ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label രാമായണ കഥാപാത്രങ്ങൾ. Show all posts
Showing posts with label രാമായണ കഥാപാത്രങ്ങൾ. Show all posts

21 July 2024

വേദവതി

വേദവതി

രാമായണത്തിലെ ഒരു സ്ത്രീകഥാപാത്രമാണ് വേദവതി. വേദവതിയാണ് മായാ സീതയായി മാറുന്നത്.

ഹിമവത്ഗിരിയുടെ താഴ്‌വരയിലുള്ള വനത്തില്‍ എത്തിച്ചേര്‍ന്ന രാവണന്‍ അവിടെ ഒരാശ്രമത്തില്‍ താപസവൃത്തിയില്‍ കഴിയുന്ന അത്യുത്തമയായ ഒരു കന്യകയെ കാണാനിടയായി. രാവണന്‍ ആ മഹതിയെ സമീപിച്ച് ചോദിച്ചു. സ്ത്രീവര്‍ഗ്ഗങ്ങള്‍ക്കു മുഴുവന്‍ ആദരണീയയായ സര്‍വാംഗമനോഹരിയായ ഭവതി ആരാണ് ഉര്‍വശിയോ, തിലോത്തമയോ, അഥവാ ശര്‍വാണിയോ ലക്ഷ്മിയോ? സര്‍വ്വ ഭോഗങ്ങളും വെടിഞ്ഞ് സമ്പൂര്‍ണ്ണ യൗവനത്തേയും പാഴിലാക്കി, സര്‍വ്വേന്ദ്രിയങ്ങളുമടക്കി താപസിയായിക്കഴിയുന്ന ഭവതിയുടെ ആഗ്രഹം എന്താണ്. ഭവതിയുടെ മാതാപിതാക്കള്‍ ആരാണ്. എല്ലാം വിശദമായി പറഞ്ഞാലും.

രാവണന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. ബൃഹസ്പതി നന്ദനനും വേദവിശാരദനും പണ്ഡിതനുമായ കുശദ്ധ്വജ മഹര്‍ഷിയുടെ മകളായ വേദവതിയാണ് ഞാന്‍. എന്നെ വിവാഹം കഴിക്കാനായി പലരും എത്തിയെങ്കിലും സാക്ഷാല്‍ ശ്രീനാരായണനല്ലാതെ മറ്റാര്‍ക്കും എന്നെ വിവാഹം ചെയ്തുകൊടുക്കുന്നതല്ലെന്ന് പറഞ്ഞ് അച്ഛന്‍ എല്ലാവരേയും തിരിച്ചയച്ചു. അതില്‍ ക്രുദ്ധനായ ഒരു രാക്ഷസന്‍ എന്റെ പിതാവിനെ വധിച്ചുകളഞ്ഞു. അന്നുമുതല്‍ ഞാന്‍ ശ്രീഹരിയെ ഭര്‍ത്താവായി ലഭിക്കുന്നതിന്നു വേണ്ടി തപസ്സനുഷ്ഠിക്കുകയാണ്. ഭവാനും അങ്ങയുടെ അത്യുഗ്രമായ തപസ്സിലൂടെ ശ്രേഷ്ഠത കൈവരിച്ചെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അങ്ങ് ഗമിച്ചാലും അങ്ങേക്ക് മംഗളം ഭവിക്കട്ടെ.

തപസ്വിനിയുടെ വാക്കുകള്‍ ശ്രവിച്ച രാവണന്‍ അവളെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഇല്ല സുന്ദരി ഇല്ല നിനക്ക് യാതൊരു സൗജന്യവും ഞാന്‍ അനുവദിക്കുകയില്ല. മാത്രമല്ല എന്റെ ഒരു കയ്യിനോളമില്ല വിഷ്ണുവിന് ബലവും ശൗര്യവും. അതുകൊണ്ട് നീ വിഷ്ണുവിനെ ഓര്‍ത്തുള്ള തപസ്സ് മതിയാക്കു. നിന്റെ യൗവനം നീ വെറുതെ പാഴാക്കരുത്. ഇതിനുത്തരമായി വേദവതി പറഞ്ഞു. ഇത്തരം യോഗ്യമല്ലാത്ത വാക്കുകള്‍ നീ എന്നോടൊരിക്കലും പറയരുത്. ഇതുകേട്ട രാവണന്‍ അവളുടെ തലമുടി ചുറ്റിപ്പിടിച്ചു. കോപത്തോടുകൂടി വേദവതി രാവണനോട് പറഞ്ഞു നീ ഇപ്പോള്‍ എന്നെ തൊട്ടതിന്നു പകരമായി ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല. കാരണം അങ്ങിനെ ചെയ്താല്‍ അത് എന്റെ തപസ്സിന് ഹാനികരമാണ്.

ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ഈ ദേഹമുപേക്ഷിച്ചുകൊണ്ട് ഒരു ഭൂപന്റെ മകളായി അയോനിജയായി പിറന്ന് വീണ്ടും വരുന്നതാണ്. അന്ന് നിന്റെ മരണവും സുനിശ്ചിതമാണ്. എന്നെക്കൊണ്ട് നിനക്ക് യാതൊരു അനുഭവവും ലഭിക്കാതെത്തന്നെ നിന്റെ കുലനാശവും സംഭവിക്കുന്നതാണ് എന്ന് രാവണനെ ശപിച്ചുകൊണ്ട് യോഗാഗ്നിയില്‍ വേദവതി തന്റെ ശരീരം ദഹിപ്പിച്ചു. ആ വേദവതിയാണ് പിന്നീട് മായസീതയായി ജനിച്ചിട്ടുള്ളത്.

വേദവതിക്ക് കാസർ‍‍ഗോഡ് ജില്ലയിലുള്ള അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേകം സ്ഥാനവും, പൂജയും പതിവുണ്ട്.


അഹല്യ

അഹല്യ

രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് അഹല്യ. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മഹാ തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. 

കിഷ്കിന്ധാപതികളായിരുന്ന ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.

ഉത്തര രാമായണത്തിൽ ഇതിനെ പ്രതിപാദിക്കുന്ന ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ സൂര്യന്റെ തേരാളിയായ അരുണൻ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദർശിക്കുകയും, തുടർന്ന് ദേവേന്ദ്രനിൽ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനിൽ ഉണ്ടായ പുത്രനാണ് ബാലി. 
പിതാവ് : ദേവേന്ദ്രനും
മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാൻ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടർന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനിൽ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവൻ.

ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണൻ മക്കളില്ലാത്ത അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണൻ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അഹല്യയുടെ പുത്രനായ ശതാനന്ദൻ അതിനോടകം സന്യാസം സ്വീകരിച്ച് മാതാപിതാക്കളെ വിട്ട് പോയിരുന്നു. അരുണന് ഇവരെ കൂടാതെ രണ്ടു പുത്രന്മാർ കൂടിയുണ്ട്, അവരാണ് സമ്പാതിയും, ജടായുവും.

ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹർഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതൽ ഭർതൃ ശ്രുശ്രൂഷകൾ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹർഷിയുടെ നിത്യനിദാനങ്ങൾ പലതും ചെയ്യാൻ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയിൽ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോൾ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടർന്ന് ജാംബവാൻ ഇവരെ ഗൗതമാശ്രമത്തിൽ നിന്നും കിഷ്കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.

വേദകാലത്തിൽ സർവസ്വരൂപിയും സർവശക്തനുമായ ഈശ്വരന്റെ പ്രതീകമായിരുന്ന ഇന്ദ്രൻ, എല്ലാ ദേവന്മാരും കുടികൊള്ളുന്ന ചൈതന്യമായി ഋഗ്വേദത്തിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഋഗ്വേദത്തിലും മറ്റു പ്രാചീന വേദസംഹിതകളിലും ലോകമെമ്പാടും നിറയുന്ന ചൈതന്യമായി ഇന്ദ്രനാമധാരിയായ സർവേശ്വരനെ പ്രകീർത്തിക്കുന്നു. എന്നാൽ വേദസംഹിതകളുടെ കാലശേഷം ആത്മീയതയലും ദാർശനികതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ദേവ-അസുര വിഭജനവും യാജ്ഞിക മതത്തിന്റെ ആവിർഭാവവും ബഹുദേവത-ആരാധനയും ബ്രാഹ്മണങ്ങളുടെ സൃഷ്ടിയിലേക്ക് വഴി മാറി. എന്നാൽ ഇക്കാലത്തും ഇന്ദ്രൻ ദേവന്മാരുടെ നേതാവായി തന്നെ സ്തുതിക്കപ്പെടുകയും മുഖ്യ ദേവനായി തന്നെ കരുതപ്പെടുകയും ചെയ്തു വന്നു. പഞ്ചവിംശ, ഷഡ്വിംശ, ജൈമിനീയ ബ്രാഹ്മണങ്ങളിൽ "സുബ്രഹ്മണ്യ വാക്യ"ത്തിലാണ് ആദ്യമായി അഹല്യയുടെ പരാമർശം കാണുന്നത്. എന്നാൽ ഈ പരാമർശത്തിൽ അഹല്യ ഇന്ദ്രൻ എന്ന ദേവനാൽ ധർമ്മത്തിനെതിരെ പ്രാപിക്കപ്പെട്ട യുവതിയായി പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഇന്ദ്രനെ "ഗൗതമൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവൻ" എന്നും പറഞ്ഞിരിക്കുന്നു.

