ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2024

ആറന്‍മുള വള്ളംകളി

ആറന്‍മുള വള്ളംകളി
💗●➖➖●ॐ●➖➖●💗
കാലപ്പഴക്കം, പാരമ്പര്യം, ആധ്യാത്മികമായ പശ്ചാത്തലം എന്നിവ കൊണ്ടും പങ്കെടുക്കുന്ന ചുണ്ടന്‍ വളളങ്ങളുടെ ആകാര ശൈലി വ്യത്യാസം കൊണ്ടും കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്ന് തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര ആചാരവുമായും അനുഷ്ഠാനങ്ങളുമായും ഉത്രട്ടാതി വള്ളംകളിയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്.

ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ആറന്‍മുള വള്ളംകളി നടക്കുക. ആറന്‍മുളയില്‍ പാര്‍ത്ഥ സാരഥിയുടെ പ്രതിഷ്ഠാ ദിനവും അന്നാണ്. അര്‍ജുനന്‍ നിലയ്ക്കലില്‍ പ്രതിഷ്ഠിച്ച പാര്‍ത്ഥസാരഥി വിഗ്രഹം ഭൂമിദേവി ആറന്‍മുളയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചവെന്നാണ് വിശ്വാസം. പളളിയോടങ്ങളില്‍ അന്നേദിവസം ദേവ സാന്നിദ്ധ്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

വള്ളം കളിയുടെ ഉത്പത്തിയ്ക്ക് മറ്റൊരു ഐതിഹ്യവുമുണ്ട്. കുട്ടികളില്ലാതിരുന്ന കാട്ടൂര്‍ മങ്ങാട് ഭട്ടതിരിയ്ക്ക് കൃഷ്ണ ദര്‍ശനമുണ്ടായെന്നും തിരുവോണത്തിന് ആറന്‍മുള ക്ഷേത്രത്തില്‍ വന്ന് തനിക്ക് സദ്യ നല്‍കിയാല്‍ മതിയെന്നും ദേവന്‍ നിര്‍ദ്ദേശിച്ചുവത്രെ. തുടര്‍ന്ന് എല്ലാ വര്‍ഷവും കാട്ടൂര്‍ ഭട്ടതിരി സദ്യ വിഭവങ്ങളുമായി തോണിയില്‍ തിരുവോണത്തലേന്ന് ആറന്‍മുളയിലേക്ക് തിരിയ്ക്കും. ഒരിക്കല്‍ തോണി വഴി മദ്ധ്യേ ആക്രമിക്കപ്പെട്ടപ്പോള്‍ കരക്കാര്‍ വള്ളങ്ങളില്‍ വന്ന് സംരക്ഷണം കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പോര്‍ വള്ളങ്ങളായ ചുണ്ടന്‍ വള്ളങ്ങളാണ് തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചത്.

മങ്ങാട്ടു ഭട്ടതിരിയുടെ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചു നടത്തിയ ജലയാത്രയുടെ അനുസ്മരണമായാണ് ആറന്‍മുളയില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉണ്ടായത്. പിന്നീട് എല്ലാ പള്ളിയോട കരക്കാരെയും പങ്കെടുപ്പിച്ച് പ്രതിഷ്ഠാദിനമായ ഉത്രട്ടാതിയില്‍ വള്ളംകളിയും ആരംഭിച്ചു.

ആറന്‍മുള വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് പല അഭിപ്രായങ്ങളാണ് ഉള്ളത്. കുട്ടനാട്ടിലെ ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തമാണ് ആറന്‍മുള ചുണ്ടന്‍മാര്‍. ആറന്‍മുള ഭഗവാന് സമര്‍പ്പിക്കപ്പെട്ട ഓടങ്ങളായതിനാലാണ് അവയെ പള്ളിയോടങ്ങള്‍ എന്ന് വിളിയ്ക്കുന്നത്. അമരവും അണിയവും വെടിത്തടിയുമെല്ലാം മറ്റ് ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് പള്ളിയോടങ്ങള്‍ക്ക്. ഉയരക്കൂടുതല്‍ പ്രധാന ഘടകമാണ്.

വഞ്ചിപ്പാട്ട് പാടാനായി മാത്രം 15 പേര്‍ക്ക് വള്ള മദ്ധ്യത്തില്‍ നില്ക്കാനാകും. കിഴക്കന്‍ ശൈലി വഞ്ചിപ്പാട്ടുകള്‍ ആണ് ആറന്‍മുള വള്ളംകളിയ്ക്ക് പാടുക. കുചേല വൃത്തം, ഭീഷ്മപര്‍വ്വം, സന്താന ഗോപാലം, ഭഗവദൂത് തുടങ്ങി ഒട്ടേറെ വഞ്ചിപ്പാട്ടുകള്‍ ആറന്‍മുളയ്ക്ക് മാത്രമായുണ്ട്. സ്വര്‍ണ്ണ നെറ്റിപ്പട്ടം പോലെ അണിയിച്ചൊരുക്കിയ ആറന്‍മുള പള്ളിയോടങ്ങള്‍ക്ക് ഉത്രട്ടാതിയില്‍ മത്സരം ഏര്‍പ്പെടുത്തി തുടങ്ങിയത്, 1971 മുതലാണെന്ന് കരുതുന്നു. എ ഗ്രേഡ്, ബി ഗ്രേഡ് എന്നിങ്ങനെ പള്ളിയോടങ്ങളെ തിരിച്ചാണ് പമ്പയാറ്റിലെ മത്സരം. കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌ക്കാരിക ചരിത്രത്തിന്റെ മാത്രമല്ല ഒട്ടനവധി വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതാണ് ആറന്‍മുള വള്ളംകളി. 

16 August 2024

തന്ത്രിയും മൂർത്തിയുമായുള്ള അഭേദ്യ ബന്ധം

തന്ത്രിയും മൂർത്തിയുമായുള്ള അഭേദ്യ ബന്ധം

എന്താണ് ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനം.?

എങ്ങിനെയാണവ രൂപപ്പെട്ടിട്ടുണ്ടാവുക.? 

എന്താണ് ഓരോ ക്ഷേത്രത്തിലേയും ദേവന് വ്യത്യസ്തമായ ആചാരങ്ങൾ വന്നിട്ടുണ്ടാവുക.?

ആചാരത്തിൽ തട്ടി കേരള സമുഹം ഒരു മതിലിനു ഇരുപുറവും നിൽക്കുന്ന ഈ ഘട്ടത്തിൽ പലരും പലവട്ടം സ്വയം ചോദിച്ച് പോയിട്ടുള്ള ചോദ്യങ്ങളാവാമത്. ബ്രാഹ്മണിക്കൽ ഹെജിമണിയെന്ന് ആരോപിക്കുന്നവരെ ആ മതിലിന് അപ്പുറം തന്നെ നിർത്തി നമുക്ക് തന്ത്രശാസ്ത്രത്തിലേക്ക് ഒരു വട്ടം കൂടി പോയി നോക്കാം.

