ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2025

വൈദ്യവിചിന്തനം

വൈദ്യവിചിന്തനം

എന്താണ് രോഗം

എന്തുകൊണ്ട് രോഗം

എന്താണ് ചികിത്സ

എങ്ങനെയായിരിക്കണം
ചികിത്സ

ആരാണ് ചികിത്സകൻ

എന്താണ് ശാസ്ത്രീയ ചികിത്സ

എന്നെല്ലാം അറിയണ്ടേ...?

ഒരു ചികിത്സ ശാസ്ത്രീയമാകണമെങ്കിൽ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾ ശരിയായിരിക്കണ്ടേ...?

1 ഉണ്ടായ രോഗം മാറണം

2 രോഗമുണ്ടാകാൻ ഇടയായ കാരണത്തെ മാറ്റണം

3 അതേ രോഗം വീണ്ടും വരാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാവണം

4 നിശ്ചിത കാലയളവിനുള്ളിൽ ചികിത്സ അവസാനിക്കണം

ഈ അവസ്ഥയിൽ ഇന്നത്തെ ചികിത്സ ശാസ്ത്രീയമെന്നു പറയുവാൻ സാധിക്കുമോ

രോഗം വരാൻ 4 കാരണങ്ങൾ

1 അസിഡിറ്റി ഒരു കാരണമാണ്
അസിഡിറ്റിഉണ്ടെങ്കിൽ രോഗമുള്ളു

2 മാലിന്യം

ശരീരത്തിനുളളിൽമാലിന്യം കെട്ടി കിടന്നാൽ രോഗമുള്ളൂ

3 പോഷണകുറവ്

പോഷണകുറവുണ്ടായാൽ രോഗമുള്ളൂ

4 താളംഇല്ലാതെ വന്നാൽ

ശരീരത്തിന് ഒരു താളമുണ്ട് 
പ്രകൃതിയ്ക്ക് ഒരുതാളമുണ്ട്
താളം തമ്മിൽ പൊരുത്തപ്പെടാതെവന്നാൽ രോഗം ഉണ്ടാകും
ശരീരത്തിന്റെതാളവും ജീവിതതാളവും നേടണം 
ഈ താളം പ്രപഞ്ചതാളവുതമ്മിൽ പെരുത്തപ്പെട്ടിരിക്കുന്നു

സമഗ്രചികിത്സ....

5 പ്രധാന ഭാഗങ്ങൾ

1 ശോധനം
2 സന്തുലനം
3 പോഷണം
4 ചലനം
5 ശമനം
ഇതിൽ ശോധനത്തിനുതന്നെ വീണ്ടും 5 ഭാഗങ്ങൾ
1 കോഷ്ഠ ശുദ്ധി
2 കോശ ശുദ്ധി
3 രക്തശുദ്ധി
4 മനഃശുദ്ധി
5 ഹൃദയശുദ്ധി

ഇതിൽ കോഷ്ഠ ശുദ്ധി എന്താണ് -..?

ആമാശയം ശുദ്ധമായിരിക്കണം
മലബന്ധം ഉണ്ടാവരുത്
മലബന്ധം എല്ലാ രോഗങ്ങൾക്കും കാരണമാണ്

കോശ ശുദ്ധി

കോശങ്ങളിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ പുറത്തു പോകണം
കോശങ്ങളിൽ അസിഡിറ്റി കൂടിയാൽ കോശങ്ങൾ അകാലത്തിൽ ചാകും

നന്നായി വിയർക്കണം

രക്തശുദ്ധി
രക്തവും, ലിംഫും ശുദ്ധമായിരിക്കണം

മന:ശുദ്ധി / ഹൃദയശുദ്ധി
ക്ഷമ പറയൽ/ ക്ഷമ കൊടുക്കൽ

മണ്ണിന്റെ pH 7-നും 7.3നും ഇടയിൽ നിൽക്കുമ്പോൾ മാത്രമാണ് മണ്ണിൽ ചെടികൾ രോഗബാധയില്ലാതെ തഴച്ചുവളരുന്നത്
മണ്ണ് അസിസിക് ആയാലും ആൽക്ക ലൈൻ ആയാലും ചെടികൾ നശിക്കും
ഇതുപോലെ വെളളത്തിന്റെ pH7 നു മുകളിൽ നിന്നാലെ ആ ജലത്തിൽ മത്സ്യങ്ങൾ ജീവിക്കുകയുള്ളൂ
മത്സ്യകൃഷിചെയ്യുന്ന കുളത്തിലെ ജലത്തിന്റെ pH 7നുതാഴെ പോയാൽ എന്തുസംഭവിക്കും...?
മത്സ്യങ്ങൾഎല്ലാം വെള്ളത്തിനു മുകളിൽ വരും..''
ഒരാഴ്ചയ്ക്കുളളിൽ വൈറസ്സ് രോഗം ബാധിച്ച്മുഴുവൻ മീനുകളുംചത്തു പോകും
മീനുകൾക്ക് വൈറസ്സ് രോഗം ബാധിക്കാൻ കാരണംഎന്താവും....?
ജലത്തിന്റെ pH അസിഡിക് ആയി എന്നതല്ലേ...?
നമ്മൾക്കു ചുറ്റും ആയിരകണക്കിന് വൈറസ്സുകൾഉണ്ട്
ഇന്നലെയും ഉണ്ടായിരുന്നു
ഇന്നും ഉണ്ട് നാളെ കാണുകയുംചെയ്യും
നമ്മുടെ ശരീരത്തിന്റെ pH വ്യതിയാനം അല്ലേ നിപ്പ പോലുള്ള വൈറസ്സുകൾ ആക്രമിക്കുവാൻ കാരണം...?

മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ pH 7 നു മുകളിൽ നിർത്തേണ്ടതുണ്ട്
അല്ലാതെ വന്നാൽ മനുഷ്യൻ കുഴഞ്ഞു വീണു മരിക്കും
ഇത് ഉണ്ടാവാതിരിക്കുവാൻ ശരീരം എല്ലിലും പല്ലിലും ജോയിന്റ്കളിലുമുള്ള കാത്സ്യം വലിച്ചെടുത്തു അസിഡിറ്റി നിയന്ത്രിക്കുന്നു
അപ്പോൾ രോഗങ്ങളുടെ പ്രധാന കാരണമായി നാം കാണുന്നത് രക്തത്തിന്റെ pH വ്യതിയാനം അല്ലങ്കിൽ അസിഡിറ്റിയാണ്
ഇവിടെ ഭക്ഷണക്രമത്തിലെ വ്യത്യാസപ്പെടുത്തൽ കൊണ്ട് അസിഡിറ്റി നീക്കം ചെയ്യുകയും'': രോഗകാരണത്തെ മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനം
വൈദ്യ വിചിന്തനം.


കാശ്മീരവും ദേവതാ സങ്കൽപ്പവും

കാശ്മീരവും ദേവതാ സങ്കൽപ്പവും

കശ്മീരേ ഭവഃ കാശ്മീരഃ, കശ്മീരത്തിൽ ഉണ്ടായത് എന്തോ അത് കാശ്മീരം. ഇതിനെ നമ്മൾ ദേശമായിട്ട് പറയാറുണ്ട്. ദേശമായിട്ട് പറയുമ്പോൾ 

ശാരദാമഠമാരഭ്യ കുങ്കുമാദ്രിതടാന്തകഃ
താവത്കാശ്മീരദേശഃ സ്യാത് പഞ്ചാശദ്യോജനാത്മമകഃ
എന്ന് ശക്തിസംഗമതന്ത്രം ഏഴാമത്തെ പടലം വിവരിക്കുന്നു. 

ശാരദാമഠം തുടങ്ങി കുങ്കുമാദ്രിയുടെ തടത്തിന്റെ അവസാനം വരെയുള്ള അൻപത് യോജനയുള്ള സ്ഥലതത്തെയാണ് കാശ്മീരമെന്ന് വിളിക്കുന്നത്. കാശ്മീരിലെ പർവ്വതത്തിന്റെ പേരാണ് കുങ്കുമാദ്രി. പുത്രശോകം നിമിത്തം വിപാഷാ നദിയിൽ മുങ്ങിയ വസിഷ്ഠന്റെ കഥ കാശ്മീരുമായി ബന്ധപ്പെട്ടതാണ്. അഗ്നിയുമായി ബന്ധപ്പെട്ടും കാശ്യപ മഹർഷിയുമായി ബന്ധപ്പെട്ടും അനേകം കഥകൾ പറയാറുണ്ട്. 

ഈ കഥയിൽ നിന്ന് മാറി എന്താണ് കശ്മീരമെന്ന പദത്തിന്റെ അർഥമെന്ന് ചോദിച്ചാൽ,

കശ് ധാതുവിൽ നിന്നാണ് കാശ്മീരമെന്ന പദം വന്നിരിക്കുന്നത്. കശ് ധാതുവിന്റെ മൂലമായ അർഥം ശബ്ദം, ഗതി, ശാസനം എന്നിങ്ങനെയാണ്. കശതി ശബ്ദായതേ ശാസ്തി താഡയതിവാ കരണസ്യ കർതൃവിവക്ഷയാ ഇതി. ശാസനം ചെയ്യുന്നതും അഥവാ ശരീരത്തെ നിയന്ത്രിക്കുന്നതും, കർത്താവിന്റെ വിവക്ഷയനുസരിച്ച് ഇന്ദ്രിയങ്ങളെ താഡിക്കുന്നതുമായ ശബ്ദമാണ് കശത്വം. അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് കശ്മീരം.

തന്ത്രത്തെ ആധാരമാക്കി കശ്മീരദേശത്തെ ശരീരത്തിന്റെ ശിരസ്സായി സങ്കൽപ്പിച്ചാൽ നമ്മളുടെ ശരീരത്തിലെ ഏതൊരു പ്രവൃത്തിക്കും കാരണമായ ഗതിയേയും, ഇന്ദ്രിയങ്ങളുടെ പ്രവൃത്തിയ്ക്ക് കാരണമായ ശബ്ദത്തേയും ഉണ്ടാക്കി ശരീരത്തിനെ നിയന്ത്രിക്കുന്നത് ശിരസ്സാണ്. നിങ്ങളുടെ ഇച്ഛയാണ് ഏതൊരു സൃഷ്ടിയുടേയും മൂലമായി ഇരിക്കുന്നത്. ആത്മജന്യാ ഭവേദിച്ഛാ എന്ന് പറയുന്നതിന് കാരണം ഇതു തന്നെയാണ്. അതാണ് ശരീരത്തിന് അകത്ത് ഉള്ള കൃതി അഥവാ വ്യാപാരത്തിനും, ചേഷ്ട , ക്രിയ എന്നിവയ്ക്കും ആധാരം.  

തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ തന്നെയാണ്. സൃഷ്ടിയുടെ ആരംഭവും സംഹാരവും ഇവിടെ തന്നെയാണ്.

ഉദാഹരണത്തിന് ശിവ ശബ്ദത്തെ യോജിപ്പിച്ചാൽ, തനൂകരണം എന്ന അർഥത്തിലുള്ള ശോ ധാതുവിൽ നിന്നാണ് ശിവ ശബ്ദം വരുന്നത്. തനൂകരണം എന്നാൽ വിസ്തരിപ്പിക്കുന്നത് എന്ന അർഥത്തിൽ സ്വീകരിച്ചാൽ ഒന്നിൽനിന്ന് പലതായി വിസ്തരിപ്പിക്കുന്നവനാരോ ആ ദേവനാണ് ശിവൻ. ഇതെ തനൂകരണത്തെ നിശാനം അഥവാ അല്പമാക്കുക എന്ന അർഥത്തെ സ്വീകരിച്ചാൽ വിസ്തരിക്കപ്പെട്ട ജഗത്തിനെ സംഹരിക്കുന്നവനായി ശിവൻ മാറും. ഇത് തന്നെയാണ് സംഹാരത്തിന്റെ പ്രത്യേകത. സൃഷ്ടിയും അതുപോലെ തന്നെ സംഹാരവും ഒരു ദേവനിലേക്ക് യോജിപ്പിക്കാം.  

ഇതെ തലം ആണ് കാശ്മീരദേശത്തിന്റെ തന്ത്രക്രിയയിലേക്ക് യോജിപ്പിച്ചിരിക്കുന്നത്. കാശ്മീരത്തിൽ സംഹാരത്തെയാണ് യോജിപ്പിച്ചിരിക്കുന്നത്. ഈ സംഹാരം തന്നെയാണ് സൃഷ്ടിയുടെ മൂലമായി ഇരിക്കുന്നത്. ഏതൊരു സൃഷ്ടിയും ഉണ്ടാകണമെങ്കിൽ സംഹാരം ആവശ്യമാണ്. കേരളത്തിൽ ആകട്ടെ സൃഷ്ടിയാണ്. സൃഷ്ടിയുടെ ആധാരം എന്നത് സംഹാരമാണ് എന്നതാണ് തന്ത്രക്രിയയിൽ കാശ്മീരവുമായി തന്ത്രത്തിലുള്ള ബന്ധം. ശ്രദ്ധിക്കേണ്ടത് ദേവതയുമായിട്ട് അല്ല തന്ത്രത്തിന്റെ വിധാനപദ്ധതിയുമായിട്ടാണ് ബന്ധം. ഇതിനെ ആധാരമാക്കിയാണ് കേരളത്തിന്റെ മന്ത്രോദ്ധാരത്തെ ആചാര്യന്മാർ ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്ന് ഈ മന്ത്രോദ്ധാരവിധാനം കേരളീയ മന്ത്രവാദത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയതാണ് നമുക്ക് ഇതിനെ മനസ്സിലാക്കാൻ സാധിക്കാത്തതിന് കാരണം. അതായത് നമുക്ക് വ്യത്യസ്ത ന്യാസങ്ങളിലൂടെ ഏത് മന്ത്രമൂർത്തികളേയും സൃഷ്ടിക്കാനുള്ള വിധാനം ഉണ്ടായിരുന്നു. അതുകൊണ്ട് കേരളീയ മന്ത്രവാദത്തിൽ മന്ത്രമൂർത്തികളാണ് ഉണ്ടായിരുന്നത്, ക്ഷേത്രമൂർത്തികളല്ല. മന്ത്രമൂർത്തികളുടെ വിധാനം കേരള ഗ്രന്ഥങ്ങളിൽ കാണാറില്ല. പുസ്തകത്തിലെ മന്ത്രങ്ങൾ കാണാതെ പഠിക്കുന്ന രീതിയും കേരളത്തിലുണ്ടായിരുന്നില്ല.   

തന്ത്രത്തിൽ ഏതൊരു ക്രിയ ചെയ്യുമ്പോഴും നാം സംഹാരത്തിൽ തുടങ്ങുന്നതിന് കാരണം സൃഷ്ടിയുടെ മൂലം സംഹാരമായത് കൊണ്ടാണ്. ഇതെ കാരണം കൊണ്ടാണ് ആചാര്യസ്വാമികൾ മൂലമായി മാതൃകാന്യാസത്തെ യോജിപ്പിച്ചുകൊണ്ട് ശാംഭവീ ദീക്ഷയെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ( കേരളത്തിൽ ഇതിനെ സൌരമായി യോജിപ്പിച്ച് പ്രായോഗികമായി തന്നെ ഉപയോഗിച്ചിരുന്നു, ഇന്ന് ആ പദ്ധതി ഇല്ലായെന്ന് മാത്രമല്ല സൌരമെന്നത് ഗായത്ര്യുപാസനയെന്ന തലത്തിലേക്ക് ചുരുങ്ങുകയും ചെയ്തു).

