായക്കാർക്ക് ഇവിടെ ജാതിമതഭേതമന്യേ പ്രവേശിക്കാനാവും.

ത്രികംബേശ്വർ ക്ഷേത്രം, നാസിക്

നാസിക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ത്രികംബേശ്വർ ക്ഷേത്രം സ്ത്രികൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഗർഭഗൃഹത്തിലാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ പുരുഷൻമാർക്കും പ്രവേശനമില്ല.

കാർത്തികേയ ക്ഷേത്രം, പുഷ്കർ

യുദ്ധത്തിന്‍റെ ദേവനായ കാർത്തികേയനെയാണ് രാജസ്ഥാനിലെ പുഷ്കറിലെ കാർത്തികേയ ദേവാലയത്തിൽ ആരാധിക്കുന്നത്. കാർത്തികേയനെ ബ്രഹ്മചാരിരായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാത്തത്. ഇവിടെ സ്ത്രീകൾ പ്രവേശിച്ചാൽ അവർക്ക് അനുഗ്രഹത്തിനു പകരം ശാപം ലഭിക്കുമെന്നാണ കരുതപ്പെടുന്നത്.

ഹരിയാനയിലെ പെഹോവയിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്. ഇവിടെയും കാർത്തികേയനെ ബ്രഹ്മചാരിയായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാറില്ല.

ഭവാനി ദീക്ഷ മണ്ഡപം

സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് ആന്ധ്രയിലെ വിജയവാഡയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി ദീക്ഷ മണ്ഡപം. ഈ ക്ഷേത്രം വിചിത്രമായ ഒരു കാര്യത്തിന്റെ പേരിൽ നാളുകളോളം വാർത്തകളിൽ നിറ‍ഞ്ഞു നിന്നിരുന്നു. ഇവിടുത്തെ പൂജരി മരിച്ചപ്പോൾ കോടവി വിധി അനുസരിച്ച് അടുത്ത അവകാശി അദ്ദേഹത്തിന്‍റെ മകളായിരുന്നുവത്രെ. എന്നാൽ സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലാത്തതിനാൽ അവർക്ക് ഇവടെ കയറാൻ കഴിഞ്ഞിട്ടില്ല.

ഹാജി അലി ദർഗ

മുബൈയിൽ സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗയും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന ഒരു ക്ഷേത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമാണ് ഇവിടെയുള്ളത്. 1431 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. കടലിൽ സ്ഥിതി ചെയ്യുന്ന ഏക ഏഷ്യയിലെ ഏക ദർഗ്ഗയെന്ന പേരും ഇതിനു സ്വന്തമാണ്. 2012 വരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും അതിനുശേഷം ഇവിടെ സ്ത്രീകൾക്ക് പ്രേവശനം അനുവദിക്കാറില്ല.

റണക്പൂർ ജൈന ക്ഷേത്രം

സാധാരണ ജൈനക്ഷേത്രങ്ങൾ എല്ലായ്പ്പോളും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാറുണ്ടെങ്കിലും റണക്പൂരിലെ ഈ ജൈന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ക്ഷേത്രത്തിലെ പ്രവേശന കവാടത്തിനരികിലുള്ള ബോർഡിലാണ്. അതിൽ പറയുന്നതനുസരിച്ച് ആർത്തവമുളള സ്ത്രീകൾ ആ കാലയളവിൽ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നാണ്.

ബാബാ ബാലക് നാഥ ക്ഷേത്രം

ഹിമാചല്‍പ്രദേശില്‍ ധർമ്മശാലയിൽ ഹമീര്‍പൂര്‍ ജില്ലയിലെ ദിയോദ്‌സിദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, പ്രത്യേകതകളേറെയുള്ള ക്ഷേത്രമാണ് ബാബാ ബാലക് നാഥ ക്ഷേത്രം. കസൗളിയിൽ നിന്നും ഇവിടേക്ക് വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുന്നിൻ മുകളിലെ ഗുഹയ്ക്കുള്ളിൽ പ്രകൃതിയോട് ചേർന്നാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനും ഗുഹയ്ക്ക് അടുത്തുമൊക്കെ എത്താമെങ്കിലും സ്ത്രീകൾക്ക് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനമില്ല. എങ്കിലും ഇവിടെ എത്തി പ്രാർഥിക്കുവാൻ നിരവധി സ്ത്രീകൾ എത്താറുണ്ട്.