മറ്റാർക്കും നിഷേധിക്കാനാകാത്ത ഒരു ആത്മീയ ബന്ധമാണ് ഒരു ക്ഷേത്രത്തിലെ ദേവനും തന്ത്രിക്കും ഇടയിലുള്ളത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഈശ്വരീയ ചൈതന്യത്തെ ഒരു ബിംബത്തിലേക്ക് സമ്മേളിപ്പിക്കുകയും, ആ ഈശ്വരീയ ചൈതന്യത്തിന് സ്വന്തം ഉപാസനാ ബലം കൊണ്ട് സ്വന്തം പ്രാണന്റെ ഒരംശത്തെ തന്നെ നൽകുകയും ചെയ്യുകയാണ് തന്ത്രി ചെയ്യുന്നത്. അതിനാലാണ് തന്ത്രി ആ ദേവന്റെ പിതൃസ്ഥാനീയനാകുന്നത്. അത് മാത്രമല്ല ദേവനുമായി ഒരു ആചാര്യ ബന്ധം കൂടി തന്ത്രിക്ക് ഉണ്ട്. ദേവന്റെ ചുമതലകളും കർത്തവ്യങ്ങളും ദേവനെ ആദ്യമായി ഉപദേശിക്കുന്നത് തന്ത്രിയാണ്. അതിനാലാണ് തന്ത്രിക്കും ദേവനും ഇടയിൽ ഒരു ഗുരു ശിഷ്യബന്ധവും നിലനിൽക്കുന്നത്. അതായത് എല്ലാ അർത്ഥത്തിലും ആത്മീയമായി ദേവന്റെ പരിപൂർണ്ണ അധികാരി തന്ത്രിയാണ്. ദേവൻ തന്ത്രിയിലൂടെയാണ് ഉടമസ്ഥരെ അറിയുന്നത്, തന്റെ പരിചാരകരെ അറിയുന്നത് ഭക്തജനങ്ങളെ അറിയുന്നത്. അത് കൊണ്ട് തന്നെ തന്ത്രി മറ്റെന്തിനേക്കാട്ടിലും ദേവന്റെ താൽപ്പര്യ സംരക്ഷണത്തിനും കടപ്പെട്ടിരിക്കുന്നു. .

എങ്ങിനെയാണ് ആ ആത്മീയ ബന്ധം ഉടലെടുക്കുന്നത്...?

തന്ത്രശാസ്ത്ര പദ്ധതിയുടേയും യോഗ സാധനയുടേയും വളരെ സങ്കീർണ്ണമായ ക്രിയാ സങ്കേതത്തിലൂടെയാണ് പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് നിൽക്കുന്ന ഈശ്വരനെന്ന ഊർജ്ജ സ്രോതസിനെ ഒരു വിഗ്രഹമാകുന്ന ഉപാധിയിലേക്ക് തന്ത്രി സമ്മേളിപ്പിക്കുന്നത്. ദേവ പ്രതിഷ്ഠയുടെ തൊട്ട് തലേന്നാൾ നടക്കുന്ന ധ്യാനിധിവാസം എന്ന ചടങ്ങ് വിശദമായ പഠന വിധേയമാക്കിയാൽ എത്ര സങ്കീർണ്ണമാണ് ഈ പ്രക്രിയ എന്ന് ബോധ്യമാകും. സ്വന്തം ശരീരത്തെയും ദേവന്റെ ശരീരത്തേയും അവയുടെ ഇഡ പിംഗള സുഷുംമ്ന നാഡികളുടെ സമ്മേളനത്തിലൂടെ ഒന്നാക്കിത്തീർത്ത് ഈ പ്രപഞ്ചത്തിലാകമാനം നിറഞ്ഞ് നിൽക്കുന്ന 24 പ്രകൃതി തത്വങ്ങളെയും, ഒരു പുരുഷ തത്വത്തേയും സംയോഗിപ്പിച്ച് സൃഷ്ടി പ്രക്രിയയിലേക്ക് എത്തിച്ച് ജീവ ചൈതന്യത്തെ വിവിധ ക്രിയകളിലൂടെ പരമാത്മ പദത്തോളം ഉയർത്തുന്ന സങ്കീർണ്ണതലങ്ങൾക്ക് ശേഷമാണ് തൊട്ടടുത്ത ദിവസം പ്രതിഷ്ഠാകർമ്മം എന്ന ക്രിയയിലേക്ക് കടക്കുന്നത്.

പ്രതിഷ്ഠാ പ്രക്രിയയിലും വിഭിന്നമല്ല കാര്യങ്ങൾ. പ്രകൃത്യാത്മകമായ പീഠത്തേയും പുരുഷാത്മകമായ ബിംബത്തേയും പ്രതിഷ്ഠിച്ച് പ്രകൃതി പുരുഷ സംയോഗത്തിലൂടെ സൃഷ്ടിയെന്ന പ്രപഞ്ച തത്വത്തെ താന്ത്രിക വിധാനത്തിലൂടെ ഉറപ്പാക്കുകയാണവിടെ. ആകൽപാന്തം ഭക്താനുഗ്രഹത്തിന്നായി നിലകൊള്ളണമെന്ന പ്രാർത്ഥനയോടെയാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. (പ്രതിഷ്ഠാ സമയത്ത് ദേവന് തന്ത്രിയിൽ നിന്ന് ഉണ്ടാകുന്ന ആദ്യത്തെ നിർദ്ദേശമാണിത്. ആകൽപാന്തം (കൽപത്തിന്റെ അവസാനത്തോളം അഥവാ പ്രപഞ്ചാവസാനത്തോളം) ഭക്താനുഗ്രഹത്തിന്നായി നിലകൊള്ളണം) ദേവൻ ഒരിക്കലും ലംഘിക്കാത്ത ഒരു കൽപ്പന കൂടിയാണിത്.

പിന്നീട് ജീവാവാഹനയിലൂടെ സ്വന്തം പ്രാണന്റെ ഒരംശത്തെത്തന്നെ ദേവന് തന്ത്രി നൽകുന്നു. ഉപാസനാബലത്തിലൂടെ ഉണർത്തിയ പ്രാണനെ ആവാഹിച്ച് ദേവങ്കൽ സമ്മേളിപ്പിച്ച് വിഗ്രഹത്തിന് ജീവൻ നൽകുന്ന പ്രക്രിയയാണ് ജീവാവാഹന. ദേവൻ തന്ത്രിയിൽ നിന്ന് എത്രമാത്രം അഭേദ്യനാണ് എന്ന് വ്യക്തമാക്കുവാൻ മാത്രമാണിത്രയും പറഞ്ഞത്. ഇത്രയും കൊണ്ട് തീരുന്നില്ല പ്രതിഷ്ഠാ ക്രിയകൾ എങ്കിലും നമ്മുടെ പ്രതിപാദ്യ വിഷയം ആചാരങ്ങൾ ആണ് എന്നതിനാലും അതിലേക്ക് കടക്കുന്നു. 

പ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ഏറെ പ്രധാനപ്പെട്ട ഒരു പ്രാർത്ഥനയുണ്ട്. രൂപമില്ലാത്ത ഈശ്വരന് ഒരു വിഗ്രഹത്തിലൂടെ രൂപം നൽകുന്ന തന്ത്രി ദേവന്നൽകുന്ന ഒരു നിർദ്ദേശമാണത്, ചുമതലയാണത്. ദേവൻ ഒരിക്കലും ലംഘിക്കാത്ത ഒരു നിർദ്ദേശം. 

"ലോകാനുഗ്രഹ ഹേത്വർത്ഥം സ്ഥിരീഭവ സുഖായ ന:
സാന്നിദ്ധ്യം ച തഥാദേവ പ്രത്യഹം പരിവർദ്ധയ 
മാഭൂൽ പ്രജാ വിരോധോസ്മിൻ യജമാനസ്സമൃദ്ധ്യതാം
സഭൂപാലം തഥാ രാഷ്ട്രം സർവ്വോപദ്രവ വർജ്ജിതം
ക്ഷേമേണ വൃദ്ധിമതുലാം സുഖമക്ഷയമശ്നുതാം
പൂജാം ഗൃഹാണ സതതം മാമുദ്ധര നമോസ്തുതേ.. "

ഈ മന്ത്രാർത്ഥം നോക്കൂ.. ദേവനെ പ്രതിഷ്ഠിച്ച എന്നെ നീ അനുഗ്രഹിച്ചാലും എന്നല്ല ദേവനോട് തന്ത്രി പറയുന്നത് പകരം അദ്ദേഹം ദേവനെ നിയോഗിക്കുന്നത് മറ്റൊന്നിനാണ്.