കാശ്മീരപദ്ധതിയിൽ ദേവതാ യജനം എന്നത് കേരളത്തിലെ പോലെ ധ്യാനരൂപമല്ല, ന്യാസരൂപത്തിലാണ്. കാണുമ്പോൾ അ, ആ, ഇ, ഈ എന്ന് മാത്രമേ കാണൂ. പക്ഷെ അതിലേക്ക് ഏത് തരത്തിൽ ഏത് ഭാവത്തിൽ മാതൃകാ ന്യാസമാണോ അക്ഷരന്യാസമാണോ വർണ്ണന്യാസമാണോ ലിപിന്യാസമാണോ യോജിപ്പിക്കേണ്ടത് എന്ന് ചിന്തിച്ച് അതിന്റെ ആധാരമൂർത്തികളെ പ്രത്യേകിച്ച് സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും മനസ്സിലാാക്കി, അതായത് ഭഗവാന്മാർ ഭഗവതിമാർ, ഈശ്വരന്മാർ ഇശ്വരികൾ, പരമേശ്വരന്മാർ പരമേശ്വരി, വിശ്വേശ്വര മൂർത്തികൾ ഇങ്ങിനെ മനസ്സിലാക്കി മൂർത്തീഭാവങ്ങളെ യോജിപ്പിക്കണമെന്നാണ് നിയമം. ഇന്ന് ഈ ദേവതകളെല്ലാം തന്നെ നമുക്ക് ഒന്നാണ്. ആദ്യം മനസ്സിലാക്കേണ്ടത് ഇവരെല്ലാം താന്ത്രികവിധാനത്തിൽ വേറെ വേറെയാണെന്നും, ഓരോരുത്തർക്കും അവരുടെ ധർമ്മവും ഉണ്ടെന്നതാണ്. 

ഉദാഹരണത്തിന് മന്ത്രസപ്തശതീ എന്ന ഗ്രന്ഥം നോക്കിയാൽ നമുക്ക് സപ്തശതിയുടെ എല്ലാ ശ്ലോകങ്ങളേയും മന്ത്രരൂപത്തിലേക്ക് ന്യസിച്ചിരിക്കുന്നത് കാണാം. അത് ന്യാസപദ്ധതിയുടെ സ്വരൂപമാണ്. അതിന്റെ യുക്തി മനസ്സിലാക്കിയില്ലായെങ്കിൽ ദേവതയുടെ ഏത് ഭാവമെന്ന് തിരിച്ചറിയുക അസാധ്യമാകും. 

ഇനി പൂർവ്വം പറഞ്ഞ കശ്മീരമെന്ന പദത്തിന്റെ അർഥത്തെ യോജിപ്പിച്ച് ചിന്തിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. കർത്താവിന്റെ വിവക്ഷയനുസരിച്ച് സൃഷ്ടിയുടെ മൂലമായ ശബ്ദത്തെ അല്ലെങ്കിൽ അതിന്റെ സ്വരൂപത്തെ ഉണ്ടാക്കുന്ന പദ്ധതിയാണ് കാശ്മീര പദ്ധതി.  

ത്രിഖണ്ഡേശ്വരി എന്ന് ദേവിയെ വിളിച്ചാൽ, ദേവി ത്രിഖണ്ഡയല്ല, മൂന്നു ഖണ്ഡങ്ങളുടേയും ഈശ്വരിയായിട്ടാണ് ഇരിക്കുന്നത്. പരാ, പശ്യന്തീ എന്നിവയെ നോക്കിയാൽ ദേവി പരയല്ല പരാത്പരയാണ്. അക്ഷരാത്മമികയായി സങ്കൽപ്പിച്ചാൽ അക്ഷരത്തിന് മൂലമായി ഇരിക്കുന്നത് മാതൃകാ സ്വരൂപത്തിലുള്ള അമ്മമാരാണ്. ഇവിടെ അതിനും മുകളിലാണ് ദേവിയുടെ സ്ഥാനം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. മാതൃകാന്യാസത്തിനും ഉപരിയായി അതിനും ആധാരമായി ഇരിക്കുന്ന ഭാവമാണ് ദേവിയ്ക്ക്. ഇവിടെ ദേവി കാണപ്പെടുന്നവളല്ല, കാണുന്നവളാണ്, കേൾക്കപ്പെടുന്നവളല്ല കേൾക്കുന്നവളാണ്. മനസ്സങ്കല്പത്തിന് വിഷയമല്ല. എന്നാൽ മനനം ചെയ്യുന്നവളാണ്. വിശേഷേണ അറിയപ്പെടുന്നവളല്ല അറിയുന്നവളാണ്.

ഇതാണ് കാശ്മീരപദ്ധതിയുടെ പ്രത്യേകത. കാലാന്തരത്തിൽ അവിടെ എല്ലാ ദേവതോപാസനനാ പദ്ധതിയേയും കുറിച്ച് എഴുതപ്പെട്ടു എങ്കിലും അടിസ്ഥാനപരമായി കാശ്മീരപദ്ധതിയെന്നത് ന്യാസക്രമത്തിൽ അടിസ്ഥാനമായി നിൽക്കുന്ന ഒന്നാണ്. അതിന്റെ ദീക്ഷാ പദ്ധതികളും ഇതര ദേശങ്ങളിലെ പദ്ധതികളുമായി ചേർന്ന് നിൽക്കുന്നത് അല്ല.

ഇതേ രീതിയിൽ അതായത് കാശ്മീരപദ്ധതിയിലുള്ള പോലെ തന്നെ വിധാനം കൽപ്പിക്കപ്പെട്ടിരിക്കുന്ന മന്ത്രവിധാനം പ്രത്യേകം ഉള്ള സ്ഥലമാണ് കേരളം. അതിനെ മനസ്സിലാക്കണമെങ്കിൽ ഇവിടെയുള്ള തനത് ശൈലിയേയും, മന്ത്രമൂർത്തികളെ സൃഷ്ടിക്കുന്ന മന്ത്രവിധാനത്തേയും, ക്ഷേത്രബിംബങ്ങളിലേക്ക് വിന്യസിക്കുന്ന ക്ഷേത്രതന്ത്രത്തേയും, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരിക്കുന്ന വ്യക്തിഗതമായ ഉപാസനാ പദ്ധതിയേയും പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം ഇവയെല്ലാം വേറെ വേറെയാണ്.

ഇവിടെയാണ് ചോദ്യം, ഈ വ്യത്യസ്തപദ്ധതികൾ നിലനിൽക്കുന്ന കേരളത്തിലേക്ക്, ഈ ദേശത്തിലുള്ളതല്ലാത്ത ഏതെങ്കിലും ഒരു പ്രത്യേക ദേവതയെ കൊണ്ടു വന്നാൽ കേരളത്തിലെ ഏതൊക്കെ പദ്ധതിയിലേക്ക് ആ ദേവതയെ യോജിപ്പിക്കും. അത് സാധ്യമാകുമോ.... ഉത്തരം ഓരോരുത്തരുടേയും യുക്തിയ്ക്ക് വിടുന്നു. 

(പ്രത്യേകശ്രദ്ധയ്ക്ക്, ഇവിടെ വേദാന്തത്തിലേയോ അതുപോലെയുള്ള ഇതര ഗ്രന്ഥങ്ങളിലേയോ സകലം ബ്രഹ്മമയം എന്ന തത്ത്വം യോജിപ്പിക്കുവാൻ ശ്രമിക്കരുത്. ഇത് പറയുന്നത് കേരളത്തിലെ തനത് മാന്ത്രികവിധാനത്തെയും, തന്ത്രത്തേയും ആധാരമാക്കിയാണ്)       


ആദി ശങ്കരാചാര്യരുടെ സമ്പൂർണ്ണ കൃതികൾ

ആദി ശങ്കരാചാര്യരുടെ സമ്പൂർണ്ണ കൃതികൾ

ഭാഷ്യങ്ങൾ: വ്യാഖ്യാനങ്ങൾ:

1. ബ്രഹ്മസൂത്രങ്ങൾ
2. ഈശാവാസ്യ ഉപനിഷത്ത്
3. കേന ഉപനിഷത്ത്
4. കഠ ഉപനിഷത്ത്
5. പ്രശ്ന ഉപനിഷത്ത്
6. മുണ്ഡകോപനിഷത്ത്
7. മാണ്ഡൂക്യ ഉപനിഷത്ത്
8. മാണ്ഡൂക്യ കാരികാ
9. ഐതരേയ ഉപനിഷത്ത്
10. തൈത്തിരീയ ഉപനിഷത്ത്
11. ഛാന്ദോഗ്യ ഉപനിഷത്ത്
12. ബൃഹദാരണ്യക ഉപനിഷത്ത്
13. ശ്രീ നരസിംഹ തപനീയ ഉപനിഷദ്
14. ശ്രീമദ് ഭഗവദ്ഗീത
15. ശ്രീ വിഷ്ണു സഹസ്രനാമ
16. സനത് സുജാതീയം
17. ലളിതാ ത്രിശതി
18. ഹസ്താമലകീയം

പ്രക്രിയ പുസ്തകങ്ങൾ:

19. വിവേകചൂഡാമണി
20. അപരോക്ഷാനുഭൂതി
21. ഉപദേശസാഹസ്രി
22. വാക്യവൃത്തി
23. സ്വാത്മനിരുപണം
24. ആത്മബോധം
25. സർവ വേദാന്തസിദ്ധാന്ത സാരസംഗ്രഹം
26. പ്രബോധ സുധാകരം
27. സ്വാത്മപ്രകാശിക
28. അദ്വൈത അനുഭൂതി
29. ബ്രഹ്മ-അനുചിന്തനം
30. പ്രശ്ന-ഉത്തര രത്നമാലിക
31. സദാചാര-അനുസന്ധാനം.
32. യോഗ താരാവലി
33. അനാത്മ-ശ്രീ വിഗർഹണം
34. സ്വരൂപ-അനുസന്ധാനം
35. പഞ്ചീകരണം
36. തത്ത്വബോധം
37. പ്രൗഢ-അനുഭൂതി
38. ബ്രഹ്മ ജ്ഞാനാവലി
39. ലഘു വാക്യവൃത്തി
40. മോഹ മുദ്ഗരം (ഭജ ഗോവിന്ദം)
41. പ്രപഞ്ച സാരം
സ്തുതിഗീതങ്ങളും ധ്യാന വാക്യങ്ങളും:
42. ശ്രീ ഗണേശ പഞ്ചരത്നം
43. ഗണേശ ഭുജംഗം
44. സുബ്രഹ്മണ്യ ഭുജംഗം
45. ശിവ ഭുജംഗം
46. ​​ദേവി ഭുജംഗം
47. ഭവാനീ ഭുജംഗം
48. ശ്രീരാമ ഭുജംഗം
49. വിഷ്ണു ഭുജംഗം
50. ശാരദാ ഭുജംഗം
51. ശിവാനന്ദ ലഹരി
52. സൗന്ദര്യ ലഹരി
53. ആനന്ദ ലഹരി
54. ശിവ-പാദാദി-കേശാന്ത-വർണ്ണന സ്തോത്രം
55. ശിവ-കേശാദി-പദാന്ത-വർണ്ണന സ്തോത്രം
56. ശ്രീ വിഷ്ണു-പദാദി-കേശാന്ത-വർണ്ണന സ്തോത്രം
57. ഉമാ-മഹേശ്വര സ്തോത്രം
58. ത്രിപുരസുന്ദരീ വേദപാദ സ്തോത്രം
59. ത്രിപുരസുന്ദരി മാനസപൂജ സ്തോത്രം
60. ത്രിപുരസുന്ദരി അഷ്ടകം
61. ദേവി സ്വസ്തി ഉപചാര പൂജാ സ്തോത്രം
62. മന്ത്ര-മാതൃകാ-പുഷ്പമാലാ സ്തവം
63. കനകധാരാ സ്തോത്രം
64. അന്നപൂർണ്ണാ സ്തോത്രം
65. അർദ്ധ-നാരീ-നടേശ്വര സ്തോത്രം
66. ഭ്രമണ അംബ അഷ്ടകം
67. മീനാക്ഷീ സ്തോത്രം
68. മീനാക്ഷീ പാഞ്ചരത്നം
69. ഗൗരീദശകം
70. നവരത്ന മാലിക
71. കല്യാണ വൃഷ്ടി-സ്തവം
72. ലളിതാപഞ്ചരത്നം
73. മായാ പഞ്ചകം
74. സുവർണ്ണ മാലാ സ്തുതി
75. ദശശ്ലോകി
76. വേദസാര ശിവ സ്തോത്രം
77. ശിവപഞ്ചാക്ഷര സ്തോത്രം
78. ശിവ അപരാധ ക്ഷമാപണ സ്തോത്രം
79. ദക്ഷിണാമൂർത്തി അഷ്ടകം
80. ദക്ഷിണാമൂർത്തി വർണ്ണമാലാ സ്തോത്രം
81. മൃത്യുഞ്ജയ മാനസ പൂജാ സ്തോത്രം
82. ശിവ നാമാവലി അഷ്ടകം
83. കാല ഭൈരവ അഷ്ടകം
84. സത് പടി സ്തോത്രം
85. ശിവ പഞ്ചാക്ഷര നക്ഷത്ര മാല സ്തോത്രം
86. ദ്വാദശ ലിംഗ സ്തോത്രം
87. കാശീ പഞ്ചകം
88. ഹനുമത് പഞ്ചരത്നം
89. ലക്ഷ്മീ നൃസിംഹ പഞ്ചരത്നം
90. ലക്ഷ്മീ നൃസിംഹ കരുണാരസ സ്തോത്രം
91. പാണ്ഡുരംഗ അഷ്ടകം
92. അച്യുത അഷ്ടകം
93. ശ്രീ കൃഷ്ണാഷ്ടകം
94. ഹരി സ്തുതി
95. ഗോവിന്ദ അഷ്ടകം
96. ഭഗവത് മാനസ പൂജ
97. പ്രാത സ്മരണ സ്തോത്രം
98. ജഗന്നാഥ അഷ്ടകം
99. ഗുർവഷ്ടകം
100. നർമ്മദ അഷ്ടകം
101. യമുന അഷ്ടകം
102. ഗംഗാ അഷ്ടകം
103. മണികർണിക അഷ്ടകം
104. നിർഗുണ മാനസ പൂജ
105. ഏക ശ്ലോകി
106. യതി പഞ്ചകം
107. ജീവൻ മുക്ത ആനന്ദ ലഹരി
108. ധ്യാന അഷ്ടകം
109. ഉപദേശ (സാധന) പഞ്ചകം
110. ശത ശ്ലോകി
111. മനീഷാ പഞ്ചകം
112. അദ്വൈത പഞ്ചരത്നം
113. നിർവാണഷട്കം
114. എന്നെ എതിർക്കുന്നവർക്കു നന്ദി 
115. എന്നെ വിമർശിക്കുന്നവർക്കു നന്ദി
116. എല്ലാ എതിർപ്പുകളെയും വിമർശനങ്ങളെയും ശരിയായ പാഠങ്ങളായി ഉൾക്കൊള്ളാനുള്ള എൻ്റെ ദിശാബോധത്തിന് നന്ദി

മർമ്മകല - 2

മർമ്മകല (വർമ്മകല)

ചൈനയിൽ വേരൂന്നിയ കുങ്ഫു മാത്രമല്ല, കിഴക്കൻ രാജ്യങ്ങളുടെ ആയോധനകലയുടെ പിരിവുകൾ ആയ ജൂഡോ, കരാട്ടെ, തേക്ക്വാണ്ടൊ തുടങ്ങിയവയ്ക്കും മാതാവായി ഇരിക്കുന്നത് തമിഴരുടെ കളരി ആണ് ചരിത്രം എണ്ണമറ്റ സാക്ഷ്യങ്ങൾ സഞ്ചരിക്കുന്ന പഴയ തമിഴ് കുടിയുടെ പെരുമ വിളിച്ചോതുന്ന സത്യങ്ങൾ എന്നതിൽ സംശയമില്ല.