കീച്ചേരി പാലോട്ട് കാവ്

വിഷു മുതല്‍ ഏഴ് ദിവസം മാത്രമാണ് പാലോട്ട് കാവിൽ നിത്യ പൂജ നടക്കുന്നത്. തുടക്കകാലത്ത് തീയ്യ സമുദായക്കാരുടെ അധീനതയിലായിരുന്നു ക്ഷേത്രഭരണം. പിന്നീട് സിപിഎം നിയന്ത്രണത്തിലേക്ക് മാറി. ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് പുരുഷൻമാർ മാത്രമാണ് പ്രവേശിക്കുന്നത്. സ്ത്രീകള്‍ക്ക്. മതിലിന് പുറത്താണ്  സ്ഥാനം. ക്ഷേത്രക്കുളത്തിലേക്കും പ്രവേശനമില്ല. ആര്‍ത്തവകാലത്ത് ക്ഷേത്രത്തിന് മുൻപിലെ വഴിയിലൂടെ നടക്കാനും പാടില്ല.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് രാത്രി 7 ന് ശേഷം നടക്കുന്ന അത്താഴ പൂജക്ക് ശേഷം മാത്രമാണ് പ്രവേശനം. മറ്റു സമയങ്ങളില്‍ ചുറ്റമ്പലത്തിന് പുറത്തു നിന്ന് തൊഴുതു പോകാം. എന്നാല്‍ ശിവരാത്രി ദിവസം സ്ത്രീകള്‍ക്ക് എല്ലാ സമയത്തും പോകാം.

കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിഗ്രഹത്തിന് മുന്നില്‍ വന്ന് ദര്‍ശനം നടത്താന്‍ അനുവദിക്കുന്നില്ല. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. 

കയ്യൂര്‍ തേവര്‍മല ശങ്കര നാരായണ ക്ഷേത്രം

ഒരു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമില്ലാത്ത ക്ഷേത്രമാണ് പാലാ കയ്യൂര്‍ തേവര്‍മല ശങ്കര നാരായണ ക്ഷേത്രം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്ന കളപ്പുറത്ത് ഭീമന്റെ കഥയിലെ പ്രസിദ്ധമായ സ്ഥലമാണിത്.

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യപ്പന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിനു തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് പ്രവേശിക്കാം. എന്നാൽ ശബരിമലയിലേതുപോലെ ഇവിടെയും പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല.

ധൂമ്ര മുനിയുടെ ആശ്രമവും അമ്പലവും

ഹിമർപൂരിലെ മുസ്‌കരയിൽ ധൂമ്ര മുനിയുടെ ആശ്രമവും അമ്പലവുമുണ്ട്. വിശ്വസപ്രകാരം ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. ഈ പ്രദേശത്തിന് മഹാഭാരത കാലഘട്ടവുമായി ബന്ധമുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കാരണം ധൂമ്ര മുനിയുടെ ആശ്രമവും ആ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് ഐതീഹ്യം. പാണ്ഡവർ വനവാസകാലത്ത് ധൂമ്ര മുനിയുടെ ഈ ആശ്രമത്തിൽ താമസിച്ചിരുന്നുവെന്നും ആ കാലം മുതൽ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതായും ആളുകൾ ഇന്നും വിശ്വസിക്കുന്നു.

പത്ബസ്സി സത്ര , ആസ്സാം

ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ചിന്തയോടെ തന്നെയാണ് ഈ ക്ഷേത്രത്തിലും സ്ത്രീയെ പ്രവേശിപ്പിക്കാത്തത്. ആർത്തവം തന്നെയാണ് ഇവിടെയും വില്ലൻ. ഇടയ്ക്കു ആസ്സാം ഗവർണർ ആയിരുന്ന ജെ ബി പട്‌നായിക് ക്ഷേത്ര അധികൃതരെ കണ്ടു സംസാരിക്കുകയും തന്നോടോപ്പം 20 സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വളരെ കുറച്ചു കാലം ആ സ്ഥിതി നിലനിന്നു. പിന്നെ വീണ്ടും സ്ത്രീപ്രവേശം നിരോധിക്കുകയാണ് ഉണ്ടായത്.

കൊട്ടിയൂർ ക്ഷേത്രം

ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം. മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭാണ്ടാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ, ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.

ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്.

അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം ഉള്ളൂ.. മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.




1 comment:

  1. Anonymous10 July, 2026

    Thiruvananthapuram, malayinkeezhu sreekrishnaswami kshethrathilum streekalkku pravesanamilla

    ReplyDelete