ലോകാനുഗ്രഹത്തിന്നായി, യജമാനനെയും (ക്ഷേത്രത്തിന്റെ ഊരാളൻ), ഭൂപാലരേയും (രാജാവ്, ഭരണാധിപൻ ), പ്രജകളേയും, ഭക്തരേയും, രാഷ്ട്രത്തേയും സമംഗളം പരിപാലിക്കുകയും, സർവ്വോപദ്രവങ്ങളിൽ നിന്ന് രക്ഷിച്ച് ഒരിക്കലും ക്ഷയിക്കാത്ത സുഖത്തെ പ്രദാനം ചെയ്ത് എന്നെന്നും അഭിവൃദ്ധിയെ പ്രദാനം ചെയ്ത് അനാദികാലത്തോളം കാത്ത് രക്ഷിച്ചാലും എന്നാണ് ദേവനോട് തന്ത്രി കൽപ്പിക്കുന്നത്. അതെ ഇത് ഒരു കൽപ്പന തന്നെയാണ്. ആചാര്യൻ ശിഷ്യന് നൽകുന്ന പോലെ, പിതാവ് പുത്രന് നൽകുന്നത് പോലെ ഒരു ചുമതല. ഈ പ്രപഞ്ചമുള്ളിടത്തോളം ദേവൻ തെറ്റിക്കാത്ത ഒരു കർത്തവ്യം കൂടിയാണിത്.

ഇത്തരത്തിൽ തങ്ങൾക്കായി ഒരിക്കലും തെറ്റിക്കാത്ത കർത്തവ്യങ്ങൾ ദേവനെ ഏൽപ്പിക്കുമ്പോൾ ചില വാക്കുകൾ പാലിക്കാൻ സ്വഭാവികമായും ക്ഷേത്ര ഉടമസ്ഥരും, ഭക്ത ജനങ്ങളും ബാധ്യസ്ഥരാണ്. പ്രതിഷ്ഠാചടങ്ങ് കഴിഞ്ഞ ഉടനെ ദേവന്റെ നടയ്ക്ക് മുന്നിൽ നിന്ന് തന്ത്രി മുഖാന്തിരം ക്ഷേത്ര ഊരാളരും ഭക്തജനങ്ങളും ക്ഷേത്രത്തിലെ നിത്യ നൈമിത്തിക ചടങ്ങുകളും, വിശേഷ ദിവസങ്ങളും, ദേവന്റെ ധ്യാനത്തിനുതകുന്ന മറ്റ് ആചാര ക്രമങ്ങളും നിശ്ചയിച്ച് ഇവയൊക്കെ ചെയ്ത് കൊള്ളാം എന്നൊരു സത്യ പ്രസ്താവന നടത്തുന്ന ചടങ്ങ് കൂടിയുണ്ട്. നിയമം നിശ്ചയിക്കൽ എന്നാണ് ഇതിന് സാമാന്യമായി പറയുക എങ്കിൽ കൂടിയും വാസ്തവത്തിൽ ഒരു ക്ഷേത്രത്തിലെ ഒരിക്കലും മുടക്കം വരാൻ പാടില്ലാത്ത ചില ആചാര ക്രമങ്ങൾക്ക് കൂടിയാണ് അന്നേരം ദേവനോടായി വാക്ക് കൊടുക്കുന്നത്. അതായത് പ്രതിഷ്ഠ കഴിഞ്ഞ ഉടനെ നിശ്ചയിക്കുന്ന നിയമങ്ങൾ വാസ്തവത്തിൽ ദേവനുമായി ക്ഷേത്ര ഉടമസ്ഥരും ഭക്തരും ചേർന്ന് എടുക്കുന്ന ഒരു ഉടമ്പടിയാണ്. ഒരിക്കലും തിരുത്തരുതാത്ത ഒരു സത്യം. 

ഇനി ഒന്ന് കൂടി ആദ്യം ചോദിച്ച ചോദ്യങ്ങൾ ആവർത്തിക്കട്ടെ.. എന്താണ് ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനം..? 

എങ്ങിനെയാണവ രൂപപ്പെട്ടിട്ടുണ്ടാവുക...? 

എന്താണ് ഓരോ ക്ഷേത്രത്തിലേയും ദേവന് വ്യത്യസ്ഥമായ ആചാരങ്ങൾ വന്നിട്ടുണ്ടാവുക.? 

എങ്ങിനെയാണ് ആനപ്പുറത്ത് മാത്രം ഏറുന്ന ഗുരുവായൂരപ്പനും, ആനയെ കണ്ട് കൂടാത്ത തൃച്ചംബരത്തപ്പനും വ്യത്യസ്തരാകുന്നത്..?

എങ്ങിനെയാണ് ചോറ്റാനിക്കര അമ്മയും, ആറ്റുകാലമ്മയും വ്യത്യസ്ഥരാകുന്നത്...? 

എന്താണ് ശബരിമല അയ്യപ്പ സ്വാമിയും ലോകമെമ്പാടുമുള്ള അയ്യപ്പൻമാരും തമ്മിലുള്ള വ്യത്യാസം..? 

എന്താണവരെ വ്യത്യസ്തരാക്കുന്നത്..?

ഇവയ്ക്കുള്ള ഉത്തരമാണ് മുകളിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർണയിക്കപ്പെട്ട ആചാരങ്ങളാണവരെ വ്യത്യസ്തരാക്കുന്നത്. ക്ഷേത്ര ആചാരങ്ങൾ രൂപപ്പെടുന്നത് തന്ത്രിക്ക് പ്രതിഷ്ഠാ സമയത്ത് ദർശിക്കാൻ സാധിച്ച ദേവന്റെ സ്വഭാവ വിശേഷങ്ങൾക്കനുസരിച്ച്, ദേവന് കൊടുത്ത വാക്കിനെ ആസ്പദമാക്കി അനാദികാലത്തോളം നിലനിൽക്കേണ്ട ഒരു ഉടമ്പടിയുടെ രൂപത്തിലുമാണ്. ദേവനെ തന്ത്രി ഏൽപ്പിച്ച ചുമതല ദേവൻ ഒരിക്കലും തെറ്റിക്കില്ല. എന്നാൽ നമ്മൾ അത് തെറ്റിച്ചാൽ എന്താകും ഫലം..? ആർക്കാണതിന്റെ ദോഷം..? വാഗ്ദത്ത ലംഘനം എന്ന ദോഷം കേവലം നിയമ സംഹിതകളിൽ ഒതുങ്ങുന്നതല്ല.

ദേവങ്കൽ ഉണ്ടാകുന്ന ഏത് ചൈതന്യ ലോപവും പരിഹരിക്കേണ്ടതും, ആ ചൈതന്യത്തെ വർദ്ധിപ്പിച്ച്, ലോകാനുഗ്രഹത്താന്നായി ദേവനെ നിലനിർത്തേണ്ടുന്നതു തന്ത്രിയുടെ കർത്തവ്യമാണ്. തന്ത്രിക്ക് മറ്റെന്തിനേക്കാട്ടിലും പ്രധാനം ദേവന്റെ ഹിതമാണ്. അത് കൊണ്ട് തന്നെ മറ്റെന്തും ത്യജിച്ചും ആചാരങ്ങൾ പരിപാലിക്കപ്പെടേണ്ടതുണ്ട്."