അഹല്യ എന്ന വാക്ക് അ-ഹല്യ എന്നാണ് മനസ്സിലാക്കേണ്ടത്. ഹലം എന്നാൽ കലപ്പ. ഹല്യ എന്നാൽ കലപ്പ ചെന്നത് / ചെല്ലുന്നത്; അഹല്യ എന്നാൽ കലപ്പ ചെല്ലാത്തത് / ചെല്ലാൻ സാധിക്കാത്തത്. ഇത് അഹല്യമായ മൃതഭൂമിക്കുള്ള പേർ ആയിരുന്നിരിക്കണം. മൃതമായ ഭൂമിയെ തന്റെ അമൃതുതുല്യമായ മഴ കൊണ്ട് ജീവിപ്പിക്കുന്ന പർജ്ജന്യ ദേവനായ ഇന്ദ്രനായിരുന്നിരിക്കണം പിൽക്കാലത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും പരിഹസിക്കപ്പെട്ടത്. ഇത് ഭിൽ ഗോത്രവർഗ്ഗക്കാരുടെ രാമായണത്തിലും കാണാം. രവീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ ധാരാളം പേർ ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നു.

പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. തുഞ്ചത്ത് രാമാനുജന്റെ അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ പറയുന്നു. അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരിൽ ദേവേന്ദ്രന്റെ സന്ദർശനത്തിൽ സംശയാതീനനായുന്നു മഹർഷി. ഒരിക്കൽ രാത്രിയിൽ അക്കാലത്ത് ഇന്ദ്രൻ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തിൽ ഗൗതമനെ ആശ്രമത്തിൽ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തിൽ എത്തികയും ചെയ്തു. ഗംഗാനദിയിൽ സ്നാനം ചെയ്യാൻ ചെന്ന മുനി, നിശ്ചലമായി (ഉറങ്ങുന്നു വെന്നു സങ്കല്പം) ഒഴുകുന്ന ഗംഗാനദിയെ കണ്ട്, തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോൾ, നടന്ന സംഗതികൾ ഗ്രഹിച്ച് ശാപശക്തിയാൽ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു.

ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി, ശാപമോക്ഷത്തിനായി ത്രിമൂർത്തീമാരെ തപസ്സു ചെയ്ത് പൂർണ്ണ ശാപമോക്ഷം വരാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു.

അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തിൽ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാർ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയിൽ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രൻ അവർക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പർശം കൊണ്ട് അവൾക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവത്രെ.

വാല്മീകി രാമായണത്തിലാണ് ആദ്യമായി ഇന്ദ്ര-അഹല്യാ രഹസ്യബന്ധവും അഹല്യാശാപവും മോക്ഷവും പരാമർശിച്ചിരിക്കുന്നത്. എന്നാൽ, വാല്മീകി രാമായണത്തിലെ അഹല്യ, ഗൗതമരൂപിയായ ഇന്ദ്രനെ തിരിച്ചറിയുകയും, സ്വമനസാ ഇന്ദ്രനെ അനുവദിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹം സഫലീകരിച്ച ഇന്ദ്രനോട് തിരിച്ച് മടങ്ങുവാനും തന്നെയും ദേവദേവനേയും ഗൗതമകോപത്തിൽ നിന്ന് സംരക്ഷിക്കുവാനും അഹല്യ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഗൗതമൻ, തന്റെ വേഷധാരിയായ ഇന്ദ്രനെ ആശ്രമത്തിൽ കാണുകയും, സംഗതികൾ മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് അഹല്യയെയും ഇന്ദ്രനെയും ശപിക്കുന്നു. ഗൗതമൻ, ഇന്ദ്രന് വൃഷണങ്ങൾ നഷ്ടമാകട്ടെ എന്നു ശപിക്കുന്നു. തുടർന്ന് അഹല്യ ആയിരമാണ്ടുകൾ അദൃശ്യയായി വായുപാനം മാത്രം നടത്തി ആശ്രമപരിസ്സരത്തിൽ കഴിയട്ടെ എന്നും ശപിക്കുന്നു.

എന്നാൽ, ത്രേതായുഗത്തിൽ രാമൻ ആശ്രമം സന്ദർശിക്കുന്ന സമയേ അഹല്യ ശാപമുക്തയാകുമെന്നും ഗൗതമൻ ഉറപ്പ് നൽകി. തുടർന്ന്, ആശ്രമം വിട്ട് ഗൗതമൻ ഹിമാലയത്തിലേക്ക് തപസ്സിനു ഗമിച്ചു. തത്സമയം, ദേവന്മാർ ഇന്ദ്രന് മേഷവൃഷണങ്ങൾ വച്ചു പിടിപ്പിക്കുന്നതായും വാല്മീകിരാമായണത്തിൽ കാണുന്നു.

പിന്നീട് ആശ്രമസമീപം വിശ്വാമിത്രൻ, രാമനോട് അഹല്യയെ തത്സ്ഥിതിയിൽ നിന്നും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് രാമലക്ഷ്മണന്മാർ ആശ്രമം പ്രവേശിക്കുമ്പോൾ തപഃശക്തിയാൽ ജ്വലിക്കുകയും മേഘാവൃതനായ സൂര്യനെപ്പോലെ ലോകത്തിന് അദൃശ്യയുമായ അഹല്യയ്ക്ക് ശാപമുക്തി ലഭിക്കുകയും പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. ദൃശ്യയായ അഹല്യയെ രാമൻ, വിശ്വാമിത്രവചനപ്രകാരം, പരിശുദ്ധയായി വാഴ്ത്തുന്നു. തുടർന്ന് രാമൻ, അഹല്യയുടെ കാൽ തൊട്ടു വന്ദിക്കുകയും, അഹല്യയുടെ സത്കാരം സ്വീകരിക്കുകയും ചെയ്യുന്നു.

ശൂർപ്പണഖ

ശൂർപ്പണഖ

രാമായണകഥയിലെ രാക്ഷസരാജാവായ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ. ശൂർപ്പം (മുറം) പോലുള്ള നഖമുള്ളവൾ ആയതിനാൽ ശൂർപ്പണഖ എന്ന പേർ വന്നു. വിശ്രവസ്സിനു കൈകസിയിൽ ജനിച്ച നാലു മക്കളിൽ മൂന്നാമത്തെ സന്താനമാണ് ശൂർപ്പണഖ. കൈകേയിയെപ്പൊലെ ഒരു വില്ലൻ കഥാപാത്രമായിട്ടാണ് വാല്മീകി രാമായണത്തിൽ ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അതുമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതുവായവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.

രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ രാമനിൽ അനുരക്തയാവുന്നു. രാമനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും, ഏകപത്നീവ്രതനായ രാമൻ തന്റെ നിസ്സഹായാവസ്ഥ വിശദിക്കരിച്ച് വിവാഹാഭ്യർത്ഥന നിരസിക്കുന്നു. തുടർന്ന് സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നുവെങ്കിലും, രാമനാകട്ടെ അവളോട് ലക്ഷ്മണനെ സമീപിക്കാൻ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. (ലക്ഷ്മണപത്നിയായ ഊർമ്മിള വനവാസക്കാലത്ത് ലക്ഷ്മണനു കൂട്ടിനില്ലായിരുന്നു). പക്ഷെ തന്റെ നിയോഗം ഇപ്പോൾ ജ്യേഷ്ഠസേവ മാത്രമാണന്നു ലക്ഷ്മണനും മറുപടി പറഞ്ഞ്, ശൂർപ്പണഖയുടെ അഭ്യർത്ഥന നിരസിക്കുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ രാമനെയും ലക്ഷ്മണനേയും വീണ്ടും പലതവണ സമീപിക്കുന്നു. അപ്പോഴും വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ ആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. അപമാനിതയായ ശൂർപ്പണഖ പ്രതികാരബുദ്ധിയോടെ ആദ്യം തന്റെ കനിഷ്ഠസഹോദരനായ ഖരന്റെ സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ തന്റെ ജ്യേഷ്ഠസഹോദരനും രാക്ഷസരാജാവുമായ രാവണനെ അഭയം പ്രാപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും, രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.

വാല്മീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി അവതരിപ്പിക്കുന്ന വാല്മീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദരനയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും, ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാല്മീകി വിരുദ്ധ താരതമ്യം നടത്തുന്നു. രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും. ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമശൂർപ്പണഖാ താരതമ്യം.

ശൂർപ്പണഖ ഇതര രാമായണങ്ങളിൽ
▀▀▀▀▀▀▀▀▀▀▀▀▀▀
അദ്ധ്യാത്മ രാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
മലയാളികൾ പ്രധാനമായി ഉപയോഗിക്കുന്ന അദ്ധ്യാത്മരാമായണത്തിൽ ശൂർപ്പണഖയെ ഒരു മായാവിനിയായ നിശാചരിയായാണ് ചിത്രീകരിക്കുന്നത്. കാമരൂപിണിയായ അവൾ, തറയിൽ പതിഞ്ഞുകിടക്കുന്ന ശ്രീരാമന്റെ കാൽപ്പാടുകൾ കണ്ട് കൗതുകം പൂണ്ട് രാമാശ്രമത്തിനകത്തു കയറുന്നു. അവിടെ സുന്ദരനായ രാമനെ കണ്ട് വിമോഹിതയാകുകയും, വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. രാമൻ, തനിക്ക് ഭാര്യയായി സീത കൂടെത്തന്നെ ഉണ്ടെന്നും, തന്റെ സഹോദരൻ ലക്ഷ്മണനെ സമീപിക്കാനും പറയുന്നു. ലക്ഷ്മണനാകട്ടെ, താൻ രാമന്റെ ദാസൻ മാത്രമാണെന്നും, നീ ദാസിയാകാൻ തക്കവളല്ല എന്നും, രാമനോടു തന്നെ വിവാഹാഭ്യർത്ഥന നടത്തുകയാണ് വേണ്ടതെന്നും പറയുന്നു. ഇങ്ങനെ ഒന്നുരണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുവിട്ടപ്പോൾ കുപിതയായ ശൂർപ്പണഖ, തന്റെ മനോഹരമായ മായാരൂപം ഉപേക്ഷിച്ച് മലപോലെയുള്ള രാക്ഷസരൂപം സ്വീകരിച്ച് സീതയുടെ നേരെ അടുക്കുന്നു. അപ്പോൾ ലക്ഷ്മണൻ വാൾ ഊരി അവളുടെ ചെവിയും മൂക്കും മുലയും ഛേദിക്കുന്നു.