വർമ്മകലയെ അഗസ്ത്യർ നാല് തലങ്ങളിൽ വേർതിരിച്ചു അവ;

തൊടു വർമ്മം : ഇത് ബലമായി ബാധിക്കുന്നത്, ഇത് ലളിതമായി ഗുണമാക്കുവാൻ കഴിയും.

തട്ട് വർമ്മം : ഇത് ഒരേയൊരു വിരൽ മാത്രം ഉപയോഗിച്ചു ചെയ്യുന്നത്. ഇത് ബാധിക്കുന്നവരുടെ ശരീരത്തിൽ വേദന ഏർപ്പെടാതെ വളരെ ചെറിയരീതിയിൽ തട്ടുന്നത് മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഈ മുറ ബാധിക്കപ്പെട്ടവരെ ഇതിനുള്ള പ്രത്യേക ചികിത്സയിലൂടെ മാത്രമേ ഗുണപ്പെടുത്തുവാൻ കഴിയൂ.

നോക്കു വർമ്മം : നോട്ടം ഒരേയിടത്തിൽ ചെലുത്തി ബുദ്ധിമുട്ടുകൾ ഏർപ്പെടുത്തുന്നത്. ഈ മുറ ആപത്ത് നിറഞ്ഞതാണ് എന്ന് അഗസ്ത്യർ പറയുന്നു. നോക്കുവർമ്മ മുറയിൽ പ്രാവീണ്യം നേടിയവർക്ക് എതിരെ നിൽക്കുവാൻ ഈ ലോകത്തിൽ ആരുമില്ല എന്ന് പറയുന്നു.

പടു വർമ്മം : നാല് തരത്തിലുള്ള വർമ്മങ്ങളിൽ അപകടകരമായത് ഇതാണ്. ശരീരത്തിൽ ഉള്ള വർമ്മ സ്ഥാനങ്ങളിൽ അടിയോ ക്ഷതമോ ഏർപ്പെടുത്തിയാൽ അതാണ് പടുവർമ്മം. ഇത് ബാധിച്ചവർക്ക് ജീവൻ നഷ്ടപ്പെടാം എന്നതിനാൽ ഇത് വളരെ ആപത്ത് നിറഞ്ഞതാണ് എന്ന് അഗസ്ത്യർ പറയുന്നു. ഒരു മനുഷ്യൻ പടുവർമ്മ സ്ഥാനങ്ങളിൽ അടിപ്പെട്ടാൽ ഉടൻ മയങ്ങിവീഴും എന്നും, വായിൽ നുരയും പതയും വന്ന് നാക്ക് പുറത്തേക്ക് തള്ളി വരും എന്നും, അടിയേറ്റ സ്ഥാനം തണുത്ത് വിറങ്ങലിക്കും എന്നും പറയുന്നു. എല്ലാവരാലും ഇത് ചെയ്യുവാൻ കഴിയില്ല. കഠിനമായ പരിശ്രമം ഉണ്ടെങ്കിൽ മാത്രമെ ഇത് ഫലിക്കൂ.

ശരീരത്തിൽ ഉള്ള മുഖ്യമായ വർമ്മസ്ഥാനങ്ങൾ;

തലയുടെ ഭാഗത്ത് പ്രധാനമായും 37 വർമ്മങ്ങൾ ഉണ്ട് 

നെഞ്ച് ഭാഗത്ത് 13 സ്ഥാനങ്ങളും 

ശരീരത്തിൽ മുൻഭാഗത്ത് 15 സ്ഥാനങ്ങളും 

പുറംഭാഗത്ത് 10 സ്ഥാനങ്ങളും 

കൈകളുടെ മുൻഭാഗത്ത് 9 സ്ഥാനങ്ങളും 

കൈകളുടെ പിൻഭാഗത്ത് 8 സ്ഥാനങ്ങളും 

കാലുകളുടെ മുൻഭാഗത്ത് 19 സ്ഥാനങ്ങളും 

കാലുകളുടെ പിൻഭാഗത്ത് 13 സ്ഥാനങ്ങളും 

പുറകിൽ കീഴിൽ 8 സ്ഥാനങ്ങളും 

ഉള്ളതായി പറയുന്നു.......

വർമ്മത്തിന്റെ അത്ഭുതങ്ങൾ വീണ്ടും കാണാം,
വേറ ഏതൊരു ആയോധനകലകളിലോ ചികിത്സാ സമ്പ്രദായങ്ങളിലോ ഇല്ലാത്ത അത്ഭുതങ്ങൾ വർമ്മത്തിൽ ഉണ്ട്. ഇവിടെ ചില സത്യങ്ങൾ ചുരുക്കി, മറച്ചു പറയുന്നു.

ഒഴിവ്, പൂട്ട്, പിരിവ് എന്ന മൂന്ന് അടിമുറ സമ്പ്രദായങ്ങളും തമിഴരുടെ വർമ്മകലയിൽ ഉള്ളതുപോലെ വേറൊരു ആയോധനകലയിലും ഇല്ല.
വെട്ട് മുറിവുകളിൽ നിന്നും വരുന്ന രക്തം, മരുന്നോ കെട്ടോ ഇല്ലാതെ വർമ്മ ഞരമ്പിലെ സമ്മർദ്ദം മൂലം നിയന്ത്രിക്കുവാൻ കഴിയും.
സന്നി, വാന്തി തുടങ്ങിയ രോഗങ്ങൾ ഔഷധം ഇല്ലാതെ തന്നെ വർമ്മകലയിലെ തടവ് മുറകളിലൂടെ ഉടനടി ശരിയാക്കുവാൻ സാധിക്കും. വിട്ടുമാറാത്ത തലവേദന പോലുള്ള കഠിനമായ രോഗങ്ങൾ കാലിൽ ഉള്ള വർമ്മ അടക്കത്താൽ നാലോ അഞ്ചോ നിമിഷത്തിൽ മാറ്റുവാൻ കഴിയും.

അഭിനയത്തോടെ കൈ കുലുക്കുന്നത് പോലെയോ, സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് പോലെയോ അഭിനയിച്ചുകൊണ്ട് എതിരാളിയെ ശവം പോലെ താഴെ വീഴ്ത്തുവാൻ വർമ്മം അറിഞ്ഞവർക്ക് സാധിക്കും.
മയങ്ങി വീഴുന്നവനെയും, ആശ്രയമില്ലാതെ മരണത്തിന്റെ പിടിയിൽ പെട്ടവനെയും വർമ്മകലയുടെ ജീവഭാവനാഡികളെ ഉപയോഗിച്ച് ഉടനെ എഴുന്നേല്പിക്കുവാൻ കഴിയും.

ശുഭം...

മർമ്മകല - 1

മർമ്മകല (വർമ്മകല)

ആയിരം വർഷങ്ങൾക്ക് മുമ്പ് ആദിതമിഴർ ചിട്ടപ്പെടുത്തിയ മർമ്മ (വർമ്മ )കല 

ആദിതമിഴൻ ചിട്ടപ്പെടുത്തിയ അത്ഭുത കലകളിൽ ഒന്ന്. ആയിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ഈ കല തമിഴ്നാട്, ഈഴം, കേരളം, ഇപ്പോഴത്തെ ആന്ധ്രയുടെ കിഴക്ക് ഭാഗങ്ങളിലും പരന്നിരുന്നു. ഈ കല സിദ്ധവൈദ്യത്തിന് സഹായമായി പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
വർമ്മകല ചിട്ടപ്പെടുത്തിയത് സിദ്ധന്മാരിൽ സിദ്ധനായ അഗസ്ത്യർ ആണ്. ഇത് രൂപപ്പെട്ട സ്ഥലം പൊതിഗമല (ഇപ്പോഴത്തെ കുറ്റാല മല).

"തെൻ പൊതിഗൈ നാഥൻ തുണൈയാൽ പാടി വൈത്തേൻ മുറൈ നന്റ്രമേ" എന്ന് ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഒരു എഴുത്തോലയിലെ ഈ വരിയാണ് അതിന് സാക്ഷി.

അഗസ്ത്യർ കല്പിച്ച വർമ്മകലകളിൽ,

അഗസ്ത്യർ വർമ തിറവുകോൽ,
അഗസ്ത്യർ വർമ കണ്ടി,
അഗസ്ത്യർ ഊസിമുറൈ വർമം,
അഗസ്ത്യർ വശി വർമം,
അഗസ്ത്യർ വർമ കണ്ണാടി,
അഗസ്ത്യർ വർമ വരിശൈ,
അഗസ്ത്യർ മെയ് തീണ്ടാ കലൈ 

തുടങ്ങിയവ നിശ്ചയമായും മനസ്സിലാക്കേണ്ടവ ആണ്.

"ജടാവർമൻ പാണ്ഡ്യൻ" എന്ന പാണ്ഡ്യരാജാവ് വർമ്മകലകളിൽ മികച്ച് വിളങ്ങിയിരുന്നു. ശേഷം പാണ്ഡ്യവംശം നശിക്കുവാൻ തുടങ്ങിയപ്പോൾ ഈ കലയും ഇല്ലാതാകാൻ തുടങ്ങി. ശേഷം വന്ന ചോളന്മാർ ഇത് പഠിച്ചു. പിന്നെ ഈ കല ശ്രീലങ്ക, ചൈന പോലുള്ള രാജ്യങ്ങളിൽ പരക്കുവാൻ തുടങ്ങി. കാഞ്ചിയിൽ ജീവിച്ച ബോധിധർമ്മൻ എന്ന സന്യാസി ആണ് ചൈനയിൽ വർമ്മകല പ്രചരിപ്പിച്ചത്. 

"Tenjiku Naranokaku" എന്ന ചൈനീസ് വാക്യം ഇംഗ്ലീഷിൽ പരിവർത്തനം ചെയ്താൽ, "The Fighting Techniques To Train The Body From India" എന്ന അർത്ഥം ലഭിക്കുന്നു.

ഈ വർമ്മകല എല്ലാവർക്കും പഠിക്കുവാൻ കഴിയില്ല. ഇതിന്റെ ആചാര്യൻ തന്റെ ശിഷ്യനെ 12 വർഷങ്ങൾ അവന്റെ ശീലങ്ങളും കാഴ്ചപ്പാടുകളും അറിഞ്ഞതിന് ശേഷമേ പഠിപ്പിച്ചു തരൂ.
ഈ കല മൂലം ഒരുവന് ബാധിക്കപ്പെട്ടാൽ അതിനുള്ള പ്രത്യേകമായ ചികിത്സാവിധി ഉപയോഗിച്ച് ശരിയാക്കാവുന്നതാണ്. 
"അപ്പനേ വർമ്മത്തിൻ അടി പിടി വെട്ടു കുത്തു കറ്റു പിൻ വരിശൈയുടൻ പിൻ വർമ ഇലക്കു സെയ്യൈ" എന്ന വരികൾ വ്യക്തമാക്കുന്നു.

ലോകത്തിൽ വേറൊരു ഇടത്തിലും കാണപ്പെടാത്ത ഒരു അത്ഭുതകല അറിയുമ്പോൾ, ചെന്തമിഴ് പരമ്പരയുടെ ഓരോ ജീവനും അഭിമാനശിഖരത്തിൽ നിൽക്കുന്നു. സിദ്ധപുരുഷരുടെ തപസ്സിനാൽ നമുക്ക് ലഭിച്ച ഈ മർമ്മകല, യുഗയുഗാന്തരം നമ്മുടെ പൂർവ്വികർ പരിശ്രമിച്ചു പഠിച്ചു ഉപയോഗിച്ച് കണ്ടറിഞ്ഞ സത്യങ്ങളുടെ ആവിഷ്ക്കരണം ആണ്.

ഭാരതീയർക്ക് സ്വന്തമായ ഈ മഹത്തായ കലയുടെ അത്ഭുതകരമായ ഉപയോഗങ്ങളെ കുറിച്ച് കൂടുതൽ ജനങ്ങൾക്കും അറിയാതിരിക്കുന്നത് ആണ് മനസ്സിലാകാത്ത കാര്യം.
മറ്റൊരു കാര്യം, വർമ്മകല ഇപ്പോഴത്തെ കാലത്ത് പറ്റില്ല, പഴയകാല കലയാണ് എന്നെല്ലാം പറയുന്നതും നമ്മൾ തന്നെ എന്നത് വേദന തരുന്നു. അതിനാൽ ആണ് ഈ എഴുത്ത്.

നമ്മുടെ വർമ്മകല വ്യാപിച്ച രാജ്യങ്ങളായ ബർമ്മയും ഗ്രീക്കും ദ്രാവിഡവും പഴയകാലത്ത് കടൽവഴി ബന്ധം ഇരുന്ന കാലഘട്ടത്തിൽ പല തമിഴ് വാക്കുകളും ഗ്രീക്ക് ഉൾക്കൊണ്ടിരുന്നു എന്നത് കാലത്തിന്റെ എഴുത്തുകളിൽ കാണാം. അങ്ങനെ എത്രയോ വാക്കുകളിൽ ഒന്നാണ് "വർമ്മം" എന്ന വാക്ക് ഗ്രീക്കിൽ "Pharmos" ആയി, ഇംഗ്ലീഷിൽ "Pharmacy" എന്ന ചികിത്സാവാക്ക് ആയി ശീലിച്ചു വരുന്നു.

"വ" എന്നതിൽ ഉള്ള "എ" എന്ന ഉച്ചരിക്കൽ പുറം നാട്ടിലെ ഭാഷകളിൽ Declension പ്രകാരം "കു" എന്ന ശബ്ദം ഉണ്ടാകുന്നു എന്നതിന് എണ്ണമറ്റ കാഴ്ചകൾ ഉണ്ട്. "Five" എന്ന വാക്ക് "Fifty" എന്ന് മാറുമ്പോൾ, "Leave" എന്ന വാക്ക് Left എന്ന് മാറുമ്പോഴും "V" എന്ന ശബ്ദം "F" ശബ്ദം ആയി മാറുന്നത് കാണൂ.....
ഇവ്വിധം ആണ് Varma-വും Pharma ആയത്.

അകലെയുള്ള കിഴക്കൻ രാജ്യങ്ങളിൽ "വർമ്മം" എന്ന വാക്ക് അങ്ങനെ തന്നെ നൽകിയ ശീലമായ തമിഴ് വംശം വർമ്മകലയേയും നൽകിയിരിക്കുന്നു. "തെക്കൻ കളരി" എന്ന പേരിൽ അറിയപ്പെടുന്ന ദ്രാവിഡരുടെ ഈ വർമ്മകലയാണി ചൈന വരെയും പോയത് എന്നതിനുള്ള ചരിത്രരേഖകൾ ഉണ്ട് (ബോധിധർമ്മൻ ശേഷം വിശദമാക്കാം).
കിഴക്കൻ രാജ്യങ്ങളിൽ ബൗദ്ധിക വേദത്തിന്റെ പരപ്പിൽ, തമിഴരുടെ വർമ്മകലയും കൂടെ സഞ്ചരിച്ച് പലപല രൂപങ്ങളിൽ വളർച്ച കണ്ട് മനസ്സ് നിറഞ്ഞു എന്നതാണ് ഈ സമയം ഈ കലയെ കുറിച്ചുള്ള സാക്ഷ്യം.

തുടരും...



മഹിഷാസുരമര്‍ദ്ദിനി

മഹിഷാസുരമര്‍ദ്ദിനി

എന്തിനാണ് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്❓
 
ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.
 
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു.
 
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു:- "ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം".
 
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു: "മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം."
 
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു:- "അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അബലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല." ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
 
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
 
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി.

തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു.
 
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്.

വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ഭദ്രകാളിയും കുംഭഭരണിയും

ഭദ്രകാളിയും കുംഭഭരണിയും
 
അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭ മാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര, ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്. 