ഗർഭശുശ്രുഷ

ഗർഭശുശ്രുഷ

ഗര്‍ഭിണിയായ സ്ത്രീകളുടെ ഒന്നാം മാസം മുതല്‍ ഒന്‍പതു മാസം വരെയുള്ള ശുശ്രുഷകളേക്കുറിച്ച്

നിങ്ങള്‍ നിര്‍മ്മിച്ച വസ്തുവിന്റെ കുറ്റങ്ങള്‍ നിങ്ങളുടെതാണ്. നാളെ സന്താനത്തില്‍ നിന്നും സന്താപം വന്നാല്‍ നിര്‍മ്മാണത്തിലെ പിഴവാണെന്ന് കരുതി സമാധാനിക്കുക.

വയലില്‍ വിത്ത്‌ വിതച്ചു വേണ്ട പരിചരങ്ങളും വളവും കൊടുത്തില്ലെങ്കില്‍ വിളവ്‌ മോശം ആയിരിക്കും. അത് പോലെ ജനിക്കുന്ന കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവിതം മുഴുവനും അമ്മയും കുഞ്ഞും രോഗാവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ അൽപം ശ്രദ്ധ വീട്ടുകാര്‍ കാണിക്കണം.

പ്രസവാനന്തരം ഇന്ന് സ്ത്രീകള്‍ക്ക് വെരിക്കോസ് വെയിനും പൈൽസും പിടിപെടുന്നുണ്ട്. സുഖ പ്രസവത്തിനായ് ഗര്‍ഭാശയ ഭിത്തികളിലും മറ്റും ഉണ്ടാകേണ്ട വഴു വഴുപ്പുകള്‍ കുറയുന്നു. അതോടെ സ്ത്രീകള്‍ പ്രസവത്തിനു വേണ്ടി കൂടുതല്‍ ബലം കൊടുക്കുന്നു. ഈ ഒറ്റക്കാരണം കൊണ്ട് പിന്നീട് വെരിക്കോസ് വെയിന്‍ ഉണ്ടാകാം. ശരീര ബലം കുറയുന്നതു നിമിത്തവും പ്രസവം നീണ്ടുനിൽക്കും അതും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നു.

പ്ലാവില കൊണ്ട് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഷുഗര്‍ പിടിപെടില്ല

കുറുംതോട്ടിവേരും ചെറൂളയുടെ തണ്ടും സമം ശതാവരികിഴങ്ങും ആദ്യ മാസത്തില്‍ പാല്‍ക്കഷായം വെച്ച് കഴിച്ചാല്‍ പ്രസവം വിഷമമാകില്ല.

ആശാളിയും അവലും മലരും തേങ്ങാപ്പാല്‍ ചേര്‍ത്തുള്ള മഞ്ഞള്‍ കഞ്ഞി ഗര്‍ഭിണിയായ കാലം മുതല്‍ കഴിച്ചാല്‍ വഴുക്കലുള്ള അവസ്ഥ വന്നു ചേരും.

നവജാത ശിശുവിന് ജന്മനാ ഉണ്ടാകുന്ന മഞ്ഞനിറം ഇല്ലാതാക്കാന്‍ ഗര്‍ഭിണിയുടെ വയര്‍ ഭാഗത്ത് വെയില്‍ ഏറ്റിരിക്കണം.

ബീജം സീകരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ അഴുക്കുകള്‍ പാടില്ല. വിത്ത്‌ വിതയ്ക്കാന്‍ നിലം ഉഴുതു പാകപ്പെടുത്തണം എന്നിട്ടേ വിതയ്ക്കാവൂ. ഇല്ലെങ്കില്‍ വയറ്റിലെ അഴുക്കുകള്‍ പുതിയ ജീവന് ഭീഷണി ഉയര്‍ത്തും.

സ്വസ്ഥമായി നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ കിടക്കയും കിടക്കുന്നിടവും ശുചിയാക്കണം ഇല്ലെങ്കില്‍ ഉറക്കത്തിനു ഭംഗം നേരിടും. അശുദ്ധമായിടത്ത് ഭ്രൂണവും കിടക്കില്ല. അവിടം ശുദ്ധമാക്കുക എന്നത് വയറ്റിലെത്തിയ വിരുന്നുകാരെന്റെ ആവശ്യമാണ്. വയറ്റിലെത്തിയ ബീജാവസ്ഥയിലെ ജീവന്‍റെ തുടിപ്പായ കുഞ്ഞു ജീവന്‍ അമ്മയിലെ അഴുക്കെല്ലാം ഛർദ്ദിപ്പിച്ചു കളയിപ്പിക്കും. വീണ്ടും നിങ്ങള്‍ അഴുക്കു ഭക്ഷിച്ചാല്‍ എന്നും ഗര്‍ഭിണി ഛർദ്ദിക്കൽ ക്രീയ തുടരേണ്ടി വരും. ആയതിനാല്‍ ഗര്‍ഭിണി സാത്വിക ഭക്ഷണം കഴിക്കുക.

ആദ്യ മാസങ്ങളില്‍ ലജം (മലര്‍) ഭക്ഷിക്കുക. ഇല്ലെങ്കില്‍ മോണിംഗ് സിക്നസ് എന്ന ശര്‍ദ്ധി ഒന്‍പതു മാസവും തുടരേണ്ടി വരും. ആയതിനാല്‍ ഗര്‍ഭിണിയാകാന്‍ മുന്‍കൂട്ടി തയ്യാര്‍ എടുക്കുക. വെറും ലൈംഗിക ആസ്വദനത്തിലൂടെ ആരും ഗര്‍ഭിണിയാകരുത്.

വെരിക്കോസ് വെയിന്‍ മുതല്‍ വയര്‍ ചുരുങ്ങാത്ത അവസ്ഥ വരെ ഇല്ലാതിരിക്കാന്‍ ഒന്‍പതു മാസവും കുറുംതോട്ടി വെള്ളം കുടിക്കുകയും. ഇടമ്പിരി വലംപിരി കൊണ്ട് എണ്ണ കാച്ചി തേക്കുകയും ആകണം.

ഗര്‍ഭിണി എന്ന് ബോധ്യമായാല്‍ (കൊടിത്തൂവയുടെ ഇല മൂത്രത്തില്‍ അഞ്ചു മണിക്കൂര്‍ ഇട്ടു വെച്ചാല്‍ ഇലയുടെ രോമങ്ങളില്‍ രക്തത്തുള്ളികള്‍ കാണപ്പെടും അപ്പോള്‍ ഗര്‍ഭിണി എന്നുറപ്പിക്കുക)

ഗര്‍ഭം എന്നാല്‍ ശിശുവിന്റെവളര്‍ച്ചയുടെ ഒന്‍പതു ഭാഗം ചേര്‍ന്ന ആണ്.

ഗര്‍ഭിണിയായാല്‍ ചെമ്പരത്തി/കുങ്കുമപ്പൂ/ മെന്തോന്നി എന്നിവയുടെ അരികില്‍ പോലും പോകരുത്. പ്രസവം വരെ ഇതു ഉപയോഗിക്കരുത്.

ഒന്നാം മാസം
💗●➖➖●ॐ●➖➖●💗
ആദ്യനാള്‍ ഭ്രൂണത്തിന് ജീവിക്കാന്‍ ശുദ്ധമായ ജലം ആവശ്യമാണ് ആയതു കൊണ്ട് ആദ്യ മാസങ്ങളില്‍ ശരീര ശുദ്ധീകരണത്തിന് കൂടുതല്‍ ജലം കുടിക്കുക. ചന്ദനവും രാമച്ചവും കുറുംതോട്ടിയും സമം ചേര്‍ത്തു ജലം കുടിക്കുക.