വാല്മീകി ശൂർപ്പണഖയെ വിരൂപിയാക്കുമ്പോൾ എഴുത്തച്ഛൻ സുന്ദരിയാക്കുന്നവളെ. അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ ശൂർപ്പണഖയുടെ ചോദ്യത്തിനു മറുപടിയും തിരിച്ചുള്ള രാമന്റെ മറുചോദ്യവും ഇങ്ങനെയാണ്.

"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-

 നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.

എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത

ധന്യേ! മൽഭ്രാതാവായ ലക്ഷ്മണനിവനെടോ.

എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!

നിന്നുടെ മനോഗതം

കമ്പരാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
വാല്മീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായി വശ്യസുന്ദരിയായ ശൂർപ്പണകയെയാണ് കമ്പരാമായണത്തിൽ കാണാൻ സാധിക്കുക. ജനിച്ചപ്പോൾതന്നെ സുന്ദരമിഴികളുണ്ടായിരുന്ന അവളുടെ ആദ്യ പേർ മീനാക്ഷിയെന്നായിരുന്നു. വശീകരണ ചാതുര്യം സ്വതേ ഉണ്ടായിരുന്ന അവൾക്ക് തിരഞ്ഞെടുക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുമായിരുന്നു കമ്പ രാമായണത്തിൽ.

മറ്റൊരു രാമായണ കഥയിൽ ശ്രീരാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ് രാമനെ കരുവാക്കി രാവണനിഗ്രഹത്തിനു ഉപയോഗിക്കാൻ ശൂർപ്പണഖയെ പ്രേരിപ്പിക്കുന്നത്. അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാവണകോപം ക്ഷണിച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃവധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ ഈ അവതരണത്തിൽ. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമരാവണയുദ്ധത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.

കൈകേയിയും ശൂർപ്പണകയും ഇല്ലായിരുന്നെങ്കിൽ രാമായണമോ രാമരാവണയുദ്ധം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന് വാല്മീകി തന്നെ അവ്യക്തമായി സൂചിപ്പിച്ചിരുന്നത്രെ.

മാപ്പിള രാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
മലബാറിൽ മുസ്ലീംങ്ങളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന രാമായണകഥാസന്ദർഭങ്ങളുടെ കാവ്യാവിഷക്കാരമാണ് മാപ്പിള രാമായണം. മാപ്പീള രാമായണത്തിൽ ശൂർപ്പണഖ രാമനെ (ലാമനെ) ആദ്യമായി കണ്ടുമുട്ടുന്നത് ഇങ്ങനെ വിവരിച്ചിരിക്കുന്നു.

പൊന്നാരപൊന്നുമ്മ ബീവി ശൂർപ്പണഖാ
കിന്നാരകണ്ണിച്ചിയോതി ലാമനോട്
"ആരാ നിങ്ങള് വാല്യക്കാരാ പേരന്താടോ
കൂടെകാണുന്നോരാപ്പെണ്ണ് ബീടരാണോ
മക്കളില്ലേ കൂടെ മരുമക്കളില്ലേ
കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലേ

തുടർന്നു ശൂർപ്പണഖ നടത്തുന്ന വിവാഹാഭ്യർത്ഥന രാമൻ നിരസിക്കുന്നു. രാമന്റെ ഏകപത്നീവ്രതം ശൂർപ്പണഖ പൊളിക്കാൻ നോക്കുന്നതിങ്ങനെയാണ്

ആണിനു പെണ്ണ് നാലോ അഞ്ചോ വച്ചാലെന്താടോ
പെണ്ണിനങ്ങനെ പാടില്ലാ ശരീഅത്തില് നേമം.

തുടർന്നും നടക്കുന്ന സംഭാഷണങ്ങൾ തനി മാപ്പിള ശൈലിയിൽ കവി അവതരിപ്പിക്കുന്നു

അഞ്ജന

അഞ്ജന

പുരാണങ്ങളിലേയും രാമായണത്തിലേയും കഥാപാത്രമായ ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു. കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.

അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.


ശബരി

ശബരി

ഹിന്ദുപുരാണം രാമായണത്തിലെ പ്രായമായ സ്ത്രീ സന്യാസിനിയായ ഒരു കഥാപാത്രമാണ് ശബരി. തികഞ്ഞ ഭക്തിയിൽ രാമന്റെ ദർശനം സാധ്യമാകുമ്പോൾ അനുഗ്രഹം കിട്ടുന്ന ഒരു സ്ത്രീയായി അവരെ വർണിച്ചിരിക്കുന്നു.

വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുമ്പോൾ ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം ശബരിമല എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.

ഒരു കാട്ടാളസ്‌ത്രീയായിരുന്നു ശബരി. ശാപംമൂലമാണ്‌ അവൾ കാട്ടാളസ്‌ത്രീ ആയത്‌. പണ്ടു ഗന്ധർവ്വസ്‌ത്രീയായിരുന്നു. ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന്റെ ഏക മകൾ മാലിനി.

മാലിനിയെ വിവാഹം കഴിച്ചത്‌ വീതിഹോത്രൻ എന്ന ബ്രഹ്‌മജ്ഞാനിയാണ്‌. എങ്കിലും മാലിനിക്ക്‌ ഒരു കിരാതനോടു രഹസ്യമായ അഭിനിവേശം തോന്നി. അതു മനസ്സിലാക്കിയ ഭാർത്താവ്‌ അവളെ ശപിച്ചു.

“കാട്ടാളനെ പ്രണയിച്ച നീ ഒരു കാട്ടാളസ്‌ത്രീയായി ദീർഘകാലം കാട്ടിൽ കഴിയാൻ ഇടയാകട്ടെ.”
മാലിനി ഉടനെ ക്ഷമ ചോദിച്ചു. ശാപമോചനം യാചിച്ചു. അപ്പോൾ വീതിഹോത്രൻ പറഞ്ഞു.
“നിനക്കു മതംഗമുനിയുടെ ആശ്രിതയായി, ശ്രീരാമഭക്തയായി കഴിയാം. ഒടുവിൽ, വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ നിന്നെ വന്നു കാണും. അപ്പോൾ നിനക്കു മോക്ഷവും ലഭിക്കും.

അങ്ങിനെ ഋശ്യമൂകാചലത്തിൽ ഒരു കാട്ടാളസ്‌ത്രീയായി മാലിനി ജന്മമെടുത്തു. അവിടെയാണ്‌ മഹാനാനയ മതംഗമുനിയുടെ ആശ്രമം സ്‌ഥതിചെയ്യുന്നത്‌.
മുനിക്കുവേണ്ടി ഫലമൂലങ്ങൾ ചുമന്നു പോകുന്നവരുടെ ദേഹത്തുനിന്നും ഒരിക്കൽ വിയർപ്പുതുള്ളികൾ ഇറ്റിവീണു. അവ ഉടനെ ചെടികളായി പൂക്കളെ വിടർത്തി. ഒരിക്കലും പൊഴിയാത്ത സുഗന്ധസൂനങ്ങൾ!!

മറ്റൊരിക്കൽ ദുന്ദുഭി എന്ന അസുരനെ വാനരവീരനായ ബാലി അടിച്ചുകൊന്നു. അപ്പോൾ വളരെ അകലെയുള്ള മതംഗമുനിയുടെ കരത്തിൽ അസുര രക്തം തെറിച്ചുവീഴുകയുണ്ടായി. അതിൽ കുപിതനായ മുനി ബാലിയെ ശപിച്ചു.
”ഇനി എപ്പൊഴെങ്കിലും നീ ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ആ നിമിഷം നിന്റെ തല പൊട്ടിത്തെറിച്ചു പോകട്ടെ.“ ഈ ശാപം ഉണ്ടായതിനാലാണ്‌ ബാലിയെ ഭയന്ന്‌ ഓടിയ സുഗ്രീവനും സംഘവും ഋശ്യമൂകാചലത്തിൽ താമസമാക്കിയത്‌. ബാലി അങ്ങോട്ടു വരില്ലല്ലോ.

ആ മതംഗമഹര്‍ഷിയുടെ ആശ്രമത്തിന്റെ പരിസരത്താണ് ശബരി ജനിച്ചത്. ദിവസേന ആശ്രമപരിസരത്തില്‍ക്കൂടെ ചുറ്റിസ്സഞ്ചരിച്ചിരുന്ന ആ കാട്ടാളസ്ത്രീക്കു മഹര്‍ഷിമാരുടെ ദര്‍ശനമോ, ആശ്രമത്തിലെ ഹോമധൂമം പരത്തുന്ന സുഗന്ധത്തിന്റെ ആഘ്രാണനമോ, വേദഘോഷങ്ങളുടെയും, മന്ത്രോച്ചാരണങ്ങളുടെയും ശ്രവണമോ പുതിയതായിരുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ അതുവരെ ഒരിക്കലെങ്കിലും ആശ്രമത്തില്‍ പോവാനോ, തപസ്വികളുമായി അടുത്തു പെരുമാറാനോ, ആശ്രമത്തില്‍ നടക്കുന്ന ഏതെങ്കിലും പുണ്യകര്‍മ്മത്തില്‍ പങ്കുകൊള്ളാനോ ഇടവന്നിട്ടില്ല. 