ചില വഴിപാടുകളും ഫലങ്ങളും
🎀❉━═══🪷═══━❉🎀
കടും പായസം - കാര്യവിജയം

പുഷ്പാഭിഷേകം - ഐശ്വര്യം

സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം

ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന 

അഷ്‌ടോത്തരാർച്ചന - തടസ്സ നിവാരണം

ചുവന്നപട്ട് - തടസ്സ നിവാരണം

കരിക്ക് അഭിഷേകം - രോഗശാന്തി

മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത

ചാന്താട്ടം - ശത്രുദോഷശാന്തി

കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം

കുങ്കുമാർച്ചന - കാര്യസിദ്ധി

പനിനീരാഭിഷേകം - കർമ്മവിജയം

കളഭം ചാർത്ത് - ധനാഭിവൃദ്ധി

കാളീസൂക്തം - ശത്രുദോഷം മാറാൻ

പട്ടും താലിയും - വിവാഹം, ദാമ്പത്യഭദ്രത

ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം

എണ്ണ അഭിഷേകം - രോഗശാന്തി

രക്തപുഷ്പാഞ്ജലി - ദുരിത മോചനം 

ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം

പൂമൂടൽ - ദുരിതശാന്തി

ശ്രീ വസൂരിമാല

ശ്രീ വസൂരിമാല

ദാരികാസുരനെ നിഗ്രഹിക്കാനായി ശ്രീപരമശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശ്രീപരമശിവൻ പ്രസാദിച്ചില്ല. ശ്രീപാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനു‌ഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.
മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ശ്രീ ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശ്രീപരമ ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശ്രീപരമശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ശ്രീ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് "വസൂരി" എന്നു പേരുമാറ്റി ശ്രീഭദ്രകാളിദേവി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനു‌ഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.

പ്രശ്നക്കാർ പറയുന്നത് വസൂരി, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ ചൊവ്വാ സംബന്ധമായ രോഗങ്ങളാണെന്നും ചൊവ്വയുടെ ദോഷം കൊണ്ടാണ് അതുണ്ടാകുന്നതെന്നുമാണല്ലോ. യുഗ്മരാശിയിലെ ചൊവ്വായെ കൊണ്ട് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നത് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണ്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്രാഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശകിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നത്. വസൂരിയും ത്വരോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണ് വൈദ്യന്മാർ പറയുന്നത്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണ്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണ്. "വസൂരിപടലം"'എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ പറയുന്ന പ്രകാരമാണ് അവർ ചികിത്സിക്കുന്നത്. എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിടും ഭദ്രകാളിയെ സേവിക്കുകയാണ് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ട്. അത് യുക്തവും തന്നെ. രോഗബാധിതരായ ഭക്തരെ സുഖപ്പെടുത്താൻ അവരുടെ സമീപത്തേക്ക് കണ്ഠാകർണ്ണനെയും വസൂരിമാലയെയും ഭഗവതി അയക്കും എന്നാണ് വിശ്വാസം. "ആപദി കിം കരണീയം" എന്ന ചോദ്യത്തിനു "സ്മരണീയം ചരണയുഗളമംബായാഃ" എന്നാണല്ലോ കാക്കശ്ശേതി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗുരുതിദേവതയായ വസൂരിമാലക്ക് മഞ്ഞൾപ്പൊടിയും കുരുമുളകും ആടിക്കുന്നതു പകർച്ചവ്യാധികൾ വരാതിരിക്കാനാണെന്നും ഉണ്ടായാൽ തന്നെ അപകടകരം ആകാതിരിക്കാനാണ് എന്നാണ് വിശ്വാസം


സിംഹവാഹിനി

സിംഹവാഹിനി

ദുർഗ്ഗാദേവിയുടെ വാഹനം എങ്ങിനെ ഒരു സിംഹമായി❓

ആരാണ് ദേവിക്ക് സിംഹവാഹനം നൽകിയത്❓

സിംഹം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്‌❓

ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അതു വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യ ശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാര ഉദ്ദേശ്യത്തെയാണ്. പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുര മർദ്ധിനി. 

മാർക്കണ്ഡേയ പുരാണത്തിലെ ഒരു അധ്യായമായ ദേവീമാഹാത്മ്യത്തിൽ ശ്രീ ദുർഗ്ഗാ ദേവി ത്രിമൂർത്തികളുടെയും മറ്റു ദേവന്മാരുടെയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു. ദേവി അവതാരമെടുത്തതിന് ശേഷം ഓരോ ദേവന്മാരും നാനാവിധത്തിലുള്ള ആയുധങ്ങളും, ആടയാഭരണങ്ങളും ദേവിക്ക് സമ്മാനിച്ചു.

ശ്രീ മഹാദേവൻ ദേവിക്ക് സമ്മാനിച്ചത് ത്രിശൂലമാണ്. ശ്രീ മഹാവിഷ്‌ണു സുദർശന ചക്രവും. സമുദ്രാധിപനായ ശ്രീ വരുണദേവൻ ശംഖാണ് നൽകിയത്. ശ്രീ അഗ്നിദേവൻ വേൽ, ശ്രീ വായുദേവൻ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും, ശ്രീ ദേവേന്ദ്രൻ ഇടിമിന്നലും മണിയും നൽകി. ശ്രീ യമദേവൻ തന്റെ ദണ്ഡും, വാളും പരിചയും സമ്മാനിച്ചു. ശ്രീ ബ്രഹ്മദേവൻ കമണ്ഡലുവും രുദ്രാക്ഷവും നൽകി. ശ്രീ സൂര്യദേവൻ തന്റെ കിരണങ്ങളുടെ തീവ്രതയും തിളക്കവും ഉൾകൊണ്ട കവചവും നൽകി, ശ്രീ വിശ്വകർമ്മാവ് നൽകിയത് തോജോമയമായ ഒരു മഴുവും, പലവിധത്തിലുള്ള ആയുധങ്ങളും കൂടാതെ അഭേദ്യമായ ഒരു രക്ഷാകവചവും ആയിരുന്നു. ശ്രീ കുബേരൻ ഗദ, വാസുകി നാഗങ്ങൾ. പാൽക്കടൽ നൽകിയത് പവിത്രമായ ഒരു പതക്കം, ഒരിക്കലും അപചയം സംഭവിക്കാത്ത ഒരു ജോഡി വസ്ത്രങ്ങൾ, വിശുദ്ധമായ ഒരു ശിഖാമണി, ഒരുജോഡി കമ്മൽ, കങ്കണം, തേജോമയമായ ഒരു അർദ്ധചന്ദ്രാകാര ആഭരണം, എല്ലാ കൈകളിലും തോള്‍വള, തിളക്കമാർന്ന കാല്‍ച്ചിലമ്പ്‌, വിശിഷ്ടവും അപൂർവങ്ങളിൽ അപൂർവ്വവുമായ മാല, എല്ലാ വിരലുകളിലും ദിവ്യമായ മോതിരങ്ങൾ തുടങ്ങി എണ്ണമറ്റ ആഭരണങ്ങളായിരുന്നു. മഹാസമുദ്രം ഒരിക്കലും വാടാത്ത താമരപ്പൂവിൽ തീർത്ത മാലകൾ തലയിലും കഴുത്തിലും അണിയിച്ചു. കൂടാതെ കയ്യിൽ അതിമനോഹരമായ ഒരു താമരപ്പൂവും നൽകി. ശ്രീ ശേഷനാഗം അമൂല്യ രത്നങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാഗപടതാലി ആണ് സമ്മാനിച്ചത്. മറ്റുള്ള എല്ലാദേവന്മാരും വിവിധ ആയുധങ്ങളും ആഭരണങ്ങളും നൽകി ദേവിയെ വന്ദിച്ചുനിന്നു. അപ്പോൾ ദേവി സിംഹനാദം തോറ്റു പോകുന്നതരത്തിൽ അട്ടഹസിച്ചു. ദേവിയുടെ അട്ടഹാസത്തിൽ ഈരേഴുലോകങ്ങളും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങി. സമുദ്രത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി.

ദേവിയുടെ മറ്റൊരു പേര് സിംഹവാഹിനി എന്നാണ്. അതായതു സിംഹത്തിനു പുറത്തു സഞ്ചരിക്കുന്നവൾ എന്നർത്ഥം ദേവി മഹിഷാസുരനെ വധിച്ചപ്പോൽ ഹിമവാൻ ദേവിക്ക് സമ്മാനിച്ചതാണ് ഒരു വെള്ള സിംഹത്തെ. അതിന്റെ രോമരാജികൾ സൂര്യന്റെ സുവർണ്ണ രശ്മികളാൽ സ്വർണ്ണ വർണ്ണത്തിൽ കാണപ്പെടുന്നു. സിംഹം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്. അതുപോലെ ജീവിതത്തിന്റെയും. അന്ധകാരത്തെ അകറ്റുന്ന പകലിന്റെ ഉദ്ദീപ്‌തമായ പ്രകാശ ജ്യോതിയുടെ തരംഗശോഭ. സിംഹം നിയന്ത്രണാതീതമായ മൃഗീയ വികാരങ്ങളുടെ അതായതു ദേഷ്യം, മദം, ഗര്‍വം, സ്വാര്‍ത്ഥത, അത്യാര്‍ത്തി, സ്‌പര്‍ദ്ധ, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹത്തിനു പുറത്തു വസിക്കുന്ന ദേവി നമ്മളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് - അതായതു അവ നമ്മളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ്, അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. കൂടാതെ ശക്തിയുടെയും ബുദ്ധിയുടെയും സാരഥ്യത്തിന്റെയും പ്രതീകം കൂടിയാണ് സിംഹം. ഒറ്റവാക്കിൽ പറഞ്ഞാൽ ധർമ്മത്തിന്റെ പ്രതീകം.

ദുർഗ്ഗാ ദേവിയുടെ വാഹനമായ സിംഹം ധർമത്തെയാണ് പ്രതിനിധീകരിക്കുന്നത് . മൂലഗ്രന്ഥങ്ങളിൽ ചിലതിൽ ധർമ്മ - സ്വയമേവ മൃഗേന്ദ്ര എന്ന് സൂചിപ്പിച്ചിരിക്കുന്നു. (അതായതു ധർമ്മം എന്നാൽ സിംഹത്തെപ്പോലെയാണ് അല്ലെങ്കിൽ സിംഹം തന്നെ എന്നർത്ഥം). സിംഹം പ്രതിനിധീകരിക്കുന്നത് പൂർണാധികാരമുള്ള ശക്തിയെ ആണ്. ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം എന്നിവയെയാണ്.

സിംഹവാഹനയായ ദേവി പ്രതിനിധീകരിക്കുന്നത് സത്വരജസ്‌തമോഗുണങ്ങളുടെ മേലുള്ള ദേവിയുടെ പൂർണമായ ആധിപത്യമാണ്. ഇത് ഭക്തന് നേരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് - ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം ഇവയുണ്ടെങ്കിൽ മാത്രമേ അവനു അഹങ്കാരം എന്ന രാക്ഷസനിൽ നിന്നുംമുക്തിയുള്ളു.

ഒരു വാഹനം അതിൽ യാത്രചെയ്യുന്ന ആളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സൂചിപ്പിക്കുന്നു. അതിനു ആദ്ധ്യാത്മികമായ ഒരു അർത്ഥതലവുംകൂടിയുണ്ട്. സിംഹം സൂചിപ്പിക്കുന്നത് ശക്തി, ധൈര്യം, ആധിപത്യം എന്നിവയെയാണ്. സിംഹഗർജ്ജനം ദേവിയുടെ ശബ്ദമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹഗർജ്ജനം ഒരു ഭീഷണിയല്ല, അതെ സമയം ഭീരുത്വത്തിനുമേൽ അടയിരിക്കുന്നവർക്കു നേരെയുള്ള ഒരു മുന്നറിയിപ്പാണ്. ഒരു സിംഹത്തിന്റെ അലർച്ച നമ്മളെ സ്തംഭിപ്പിക്കുന്നു അത് ഒരുഭയമാണ്. നമ്മളെ ഒന്നാകെ പിടിച്ചുകുലുക്കുന്ന ഒരു ഭയം . അത് പിന്നീട് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത് മനോഹരമായ ഒരു അവസ്ഥയിലേക്കാണ്. സിംഹവാഹനയായ ദേവി നിങ്ങളോടു പറയുന്നത് ഇതാണ് - നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതി വച്ച് മുന്നോട്ടു പോകരുത്. ഒന്ന് നില്ക്കു. നിങ്ങളുടെ അന്തരാത്മാവിനു പറയാനുള്ളത് ശ്രദ്ധിക്കു. സിംഹഗർജ്ജനം ഒരു ഘോഷണം അഥവാ വിളംബരമാണ്. നിശ്ശബ്ദതയ്ക്കുമേൽ / മൗനത്തിനുമേൽ ഉള്ള വിളംബരം. ഓരോ ഭക്തനും ഒരു സിംഹത്തെ പോലെയായിരിക്കണം. ഒരു സിംഹം നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സാവധാനം സൂക്ഷ്മതയോടെ ലാളിത്യത്തോടെ അതെ സമയം അതിന്റെ ഭാരം മുഴുവൻ ഭൂമിയിൽ ഉറപ്പിച്ചുകൊണ്ടാണ്. അതായതു എത്ര വലിയവനായാലും ഞാൻ എന്ന ഭാവം ഇല്ലാതെ, വന്ന വഴിമറക്കാതെ ലാളിത്യത്തോടെ ജീവിക്കണം. ദുർഗ്ഗാദേവി സിംഹത്തിന്റെ പുറത്തു സവാരിചെയ്യുന്നതു കൊണ്ടുദ്ദേശിക്കുന്നത് ഈ സംസാരസാഗരത്തിലെ യാത്രയെയാണ്. എല്ലാ വിഷമത്തെയും തരണം ചെയ്തുള്ള ജീവിത വിജയത്തെയാണ്.

സിംഹത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഭക്ഷണ രീതിയാണ്. സ്വന്തമായി വേട്ടയാടിപിടിക്കുന്നതു മാത്രമേ സിംഹം ഭക്ഷിക്കുകയുള്ളു. മറ്റുള്ളജീവികൾ വേട്ടയാടിയതോ മുന്നേ വേട്ടയാടിയതിന്റെ ബാക്കിയോ ഭക്ഷിക്കില്ല. അതുകൊണ്ടുദ്ദേശിക്കുന്നതു മനുഷ്യൻ അവന്റെ വിവിധ ജീവിതാവസ്ഥയിൽ മറ്റുള്ളവരുടെ ചിന്താഗതി അനുസരിച്ചല്ല മറിച്ചു തങ്ങളുടെ സ്വന്തം ചിന്താഗതിയും നിലവിലുള്ള സാഹചര്യവും അനുസരിച്ചുവേണം ജീവിക്കുവാൻ എന്ന് സാരം നമ്മുടെ ജീവിതവിജയം നമ്മുടെ നിലവിലുള്ള ചിന്താഗതിയെയും പ്രവൃത്തനങ്ങളേയും ആശ്രയിച്ചിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യമാണ് സിംഹം ദേവിയാൽ നിയന്ത്രിതമായ ആ അസാമാന്യ ശക്തിചൈതന്യത്തിന്റെ മൂര്‍ത്തി ഭാവവുമാണ്. സിംഹം പ്രതിനിധാനം ചെയ്യുന്നത് ശക്തിയെ ആണ്. കലര്‍പ്പില്ലാത്ത ശക്തിയെ, അധികാരത്തെ, നിയന്ത്രണശക്തിയെ, ശൗര്യത്തെ വീര്യത്തെ. ഒരു ആന സിംഹത്തേക്കാൾ ശക്തിമാനാകാം എന്നാൽ ഒരു യുദ്ധമുഖത്തു ആനയെക്കാൾ സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഒരു സിംഹത്തിനായിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യം ആണ്. അങ്ങിനെ നോക്കിയാൽ ദേവിക്ക് അനുയോജ്യമായ അല്ലെങ്കിൽ ആ ശക്തിചൈതന്യത്തിന്റെ പ്രതീകമായി ഒരേഒരു വാഹനം മാത്രമേ ചിന്തിക്കാൻ/ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു. അത് സിംഹം മാത്രമാണ്

സ്ത്രീകളെ മൃദുലരും ശാന്തരുമായാണ് എല്ലായ്പ്പോഴും പരിഗണിക്കപ്പെട്ടിരിക്കുന്നത്. അവർ പുരുഷന്മാരെപ്പോലെ കോപാക്രാന്തരായി പൊട്ടിത്തെറിക്കാറില്ല. സിംഹവാഹനയായ ദേവി സൂചിപ്പിക്കുന്നതും അങ്ങിനെയുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ആ ഭാവത്തെയാണ്. ഒരേ സമയം വാത്‌സല്യവും ശക്തിയും നിയന്ത്രണവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ ആ സ്ത്രീഭാവത്തെ.

ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുണ്ട്, ധർമ്മം എന്നത് സ്വയംഭൂവായ ആത്യന്തികശക്തിയാണ്. അതായതു ദൈവം. ദുർഗ്ഗാദേവി എന്നത് ധർമ്മത്തിൽ അധിഷ്ഠിതമായ ശക്തിയാണ്. അതായതു ഒരു ഭക്തന് ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിച്ചാൽ കൈവരുന്ന ശക്തിയാണ് ദുർഗ്ഗ. ആ പരമോന്നത ശക്തിയുടെ കൃപയില്ലാതെ ഈ വിശ്വത്തിൽ ഒന്നിനും ചലിക്കാൻ സാധ്യമല്ല. ശക്തി എന്നത് കളങ്കമില്ലാത്ത ചൈതന്യമാണ്. സിംഹം എന്നത് ആ ദിവ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന അസംസ്‌കൃത ശക്തിയായും കാണുന്നു.

ആദിപരാശക്തിയായ ഭഗവതി

ആദിപരാശക്തിയായ ഭഗവതി

ഒരു നറുപുഞ്ചിരിയാൽ ഈ ബ്രഹ്‌മാണ്ഡം സൃഷ്ടിച്ചവളാണ് ആദിപരാശക്തിയായ ഭഗവതി. അതുകൊണ്ട് തന്നെ അവളാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും തിരോധനാവും അനുഗ്രഹവും തന്നു ഈ ജഗത്തിനെ പരിപാലിക്കുന്നതും.

താൻ സൃഷ്‌ടിച്ച ഈ പ്രപഞ്ചം എന്നെല്ലാം ദുഷ്ട ശക്തികളുടെ പിടിമുറുക്കത്തിൽ ശ്വാസം മുട്ടിയോ അന്നെല്ലാം അവൾ ഓരോ രൂപത്തിൽ അവതരിച്ചു ദുഷ്ടനിഗ്രഹം നടത്തി. അങ്ങനെയാണ് അവൾ കാർത്യായനിയായി 
മഹിഷാസുരനെ വധിച്ചതും. 

പിന്നീടു ലോകത്തിന് ശല്യമായി മാറിയത്, ശുംഭനിശുംഭൻമാരും അവർ അയച്ച ചണ്ഡമുണ്ഡൻമാരും 
രക്തബീജനുമാണ്.

അമരത്വം കൊതിച്ച അസുരസഹോദരങ്ങളായ ശുംഭന്റെയും നിശുംഭന്റെയും വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരാമെന്താണ് വേണ്ടത് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് അവർ ഒരുമിച്ചു ഒന്നേ അവശ്യപ്പെട്ടുള്ളൂ..

'മൃത്യു ഞങ്ങളെ തീണ്ടരുത്.'  

അങ്ങനെ ഒരു വരം നൽകാനുള്ള തന്റെ പരിമിതികൾ അവരെ ബ്രഹ്മാവ്,അറിയിച്ചു. തങ്ങളുടെ പൌരുഷത്തിലും ശക്തിയിലുമുള്ള അഹങ്കാരത്തോടെ സ്ത്രീകളോടുള്ള പുച്ഛവും അവളുടെ ശക്തിയെക്കുറിച്ചുള്ള അജ്ഞാനവും കാരണം അവർ ഇങ്ങനെ പറഞ്ഞു :

"എങ്കിൽ, ഞങ്ങളുടെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടു മാത്രമായിരിക്കണം"

ഇതുകേട്ട ബ്രഹ്‌മാവ് ഉള്ളിലൊരു പുഞ്ചിരിയോടെ "തഥാസ്തു" എന്ന് അനുഗ്രഹിച്ചു.

 വരപ്രാപ്തിക്ക് ശേഷം ശുക്രനെ ഗുരുവായി അവരോധിച്ചു ശുംഭൻ രാജാവായി. ശക്തരായ ശുംഭ-നിശുംഭൻക്ക് സഹായമായി ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു. ശുംഭനിശുംഭൻമാർ ദേവൻമാരെ, ആക്രമിച്ചുകീഴടക്കി, ദേവലോകം പിടിച്ചെടുത്തു.

മനുഷ്യർക്കോ (പുരുഷന്മാർക്ക്) ദേവന്മാർക്കോ തങ്ങളെ കൊല്ലാൻ കഴിയാത്ത അനുഗ്രഹം ഉണ്ടായിരുന്ന ശുംഭനും നിശുംഭനും ദേവലോകം ആക്രമിക്കുകയും ഇന്ദ്രന്റെ രാജ്യം നശിപ്പിക്കുകയും ചെയ്തു.

പ്രാണനും കൊണ്ടോടിയ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയോട് സങ്കടമുണർത്തിച്ചു. ഗുരു ഇങ്ങനെ ഉപദേശിച്ചു :

'ആപത്തു വരുമ്പോൾ ജഗദീശ്വരിയായ ദേവിയെ സ്മരിക്കണം ' 

അവർ സങ്കടവുമായി ആദിപരാശക്തി തന്നെയായ ജഗദംബ ശ്രീപാർവ്വതിയോടു പ്രാർഥിച്ചു സങ്കടം ഉണർത്തിച്ചു .

അസുരന്മാരെ നേരിടാൻ ശ്രീ പാർവതി സ്വന്തം ശരീരത്തിൽനിന്നും കാളിയെ സൃഷ്ടിച്ചു. സ്വയം ചണ്ഡികയുടെ രൂപത്തിൽ അവർ ശത്രുപുരിക്ക് സമീപമെത്തി, രൂപംമാറി അവിടെ ഒരു ഊഞ്ഞാലിൽ ഇരുന്ന്, ഭഗവതി മനോഹരമായൊരു ഗാനമാലപിച്ചു. ഇത് കാണുകയും കേൾക്കുകയും ചെയ്ത ചണ്ഡനും മുണ്ഡനും, പാട്ടുപാടുന്ന അതിസുന്ദരിയായ സ്ത്രീയെപ്പറ്റി ശുംഭനെ അറിയിച്ചു.

ശുംഭൻ തന്റെ ഭൂതനെ അയച്ച്, പരാശക്തിയോട് എത്രയും വേഗം തൻ്റെ ഭാര്യയാവാൻ ആവശ്യപ്പെട്ടു. കാലാതീതയായ ആ മഹാദേവി ഭാവിയിൽ എന്ത് നടക്കാൻ പോകുന്നു എന്നോർത്ത് , ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു :

"എന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്നവന്റെ ഭാര്യയാകാൻ തയ്യാറാണ് എന്ന് നീ നിന്റെ യജമാനന്മാരെ അറിയിക്കൂ ". 

 ദൂതനിൽ നിന്ന് വിവരമറിഞ്ഞ 
ശുംഭനും നിശുംഭനും കോപം കൊണ്ടു വിറച്ചു. തന്റെ സൈന്യാധിപരിൽ ഒരാളായ ധൂമ്രലോചനനോട് ഇങ്ങനെ ആജ്ഞാപിച്ചു :
"ഹേ ധൂമ്രലോചനാ, മഞ്ഞുമൂടിയ ഹിമാലയപർവ്വതത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുണ്ട്. വേഗം പോയി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരൂ. ഈ യാത്രയെ ഭയപ്പെടേണ്ട. അവൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശക്തമായി പോരാടണം, അവളുടെ മുടിക്ക് കുത്തി പിടിച്ചു വലിച്ചിഴച്ചു കൊണ്ടുവരണം."

അങ്ങനെ, ധൂമ്രലോചനൻ ഹിമാലയത്തിൽ പോയി ദേവിയോട് സംസാരിച്ചു. “അല്ലയോ സ്ത്രീയേ, എൻ്റെ യജമാനനെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും. അറുപതിനായിരം അസുരന്മാരും എൻ്റെ കൂടെയുണ്ട്”.

ദേവി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ധൂമ്രലോചനൻ അവളുടെ നേരെ പാഞ്ഞടുത്തു, പക്ഷേ ഭഗവതിയുടെ അലർച്ചയിൽ (ഹുങ്കാരത്തിൽ) തന്നെ അവൻ ദഹിച്ചുപോയി. അന്നുമുതൽ ആ ദേവിയെ ധൂമാവതി എന്നും വിളിക്കുന്നു.

പിന്നെ ശുംഭനും നിശുംഭനും അയച്ചത് ചണ്ഡൻ, മുണ്ഡൻ എന്ന രണ്ട് അസുരന്മാരെയായിരുന്നു. സിംഹത്തിന് പുറത്ത് തൃശൂലവും സുദർശന ചക്രവും മറ്റും ധരിച്ചു അതിഗാംഭീര്യത്തോടെ ഇരിക്കുന്ന ദുർഗ്ഗയോട് അവർ ഇങ്ങനെ ആജ്ഞാപിച്ചു :

"ഹേ സ്ത്രീയേ, ശുംഭനെയും നിശുംഭനെയും വേഗം സമീപിക്കൂ. അല്ലാത്തപക്ഷം, നിങ്ങളുടെ ഗണങ്ങളോടും സിംഹത്തോടും കൂടി ഞങ്ങൾ നിങ്ങളെ കൊല്ലും. സ്ത്രീയേ, അവനെ നിങ്ങളുടെ ഭർത്താവായി തിരഞ്ഞെടുക്കുക. എങ്കിൽ നിങ്ങൾ കാരണം ദേവന്മാർ അപൂർവമായ മഹത്തായ ആനന്ദം കൈവരിക്കും."

ഇതു കേട്ട ദേവി അവരെ പ്രകോപിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു :
"സാക്ഷാൽ വേദങ്ങൾക്ക് പോലും പൊരുൾ മനസ്സിലാകാത്ത പരംപൊരുളായ പരമേശ്വരന്റെ പ്രകൃതിയാണ് ഞാൻ. എൻ്റെ ഭർത്താവായി മറ്റൊരാളെ എങ്ങനെ തിരഞ്ഞെടുക്കും? സ്‌നേഹത്താൽ മതിമറന്നാലും ഒരു സിംഹി തൻ്റെ ഇണയായി കുറുക്കനെ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോട് യുദ്ധം ചെയ്യാൻ പടക്കളത്തിലേക്കു ഇറങ്ങുക. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ പോരാടുക"

അതൊരു യുദ്ധത്തിന്റെ തുടക്കാമായിരുന്നു. പാഞ്ഞടുത്ത അസുരരെ കണ്ടു കോപം പൂണ്ട ദുർഗ്ഗയുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞുയർന്നു. അതിൽ നിന്നും കൊടുവാളും പിടിച്ചു കൊണ്ടു ഭദ്രകാളി പ്രത്യക്ഷപെട്ടു. ചണ്ഡികയ്ക്ക് വേണ്ടി യുദ്ധം ചെയ്തത് കാളരാത്രിയായ ആ കാളിയായിരുന്നു. പിന്നെ അവിടെ നടന്നതൊരു സംഹാര താണ്ഡവമായിരുന്നു. അതിന്റെ അവസാനത്തിൽ കാളി, ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയിൽ പിടിച്ച്, ചണ്ഡികയുടെ അടുത്ത് ചെന്ന് ഉറക്കെ ചിരിച്ചു പറഞ്ഞു- “ഇതാ ഞാൻ നിനക്കായി കൊണ്ടുവന്ന ചണ്ഡൻ മുണ്ഡൻ എന്ന രണ്ട് മഹാമൃഗങ്ങൾ (പശുക്കൾ); നീ തന്നെ യുദ്ധയാഗത്തിൽ ശുംഭനെയും നിശുംഭനെയും വധിക്കുക ."

അങ്ങനെ ദേവി പരാശക്തി, ഇരുവരേയും വാളുകൊണ്ട് വധിച്ചു.
അന്നുമുതൽ ഭഗവതി ചാമുണ്ഡേശ്വരിയുമായി. 

ശുംഭനിശുംഭന്മാർ എന്നിട്ടും നേരിട്ട് കളത്തിൽ ഇറങ്ങിയില്ല. തുടർന്ന് രക്തബീജനെ അയച്ചു. അവന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. രക്തബീജന് സവിശേഷവും ശക്തവുമായ ഒരു അനുഗ്രഹം ഉണ്ടായിരുന്നു. അത്ര വേഗം അവനെ നശിപ്പിക്കാൻ കഴിയില്ല. രക്തബീജന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ തൊടുമ്പോഴും അതിൽ നിന്നു ഒരു പുതിയ രക്തബീജൻ ഉയർന്നുവരും.

ദേവിക്ക് യുദ്ധം ജയിക്കാൻ ഓരോ തുള്ളിച്ചോരയിൽ നിന്നായി ഒരായിരം പേർ ഉയരുന്നത് തടഞ്ഞേ തീരൂ.

അങ്ങനെ ദേവി, തന്നോടൊപ്പമുള്ള 
കാളിയോട് ഇപ്രകാരം പറഞ്ഞു:

"ഇപ്പോഴുയിർത്ത സകലരേയും നീ ഭക്ഷിക്കുക. ഇനി അവൻ്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനംചെയ്യുകയും വേണം. "

ഇങ്ങനെ പറഞ്ഞ്, ചണ്ഡിക രക്തബീജനെ വാളുകൊണ്ട് അരിഞ്ഞ് കഷണമാക്കി. അമ്മ അവനെ പ്രഹരിക്കുന്നതോടൊപ്പം അവന്റെ രക്തം ഭൂമിയിൽ വീഴും മുന്നേ താഴെ വീഴാതെ ഓരോ തുള്ളിയും കാളി പാനം ചെയ്തു. അങ്ങനെ ഭഗവതി ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമായ കാളരാത്രി എന്ന രൂപം ധരിച്ചാണ് ഭദ്രകാളി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്.   

രക്തഭീജന്റെ രക്തം നിലത്തു പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത് അത് കുടിച്ച് തീര്‍ത്ത കാളിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ഭഗവതി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. അങ്ങനെ രക്തബീജന്റെ അന്ത്യവും കുറിച്ചു

പിന്നെ വന്നത്, ശുംഭൻ്റെ അനുജനായ നിശുംഭനാണ് .

ദേവിയും സിംഹവും നിശുംഭനുമായി കൊടിയ യുദ്ധത്തിലേർപ്പെട്ടു. നിശുംഭൻ സിംഹത്തിൻ്റെ തലയ്ക്ക് ഗദകൊണ്ടടിച്ചു. കോപിച്ച ദേവി, നിശുംഭൻ്റെ തലയറുത്തു.
തല പോയിട്ടും നിശുംഭൻ ഗദയുമായി ദേവിയുടെ നേരെ യുദ്ധത്തിനുവന്നു.
 അവൻ്റെ കൈകാലുകൾ ദേവി അരിഞ്ഞു. അതോടെ, നിശുംഭൻ്റെയും അന്ത്യമായി.

ഒടുവിൽ, നിവൃത്തിയില്ലാതെ, ശുംഭനും യുദ്ധക്കളത്തിലെത്തി.