മലരും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഛർദ്ദി ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളത്തില്‍ മലരിട്ടു കുതിര്‍ത്തി കഴിക്കുക.

ജഡാമാഞ്ചി ദേവദാരം എന്നിവ കത്തിച്ച് സുഗന്ധമായ അന്തരീക്ഷം ഉണ്ടാക്കുക.

ഞാവല്‍പ്പഴങ്ങള്‍ കഴിക്കുന്നത്‌ ഗുണകരമാണ്.

ഛര്‍ദ്ദി ഉണ്ടെങ്കില്‍ ഞാവല്‍ക്കുരു പൊടിച്ചു മുപ്പതു ഗ്രാം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിച്ചാല്‍ ഛര്‍ദ്ദി ഇല്ലാതാകും. 

രണ്ടാം മാസം
💗●➖➖●ॐ●➖➖●💗
 വെണ്ണയും തൈരും മോരും കൂടുതല്‍ കഴിക്കാം.

തിരുതാളി തേച്ചു കുളിക്കുക. തിരുതാളി സമൂലം ചതച്ചു കിഴികെട്ടി ഞവര കഞ്ഞി വെച്ച് കുടിക്കുക. അരിയുടെ കൂടെ തന്നെ കിഴിയും ഇട്ടു തിളപ്പിക്കുക. താളിയിലെ വഴുവഴുപ്പ് പ്രസവത്തിനു സഹായിക്കും.

വിശപ്പ്‌ കൂടുതല്‍ ഉണ്ടാകുന്നു ആയതിനാല്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴിവാക്കുക. പകരം ഗര്‍ഭിണിയുടെ ശരീരം ദഹനരസമായ പുളി രസത്തെ ഭക്ഷിപ്പാന്‍ ഗര്‍ഭിണിയോട് ആവിശ്യപ്പെടും. മാങ്ങ/വാളന്‍പുളി ഇവ ആരും പറയാതെ തന്നെ സ്ത്രീകള്‍ കഴിക്കുകയും ചെയ്തോളും. മധുരമുള്ള പഴങ്ങള്‍ പെട്ടന്ന് ദഹിക്കും.

കുറുന്തോട്ടിയും അഞ്ചില്‍ ഒരു ഭാഗം ചെറൂളയും ചേര്‍ത്തു വെള്ളം കുടിക്കുക പുഷ്ക്കര മൂലം കിട്ടിയാല്‍ അതും ചേര്‍ക്കുക.

മൂന്നാം മാസം
💗●➖➖●ॐ●➖➖●💗
എല്ലുകള്‍ രൂപപ്പെടുന്നു കാത്സ്യം ആവിശ്യമാണ്. ചുണ്ണാമ്പു വീര്യം കുറച്ചു അതില്‍ തേന്‍ കുഴച്ചു വെറ്റിലയില്‍ പുരട്ടി ചവച്ചു തിന്നുക. ഒന്നോര്‍ക്കുക. ചുണ്ണാമ്പു ഒരു ഗ്രാം മാത്രമേ പാടുള്ളൂ. ചുണ്ണാമ്പ് കൂവപ്പൊടി ശുദ്ധമാക്കും പോലെ മൂന്നു പ്രാവിശ്യം ജലത്തില്‍ കലക്കി ശുദ്ധം ആക്കണം.

ഒരു രാത്രി കഴിഞ്ഞു ഊറല്‍ ജലം മാറ്റി വീണ്ടും ചുണ്ണാമ്പു കലക്കി വെക്കുക രാവിലെ ചുണ്ണാമ്പു നിര്‍ത്തി ജലം കളയുക ഇങ്ങിനെ അതിന്‍റെ പൊള്ളല്‍ നിര്‍വീര്യമാക്കുക എന്നാണു പറഞ്ഞു വരുന്നത്.

ശുദ്ധമായ കാത്സ്യം എന്നാല്‍ മുരിങ്ങയുടെ ഇലയും കായും പൂവും ആകുന്നു ദഹനത്തിന് വളരെ സമയം എടുക്കുന്നത് കൊണ്ട് ആഴചയില്‍ രണ്ടു ദിനം മാത്രം ഭക്ഷിക്കുക.

വഴുതനങ്ങ തോരന്‍ കഴിക്കുക അതിലെ വഴുവഴുപ്പ് പ്രസവത്തിനു സഹായമാകും.

ചെറു വഴുതന വേരും കുറുംതോട്ടി വേരും ചെറൂളയുടെ ഇലയും തണ്ടും ചേര്‍ത്തു വെള്ളം കുടിക്കുക.

നാലാം മാസം
💗●➖➖●ॐ●➖➖●💗
ഹൃദയത്തിന് പൂര്‍ണ്ണത കൈവരുന്ന മാസം. ഹൃദയ ഭിത്തികളെ ബലപ്പെടുത്തുക എന്നതാണ് ഈ മാസത്തെ ലക്ഷ്യം. ഒരില വേര് കൊണ്ട് കഷായം ഉണ്ടാക്കി കഴിക്കണം.

അമൃത് വള്ളി കൊണ്ട് പാല്‍ക്കഷായം ഉണ്ടാക്കി കൊടുക്കുക. അമൃത് വള്ളി അരിഞ്ഞുണക്കി നെയ്യില്‍ കുഴച്ചു നെല്ലിയുടെയോ ചമതയുടെയോ വിറകില്‍ കത്തിക്കണം. 

താമരയിലയില്‍ ഭക്ഷണം കഴിക്കുക.

മുടിയില്‍ സുഗന്ധ തൈലങ്ങള്‍ തേക്കുക.

രാമച്ചം നന്നാറി ഇരട്ടിമധുരം കച്ചോലം ജടാമഞ്ചി ത്രിഫല ഇവകൊണ്ട് കുളിക്കുവാനുള്ള ചൂര്‍ണ്ണം ഉണ്ടാക്കുക.

ഒരിക്കല്‍ പോലും കര്‍പ്പൂരമോ കര്‍പ്പൂര തൈലമോ ഗര്‍ഭിണി ഉപയോഗിക്കരുത്.

ചന്ദനതൈലം മുടിയില്‍ തേച്ചു മഞ്ഞള്‍ വെള്ളത്തില്‍ കുളിക്കണം. 

രാമച്ചം അകില്‍ എന്നിവ പുകച്ച് ഗന്ധം നിറയ്ക്കണം.

അഞ്ചാം മാസം
💗●➖➖●ॐ●➖➖●💗
ശിശുവിന് എല്ലാ അവയവയങ്ങളും അഞ്ചാം മാസത്തോടെ പൂര്‍ണ്ണമാകും. ഈ മാസം ശിശുവിന് പൊക്കം കുറഞ്ഞ രൂപമായിരിക്കും. ഈ മാസം മുതല്‍ കുഞ്ഞിന്‍റെ ചലനം ഗര്‍ഭിണിക്ക് നേരിട്ട് അറിയാന്‍ സാധിക്കും.

ഈ മാസം കഫം വര്‍ദ്ധിക്കുന്നത് കാരണം ഗര്‍ഭിണിക്ക് കാലില്‍ നീര് കണ്ടു വരുന്നു.

പുത്തരി ചുണ്ടയുടെ വേരിലെതൊലിയും ചുക്കും കഷായം വെച്ച് കൊടുക്കുക. പത്തു ഗ്രാം ചെറൂള ചേര്‍ക്കാം. നീര് വറ്റാനും കഫം ഇല്ലാതാകാനും ഇതാണ് അഞ്ചാം മാസ ചികിത്സ. അധികമായി നീര് ഉണ്ടെങ്കില്‍ ചെറൂള സമൂലം നീരുള്ള ഭാഗത്തു അരച്ചിടുക.