ഭക്തിയും വിശ്വാസവും ഇല്ലാഞ്ഞിട്ടല്ല. തപസ്വികളെ മതിപ്പില്ലാഞ്ഞിട്ടല്ല. സല്‍സംഗത്തില്‍ തൃഷ്ണയില്ലാഞ്ഞിട്ടുമല്ല. ചണ്ഡാളസ്ത്രീ തപസ്വികളെ സമീപിക്കാന്‍ പാടില്ലെന്ന ആചാരനിര്‍ബ്ബന്ധം അവളിൽ ഉള്ളതുകൊണ്ടാണ് സ്വയം വിലക്കിയത്. എന്നാലും സത്സ്രദ്ധ അവളെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരുന്നു.

കാന്തം ഇരുമ്പിനെയെന്നപോലെയാണ് സജ്ജനങ്ങള്‍ സച്ഛ്രദ്ധയുള്ളവരെ ആകര്‍ഷിക്കുന്നത്. അവര്‍ക്കു സജ്ജനങ്ങളെക്കണ്ടാല്‍ അവരെ സമീപിക്കാതിരിക്കാന്‍ വയ്യ. ഈ നില ശബരിയെയും ബാധിച്ചു. തനിക്കര്‍ഹതയില്ലാത്ത കാര്യത്തില്‍ ആഗ്രഹം ജനിക്കരുതെന്നു മനസ്സിനെ പലപാടു നിര്‍ബ്ബന്ധിച്ചുനോക്കി. പക്ഷേ, അതുകൊണ്ടാന്നും പ്രയോജനമുണ്ടായില്ല. അവള്‍ക്കവരെ സമീപിക്കാതിരിക്കാന്‍ വയ്യെന്നായി. ലോകനിയമപ്രകാരം അനര്‍ഹവുമാണ്. അവസാനം ഒരു യുക്തി തോന്നി. അവിടെ പോവാനോ അവരുടെ സത്ക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനോ വയ്യെങ്കില്‍വേണ്ട അവര്‍ക്ക് സേവനം ചെയ്യാമല്ലോ എന്നുകരുതി അര്‍ദ്ധരാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരും അറിയാതെ ആശ്രമത്തിലെ മുറ്റമടിച്ചു വൃത്തി യാക്കുക; വിറകുകൊണ്ടുപോയി വെയ്ക്കുക, പഴങ്ങളും, കിഴങ്ങുകളും കൊണ്ടുപോയിവെയ്ക്കുക – ഇങ്ങനെ ആരും അറിയാതെ ഒരു സേവനം തുടങ്ങി

അങ്ങനെ കുറെദിവസം കഴിഞ്ഞു. അതുകൊണ്ടു കൃതാര്‍ത്ഥതപ്പെട്ടു കഴിഞ്ഞുവരികയാണ്. അങ്ങനെയിരിക്കേ അതും കണ്ടുപിടിക്കപ്പെട്ടു. ദിവസേന ആശ്രമത്തില്‍ വിറകും, പഴങ്ങളും മറ്റും കൊണ്ടുവെയ്ക്കുന്നതും, മുറ്റമടിച്ചു വൃത്തിയാക്കുന്നതും മറ്റും ആരാണെന്നറിയാന്‍ ആശ്രമവാസികളായ ചില ബ്രഹ്മചാരികള്‍ ഉല്‍ക്കണ്ഠിതരായി. അതിന്റെ ഫലമായി അവരൊരു ദിവസം ഒളിച്ചു കാത്തിരുന്നു. ശബരിയെ കണ്ടുകിട്ടുകയും ചെയ്തു. അവര്‍ ബഹളം കൂട്ടി. ആശ്രമത്തെയും, തങ്ങളെയും വളരെ ദിവസമായി അശുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ആ നീചസ്ത്രീയെ ശിക്ഷിക്കണമെന്നായി അവര്‍. 

മതംഗമുനിയുടെ മഹത്വം കേട്ടറിഞ്ഞിട്ടുള്ള ശബരി, മടിച്ചുമടിച്ചാണെങ്കിലും അദ്ദേഹത്തിന്റെ അടുക്കലെത്തി അപേക്ഷിച്ചു .

”ഒരു കാട്ടാളസ്‌ത്രീയാണ്‌ ഞാൻ. അങ്ങയെ പരിചരിച്ചും ആശ്രമം വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ചും ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം.

ഉച്ചനിചത്വങ്ങളെ ജയിച്ചതായിരുന്നു മതംഗമുനിയുടെ മനസ്സ്‌. അദ്ദേഹം ശബരിക്ക്‌ അഭയം നൽകാൻ ഒട്ടും മടിച്ചില്ല. അങ്ങനെ കഴിയവേ ഒരു നാൾ മതംഗമുനി ശബരിയെ അടുത്തുവിളിച്ചു പറഞ്ഞു.

“ഞാനും ശിഷ്യരും ഇഹലോകവാസം വെടിയുകയാണ്‌. നീ ഇവിടെ ശ്രീരാമനെ ധ്യാനിച്ചു തപസ്സ്‌ തുടർന്നോളൂ. ഭഗവാൻ ഇപ്പോൾ ചിത്രകൂടാചലത്തിലുണ്ട്‌. വർഷങ്ങൾക്കുശേഷം സീതാന്വേഷണത്തിനു വരുന്ന അദ്ദേഹത്തെ നീ സൽക്കരിക്കണം. മാർഗ്ഗനിർദ്ദേശം നൽകണം. അതിനുള്ള ദിവ്യശക്തി നിനക്കുണ്ടാകും.”

പിന്നെ ശബരി ഒറ്റയ്‌ക്കായിരുന്നു ആശ്രമത്തിൽ ഭഗവന്നാമമയിരുന്നു നാവിൽ. ഭഗവദ്‌ദർശത്തിനുള്ള വെമ്പലായിരുന്നു മനസ്സിൽ. ഒടുവിൽ, ശ്രീരാമലക്ഷ്‌മണന്മാർ ശബരിയുടെ ആശ്രമത്തിൽ എത്തി. അവൾ വിശിഷ്‌ടഫലങ്ങൾ പറിച്ചുകൊണ്ടു വന്നു. ഭഗവാനെ ഒരിടത്ത് കാൽകഴുകിച്ചിരുത്തിയിട്ട് പഴങ്ങളോരോന്നും ശബരി കടിച്ചുനോക്കി. പുളിയുണ്ടോ? അരുചിയുണ്ടോ? അങ്ങനെ തോന്നിയവ വലിച്ചെറിഞ്ഞു. രുചിയുള്ളതെന്നു കടിച്ചറിഞ്ഞ പഴങ്ങളുടെ ബാക്കി മാത്രമാണ്‌ അവൾ തന്റെ സർവ്വസ്വവുമായ ഭഗവാനു നൽകിയത്‌. ഭഗവാനാകട്ടെ. അമൃതിനു തുല്യം ആ കാട്ടാളസ്‌ത്രീയുടെ ഉച്ഛിഷ്‌ടം കഴിക്കുകയും ചെയ്‌തു.

നിർമ്മലമായ ഭക്തിയോടെ ആര്‌ എന്തു കൊടുത്താലും ഭഗവാന്‌ ഇഷ്‌ടമാണ്‌. സ്‌ത്രീ-പുരുഷ-ജാതി ഭേദങ്ങളൊന്നും അവിടെ പ്രശ്‌നമല്ല.

ഒമ്പതു തരം ഭക്തിയെപ്പറ്റി ശ്രീരാമൻ ശബരിയോടു പറയുന്നുണ്ട്‌ അവ ഇപ്രകാരമാണ്‌.

(1) സജ്‌ജനസംഗം, (2) ഭഗവൽകഥാകഥനം (3) ഭഗവൽഗുണകീർത്തനം, (4) ഭഗവൽ വാക്യാർത്ഥ വിവരണം (5) ഭഗവദംശമായ തിര്യക്കുകളെയും ഗുരുവാക്കൽ, (6) ഇന്ദ്രയങ്ങളെ അടക്കിയുള്ള ഭഗവൽപൂജ (7) മന്ത്രങ്ങളാലുള്ള ഉപാസന, (8) സർവ്വഭൂതാത്മാവിലും ഭഗവാനെ കാണൽ, (9) ഭഗവദ്‌തത്ത്വത്തെ സർവ്വദാ വിചാരിക്കൽ.

ഭഗവാനെ നേരിൽ കാണുവാനും, സ്വന്തം കൈകളാൽ ഊട്ടുവാനും ഭഗവാന്റെ മുഖത്തുനിന്ന്‌ ഉപദേശം സ്വീകരിക്കാനും കഴിഞ്ഞ ശബരിയുടെ ഭക്തിപാരമ്യം എത്രയോ ഉയർന്നതാണ്‌. തന്റെ ഗുരുവായ മതംഗമുനിക്കും ശിഷ്യർക്കും ലഭിക്കാത്ത മഹാഭാഗ്യമാണ്‌ അവരുടെ ആശ്രിതയും നീചജാതിക്കാരിയുമായ ശബരിക്കു ലഭിച്ചത്‌.
ശ്രീരാമൻ ചോദിച്ചതനുസരിച്ചു ശബരി പിന്നെ പറയുന്നു.