ശുംഭനോട്, ഭദ്രകാളി അഥവാ കാളരാത്രിയാണ് യുദ്ധത്തിന് ചെന്നത്. ഘോരയുദ്ധത്തിനൊടുവിൽ
കാളി ശുംഭൻ്റെ തേരു തകർത്ത്, തേരാളിയെ കൊന്നുതള്ളി.
തേരുനഷ്ടമായപ്പോൾ നിലത്തിറങ്ങിയ ശുംഭൻ കാളിയോട് ദ്വന്ദ്വയുദ്ധത്തിന് വന്നു.

താൻ എണ്ണത്തിൽ കുറവാണെന്ന് ശുംഭൻ മനസ്സിലാക്കിയപ്പോൾ, ദേവിക്ക് മാത്രം തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്നും അതിന് മറ്റ് ഏഴ് ദേവിമാരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം ദേവിയെ പരിഹസിച്ചു. ദേവി കോപാകുലയായി, എല്ലാ ശക്തികളെയും തന്നിൽ ലയിപ്പിക്കുകയും ഒറ്റയ്ക്ക് ശുംഭനെ വധിക്കുകയും അങ്ങനെ ദുഷ്ടലോകത്തെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെശുംഭനും തീർന്നു.

അതോടെ, ആസുരികശക്തികളാൽ ഇരുട്ടിലായിപ്പോയ പ്രപഞ്ചം;
ശുഭകരമായ കാലത്തിലേയ്ക്ക് പ്രവേശിച്ചു. ശുഭകരമായ കാലത്തെ കൊണ്ടുവന്നവളാകയാൽ; കാളരാത്രിക്ക്, ' ശുഭങ്കരി ' എന്നും പേരുണ്ട്.

ഭദ്രകാളീ തത്വം

ഭദ്രകാളീ തത്വം    
                             
ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം.

കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം. കറുത്തവൾ എന്നും അർത്ഥമാക്കാം അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്‍പര്യം. അപ്പോള്‍ നമ്മള്‍ കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്?

കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും, ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?

കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു, കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ് , ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.

ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.

അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.

വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ

അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം.

പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.

ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.

അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.

അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.

ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു."

അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്, ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി, ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.

ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.

അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത്.

ഭദ്രകാളിയെ അറിയാം ഉപാസിക്കാം

ഭദ്രകാളിയെ അറിയാം ഉപാസിക്കാം

പ്രാചീനകാലം മുതൽ ഭാരതീയർ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായിത്തീർന്ന പരമശിവൻ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചപ്പോൾ ജന്മമെടുത്തതാണ് ഭദ്രകാളിയെന്നും രണ്ട് വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്.

മേൽപ്പറഞ്ഞ രണ്ടു ഭാവങ്ങൾ കൂടാതെ വേറെയും കാളി ഉപാസന സമ്പ്രദായങ്ങളുണ്ട്. മധുകൈടഭന്മാരെ വധിക്കാനായി അവതരിച്ച ഭദ്രകാളി എന്നൊരു വിശ്വാസമുണ്ട്. മധുകൈടഭന്മാരെന്ന രണ്ട് അസുരന്മാരുമായുള്ള യുദ്ധത്തിൽ ഭഗവാൻ വിഷ്ണു തളരുകയും ആ സമയത്ത് ഭദ്രകാളി അവതരിച്ചുവെന്നുമൊരു വിശ്വാസമുണ്ട്. ദേവീ മാഹാത്മ്യത്തിൽ ഈ കഥയാണ് ആദ്യം പറയുന്നത്.

പരദേവതയായും അല്ലാതെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഭദ്രകാളിയെയാണ്. ശ്രീ പാർവതിയുടെ രൂപമായ കാളിയെ ശിവപ്രിയയായി കരുതിയാണ് ആരാധിക്കുന്നത്. ബ്രഹ്മാവിൽ നിന്നും വരം നേടിയ ദാരികൻ ഭുമിയും ആകാശവും പാതാളവും വിറകൊള്ളിച്ച് ഭരിച്ചു. വിഷ്ണുവിനും ശിവനും ബ്രഹ്മാവിനും ഇന്ദ്രനും യമനുമൊന്നും ദാരികനെ കീഴടക്കാനായില്ല. അവസാനം ശ്രീ പരമേശ്വരൻ അണ്ഡകടാഹത്തെ കിടുക്കിക്കൊണ്ട് ഭീകരവും രൗദ്രവുമായ ഭാവമുള്ള ഭദ്രകാളിയെ സൃഷ്ടിച്ച് ദാരികന് നേരെ അയച്ചു. ശിവപുത്രിയായ കാളി അനായാസം ദാരികനെ നിഗ്രഹിച്ചു.  

പത്തു രൂപങ്ങളിൽ ആരാധിക്കപ്പെടുന്ന കാളീ മാതാവ് എല്ലാ ദു:ഖദുരിതങ്ങളും അകറ്റി മംഗളങ്ങളും സുഖവും നൽകുന്ന സർവേശ്വരിയാണ്. മഹാമാരികളും ശത്രുദോഷവും ബാധാദേഷവും അകറ്റുന്ന വാത്സല്യനിധിയായ ഭദ്രകാളി ആശ്രയിക്കുന്ന ആരെയും ഉപേക്ഷിക്കില്ല. 

ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ കാളിയെ ദശമഹാവിദ്യകളിൽ ഒന്നായ ദക്ഷിണ കാളിക എന്ന ഭാവത്തിലാണ് ആരാധിക്കുന്നത്. ഇനിയും മറ്റൊരു വിശ്വാസമുണ്ട്. അതിങ്ങനെയാണ്.

മൂന്നുകൽപ്പങ്ങളിലായി മൂന്ന് മഹിഷാസുരന്മാരുണ്ടായെന്നും അതിൽ ഒന്നാമത്തെ കൽപ്പത്തിൽ ഉഗ്രചണ്ഡ എന്ന കാളിയും രണ്ടാമത്തെ കൽപ്പത്തിൽ ഭദ്രകാളിയും മൂന്നാമത്തെ കൽപ്പത്തിൽ മഹിഷാസുര മർദ്ദിനിയായ ദുർഗ്ഗാ ഭഗവതിയായും അവതരിച്ചാണ് ഈ അസുരന്മാരെ വധിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

ഇതിൽ രണ്ടാമത്തെ കൽപ്പത്തിൽ അവതരിച്ച ഭദ്രകാളിയെ വടക്കൻ കേരളത്തിൽ മാന്ത്രിക സാധനകൾക്കായി ആരാധിക്കാറുണ്ട്. ഇനി വേറൊരു ഭദ്രകാളി സങ്കൽപം കൂടിയുണ്ട്. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്.

രാവണ വധത്തിന് ശേഷം അയോധ്യയിൽ ശ്രീരാമൻ തിരികെ എത്തി ഭരണം നടത്തുന്ന കാലത്ത് സഹസ്രമുഖ രാവണൻ എന്ന അസുരന്റെ ഉപദ്രവങ്ങൾ ഉണ്ടായി. മഹർഷിമാർ ശ്രീരാമനോട് സങ്കടമുണർത്തിച്ച സമയത്ത് അദ്ദേഹം സഹസ്രമുഖ രാവണനോട് യുദ്ധത്തിനായി പുറപ്പെട്ടു. അപ്പോൾ പത്നിയായ സീത യുദ്ധത്തിൽ ശ്രീരാമനോടൊത്ത് യുദ്ധത്തിൽ അദ്ദേഹത്തെ സഹായിക്കാൻ കൂടെപ്പുറപ്പെട്ടു.

പുരുഷന്മാരാൽ വധിക്കപ്പെടില്ലെന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടൂ എന്ന വരബലമുള്ള അസുരനായിരുന്നു ത്രിലോകീപുരത്തെ സഹസ്രമുഖ രാവണൻ. രാവണനുമായി യുദ്ധം ചെയ്തെങ്കിലും അസുരനെ വധിക്കാൻ സാധിക്കാതെ ശ്രീരാമൻ ക്ഷീണിതനായി മോഹലാസ്യപ്പെട്ടുവീണു. ഇതോടെ സീതാദേവി ഭദ്രകാളീ രൂപം പൂണ്ട് സഹസ്രമുഖ രാവണനെ വധിച്ചു എന്നാണ് ഐതിഹ്യം. സീതാദേവിയുടെ ഈ ഭദ്രകാളി രൂപത്തെ പ്രശംസിച്ചുകൊണ്ട് ഹനുമാൻ രചിച്ച ഭദ്രകാളി സ്തുതിയും പ്രചാരത്തിലുണ്ട്.

കാളി വിധാനം
🎀❉━═══🪷═══━❉🎀
കാശ്മീർ ക്രമ കാളികുല സാമ്പ്രാദായത്തിൽ ആണ് ഈ വിധികൾ. ഭാരതത്തിൽ നിരവധി കാളികുല സമ്പ്രദായം ഉണ്ട് അവയിൽ കാളികുല ദീക്ഷാദികൾ വ്യത്യസ്തമാണ് ഇവിടെ കാശ്മീർ ക്രമ സമ്പ്രദായത്തിൽ ആണ് കാല സംഘർഷിണി ദേവിയേ പൂർണ്ണ കാളിയായി ആരാധിക്കുന്നത്. കാശ്മീർ കാളി ക്രമവുമായി ബന്ധപെട്ടു കിടക്കുന്ന സാധനയാണ് ഇത്. കാളിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ വ്യത്യസ്ത ബോധമണ്ഡലത്തിലൂടെ സാധകനെ കൊണ്ട് പോകുന്ന സാധന പദ്ധതി ആണ് ക്രമ കാളി വിധാനം .

അഷ്ടകാളി (8 കാളി)
🎀❉━═══🪷═══━❉🎀
1] ചിന്താമണി കാളി
2] സ്പര്ശമണി കാളി
3] സിദ്ധ കാളി
4] സന്തത പ്രദ കാളി
5] വ്യോമ കാളി
6] ക്രോധ കാളി
7] ധന കാളി
8] വിദ്യാ കാളി

എന്നിവയാണ് ഇതിന്റെ പ്രമാണം. "കാളി സിദ്ധ മഞ്ജരി " എന്ന കാളികുല ഗ്രന്ഥത്തിൽ ആണ് പറഞ്ഞിട്ടുള്ളത്. ഈ ക്രമം സൃഷ്ടി ക്രമം ആയിട്ടാണ് ജപം ഈ കാളി ഭാവങ്ങൾക്കു ഭൈരവൻ മഹാ കാളൻ ആകുന്നു.

ദ്വാദശ കാളി (12 കാളി)
🎀❉━═══🪷═══━❉🎀
1] സൃഷ്‌ടികാളി
2] രക്തകാളി
3] സ്ഥിതി നാശക കാളി (ചില ഗ്രന്ഥങ്ങൾ സംഹാര കാളി എന്ന് പറയുന്നു)
4] യമകാളി
5] സംഹാരകാളി
6] മൃത്യുകാളി
7] ഭദ്രകാളി
8] മാർത്താണ്ഡകാളി
9] പരമാർക്കകാളി
10] കാലാഗ്നി രുദ്രകാളി
11] മഹാ കാലകാളി
12 ] മഹാകാലഘോര ചണ്ഡകാളി
എന്നിവയാണ് ദ്വാദശ കാളികൾ പ്രമാണം "കാളി ക്രമ പദ്ധതി" ആണ് ഇവയുടെ ക്രമം സ്ഥിതി ക്രമം ആയിട്ടാണ് ഈ ഭാവങ്ങളുടെ ഭൈരവൻ മന്ദന ഭൈരവൻ ആകുന്നു.

ഏക വിംശതി കാളി (21 കാളി)
🎀❉━═══🪷═══━❉🎀
1] സൃഷ്ടികാളി
2] സ്ഥിതികാളി
3] സംഹാരകാളി
4] ധനകാളി
5] സിദ്ധകാളി
6] ഘോരകാളി
7] ഉഗ്രകാളി
8] അഥർവ്വനകാളി
9] ഉഗ്ര പ്രഭകാളി
10] പഞ്ച മുഖികാളി
11] കാളി രുദ്രകാളി
12] കാലാഗ്നികാളി
13] ത്രൈലോക്യ മോഹനകാളി
14] ഖേചരീകാളി
15] ഭൈരവികാളി
16] ദക്ഷിണകാളി
17] ഗുഹ്യകാളി
18] ഹംസകാളി
19] മേധാകാളി
20] കാലസങ്കർഷിണി
21] മഹാകാളി
എന്നിവ ആകുന്നു പ്രമാണം ."മഹാ കാളി തന്ത്രം" സംഹാര ക്രമം ആയിട്ടാണ് ജപം ഉഗ്ര ഭൈരവൻ ആകുന്നു ഭൈരവ സങ്കൽപം.
തുടർന്ന് മഹാ കാളി മാത്രം ജപിക്കുന്നത് തുരീയം ആയിട്ടും
കാലസംഘർഷിണി മാത്രം ആയിട്ട് യോഗ മാർഗമായി ജപം ചെയ്യുന്നത് തുരീയാതീതം ആയിട്ടും ആണ് ജപം. മഹാ കാളി ശാംഭവി മുദ്രയിലും സംഘർഷിണി ഖേചരിയിലും ആകുന്നു ജപം ചെയ്യേണ്ടത്. ക്രമ പദ്ധതിയിൽ ഓരോ കാളി സാധനയ്ക് ഒരു മുദ്രയും ആസനവും പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളത് ഗുരുവേദ്യമാണ്.

രുരുജിത് സങ്കൽപ്പത്തിലുള്ള മറ്റൊരു കാളി ഉപാസനയുമുണ്ട്. ഇതിനുള്ള വിധികൾ പറയുന്നത് ശേഷ സമുച്ചയം എന്ന ഗ്രന്ഥത്തിലാണ്. (തന്ത്ര സമുച്ചയത്തിൽ പറയാത്ത മൂർത്തികളുടെ ക്രിയാ പദ്ധതിയാണ് ശേഷ സമുച്ചയത്തിൽ ഉള്ളത്.). ഭഗവാന്റെ പത്നിയായി സങ്കൽപ്പിക്കുന്ന കാളീ ഭാവാണ് രുരുജിത് . രുരു എന്ന അസുരനെ വധിക്കാനായാണ് ഈ ഭാവത്തിൽ ഭദ്രകകാളി അവതാരം ഉണ്ടായത്.

കാശ്മീരി, ടിബറ്റൻ,ബംഗാളി, കേരള എന്നിങ്ങനെ നാലു തന്ത്രങ്ങളാണ് ഉള്ളത്. ഇതിൽ കശ്മീരി തന്ത്രത്തിൽ കാലസംഘർഷിണി എന്ന സങ്കൽപത്തിൽ ആരാധിക്കുന്ന ഭഗവതിയും ഇതുതന്നെയാണ്. കേരളത്തിലെ 13 കാവുകളിൽ രുരുജിത് വിതാനത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയാണുള്ളത്.

എല്ലാവരുടെയും പ്രശ്നമാണ് ഭയം. എന്ത് കാര്യത്തിൽ നിന്നും പിന്നോട്ടു വലിക്കുന്ന ഏറ്റവും മോശപ്പെട്ട വികാരങ്ങളിൽ ഒന്നാണ് ഇത്. ഭയം ബാധിക്കുന്ന മനസിന് നല്ല കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. ഭയന്ന് മാറി നിൽക്കും. അങ്ങനെ നിഷ്ക്രിയരായി ജീവിതത്തിൽ തിരിച്ചടികൾ നേരിടുന്നവരാണ് ഏറെയും. ദുർചിന്തകൾ ശക്തമാകുന്നതിനെ തുടർന്നാണ് ഭയം മനസിനെ ഗ്രസിക്കുന്നത്. അകാരണമായ ഭയം ആശങ്കയിൽ തുടങ്ങി ഉത്കണ്ഠയും ആധിയും വ്യാധിയുമായി മാറും. ഈ ദുർവികാരം മനുഷ്യരുടെ ശുഭാപ്തി വിശ്വാസമെല്ലാം കെടുത്തിക്കളയും.