ആറാം മാസം
💗●➖➖●ॐ●➖➖●💗
ഈ മാസം കട്ടിയായ ഭക്ഷണം ആവശ്യമാണ് ഗോതമ്പ് കഞ്ഞി വെച്ച് കൊടുക്കുക. ശര്‍ക്കര ചേര്‍ത്തു തവിട് കുറുക്കി ചൂട് ആറിയതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തു കൊടുക്കണം. ഇവ രണ്ടും ഒന്നിടവിട്ട് മാറി മാറി കൊടുക്കണം.

ക്ഷയത്തെ ത്രാണം ചെയ്യാന്‍ ക്ഷതം ഏറ്റു കിടക്കുന്നവനെ താങ്ങാനുള്ള ബലം ലഭിക്കാന്‍ ഗര്‍ഭിണി യോഗാസന മുറകള്‍ ചെയ്യണം.

പത്ത് ഗ്രാം ആശ്വഗന്ധം ഇരുപതു ഗ്രാം പാല്‍ മുതുക്കിന്‍ പൊടിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു മൂന്നു ദിവസം ഇടവിട്ട് കൊടുക്കാം. ഈ ഔഷധം ഒരു മാസത്തില്‍ കൂടുതല്‍ കൊടുക്കരുത്.

ഏഴാം മാസം
💗●➖➖●ॐ●➖➖●💗
അവല്‍/ മലര്‍/തവിട്/ഗോതമ്പ് എന്നിവ കഞ്ഞി വെച്ച് കൊടുക്കുക. പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുക.

ശതാവരിക്കിഴങ്ങ്‌ ഉള്ളിലെ നാരു കളഞ്ഞു പാല്‍ക്കഷായം വെച്ച് കഴിക്കുക.

ഇളനീര്‍ ഒരു നേരം കഴിക്കാം.

ഭക്തിയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണം.

അമിത ദാഹം ഉണ്ടെങ്കില്‍ കുറുംതോട്ടി ചുക്ക് ചേര്‍ത്തു കഷായം വെച്ച് കുടിക്കുക.

ഗര്‍ഭിണി സൂര്യ സ്നാനം ചെയ്യണം.

ഗര്‍ഭിണി വീടിനു ചുറ്റും അര്‍ദ്ധ പ്രദിക്ഷണം വെയ്ക്കുകയോ പൂന്തോട്ടം നനയ്ക്കുകയോ ചെയ്യുക. നടക്കുകയും ആകാം.

എട്ടാം മാസം
💗●➖➖●ॐ●➖➖●💗
എല്ലാ ബലവും ശിശുവില്‍ വന്നു ചേരും ആയതിനാൽ ചിലപ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയോടെ പ്രസവം നടക്കാം. ഗര്‍ഭ സ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട് ഈ മാസം പ്രസവം നടന്നാലും പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ശിശുവിന് പുഷ്ഠിയുള്ള ശരീരം കുറയാന്‍ സാധ്യത ഉണ്ട്.

പത്ത് ഉങ്ങിന്റെ ഇലയും തഴുതാമയും ഉള്ളിയും ചേര്‍ത്തു തോരന്‍ ഉണ്ടാക്കി കഴിക്കുക.

അമ്പതു ഗ്രാം ഉണക്ക മുന്തിരിങ്ങയും അവലും പത്തു ഗ്രാം പാച്ചോറ്റി തൊലി ഇരുപതു ഗ്രാം മുത്തങ്ങാക്കിഴങ്ങും പത്തു ഗ്രാം ചന്ദനം അരച്ചതും ചേര്‍ത്തു ചേര്‍ത്തു പാല്‍ക്കഞ്ഞി ഉണ്ടാക്കി ഒരു നേരം കഴിക്കുക. 

പ്ലാവില കൊണ്ട് മാത്രം കഞ്ഞി കുടിക്കുക. ഇതിനു സാധിച്ചില്ലെങ്കില്‍ പേരുംകുരുംബ വേര് ഇരുപതു ഗ്രാം തിളപ്പിച്ച്‌ വെള്ളം കുടിക്കുക.

രാത്രിയില്‍ അരണ്ടവെളിച്ചത്തില്‍ ജീവിച്ചു ശീലിക്കണം.

നെയ്യ് വിളക്ക് കത്തിക്കുക. കാരണം പ്രസവം അമിത വെളിച്ചത്തില്‍ ആയാല്‍ കുഞ്ഞിനു കണ്ണിനു കാഴ്ച കുറയും.

ചെറൂള സമൂലം വെള്ളം തിളപ്പിച്ച്‌ കുടിക്കുക.

ആശാളിയും അവലും കൊണ്ട് പാല്‍ക്കഷായം ഉണ്ടാക്കി കഴിക്കുക.

എള്ളും നെയ്യും ശര്‍ക്കരയും കുഴച്ചു ഭക്ഷിക്കുക.

സുഖ ആസനത്തില്‍ ഇരുന്നു കണ്ണടച്ചു മനസ്സില്‍ ധ്യാനം ചെയ്യുക.

ജഡാമാഞ്ചി, ദേവദാരു തേന്‍ എന്നിവ കത്തിച്ച് ഗന്ധം എല്ക്കുക. 

എള്ളെണ്ണ തേച്ചുള്ള കുളി പ്രധാനം.

മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക. 

വിഭീഷണ ഗീത

വിഭീഷണ ഗീത

അന്തിമ യുദ്ധത്തിനായി രാവണൻ യുദ്ധരഥത്തിൽ സവാരി ചെയ്യുന്നു കവചങ്ങളാൽ നന്നായി സംരക്ഷിതമാണ് അയാളുടെ ശരീരം അത്യാധുനിക ആയുധങ്ങൾ സജ്ജീകരിച്ചിരിക്കുന്നു, 

അതേസമയം ശ്രീരാമന് തന്റെ വില്ലൊഴികെ ഒരു രഥമോ, കവചമോ, ചെരിപ്പോ പോലുമില്ല. 
എതിരാളികൾ തമ്മിലുള്ള ഈ വൈരുദ്ധ്യം കണ്ടപ്പോൾ വിഭീഷണൻ ശ്രീരാമന്റെ സുരക്ഷിതത്വത്തെയും വിജയത്തെയുംകുറിച്ച് വളരെയധികം ഉത്കണ്ഠാകുലനാകുകയും, അങ്ങേയറ്റം സ്നേഹവും വാത്സല്യവും നിമിത്തം, തന്റെ സംശയം ശ്രീരാമനോട് ഇപ്രകാരം പ്രകടിപ്പിക്കുകയും ചെയ്യുന്നു- 

“എന്റെ ഭഗവാനെ, അങ്ങയ്ക്ക് രഥമോ ശരീരത്തിന് സംരക്ഷണ കവചമോ ഇല്ല. കാലുകൾക്കും അത് പോലെ തന്നെ, പിന്നെ എങ്ങനെയാണ് ! ഈ വീരശൂരപരാക്രമിയായ രാവണനെ കീഴടക്കുക?”

മറുപടിയായി ശ്രീരാമൻ വിഭീഷണന് ജ്ഞാനോദയമായ ഒരു പ്രഭാഷണം നടത്തുന്നു ഇതാണ് വിഭീഷണ ഗീത. മുഴുവൻ രംഗവും പ്രഭാഷണവും ഗോസ്വാമി തുളസിദാസ് ശ്രീരാമചരിതമാനസത്തിൽ ഇനിപ്പറയുന്ന ശ്രുതിമധുരമായ വാക്യങ്ങളാൽ വിവരിക്കുന്നു. 