“സിതയെ കട്ടുകൊണ്ടുപോയതു രാവണനാണ്‌. ഞാൻ കണ്ടിരുന്നു. സീത ദുഃഖിതയായി ലങ്കയിൽ കഴിയുന്നുണ്ട്‌. അല്‌പം തെക്കോട്ടു ചെന്നാൽ, പമ്പാസരസ്സു കാണാം. അതിന്നപ്പുറം ഋശ്യമൂകാചലത്തിൽ അങ്ങു ചെല്ലണം. അവിടെ സുഗ്രീവനുമായി സഖ്യം ചെയ്‌താൽ സീതയെ കണ്ടെത്താനുള്ള വഴി തെളിയയും. എല്ലാം ശുഭമായി വരും.

ശ്രിരാമൻ കാൺകെ ശബരി അഗ്നി ജ്വലിപ്പിക്കുകയും അതിൽ ശരീരം ത്യജിക്കുകയും ചെയ്‌തു. അപ്പോൾ അവൾ പഴയ ഗന്ധർവ്വസ്‌ത്രീയായി, ശാപമുക്തയായി, ദേവലോകത്തിലേയ്‌ക്ക്‌ ഉയർന്നു.

മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങള്‍ ലൌകികപദാര്‍ത്ഥങ്ങളെയും, കര്‍മ്മങ്ങളെയും കേവലം വിട്ടു കാലദേശങ്ങളില്‍നിന്നും, നാമരൂപങ്ങളില്‍നിന്നും, അതീതനായ ഈശ്വരങ്കല്‍ ഏതെങ്കിലും ഒരു പ്രകാരത്തില്‍ രമിക്കാനും, ലയിക്കാനും തുടങ്ങലാണല്ലോ ഭക്തിയുടെ ആരംഭം.
ലൌകികപദാര്‍ത്ഥങ്ങളിലും കര്‍മ്മങ്ങളിലും സത്യബുദ്ധിയോടും, സുഖഭാവത്തോടുംകൂടി രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനു സ്വാഭാവികമായി അതുണ്ടാവാന്‍വയ്യ.

അതാണ് ആദ്ധ്യാത്മിക ജീവിതമുണ്ടാവാനും, നിലനില്ക്കാനും, വളരാനുമൊക്കെ വൈദികസംസ്‌കാരം അവശ്യം ഉണ്ടായിരിക്കേണമെന്നു നിര്‍ബന്ധിക്കാന്‍ കാരണം. വൈദികമായ അറിവും, സംസ്‌കാരവുമുണ്ടാവുമ്പോള്‍ ഈ ജഗത്ത് അനൃതവും ജഡവും, ദുഃഖവുമാണെന്നു ബോധിക്കാനും, കര്‍മ്മങ്ങള്‍ ജനനമരണ ക്ലേശഭൂയിഷ്ഠങ്ങളാണെന്നു സ്വയം ബോദ്ധ്യംവരാനും ഇടയാവും. ജഗത്തിന്റെ മിത്ഥ്യാത്വത്തെപ്പറ്റിയും, ദുഃഖാനുഭൂതിയെപ്പറ്റിയും സ്വയം ബോദ്ധ്യമുണ്ടാവുമ്പോള്‍ അതില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ സ്വാഭാവികമായുണ്ടാവും. അറിവുകൊണ്ടു സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ ഒരു ഭാഗത്തും, അതുവരെയുള്ള സംസാരാനുഭവംകൊണ്ടുള്ള ക്ലേശം മറുഭാഗത്തും ഇട്ടുഞെരുക്കാന്‍ തുടങ്ങുമ്പോള്‍ അഭീഷ്ടപ്രാപ്തിക്കും, ദുഃഖനിവൃത്തിക്കുംവേണ്ടിയെങ്കിലും ഈശ്വരനെ ആശ്രയിക്കാനുള്ള സല്‍ബുദ്ധിയുണ്ടാവുകയെന്നത് എളുപ്പമാണ്. 

അതാണ് വൈദികജ്ഞാനവും, വേദോക്തകര്‍മ്മങ്ങളില്‍ നിഷ്ഠയുമൊക്കെയുണ്ടാവണമെന്നു പറയുന്നത്. അങ്ങനെ വൈ ദികജ്ഞാനവും, വേദോക്തകര്‍മ്മ നിഷ്ഠയുമൊക്കെ ഉണ്ടായിട്ടും പലപ്പോഴും പലര്‍ക്കും ഭക്തിയും വൈരാഗ്യവുമൊന്നുമില്ലാതെ വെറും വിഷയാസക്തനും, മൂഢനുമായിത്തന്നെ കഴിഞ്ഞുകൂടാനും ഇടവരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദുര്‍ല്ലഭം ചില അനുഗൃഹീത വ്യക്തികള്‍ക്കു വേദസംബന്ധമൊന്നും കൂടാതെത്തന്നെ ജഗത്തില്‍ തീവ്രവൈരാഗ്യവും ഈശ്വരങ്കല്‍ നിരതിശയപ്രേമവും ഉണ്ടാവാറുണ്ട്. ജന്മാന്തര സുകൃതവിശേഷമെന്നോ, ഈശ്വരകാരുണ്യമെന്നോ ഒക്കെയാണ് അതിന്നു കാരണം പറയാറ്. ഏതായാലും അങ്ങനെ ഒരനുഗൃഹീതവ്യക്തിയായിരുന്നു ശബരിമാതാവ്.

വിദ്യാഭ്യാസം, തപസ്സ്, യോഗാനുഷ്ഠാനം, തത്ത്വവിചാരം തുടങ്ങിയ ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉപകരണങ്ങളില്‍ ഒന്നുപോലും അവള്‍ക്കുണ്ടായിരുന്നില്ല. 

എങ്കിലും സ്വാഭാവികമായിത്തന്നെ പരമനിഷ്‌കളങ്കയായ ഒരു ഭക്തിയും, ഏറ്റവും ദൃഢമായ ഒരു വിശ്വാസവുമുണ്ടായിരുന്നു. അതാണ് ആ പാവപ്പെട്ട കാട്ടാളസ്ത്രീയെ സജ്ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും അവരില്‍ക്കൂടെ ക്രമേണ ഈശ്വരങ്കലേയ്ക്കും നയിച്ചതെന്നു പറയണം.

 ഭഗവാനു നിവേദിക്കാന്‍ വേണ്ടി അവള്‍ സഞ്ചയിച്ചിരുന്ന പഴങ്ങളില്‍ ഓരോന്നും കടിച്ചു രുചിനോക്കുകപോലും ചെയ്തിരുന്നു. താന്‍ കടിച്ച പദാര്‍ത്ഥം ഭഗവാനു നിവേദിക്കാന്‍ പറ്റില്ലെന്നുള്ള അറിവുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ഭഗവാന്‍ ആ പുണ്യവതിയെ ഏറ്റവും ആര്‍ദ്രതയോടെ അനുഗ്രഹിച്ചു.




ഊർമ്മിള

ഊർമ്മിള

ഭാരതീയ ഇതിഹാസമായ രാമായണത്തിൽ മിഥിലരാജാവായ ജനകന്റെ പുത്രിയാണ് ഊർമ്മിള. രാമായണത്തിലെ നായികയായ സീത, ഊർമ്മിളയുടെ സഹോദരിയാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് അംഗദൻ, ധർമ്മകേതു എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.

ഊർമ്മിളയുടെ രാമായണത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് രണ്ട് പക്ഷമാണുള്ളത്. ശ്രീരാമനോടൊപ്പം ലക്ഷ്മണനും പതിനാല് വർഷം വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ഊർമ്മിള തളർന്നു വീഴുകയും ബോധരഹിരതയാകുകുയം ചെയ്തു എന്നാണ് ഒന്നാമത്തെ പക്ഷം. വനവാസത്തിനുശേഷം ലക്ഷ്മണൻ തിരിച്ചുവന്നതിനുശേഷമാണത്രെ ഇവർ ബോധം വീണ്ടെടുത്തത്. പതിനാല് വർഷവും ഉറക്കമുപേക്ഷിച്ച് ശ്രീരാമനെയും സീതയെയയും സേവിച്ച ലക്ഷ്മണന്റെ തളർച്ചയെല്ലാം ഊർമ്മിള തന്നിലേക്കാവാഹിച്ചു എന്നാണ് ഇതിലെ വ്യംഗ്യം.

വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ താനും കൂടെവരുന്നുവെന്ന് ഊർമ്മിള പറഞ്ഞപ്പോൾ ലക്ഷ്മണൻ അവരെ നിരുത്സാഹപ്പെടുത്തുകയും തന്റെയും ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ പക്ഷം. ഭർത്താവ് മടങ്ങിവരുന്നതുവരെ അവർ ഈ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.

മിഥിലപുരിയിലെ സന്യാസതുല്യനായ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. വാസ്‌തവത്തില്‍ ജനകമാഹാരാജാവിനു ജനിച്ച ഒരേ ഒരു മകള്‍ ഊര്‌മ്മിളയാണ്‌. അവിടെയൊക്കെ സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരും പറഞ്ഞില്ല.. അത്‌ ജനകമാഹാരാജാവിന്റെ മഹാമനസ്‌കത. നാല്‌ പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക്‌ വിവാഹം ചെയ്‌തു കൊടുത്തതും ഒരുപക്ഷെ അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ടാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മറ്റു പെണ്‍മക്കളെയും അതെ കൊട്ടാരത്തിലേക്ക്‌ തന്നെ വിവാഹം ചെയ്‌തയച്ചു ജനകന്‍. അയോധ്യയില്‍ രാമനെ കാത്തിരുന്നത്‌ ദുരന്തങ്ങള്‍ ആയിരുന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്‌മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന രാമൻ, അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമാതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു. അവിടെ സീത അനുയാത്രക്ക്‌ നിര്‍ബന്‌ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌... രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്ന്. ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം. സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌. രാമനെ ദശരഥനായി കാണണം. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. 

ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു താനുംകൂടെ വരട്ടെ എന്ന്‌!! ലക്ഷ്‌മണന്‍ പറഞ്ഞത്‌ കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്‌. 

ഊര്‍മ്മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല! യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു!! കരയരുത്‌!!!! അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവര്‍. 

 വനവാസം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞ് കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, ''വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!. '''സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണത്വം പ്രകടിപ്പിക്കുന്നു.

വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയാണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള.

രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്നവരാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.

ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ 
ഭർതൃമാതാപിതാക്കളേ സേവിച്ച് കഴിഞ്ഞുകൂടിയത്.

സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.

എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ അതെല്ലാം ഉപേക്ഷിച്ച് ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.

ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.
ഊര്‍മ്മിളയുടെ ത്യാഗം സ്വന്തം കാര്യത്തിനു വേണ്ടിയല്ല. മറിച്ച് ഭര്‍ത്തു സഹോദരനും പത്നിയ്ക്കും വേണ്ടിയാണ് എന്നുള്ളതാണ് വസ്തുത. 




ശാന്ത

ശാന്ത

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെ പിതാവുമായ ദശരഥന് 'കൗസല്യയിൽ ജനിച്ച പുത്രിയാണിത്. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.

ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിന് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു.

ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും. 

ഒരു കഥയുടെ പ്രശസ്ത ഭാഗങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀
ഉദയസൂര്യനെ പോലെ നാല് കുഞ്ഞുങ്ങള്‍.. അവരുടെ പേരുകള്‍ പോലും ദശരഥന്‍ മുന്‍കൂട്ടി നിശ്ചയിച്ചു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്

കൗസല്യയുടെ മകനാണ് ശ്രീരാമന്‍. കൈകേയിയുടെ പുത്രന്‍ ഭരതന്‍. ലക്ഷ്മണനും ശത്രുഘ്‌നനും സുമിത്രയുടെ മക്കള്‍. ഇരട്ടകള്‍. ലക്ഷണശാസ്ത്രപ്രകാരം സുമിത്രയ്ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമെന്ന് വിദഗ്ധര്‍. എന്തായാലും ദശരഥന്റെ മനം നിറഞ്ഞു. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നു ഈശ്വരന്‍. ഋഷ്യശൃംഗന്റെ പ്രവചനം അന്വര്‍ത്ഥമാക്കി കൊണ്ട് ഇതാ നാല് കുഞ്ഞുങ്ങള്‍ പിറക്കാന്‍ ഒരുങ്ങുന്നു. കൗസല്യയ്ക്ക് തന്നെയാണ് ആ ഭാഗ്യം ആദ്യം സിദ്ധിച്ചത്.

ആദ്യജാതന്‍ ശ്രീരാമചന്ദ്രന്‍. സൂര്യചന്ദ്രന്‍മാരും താരാഗണങ്ങളും ഒരുമിച്ച് ജ്വലിച്ചു നില്‍ക്കും വിധം സമാനപ്രഭയുളള കുഞ്ഞ്. രാമന്‍ ജനിച്ചതിന്റെ പിറ്റേന്ന് ഭരതന്‍. തൊട്ടടുത്ത ദിവസം ലക്ഷ്മണനും ശത്രുഘ്‌നനും.

കോസലയില്‍ ഉത്സവപ്രതീതിയായിരുന്നു. നാട്ടിലെ ഓരോ കുടുംബത്തിനും രാജാവിന്റെ വക മുധരപലഹാരങ്ങളും പാരിതോഷികങ്ങളും. ഒരു മഹാജനത ഒന്നടങ്കം ആ നവജാതശിശുക്കളുടെ ക്ഷേമത്തിനായി ഉളളറിഞ്ഞ് പ്രാര്‍ത്ഥിച്ചു.

ശാന്തയ്ക്കായി ആരും പ്രാര്‍ത്ഥിച്ചില്ല. അവളുടെ സങ്കടങ്ങള്‍ ആരും അറിഞ്ഞില്ല. അംഗദേശത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ലോമപാദന്‍ കണ്ടെത്തിയ നിധികുംഭം. ഋഷ്യശൃംഗന്‍.

പുറംലോകത്തിന് മുന്നില്‍ ശാന്ത മഹാഭാഗ്യവതി. ഋഷ്യശൃംഗനെ പോലെ ഒരു മഹാതപസ്വിയെ സ്വന്തമാക്കാന്‍ മാത്രം പുണ്യം ചെയ്തവള്‍. തന്റെ പുണ്യം തനിക്കല്ലേ അറിയൂ?

സുമംഗലിയായ ഏതൊരു പെണ്ണിനെയും പോലെ ഒരു കുഞ്ഞിനായി അവളുടെ ഉളളം തീവ്രമായി തുടിച്ചു. തന്നെ പ്രസവിച്ച സ്ത്രീ പോലും വീണ്ടും മാതൃത്വത്തിന്റെ ധന്യതകളിലേക്ക് സഞ്ചരിക്കുമ്പോള്‍ അപഹാസ്യയായ കേവലം ഒരു കാഴ്ചക്കാരിയായി താന്‍..

ശാന്തയ്ക്ക് സങ്കടം കൊണ്ട് തന്റെ ഹൃദയം ഉടഞ്ഞു ചിതറുമെന്ന് തോന്നി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന മഹാപുരുഷന്‍ ഇതാ തന്റെ മുന്നില്‍ നിസഹായതയുടെ പാരമ്യതയായി നില്‍ക്കുന്നു. ഒരു സ്ത്രീയുടെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളും അഭിലാഷങ്ങളും ക്ഷമിക്കാം. പക്ഷെ താലോലിക്കാന്‍ ഒരു കുഞ്ഞ്... തന്റെ ജീവന്റെ അംശം... ജീവന്റെ പ്രതിരൂപം.

അങ്ങനെയൊരു സൗഭാഗ്യത്തിനായി അവളുടെ മനസ് കേണു.. പലകുറി ആവശ്യമായും അപേക്ഷയായും ഋഷ്യശൃംഗനെ സമീപിച്ചു. മറുപടി എന്നും ഒന്ന് തന്നെയായിരുന്നു.

ഞാന്‍ ജിതേന്ദ്രിയന്‍. അതിനപ്പുറം സന്താനങ്ങള്‍ എന്റെ ലക്ഷ്യത്തിന് വിഘാതമാണ്. ഗൃഹസ്ഥാശ്രമത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും വര്‍ദ്ധിപ്പിക്കും അത്..'

'പിന്നെയെന്തിന് അങ്ങ് എന്നെ വിവാഹം ചെയ്തു. ഒരു സ്ത്രീയുടെ ജീവിതം നരകതുല്യമാക്കാനോ?'

ഋഷ്യശൃംഗന്‍ കൂടുതല്‍ നിസംഗത എടുത്തണിഞ്ഞു. 'അച്ഛന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചു'

എന്നും അച്ഛന്റെ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചിരുന്നത് . ഇപ്പോഴും അതില്‍ വലിയ മാറ്റമില്ല. വൈശാലി ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് ശാന്തയ്ക്ക് തോന്നി. ഈ സങ്കടപര്‍വത്തില്‍ നിന്ന് ഈശ്വരന്‍ അവളെ ഒഴിവാക്കിയല്ലോ?

നവജാതശിശുക്കളുടെ നൂലുകെട്ട് അത്യാര്‍ഭാടമായി നടത്തണമെന്ന് ദശരഥന്‍ നിശ്ചയിച്ചു. ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചത് ലോമപാദനെയും വര്‍ഷിണിയെയുമായിരുന്നു. ഋഷ്യശൃംഗനോട് പ്രത്യേകം പറയാനും മറന്നില്ല. ശാന്തയെ ക്ഷണിക്കണമെന്ന് കൗസല്യയ്ക്ക് വലിയ ആഗ്രഹം. ദശരഥന്‍ അത് ലോമപാദനോട് സൂചിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്ന് ലോമപാദന്‍ തുറന്ന് പറഞ്ഞു. തന്നെ ഉപേക്ഷിച്ച ഒരിടത്തേക്ക് ജീവന്‍ പോയാലും ശാന്ത വരില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പതിവു പോലെ അവളെ ഒന്ന് കാണാന്‍ പോലും കഴിയാതെ ദശരഥന്‍ മടങ്ങി. 

വര്‍ഷിണി തഞ്ചത്തില്‍ ശാന്തയുടെ മനസിളക്കാന്‍ ഒരു ശ്രമം നടത്തി. ചതുരംഗന്‍ പോലും പങ്കെടുക്കുന്ന ചടങ്ങില്‍ അവളില്ലാത്തത് അനൗചിത്യമെന്ന് വാദിച്ചു നോക്കി. തനിക്ക് സ്ഥാനമില്ലാത്ത ഒരിടത്തേക്ക് ഒരു അതിഥിയെ പോലെ കാഴ്ചക്കാരിയായി താനില്ല എന്ന നിലപാടില്‍ അവള്‍ ഉറച്ചു നിന്നു. ആ മഹാസങ്കടത്തിന് മുന്നില്‍ വര്‍ഷിണി തോല്‍വി സമ്മതിച്ചു. ഇനിയൊരിക്കലും കോസല എന്നൊരു വാക്ക് അവള്‍ക്ക് മുന്നില്‍ ഉച്ചരിക്കില്ലെന്നും നിശ്ചയിച്ചു.

നൂലുകെട്ടിന് ഋഷ്യശൃംഗനും പോയില്ല. ഒപ്പം വരാന്‍ ലോമപാദന്‍ ക്ഷണിച്ചപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.