ഇതിൽ നിന്നും മുക്തി നേടുന്നിത് ഒരു മാർഗ്ഗമേയുള്ളു. ശുഭചിന്തകൾ ശക്തമാക്കി മനോധൈര്യം വർദ്ധിപ്പിക്കുക. അതിനുള്ള ഏറ്റവും ഫലമായ അനുഷ്ഠാനപരമായ മാഗ്ഗമാണ് ഭദ്രകാളീ ഉപാസന. 

ഓരോ ഭദ്രകാളിക്കും ഉപാസന പദ്ധതികൾ വേറെയാണ്. എങ്കിലും പരക്കെ ആരാധിക്കുന്നത് ദാരികനെ വധിച്ച ഭദ്രകാളിയെയാണ്. കേരളത്തിന്റെ താന്ത്രിക പാരമ്പര്യത്തിന് കാളി ഉപാസന വഹിച്ച പങ്ക് വലുതാണ്. ഹിന്ദുക്കളിൽ എല്ലാ വിഭാഗത്തിലും പെട്ടവർ കാളി ഉപാസന ചെയ്തിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സുരക്ഷികതത്വത്തിനെ നൽകുന്നവളാണ് ഭദ്രകാളി.

താത്കാലിക ലാഭത്തിനുവേണ്ടി മാത്രം ഉപാസന നടത്താൻ പാടില്ല. മഹാകാളിയെ ഉപാസിക്കുന്നവർക്ക് അസാധ്യമെന്ന് തോന്നുന്നതെല്ലാം സാധ്യമായി തീരുമെന്നാണ് വിശ്വാസം. ആകാശമായാണ് ചിലയിടത്ത് കാളിയെ ഉപമിക്കുന്നത്. കാളി തത്വം അത്ര വിസ്തൃതമാണ്. സമ്പ്രദായ ഭേദങ്ങൾ നിരവധിയുണ്ട്. സിദ്ധി നേടാൻ വീരഭാവനയാണ് വേണ്ടത്. ഭക്തിഭാവത്തിലും ആരാധിക്കാം. ഭദ്രകാളിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

ദാരികജിത്തായ ഭദ്രകാളിയെ ഉപാസിക്കാനുള്ള വഴി
🎀❉━═══🪷═══━❉🎀
ഉത്തമനായ ഗുരുവിൽ നിന്ന് ധ്യാന ശ്ലോകവും മൂലമന്ത്രവും ഉപദേശിച്ച് നേടിയതിന് ശേഷം ഈ ഉപാസന വിധിയിലേക്ക് കടക്കാം. ഉത്തമനായ ഗുരുവിനെ ലഭിച്ചില്ലെങ്കിൽ ആദിഗുരുവായ ഭഗവാൻ പരമശിവനെ ഗുരുവായി സങ്കൽപ്പിച്ച് മുലമന്ത്രം ജപിക്കാവുന്നതാണ്. 

ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ ലക്ഷണങ്ങൾ മന്ത്രശാസ്ര്തത്തിൽ വിശദീകരിക്കുന്നുണ്ട്‌. ഉപദേശിച്ചതുകൊണ്ടു മാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രീയജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്റെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും ശാന്തചിത്തനും വൈദിക ക്രിയകളിൽ സമർത്ഥനും മന്ത്രസിദ്ധി നേടിയവനും നിത്യകർമ്മങ്ങൾ അനുഷ്‌ഠിക്കുന്നവനും ആരോഹിയും സ്വസ്ഥലത്തുതന്നെ വസിക്കുന്നവനും ആയിരിക്കണം ഗുരു. അതുപോലെ ശിഷ്യനും ചില ഗുണങ്ങൾ വേണമെന്ന്‌ നിഷ്‌കർഷിച്ചിട്ടുണ്ട്‌. അതിൽ ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം. ഗുരു ഈശ്വരൻ തന്നെയാണെന്നും ഗുരുവിന്റെ ഉപദേശം വേദവാക്യംപോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട്‌ തനിക്ക്‌ സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം. ഗുരുവിൽ ശിഷ്യനുള്ള പൂർണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിക്ക്‌ അനിവാര്യമാണ്‌. ആ വിശ്വാസത്തിന്‌ ഇളക്കം തട്ടുന്നത്‌ അപകടവുമാണ്‌. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്‌.

മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം, വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച്‌ മോക്ഷത്തിനുള്ള വഴി ഉണ്ടാകും.

പഥ്യമായി മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി കാണാം. ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്‌. ഈ ദ്വാദശഭാവങ്ങൾക്കും നാമജപം കൊണ്ട്‌ ശുദ്ധിവരുന്നതാണ്‌. പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന്‌ ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത്‌ ശുദ്ധി ഉണ്ടാവുകയും ചെയ്യും. കല്ലും മുള്ളും നിറഞ്ഞ ഒരു പാതയിൽകൂടി നടക്കുന്ന പഥികന്‌ പാദരക്ഷകൾ ആശ്വാസം നൽകുന്നതുപോലെ നാമജപം ജീവിതയാത്രയിൽ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളിൽ നിന്നും ഒരു കവചംപോലെ ശാന്തി നൽകുന്നു. അതുപോലെ മനസ്സിന്‌ ശുദ്ധി നൽകുന്നതിന്‌ നാമജപം പോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. യജ്ഞം, ദാനം, പൂജ തുടങ്ങിയവ അനുഷ്‌ഠിച്ചാൽ നമ്മുടെ പുണ്യം വർദ്ധിക്കുന്നു. എന്നാൽ പാപം ചെയ്യാതിരിക്കുക എന്നത്‌ പുണ്യകർമ്മങ്ങൾ അനുഷഠിക്കുന്നതിനേക്കാൾ ശ്രമകരമാണ്‌.

ഏത്‌ മന്ത്രത്തിനും ഋഷി, ദേവതാ, ഛന്ദസ്‌ എന്നിവയുണ്ട്‌. മന്ത്രം ആദ്യമായി ദർശിച്ച ഗുരുവാണ്‌ ഋഷി. മന്ത്രത്തിലൂടെ ഭജിക്കപ്പെടുന്നത്‌ ഏതു ശക്തിയാണോ അതു ദേവത, ഉച്ചാരണരീതി വ്യക്തമാക്കുന്നത്‌ ഛന്ദസ്‌.

ബീജാക്ഷരങ്ങൾ
🎀❉━═══🪷═══━❉🎀
ഇത്‌ ദേവതാശക്തി നിറഞ്ഞുനിൽക്കുന്ന സൂക്ഷ്മമായ ശബ്ദകണികകളാണ്‌. ഓരോ ദേവതയ്‌ക്കും പ്രത്യേകം ബീജാക്ഷരങ്ങളുണ്ട്‌. ഈ അക്ഷരങ്ങളെ ഒരു വിത്തിനോടുപമിക്കാം. ഉപാസനയിലൂടെ വിത്തിലെ ദേവതാശക്തി വളർന്നുവരുന്നു. ഈ ബീജാക്ഷരങ്ങൾ മന്ത്രത്തിന്‌ പ്രത്യേകശക്തി പ്രദാനം ചെയുന്നു.

ചില പ്രധാന ബീജാക്ഷരങ്ങളും അവയുടെ അർത്ഥവും ചുവടെ ചേർക്കുന്നു.
🎀❉━═══🪷═══━❉🎀
ഓം – പ്രണവം, പരബ്രഹ്‌മപ്രതീകം

ശ്രീം – ഐശ്വര്യം, മഹാലക്ഷ്മിയെ കുറിക്കുന്നു

ഹ്രീം – ലജ്ജ, ശാലീനത, മഹാമായയുടേയും ഭുവനേശ്വരിയുടേയും പ്രതീകം, ശക്തിബീജം

ഹ – ശിവൻ

ഇം – വിഷ്ണു

ക്ലിം – കാമബീജം, പ്രേമം, ഭോഗം, അനുഭൂതി

ഐം – സരസ്വതിയുടെ ബീജമന്ത്രം

ഹും – സംസാര സാഗരം തരണം ചെയ്യൽ

ക്രം – ആത്മസമർപ്പണം

ഗം – ഗണേശബീജം

ദും – ദുർഗ്ഗാബീജം

ഹം – ഹനുമാൻ, ആകാശബീജം

ഇഷ്ടദേവത
🎀❉━═══🪷═══━❉🎀
ലഗ്നാധിപൻ അഞ്ചിൽ അഞ്ചാം ഭാവാധിപനോടൊപ്പം നിൽക്കുന്നുവെന്ന്‌ കരുതുക. ഒൻപതാം ഭാവാധിപൻ, ഒൻപതിൽ നിൽക്കുന്ന ഗ്രഹം എന്നിവയേക്കാൾ ബലം അഞ്ചാം ഭാവാധിപന്‌ ഉണ്ടെന്നു കരുതുക. അപ്പോൾ അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ദേവതായായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. കഴിഞ്ഞ ജന്മത്തിൽ ഒരു വ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്പങ്ങൾ സംസ്‌കാര രൂപത്തിൽ നമ്മുടെ ഉപബോധ മനസിൽ ഉണ്ടാവുമെന്ന്‌ ഒരു സിദ്ധാന്തമുണ്ട്‌. ആ ദേവതാ സങ്കല്പത്തോട്‌ ഈ ജന്മത്തിൽ നമുക്ക്‌ ഒരു ചായ്‌വും ഉണ്ടാവും.

ഉപാസന ചെയ്യുമ്പോൾ 
ഉപാസന മൂർത്തിയിൽ അകമഴിഞ്ഞ വിശ്വാസം നിർബന്ധമാണ്. സർവ ഐശ്വര്യങ്ങളും ശത്രുനാശവുമാണ് ഉപാസന ഫലം.

ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മത്തിനും ആർജ്ജിക്കുന്ന അറിവിനും ശേഷിക്കുന്ന ആഗ്രഹങ്ങൾക്കും അനുസൂതമായി ഒരുവൻ പുനർജന്മത്തിനു വിധേയനാകുന്നു. ശാസ്ത്രത്തിനും യുക്തിക്കും വിശദീകരിക്കാൻ കഴിയാത്ത പല സമസ്യകൾക്കും ഈ സിദ്ധാന്തം ഉത്തരം നൽകുന്നുണ്ട്‌.

ജ്ഞാനയോഗം, രാജയോഗം, കർമ്മയോളം, ഭക്തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌കാര മാർഗ്ഗങ്ങളുള്ളതിൽ ഭക്തിയോഗമാണ്‌ ലൗകിക ജീവിതം നയിക്കുന്ന സാധാരണക്കാർക്ക്‌ അനുഷ്‌ഠാനുക്ഷമമായിട്ടുള്ളത്‌. നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെ തന്നെ തീവ്രമായി ഉപാസിക്കുന്നതാണ്‌ ഫലസിദ്ധിക്ക്‌ ഉത്തമം. ഒരു ദേവതയെ ഇന്നു ഭജിച്ചു ഫലം കാണാതെവന്നാൽ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത്‌ ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയെ ആദ്യമായി കണ്ടുപിടിച്ച്‌ ആ ദേവതയെ നിരന്തരമായി ഭജിക്കുക ഇതാണ്‌ ഉത്തമമാർഗ്ഗം.

സതയാ ശ്രദ്ധയായുക്താം തസ്യാരാധലമിഹിതേ

ലഭതേയതതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ

ശ്രദ്ധയോടെ ഇഷ്ടദേവാരാധന ചെയ്യുന്നവർക്ക്‌ അവരുടെ ആഗ്രഹമനുസരിച്ചിട്ടുള്ള ഫലങ്ങൾ ലഭിക്കുന്നു എന്നതാണ്‌ സൂചിപ്പിക്കുന്നത്‌. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്‌ ഇഷ്ടദേവാരാധന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമവും ഐശ്വര്യപ്രദവുമായ ഒരു അനുഷ്‌ഠാനമത്രെ.

മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ്‌ ജപം. നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ്‌ ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്‌.

നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക്‌ മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ്‌ ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്‌.

മന്ത്രം
🎀❉━═══🪷═══━❉🎀
മഹർഷിമാർ മനനം ചെയ്തുണ്ടാക്കിയതാണു മന്ത്രം

മഹാപത്മവനാന്തന്റെ കരേണാനന്തിവിഗ്രഹെ

സർണവ്വ ഭൂതഹിതേമാതഃ ഏഹ്യേഹിചരമേശ്വരി

പുരുഷാർത്ഥസിദ്ധി ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയാണ്‌ പുരുഷാർത്ഥങ്ങൾ. നമ്മുടെ പ്രവൃത്തി ശുദ്ധമാകണമെങ്കിൽ നമുക്ക്‌ ധാർമ്മികബോധം കൂടിയേ കഴിയൂ. ധർമ്മത്തിന്റെ വഴിലൂടെയാവണം നമ്മുടെ പ്രവൃത്തി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ ധനസമ്പാദനമാണ്‌ അർത്ഥം കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. കാമമെന്നാൽ ആഗ്രഹങ്ങൾ എന്നാണർത്ഥം. ഇത്‌ വൈകാരികമായ സന്തോഷങ്ങളെയാണ്‌ ലക്ഷ്യമിടുന്നത്‌. മോക്ഷം എന്ന വാക്കിന്റെ അർത്ഥം സ്വതന്ത്രം. എന്നാൽ പുരുഷാർത്ഥങ്ങളിൽ ഏറ്റവും മഹത്തായഫലം തരുന്നത്‌ മോക്ഷമാണ്‌. ധാർമ്മിക നിയമങ്ങൾ അനുസരിച്ച്‌ കൊണ്ട്‌ ധനം സമ്പാദിച്ച്‌ ആഗ്രഹങ്ങൾ പൂർത്തീകരിച്ച്‌ മോക്ഷം പ്രാപിക്കുക എന്നതാണ്‌ പുരുഷാർത്ഥം.

പരമമായ ലക്ഷ്യം മോക്ഷം പ്രാപിക്കുകയാണ്‌. മോക്ഷപ്രാപ്തിക്ക്‌ സഹായകമായ ഘടകങ്ങളാണ്‌ മറ്റു മൂന്നും. എന്നാൽ പലപ്പോഴും മനുഷ്യൻ ധർമ്മത്തിൽ നിന്ന്‌ വ്യതിചലിച്ചുകൊണ്ട്‌ സഞ്ചരിക്കുന്നു.

' ഈശ്വര: ഋഷി
പങ്തി: ഛന്ദസ്
ശക്തിഭൈരവി ദേവത'

ധ്യാനം
🎀❉━═══🪷═══━❉🎀
' ഓം കാളിം മേഘസമപ്രഭാം ത്രിനയനാം
വേതാള കണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിരഃ
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി വിപദാം
സംഹാരിണീമീശ്വരീം'

ധ്യാന ശ്ലോകത്തിന്റെ അർത്ഥം ഇങ്ങനെ: 
🎀❉━═══🪷═══━❉🎀
കാർമേഘ നിറമുളള , ത്രിനയനങ്ങളുള്ള, വേതാളത്തിന്റെ കഴുത്തിൽ ഇരിക്കുന്ന, വാൾ , പരിച, തലയോട്ടി , ദാരിക ശിരസ് എന്നിവ ധരിച്ച , ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുകൾ, മാതൃക്കൾ എന്നിവയോടു കൂടിയ, മനുഷ്യ ശിരസുകൾ കോർത്ത മാല അണിഞ്ഞ വസൂരി തുടങ്ങിയ മഹാമാരികളെ നശിപ്പിക്കുന്ന സർവേശ്വരിയായ ഭദ്രകാളിയെ നമിക്കുന്നു.