ശ്രീരാമൻ പറയുന്നു- "എന്റെ പ്രിയ സുഹൃത്തേ കേൾക്കൂ, ഒരാളെ വിജയത്തിലേക്ക് നയിക്കുന്ന രഥം തികച്ചും വ്യത്യസ്തമാണ്." ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ശാശ്വത വിജയം നൽകുന്ന ധർമ്മരഥം (ധർമ്മത്തിന്റെ അല്ലെങ്കിൽ നീതിയുടെ രഥം) രഥത്തെക്കുറിച്ച് ഭഗവാൻ ചൂണ്ടിക്കാണിക്കുന്നു” 

1.ആ രഥത്തിന്റെ (തേഹി രഥ) ചക്രങ്ങൾ (കാക്ക) വീര്യവും (സൗരജ) ധൈര്യവും (ധീരജ) ആണ്. 

2.സത്യത്തിൽ ദൃഢത (ദൃഢത), നല്ല സ്വഭാവം (ശില) എന്നിവയാണ് അതിന്റെ പതാകയും കൊടിയും (ധ്വജ-പതാക).

3.ആ രഥത്തിലെ കുതിരകൾ (ഘോർ) ശക്തി (ബാല), വിവേചനം (വിവേകം), ആത്മനിയന്ത്രണം (ദാമം), മറ്റുള്ളവരെ പരിപാലിക്കൽ (പരാഹിത) എന്നിവയാണ്. 

4 ക്ഷമ (ക്ഷമ), അനുകമ്പ (കൃപ), സമചിത്തത (സമത) എന്നിവയുടെ കയറുകൾ (രാജു ജോർ) കൊണ്ടാണ് അതിന്റെ കടിഞ്ഞാൺ നിർമ്മിച്ചിരിക്കുന്നത്.

5. ദൈവത്തോടുള്ള ഭക്തി (ഈസ ഭജനു) ബുദ്ധിമാനായ സാരഥിയാണ് (സാരഥി സുജന). വിരക്തി (വിരാതി)
കവചവും (കർമം) 

6.സംതൃപ്തി (സന്തോഷം) വാളുമാണ് (കൃപണ). ദാനമാണ് (ദാന) കോടാലി (പരശു), ധാരണ (ബുദ്ധി) മിസൈൽ (ശക്തി പ്രചണ്ഡ) ആണ്, 

 7. ആത്മജ്ഞാനം(വിജ്ഞാനം) അശ്രാന്തമായ വില്ലാണ് (കഠിന കോദണ്ഡ).

ധർമ്മരഥം (നീതിയുടെ രഥം) ഓടിക്കുന്ന വ്യക്തിയുടെ കവചവും മറ്റ് ആയുധങ്ങളും ഇങ്ങനെയാണ് എന്ന് വിവരിച്ചുകൊണ്ട് ശ്രീരാമൻ പറയുന്നു - 

8.ശുദ്ധവും സ്ഥിരവുമായ (അമല അകാല) മനസ്സ് (മന) ഒരു ആവനാഴി പോലെയാണ് (ത്രോണ സമാന), അതേസമയം നിശബ്ദത (സാമ) ഒപ്പം വിവിധ രൂപങ്ങളും. വിട്ടുനിൽക്കൽ (യമം), മതപരമായ അനുഷ്ഠാനങ്ങൾ (നിയമ) എന്നിവ അമ്പുകളുടെ ഒരു കറ്റയാണ് (സിലിമുഖ നാന). ബ്രാഹ്മണർക്കും (വിപ്ര) സ്വന്തം ആചാര്യനും (ഗുരു) ആദരവ് (പൂജ) ഒരു അഭേദ്യമായ കവചമാണ് (കവച അഭേദം). വിജയത്തിന് (വിജയ) ഇതുപോലെ (ഏഹി സാമ) ഫലപ്രദമായ മറ്റൊരു ഉപകരണം (ഉപായ ന ദുജ) ഇല്ല. എന്റെ സുഹൃത്ത് (സഖാ), അത്തരം (ആസ) ധർമ്മമയമായ (ധർമ്മമയ) ഒരു രഥം (രഥ) സ്വന്തമാക്കിയവന് (കതഹുൻ) എവിടെയും (ജിതന) കീഴടക്കാൻ ശത്രു (രിപു) ഇല്ല. 

പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഭഗവാൻ ശ്രീരാമൻ അരുളിച്ചെയ്യുന്നു - നിശ്ചയദാർഢ്യമുള്ള മനസ്സിന്റെ സുഹൃത്തേ, കേൾക്കൂ, ഈ ശക്തമായ (ധർമ്മത്തിന്റെ) രഥം കൈവശമുള്ളവൻ മഹാനായ വീരനാണ്.

ഈ ജ്ഞാനവചനങ്ങൾ കേട്ട് വിഭീഷണൻ സന്തോഷത്തോടെ ഭഗവാൻ ശ്രീരാമന്റെ പാദങ്ങൾ കൈപ്പിടിയിലൊതുക്കി ഇങ്ങനെ പറഞ്ഞു-"ഹേ രാമ, കൃപയുടെയും ആനന്ദത്തിന്റെയും മൂർത്തീഭാവമാണ്. ധർമ്മരഥം (ധർമ്മരഥം) എന്ന രൂപകത്തിലൂടെ നിങ്ങൾ എനിക്ക് ജീവിതത്തിനുള്ള വിലയേറിയ നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും നൽകി


ചേങ്ങില എന്ന നിത്യ ശുദ്ധിയുള്ള അടിയന്തിര വാദ്യം

ചേങ്ങില എന്ന നിത്യ ശുദ്ധിയുള്ള അടിയന്തിര വാദ്യം

ക്ഷേത്ര അടിയന്തിര വാദ്യത്രയങ്ങളിൽ (തിമില, വലന്തല, ചേങ്ങില) പ്രധാനിയായ ഒരു വാദ്യമാണ് ചേങ്ങില. ഘനവാദ്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന വൃത്താകൃതിയിലുള്ള ഈ വാദ്യം വെള്ളോട് (ഓട്, പിത്തള, വെളുത്തീയം എന്നിവ കൂട്ടിച്ചേർത്ത്) ഉപയോഗിച്ച് ആണ് നിർമിക്കുന്നത്. അറ്റത്തുള്ള രണ്ടു ദ്വാരങ്ങളിലൂടെ ചരട് കോർത്ത് ഇടതുകയ്യിലെ തള്ളവിരലിൽ അണിഞ്ഞാണ് ഈ വാദ്യം കൊട്ടുന്നത്. കൊട്ടാനായി കോലുപയോഗിക്കുന്നു (തെങ്ങിന്റെ ഉണങ്ങിയ "കോഞ്ഞാട്ട").
"ണാം" എന്ന തുറന്ന ശബ്ദവും "ണ" എന്ന അടഞ്ഞ ശബ്ദവും വ്യക്തമായി ധ്വനിപ്പിച്ചുകൊണ്ടു പാണികൊട്ടിനു നിർബന്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില. കൂടാതെ ശീവേലി, ശ്രീഭൂതബലി, ഉത്സവബലി, ശുദ്ധിക്രിയകൾ, കലശപൂജ, അഭിഷേകങ്ങള്‍, കൊട്ടിപ്പാടിസേവ, കഥകളിപ്പദം എന്നിവയിലെല്ലാം ഉപയോഗിക്കുന്ന വാദ്യമാണ് ചേങ്ങില.