'പുത്രകാമേഷ്ടിയോടെ എന്റെ ദൗത്യം പൂര്‍ത്തിയായി. ഇനി അവിടേക്ക് വരുന്നതില്‍ ഔചിത്യമില്ല'

ആ രാത്രി ശാന്ത ഉറങ്ങിയില്ല.

പുറമെ കലഹത്തിന്റെ കവചകുണ്ഡലങ്ങള്‍ അണിയുമ്പോഴും അവള്‍ ഉളളിന്റെയുളളില്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ ഒരുനോക്ക് കാണണം. ദശരഥന്റെ ചോരയില്‍ കൗസല്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞ്. എന്റെ നേരാങ്ങള. ശ്രീരാമചന്ദ്രന്‍. പക്ഷെ എങ്ങിനെ എന്ന ചോദ്യം ഉത്തരമില്ലാത്ത ഒന്നായി. 

പല വഴികളും മനസില്‍ തെളിഞ്ഞു. ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. നൂലുകെട്ട് കഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു. കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊഞ്ചികൊഞ്ചി സംസാരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കോസലരാജ്യത്തെങ്ങും ആഹ്‌ളാദം പതഞ്ഞുപൊങ്ങി. ദൂരെ ഏതോ ക്ഷേത്രത്തില്‍ വഴിപാട് എന്നു പറഞ്ഞാണ് ശാന്ത പുറത്ത് പോയത്. കൊട്ടാരത്തില്‍ കമനീയമായ നിരവധി രഥങ്ങള്‍ ഉണ്ടായിട്ടും വാടകയ്ക്ക് എടുത്ത രഥം തന്നെ സ്വീകരിച്ചപ്പോള്‍ വര്‍ഷിണിക്ക് അതിശയം തോന്നി. പരമാവധി ലാളിത്യത്തില്‍ ഭിക്ഷ എടുത്തുണ്ടാക്കിയ പണം കൊണ്ട് ക്ഷേത്രദര്‍ശനം നടത്തണം പോലും. അതാണ് അവിടത്തെ വഴിപാട് എന്ന് അവള്‍ പറഞ്ഞപ്പോള്‍ മറുവാദത്തിന് നിന്നില്ല വര്‍ഷിണി.

തിളങ്ങി. ആകാംക്ഷകൊണ്ട് ഹൃദയം തുടികൊട്ടി. ഈശ്വരന്‍ തനിക്കൊപ്പമാണ്. കാണരുതെന്ന് ആഗ്രഹിച്ചവരെ ഒഴിവാക്കി ഒരു കൂടിക്കാഴ്ച. വയറ്റാട്ടിയുടെ അടുത്തായിരുന്നു കുഞ്ഞ്. മഞ്ഞളും ചന്ദനവും കുങ്കുമപ്പൂവും തേച്ചുളള കുളി കഴിഞ്ഞ് തോര്‍ത്തുന്നതിനിടയില്‍ ഒരു മിന്നായം പോലെ സന്ദര്‍ശനം.

സാധ്വിയായ ബ്രാഹ്‌മണസ്ത്രീയെ വയറ്റാട്ടിയും സംഘവും പ്രണമിച്ചു. ശാന്ത തിരിച്ചും വന്ദിച്ചു. ആഗമനോദ്ദേശം കൗസല്യ പറഞ്ഞ് അവര്‍ അറിഞ്ഞിരുന്നു. ആഗതയെ സ്വീകരിച്ചിരുത്തി ശീതളപാനീയം നല്‍കി ഉപചരിച്ചു. ശാന്തയുടെ കണ്ണുകള്‍ ചുറ്റിലും പരതി. എവിടെ എന്റെ പൊന്നനുജന്‍? 

കുളിപ്പിച്ച് തോര്‍ത്തി പുതുവസ്ത്രങ്ങള്‍ ധരിച്ച കുഞ്ഞുമായി വയറ്റാട്ടിയുടെ സഹായി വന്ന് ശാന്തയ്ക്ക് കൈമാറി. ഹൃദയം ഒരു വീണയാണെന്ന് അവള്‍ക്ക് തോന്നി. ഏതൊക്കെയോ തന്ത്രികള്‍ വലിഞ്ഞു മുറുകുന്നു. പിന്നെ വീണാനാദം ഉതിരുന്നു.

സൂര്യനേക്കാള്‍ പ്രഭയുളള കുഞ്ഞ്. അസാമാന്യമായ തേജസും ഓജസും തുടിക്കുന്ന കണ്ണുകള്‍..

ഇവന്‍ തന്റെ അനുജന്‍ തന്നെയോ?

ഏതോ അവതാരപുരുഷനെ പോലെ ദിവ്യത്വം ജ്വലിക്കുന്ന മുഖകമലം. ഭാവഹാവാദികള്‍..

എല്ലാറ്റിലും ഈശ്വരീയമായ ഒരു ചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. അവള്‍ക്ക് അനല്‍പ്പമായ അഭിമാനം തോന്നി. ഞാന്‍... ഞാന്‍.. നിന്റെ മൂത്ത സഹോദരി... ഉടപ്പിറന്നവള്‍.. ഏടത്തി... ഏടത്തിയെന്ന് വിളിക്കൂ കുട്ടാ..

അവളുടെ അന്തരംഗം മന്ത്രിച്ചു. കുഞ്ഞ് അതീവനിഷ്‌കളങ്കമായി പുഞ്ചിരിച്ചു.

രാമന്‍... ശ്രീരാമന്‍... ശ്രീരാമചന്ദ്രാ.. അവള്‍ പല രൂപത്തിലും ഭാവത്തിലും വിളിച്ചു.. ഓരോ വിളിക്കും അനുരണങ്ങളുണ്ടായി. കുഞ്ഞ് കൈകാലുകളിളക്കി കളിച്ചു. ചിരിച്ചു മറിഞ്ഞു. അവള്‍ മെല്ലെ കുനിഞ്ഞ് മൂര്‍ദ്ധാവില്‍ ചുംബിച്ചു. മേലാസകലം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.

രാമന്‍ ഇക്കിളിയാല്‍ പുളഞ്ഞു. ശാന്തയുടെ കണ്ണുകള്‍ നനഞ്ഞു. അവന്‍ കുഞ്ഞിക്കൈത്തലം കൊണ്ട് ആ കവിളില്‍ തൊട്ടു. ഒരു ജന്മം സഫലമായതു പോലെ തോന്നി ശാന്തയ്ക്ക്.

കുഞ്ഞിനെ കൈമാറി യാത്ര പറയുമ്പോള്‍ വയറ്റാട്ടി ഓര്‍മ്മിപ്പിച്ചു. 'മഹാറാണി പളളിനീരാട്ട് കഴിഞ്ഞ് ഉടന്‍ വരും. ഒന്ന് മുഖം കാണിച്ച് പാരിതോഷികങ്ങള്‍ വാങ്ങി ഉച്ചഭക്ഷണം കഴിഞ്ഞ് പോകാം.'

'നന്ദി. ഇനിയൊരിക്കലാവാം. ചെന്നിട്ട് കുറച്ച് തിരക്കുണ്ട്'

മൗനം കൊണ്ട് യാത്ര പറഞ്ഞ് ശാന്ത കോസലയുടെ പടിയിറങ്ങി. തേരിലേക്ക് കയറും മുന്‍പ് അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞ് കൊട്ടാരത്തിലേക്ക് ഒരു വിഗഹവീക്ഷണം നടത്തി. ജനിച്ചു വളര്‍ന്ന വീട്. തന്റെ ശ്വാസനിശ്വാസങ്ങള്‍ അലിഞ്ഞുചേര്‍ന്ന മണ്ണ്. അവിടെ ഒരു അന്യയെ പോലെ, അനാഥയെ പോലെ താന്‍.. കണ്ണുകള്‍ വീണ്ടും നിറഞ്ഞു. മനസും നിറഞ്ഞു.

'തേര് ചലിപ്പിക്കൂ. യാത്ര തുടരാം'

അവള്‍ കല്‍പ്പിച്ചു. ഞാണൊലികള്‍ മുഴങ്ങി.

എന്റെ ജന്മനാടേ... വിട.. എന്നേക്കുമായി വിട..




സുമിത്ര

സുമിത്ര

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേതായിരുന്നു സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.

കോസലപതിയും കൗസല്യാപതിയുമായദശരഥ മഹാരാജാവിന് ഏറെക്കാലം പുത്രഭാഗ്യം ലഭിച്ചില്ല. അപ്പോഴാണ് അദ്ദേഹം കാശിരാജകുമാരിയായ സുമിത്രയെ വിവാഹം കഴിക്കുന്നത്. സുമിത്ര ഒരു വൈശ്യപ്രഭുവിന്റെ മകളാണെന്നും മകളെ അദ്ദേഹം രാജാവിന്നു സമ്മാനിച്ചതാണെന്നും കഥയുണ്ട്. സുമിത്രയിലും കുട്ടികളില്ലാതെവന്നപ്പോൾ ദശരഥൻ കേകയ രാജകുമാരിയായ കൈകേയിയെ വിവാഹം ചെയ്തു. അതിസുന്ദരിയും തന്റേടിയുമായ കൈകേയിയുടെ കൈകളിലായി പിന്നെ ദശരഥൻ. സുമിത്ര അങ്ങനെ പലതുകൊണ്ടും മൂന്നാംസ്ഥാനക്കാരി ആവുകയായിരുന്നു. എങ്കിലെന്ത്…? അവഗണിക്കപ്പെട്ടവൾക്കാണ് ഒരർത്ഥത്തിൽ ഭാഗ്യാതിരേകം വന്നത്. മറ്റുളളവർക്ക് ഓരോ പുത്രന്മാരെ ലഭിച്ചപ്പോൾ സുമിത്രയ്ക്കു രണ്ടുപേരെ ലഭിക്കുകയുണ്ടായല്ലോ ലക്ഷ്മണനും ശത്രുഘ്നനും. ശ്രീരാമനു പ്രിയപ്പെട്ടവനായി ലക്ഷ്മണൻ ; ശത്രുഘ്നൻ ഭരതന്റെയും. തന്മൂലം രാമനെ കാട്ടിലയയ്ക്കുന്ന പ്രശ്നത്തിൽ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതൻ രാജാവാകുമല്ലോ എന്നോർത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര സന്തുലിതമായ മനസ്സിന്റെ ഉടമയായി നിന്നു. സുമിത്ര എന്ന പേരും വളരെ അർത്ഥവത്തായിട്ടുണ്ട്.