മൂലമന്ത്രം
🎀❉━═══🪷═══━❉🎀
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ'

ചൊല്ലേണ്ട വിധം
🎀❉━═══🪷═══━❉🎀
ആദ്യം ഋഷി, ഛന്ദസ്, ദേവത എന്നിവയും ധ്യാന ശ്ലോകവും ഒരുതവണ ജപിച്ചതിന് ശേഷം മൂലമന്ത്രം ജപിക്കണം. കാളി ഉപാസനയുടെ ഭാഗമായി സ്ത്രീകളോട് ആദരവോടെ പെരുമാറണം. മന,ശരീര ശുദ്ധി അത്യന്താപേക്ഷിതമാണ്. ബ്രഹ്മചര്യം നിർബന്ധമല്ലെങ്കിലും അനുഷ്ടിക്കുന്നതാണ് അഭികാമ്യം.

1001 അല്ലെങ്കിൽ 101 എന്നീ സംഖ്യകളിൽ ഉപാസനക്കായി ദിനവും ജപിക്കണം.

ഏതൊരു ദേവതയെ ഉപാസിക്കുന്നോ, ആ ദേവതയില് അകമഴിഞ്ഞ വിശ്വാസം വെച്ചുപുലര്ത്തണം. ഒന്നും ആ ദേവതയോട് ആജ്ഞാപിക്കരുത്;പക്ഷേ, അപേക്ഷിക്കാം. ആ ദേവത അറിയാതെ നിങ്ങള്ക്ക് ഒന്നും ചെയ്യാനാകില്ല. അഥവാ നിങ്ങള് യാതൊന്നും ചെയ്യില്ല. അത്രയ്ക്കും അതിഗാഢമായ ഒരു ഹൃദയബന്ധം നിങ്ങളും ആ ഉപാസനാമൂര്ത്തിയുമായി വളര്ന്നുവരും.
ഭദ്രകാളിയെ കാലങ്ങളായി കുടുംബപരമായി ആരാധിക്കുന്നവര്, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്,ജാതകത്തില് ചൊവ്വ നില്ക്കുന്നത് യുഗ്മരാശിയില് ആയവര്, ചൊവ്വ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപന് ആയി വരുന്നവര്, ജാതകത്തില് കാരകാംശലഗ്നം വൃശ്ചികം ആയി വരുന്നവര്, ചൊവ്വ കര്ക്കടകത്തില് നില്ക്കുന്നവര് അഞ്ചാംഭാവത്തില് ബലവാനായി ചൊവ്വ നില്ക്കുന്നവര്, ചൊവ്വ മകരത്തില് നില്ക്കുന്നവര്, ചൊവ്വ വൃശ്ചികത്തില് നില്ക്കുന്നവര്, ചൊവ്വ വര്ഗ്ഗോത്തമത്തില് നില്ക്കുന്നവര്, ഗ്രാമക്ഷേത്രത്തില് ഭദ്രകാളിയെ പ്രധാനവിഗ്രഹമായി ആരാധിക്കന്ന വിശ്വാസമുള്ള ഗ്രാമീണര്, ഭദ്രകാളിയെ ആരാധിക്കാന് ആഗ്രഹിക്കുന്നവര് അവര്ക്കൊക്കെയും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.
ധ്യാനവും മൂലമന്ത്രവും ഹൃദിസ്ഥമാക്കി, ഭദ്രകാളീക്ഷേത്രത്തില് ഭദ്രകാളിയുടെ മുന്നിൽ ഭക്തിയോടെ നിന്ന് ഒരു പ്രാവശ്യം ധ്യാനവും തുടര്ന്ന് 11 പ്രാവശ്യം മൂലമന്ത്രവും ഒന്ന് ജപിച്ചുനോക്കൂ…. മാന്യമായതും അര്ഹതയുള്ളതുമായ ഏതൊരു കാര്യവും സാധിക്കുമെന്ന് നിസ്സംശയം പറയാം 

രോഗക്ലേശങ്ങൾ വേട്ടയാടുന്ന സമയത്ത് ആരാധിക്കാൻ പറ്റിയ അത്യുഗ്രമൂർത്തിയാണ് ശ്രീഭദ്ര. ചൊവ്വാദോഷം അനുഭവിക്കുന്നവരും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുംമേടം രാശിക്കാരായ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, വൃശ്ചികക്കൂറുകാരായ വിശാഖം അവസാന കാൽ, അനിഴം, കേട്ട നക്ഷത്രക്കാരും കണ്ടക ശനിദോഷം അനുഭവിക്കുന്നവരും ഭദ്രകാളിയെ ഭജിച്ചാൽ ദുരിതങ്ങൾ അകന്ന് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ഭദ്രകാളി ഭജനത്തിനും ഭദ്രകാളി ക്ഷേത്ര ദർശനത്തിനും ഏറ്റവും നല്ല ദിവസം ചൊവ്വാഴ്ചയാണ്. അമ്മയോട് എന്തും അപേക്ഷിക്കാം; ഒന്നും അജ്ഞാപിക്കരുത്. ഭദ്രകാളിയെ അരാധിക്കുന്നവർ എല്ലാവരോടും ആദരവോടെ പെരുമാറണം.സ്ത്രീകളെ ബഹുമാനിക്കണം. കളവ് പറയരുത്. മന: ശുദ്ധിയും ശരീര ശുദ്ധിയും ആവശ്യമാണ്.

കരിങ്കാളി മന്ത്രം 
🎀❉━═══🪷═══━❉🎀
ഖഡ്ഗം കപാലം ത്രിശിഖം ത്രിനേത്രം
വജ്രം ദധാനാം ധൃത ഭീമദംഷ്ട്രാം
അനേക ശത്രോർ ഹൃദയംഖനന്തീ
കൃഷ്‌ണേന കാളീം സതതം ഭജാമി

വാളും തലയോടും ത്രിശൂലവുമേന്തിയ, മൂന്ന് നേത്രങ്ങളുള്ള, ഭയപ്പെടുത്തുന്ന ദംഷ്ട്രകളുള്ള, എണ്ണമറ്റ ശത്രുക്കളെ നശിപ്പിക്കുന്ന, കൃഷ്ണ വർണ്ണയായ രൂപത്തിൽ കാളീ ഭഗവതിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് അനുസ്യൂതം ഭജിക്കുക – എല്ലാ ഭയപ്പാടുകളും അകന്നു പോകുക തന്നെ ചെയ്യും. കാളീ ഭഗവതിക്ക് സുപ്രധാനമായ ഭരണി നക്ഷത്രം, അമാവാസി തിഥി, ചൊവ്വാഴ്ച ദിവസം തുടങ്ങിയവ കാളീ ഉപാസനയ്ക്ക് അതിവിശേഷമാണ്. ഇതിൽ ഏതെങ്കിലും ദിവസം ഉപാസന തുടങ്ങാം. എല്ലാ ദിവസവും സന്ധ്യയ്ക്ക് ജപിക്കുക. നിത്യവും 3 പ്രാവശ്യമെങ്കിലും ജപിക്കണം . കുറഞ്ഞത് 21,36 തുടങ്ങിയ ദിനങ്ങളിൽ തുടർച്ചയായി ജപിക്കുക. നിത്യവും ജപിക്കുവാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലത്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണിനക്ഷത്ര ദിവസം ഭദ്രകാളീ ഉപാസന ഏറെ പ്രധാനമാണ്. ഈ ദിവസങ്ങളിലെ കാളീ ഉപാസനയ്ക്ക് വിശേഷഫലം അതി വേഗം ലഭിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

കറുത്ത നിറമുള്ളവൾ എന്നാണ് കാളിയെ പറയുന്നത് എങ്കിലും കറുപ്പും നീലയും കലർന്ന നിറമുള്ളവളായാണ് കാളിയുടെ യഥാർത്ഥ രൂപ സങ്കല്പം. കാളീ മേഘസമപ്രഭാം എന്നാണ് കാളിയുടെ ധ്യാനം ആരംഭിക്കുന്നതെന്ന് ഓർമ്മിക്കുക. ഭദ്ര എന്ന പദം ഭഗവതിയുടെ വിശേഷണമായി ചാർത്തപ്പെടുമ്പോൾ എല്ലാ മംഗളങ്ങളും പ്രദാനം ചെയ്യുന്ന ദേവിയായി കാളിയെ വാഴ്ത്തുകയാണ്. മറ്റു സ്ഥലങ്ങളിലെല്ലാം ഘോരഭാവത്തിൽ കാളിയെ വാഴ്ത്തുമ്പോൾ കേരളീയർക്ക് കാളി ഭദ്രയാണ്. മംഗള വരദായിനിയാണ്. അഭദ്രങ്ങൾ അകറ്റി കാത്തു രക്ഷിക്കുന്ന അമ്മയാണ്. കപലിനി എന്ന് അമ്മയെ ഭജിക്കുന്നത് തലയോട് കൈയിൽ ധരിക്കുന്നതിനാൽ ആണ്. ദാരുകനെ നിഗ്രഹിച്ച ഭഗവതി അവന്റെ തലയോടാണ് കൈയിൽ. ഏന്തുന്നത് ഭദ്രകാളിയുടെ
ധ്യാനസങ്കല്പങ്ങളിലെല്ലാം ദേവി കപാലധാരിണി ആണ്.

കരിങ്കാളി മന്ത്രം പോലെ ഭയം മാറുന്നതിന് ഉത്തമമാണ്
ഭദ്രകാളി ഗായത്രി ജപം. നിത്യേന രാവിലെയും
വൈകിട്ടും 56 തവണ വീതം ചൊല്ലുക. ഭയപ്പാടുകൾ മാറുന്നതിനും ടെൻഷനും അകലുന്നതിനും ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനും ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണാതിരിക്കുന്നതിനും അത്യുത്തമം.

ഭദ്രകാളി ഗായത്രി
🎀❉━═══🪷═══━❉🎀
ഓം രുദ്ര സുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ: കാളി പ്രചോദയാത്

ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തിയുള്ള പുണ്യാക്ഷരങ്ങളാണ് മന്ത്രങ്ങൾ. നല്ല അന്തരീക്ഷത്തിൽശരിയായ സ്പന്ദനങ്ങളിൽ, ജപിക്കുന്ന മന്ത്രങ്ങൾ നമ്മുടെ മനസിനെ മാത്രമല്ല ഇന്ദ്രിയങ്ങളെയും ശാന്തമാക്കും. ശക്തിയുള്ള ഒരു മന്ത്രം ജപിക്കുമ്പോൾ ലഭിക്കുന്ന ശാന്തി മറ്റൊന്നിനും തരാനാകില്ല. എന്നാൽ എങ്ങനെയാണ് മന്ത്രം ജപിക്കേണ്ടതെന്ന് പലർക്കും അറിയില്ല. വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉള്ളിൽ വച്ചു കൊണ്ടാണ് പലരും മന്ത്രം ജപിക്കുന്നത്. ചിലർ അതിന്റെ ആത്മീയമായ പ്രാധാന്യം മനസിലാക്കി ഈശ്വര സാക്ഷാത്ക്കാരത്തിനാണ് ജപിക്കുന്നത്. ചിലർ ധ്യാനത്തിനാണ് മന്ത്രങ്ങളെ ആശ്രയിക്കുന്നത്; മറ്റ് ചിലർ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന്. എന്തിനുവേണ്ടിയായാലും ശരിയായ രീതിയിൽ ജപിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ.എപ്പോൾ മന്ത്രം ജപിച്ചാലും ഉച്ചാരണശുദ്ധിയും പരസ്പര ബന്ധവും ഉറപ്പാക്കുക വേണം. തെറ്റായ ഉച്ചാരണം ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്ന് മനസിലാക്കണം. കഠിനമായ പദങ്ങൾ ജപിക്കേണ്ടിവരുമ്പോൾ സംശയമുണ്ടാകും; അത് തീർക്കാൻ പണ്ഡിതന്മാരായ നല്ല ആചാര്യന്മാരെ സമീപിക്കാൻ മടിക്കാണിക്കരുത്.

 തുടക്കത്തിൽ ലളിതമായ മന്ത്രങ്ങൾ അക്ഷരചേർച്ചയും അർത്ഥവും മനസിലാക്കി ജപിച്ചു തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഒരോ മന്ത്രവും ചൊല്ലി ബലപ്പെടുത്താൻ അതിന് പറഞ്ഞിട്ടുള്ളത്ര തവണ ജപിക്കണം. ഇതിനെ മന്ത്രസിദ്ധി വരുത്തുക എന്നാണ് പറയുന്നത്. ഒരു രാത്രി വെളുക്കുമ്പോൾ ആർക്കും തന്നെ മന്ത്രസിദ്ധി ആർജ്ജിക്കാൻ കഴിയില്ല. അതിന് നല്ല സാധന വേണം. നിരന്തരം നിശ്ചിത തവണ മന്ത്രം ജപിച്ച് ബലപ്പെടുത്തായാൽ മാത്രമേ മന്ത്രങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്തുന്ന നല്ല മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയൂ. അതിന് മാസങ്ങൾ തന്നെ വേണ്ടിവരും. അത് നമ്മുടെ സാധനയുടെ ദൃഢതയെ ആശ്രയിച്ചാണിരിക്കുന്നത്. മന്ത്രം ഫലം തരുന്നില്ലെന്ന് ചിന്തിച്ച് ഇടയ്ക്ക് വച്ച് ജപം നിറുത്തരുത്; മറ്റൊരു മന്ത്രത്തെ ആശ്രയിക്കുകയും ചെയ്യരുത്. നല്ലൊരു ആചാര്യനിൽ നിന്നും മന്ത്രജപത്തെക്കുറിച്ച് മനസിലാക്കിയ ശേഷം ജപം തുടങ്ങുകയാണ് ഏറ്റവും ഉത്തമം. ജപമാല ഉപയോഗിക്കുമ്പോൾ കൈയ്യിൽ അത് ശരിയായ രീതിയിൽ എങ്ങനെ പിടിക്കണമെന്നും മറ്റും ആചാര്യൻ നിങ്ങൾക്ക് പറഞ്ഞുതരും. ആചാര്യനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നാലുപേർ നല്ലതു പറയുന്ന ആചാര്യനെ മാത്രമേ തിരഞ്ഞെടുക്കാവൂ.

മന്ത്രജപത്തിന് ജപമാല വേണമെന്നൊന്നുമില്ല. വിരൽ മടക്കിയും മറ്റും ജപസംഖ്യ തിട്ടപ്പെടുത്തുവാൻ കഴിയുമെങ്കിൽ ജപമാല ആവശ്യമില്ല. എന്നാൽ ജപമാലയുള്ളത് ഏകാഗ്രത കൂട്ടുന്നതിന് നല്ലതാണ്. ജപമാല രൂദ്രാക്ഷമായിരിക്കുന്നത് ആത്മാവിനും ശരീരത്തിനും വളരെ പ്രയോജനം ചെയ്യും. മന്ത്രം ജപിക്കുമ്പോൾ കഴിയുമെങ്കിൽ കണ്ണടച്ചിരിക്കണം. അത് ഏകാഗ്രത വർദ്ധിപ്പിക്കുക മാത്രമല്ല ഓരോ മന്ത്രവും സൃഷ്ടിക്കുന്ന സ്പന്ദനങ്ങൾ ശരീരത്തിലുണ്ടാക്കുന്ന അനുഭൂതി അനുഭവിച്ചറിയുവാനും നമ്മളെ സഹായിക്കും. കണ്ണടച്ചിരിക്കുന്നത് ജപം തുടങ്ങിയാലുടൻ മനസിനെ സ്വസ്ഥമാക്കുകയും ശരീരത്തെ തപോനിദ്രയിലേക്ക് നയിക്കുകയും ചെയ്യും.