വലിയപാണി കൊട്ടുമ്പോള്‍ മരത്തിനോളം പ്രാധാന്യം ചേങ്ങിലയ്കുമുണ്ട് . അക്ഷരമാത്രകളിലധിഷ്ടിതമായ മരപ്പാണിയില്‍, മരം കൊട്ടുന്നയാള്‍ക്കു തുണയായ് കൈകളുടെ ഗതിവിഗതികള്‍ കൃത്യമായി കാണിച്ചുകൊടുക്കുന്നതില്‍ ചേങ്ങിലക്കാരന് സുപ്രധാനചുമതലയുണ്ട്.
മന്ത്രോച്ചാരണങ്ങൾ കൊണ്ടും, മണിനാദം കൊണ്ടും പൂജാരി ഈശ്വര ചൈതന്യത്തെ ഉണർത്തുമ്പോൾ, കൊട്ടിപ്പാടിസേവയിൽ കിർത്തനങ്ങൾ പാടി ഇടയ്കയുടെയും, ചേങ്ങിലയുടെയും ശ്രവണസുന്ദര ശബ്ദം കൊണ്ട് മാരാർ ഈശ്വരനെ സേവിക്കുന്നു. ക്ഷേത്ര അടിയന്തിര വദ്യങ്ങളില്‍ "ഏറ്റവും ശുദ്ധിയുള്ള ഒരേ ഒരു വാദ്യം" എന്ന പ്രത്യേകതകൊണ്ടാവാം ഉൽസവബലി, കലശം എന്നിവയുടെ താന്ത്രിക ചടങ്ങുകൾക്ക് അവസാനം മാരാർ ദക്ഷിണ വാങ്ങുന്നത് ചേങ്ങിലയിൽ ആണ്.

27 നക്ഷത്രക്കാർക്കും വിധിച്ചിട്ടുള്ള ഗണേശ രൂപം

27 നക്ഷത്രക്കാർക്കും വിധിച്ചിട്ടുള്ള ഗണേശ രൂപം

ഓരോ നക്ഷത്രക്കാർക്കും ഉള്ള ഗണപതി രൂപങ്ങൾ ചേർക്കുന്നു, വിഘ്‌നങ്ങൾ അകലാനും ഐശ്വര്യം വന്നു ചേരാനും അതാതു നക്ഷത്ര ഗണപതി പ്രീതിപ്പെടുത്തുന്നത് നല്ലതാണ് 

1 അശ്വതി - ദ്വിമുഖ ഗണപതി
2 ഭരണി - സിദ്ധ ഗണപതി
3 കാർത്തിക - ഉച്ചിഷ്ട ഗണപതി
4 രോഹിണി - വിഘ്ന ഗണപതി
5 മകയിരം - ക്ഷിപ്രഗണപതി
6 തിരുവാതിര - ഹേരംബ ഗണപതി
7 പുണർതം - ലക്ഷ്മി ഗണപതി
8 പൂയം - മഹാഗണപതി
9 ആയില്യം - വിജയ ഗണപതി
10 മകം - നൃത്യ ഗണപതി
11 പൂരം - ഊർധ്വ ഗണപതി
12 ഉത്രം - ഏകാക്ഷര ഗണപതി
13 അത്തം - വരദ ഗണപതി
14 ചിത്തിര - ത്രയക്ഷര ഗണപതി
15 ചോതി - ക്ഷിപ്ര പ്രസാദ ഗണപതി
16 വിശാഖം - ഹരിദ്രാ ഗണപതി
17 അനിഴം - ഏകദന്ത ഗണപതി
18 തൃക്കേട്ട - സൃഷ്ടി ഗണപതി
19 മൂലം - ഉദ്ധാന ഗണപതി
20പൂരാടം - ഋണമോചന ഗണപതി
21 ഉത്രാടം - ഢുണ്ഡിഗണപതി
22 തിരുവോണം - ദ്വിമുഖ ഗണപതി
23 അവിട്ടം - ത്രിമുഖ ഗണപതി
24 ചതയം - സിംഹ ഗണപതി
25 പൂരുരുട്ടാതി - യോഗ ഗണപതി
26 ഉത്രട്ടാതി - ദുർഗ ഗണപതി
27 രേവതി - സങ്കടഹര ഗണപതി


ശിവരാത്രികൾ

ശിവരാത്രികൾ

മഹാദേവന് പ്രിയപ്പെട്ടതാണ് ശിവരാത്രി. ശിവരാത്രികൾ അഞ്ചുതരമുണ്ട്. അവയുടെ പേരുകളും ഫലങ്ങളും.

(1) മഹാശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിനാളിൽ വരുന്ന ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് ജീവൻമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

(2) യോഗശിവരാത്രി
തിങ്കളാഴ്ച മുഴുവൻ വരുന്ന അമാവാസിയാണ് യോഗ ശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് സർവ്വപാപമുക്തി ഫലം.

(3) നിത്യശിവരാത്രി
വർഷത്തിലെ 12 മാസങ്ങളിലും വരുന്ന 12 കൃഷ്ണപക്ഷ ചതുർദ്ദശി, 12 വെളുത്തപക്ഷ ചതുർദ്ദശി എന്നിങ്ങനെയുള്ള 24 ചതുർദ്ദശികളും നിത്യശിവരാത്രിയെന്ന് പറയപ്പെടുന്നു.

(4) പക്ഷശിവരാത്രി
മകരമാസത്തിലെ കൃഷ്ണപക്ഷ പ്രഥമതിഥി മുതൽ 13 ദിവസം വരെ ചിട്ടയോടെ ഒരു നേരം ഭക്ഷിച്ച് 14-ാം മത്തെ ദിവസമായ ചതുർദ്ദശിയിൽ പൂർണ്ണ ഉപവാസമനുഷ്ടിക്കുന്നതിനെയാണ് പക്ഷശിവരാത്രി എന്ന് പറയുന്നത്.

(5) മാസശിവരാത്രി
മാസം തോറും അമാവാസിക്ക് തലേന്നു വരുന്ന ചതുർദ്ദശി തിഥിയെയാണ് മാസ ശിവരാത്രി എന്ന് വിളിക്കുന്നത്.

ശിവായ നമ: എന്ന് ജപിക്കുന്നവർക്ക് ഒരിക്കലും പരാജയമുണ്ടാവുകയില്ല. ശിവരാത്രി ദിവസം രാത്രി ശിവന് നാല് യാമ പൂജകൾ നടത്തപ്പെടുന്നു.
ആദ്യയാമത്തിൽ ബ്രഹ്മാവും, രണ്ടാം യാമത്തിൽ മഹാവിഷ്ണുവും, മൂന്നാം യാമത്തിൽ ശക്തിസ്വരൂപിണിയായ ദേവിയും, നാലാംയാമത്തിൽ മുപ്പത്തിമുക്കോടി ദേവകളും, മഹർഷിമാരും, ഭൂതഗണങ്ങളും, മനുഷ്യരും, സമസ്ത ജീവജാലങ്ങളും ശിവനെ പൂജിക്കുന്നു.

ഇവ സൗകര്യമനുസരിച്ച് അനുഷ്ടിക്കാവുന്നതാണ്. ഈ ശിവരാത്രി വ്രതമനുഷ്ടിക്കുന്നവർക്ക് മാത്രമല്ല, അവരുടെ സന്തതിപരമ്പരകൾക്കും എല്ലാ സൗഭാഗ്യങ്ങളം ശിവഭഗവാൻ്റെ അനുഗ്രഹത്താൽ ലഭിക്കും എന്നാണ് വിശ്വാസം.