കൗസല്യയ്ക്കും കൈകേയിക്കും ഇടയിൽ, രാമനും ഭരതനും ഇടയിൽ, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊൻചരടാണവൾ. കാടും നാടും സുമിത്രയ്ക്ക് ഒരുപോലെയാണ്. സുഖവും ദുഃഖവും അവൾക്ക് ഒരുപോലെയാണ്. ഒരു മകൻ (ലക്ഷ്മണൻ) കാട്ടിൽ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്നൻ നാട്ടിൽ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ വലുതായി ബാധിക്കുന്നില്ല. സമത്വബുദ്ധിയും സന്തുലിതമായ മനസ്സും കൊണ്ട് സുമിത്ര ഒരു തത്വചിന്തകയുടെ ഔന്നത്യം കൈവരിച്ചതുപോലെ തോന്നാം. സൗമ്യവും ശാന്തവുമായ പ്രകൃതം അവളെ അധികനേരവും കൗസല്യയുടെ കൂടെ കഴിയാൻ പ്രേരിപ്പിച്ചു. സുമിത്രയ്ക്കു രാമായണത്തിൽ രത്നശോഭ കൈവരുന്ന ഒരു സന്ദർഭമുണ്ട്. വനവാസത്തിനു പുറപ്പെട്ടു വന്ന സീതാരാമലക്ഷ്മണന്മാരെ ഓരോരുത്തരെയായി ആശ്ലേഷിച്ച് അനുഗ്രഹിക്കുമ്പൊഴാണത്. ഒടുവിൽ സ്വപുത്രനായ ലക്ഷ്മണന്റെ മൂർദ്ധാവിൽ മുകർന്നു സുമിത്ര പറയുന്ന വരികൾ ലോകപ്രശംസ നേടിയതാണ്. 

“രാമം ദശരഥം വിദ്ധിമാം വിദ്ധി ജനകാത്മജാംഅയോദ്ധ്യാമടവീം വിദ്ധിഗച്ഛ താത യഥാ സുഖം.”

 “ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്നേഹാദരങ്ങൾ നൽകണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!” രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഇതാണെന്നു മഹാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സുമിത്രയുടെ നാവിലൂടെ വരുന്നതാണത്. ഈ ശ്ലോകത്തിനു തത്ത്വചിന്താപരമായും മറ്റും ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകൻ വരരുചി മഹർഷിയാണ്. വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിതസദസ്സിലെ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും കുഴക്കിയ ഒരു ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിൽ, സുമിത്രയുടേതായ ഈ ശ്ലോകം കൂടുതൽ പ്രശസ്തി ആർജ്ജിക്കുകയുണ്ടായി. രാമായണ രചനയ്ക്കുമുമ്പ് വല്മീകിമഹർഷിയിൽനിന്നു “മാനിഷാദ പ്രതിഷ്ഠാം‘ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായല്ലോ. അതുപോലെ രാമായണത്തിന്റെ മുഴുവൻ സത്തയായി ഒരു ശ്ലോകം പിന്നീടുണ്ടായി. അതു സുമിത്രയിലൂടെയാണ്. പലരും സുമിത്രയുടെ മഹത്വം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. സുമിത്രാദേവി നൽകുന്ന സന്ദേശം നിസ്സംഗതയുടേതാണ്. സമസ്ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാർഗ്ഗമാണത്


കൗസല്യ

കൗസല്യ

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൗസല്യ. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ. കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ്‌ ശ്രീരാമൻ

ഉത്തരകോസലം, ദക്ഷിണകോസലം. ഇങ്ങനെ രണ്ടു രാജ്യങ്ങൾ. അതിൽ ദക്ഷിണകോസലത്തിലെ രാജകുമാരിയാണ്‌ രാജ്യനാമം കൂടി ധരിക്കുന്ന കൗസല്യ. അവളെ ഉത്തരകോസലാധിപനായ ദശരഥൻ വിവാഹം ചെയ്തു.
സൗശീല്യവതിയാണ്‌ കൗസല്യ. ദശരഥന്റെ ധർമ്മപത്നിയും പട്ടമഹിഷിയുമായി അവർ വളരെ വർഷങ്ങൾ കഴിച്ചു. പിന്നീടു സുമിത്രയും കൈകേയിയും ഭാര്യമാരായി വന്നുവെങ്കിലും രാജ്യത്തിലെ പ്രഥമവനിത എന്ന സ്ഥാനം കൗസല്യയ്‌ക്കുതന്നെ ആയിരുന്നു.

കൈകേയി, പക്ഷെ, ദശരഥനു കൂടുതൽ പ്രിയപ്പെട്ടവളാണ്‌ എന്ന തോന്നൽ പൊതുവെ ഉണ്ടാക്കിയിരുന്നു. പുത്രകാമേഷ്ടിയിലൂടെ പുത്രവതികളായ മൂവരും ഏറെക്കുറെ ഒത്തൊരുമയോടെയാണ്‌ കഴിഞ്ഞുപോന്നത്‌. പക്ഷെ, ചെറിയ അസ്വാരസ്യങ്ങൾ കൗസല്യയിൽ ക്രമേണ ഉടലെടുത്തു.
മകന്റെ നന്മയ്‌ക്കുവേണ്ടി പ്രത്യേകമായ ലക്ഷ്മീപൂജകൾ ചെയ്യുന്നുണ്ടു കൗസല്യ. അവിടേയ്‌ക്കാണ്‌ യുവരാജാവായി രാമനെ അഭിഷേകം ചെയ്യാൻ പോകുന്ന വിവരവുമായി ഭൃത്യർ എത്തുന്നത്‌. ഉടനെ ലക്ഷ്മീദേവിക്കു നമസ്‌ക്കാരവും സ്തുതിയും പറയുകയായി കൗസല്യ. അടുത്ത നിമിഷത്തിൽഃ

“കാമുകനല്ലോ നൃപതി ദശരഥൻ
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!”

എന്ന ഉൽക്കണ്‌ഠയോടെയാണു കൗസല്യ മകനു നല്ലതുവരുത്താൻ ലക്ഷ്മീദേവിയോട്‌ അപേക്ഷിക്കുന്നത്‌.
കൗസല്യയുടെ ശങ്ക അസ്ഥാനത്തായിരുന്നില്ല. കൈകേയി ഭരതനെ രാജാവാക്കാൻ മാത്രമല്ല, ശ്രീരാമനെ പതിന്നാലു സംവത്സരം കാട്ടിലയയ്‌ക്കാനും ദശരഥനോടു ആവശ്യപ്പെട്ടു.
ശ്രീരാമൻ തന്റെ അടുക്കൽ വന്നു കണ്ടപ്പോൾ, നാളത്തെ യുവരാജാവല്ലേ എന്ന സന്തോഷത്തോടെയാണ്‌ മകനെ കെട്ടിപ്പുണരുന്നത്‌. പിതാവിന്റെ സത്യപാലനത്തിനുവേണ്ടി താൻ കാട്ടിലേയ്‌ക്കു പോവുകയാണ്‌ എന്നു രാമൻ അറിയിക്കുമ്പൊഴോ? ആ അമ്മ കോപകലുഷയും ദുഃഖിതയുമാകുന്നു.

“നിന്റെ കൂടെ ഞാനും വരുന്നു കാട്ടിലേയ്‌ക്ക്‌. ഇല്ലെങ്കിൽ എന്റെ സ്ഥാനം ചുടുകാട്ടിലാകും. ഭരതൻ നാടു വാണോട്ടെ. പക്ഷെ, നിന്നെ കാട്ടിലയയ്‌ക്കുന്നതെന്തിന്‌? ഇതെന്തു നീതി? അച്ഛൻ അങ്ങനെ പറഞ്ഞോട്ടെ. അമ്മയായ ഞാൻ പറയുന്നു നീ കാട്ടിൽ പോകരുതെന്ന്‌. അമ്മയെ നീ അനുസരിക്കേണ്ടതല്ലേ?”
കൗസല്യയുടെ ഈ ചോദ്യങ്ങൾ വളരെ യുക്തിസഹങ്ങളാണ്‌. ഒരമ്മയുടെ വാത്സല്യത്തികവും ഉൽക്കണ്‌ഠയും കോപവുമെല്ലാം കൗസല്യയിൽ അപ്പോൾ കാണുന്നു. വളരെ യുക്തിസഹമായി രാമൻ അതിനെ നേരിടുകയും അമ്മയെ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

രാമവിയോഗത്താൽ നിപതിച്ച ദശരഥന്റെ നേരെ നിർദ്ദയമായ വാക്‌ശരങ്ങളുതിർക്കാൻ കൗസല്യ ആദ്യം മടിക്കുകയുണ്ടായില്ല. ക്രമേണ അതിന്റെ ശക്തി കുറഞ്ഞുവന്നു. കാരണം മറ്റൊന്നുമല്ല. വിഷസർപ്പത്തെയെന്നോണം കൈകേയിയെ ദശരഥൻ വെറുത്തിരിക്കുന്നു. പശ്ചാത്താപവിവശനായ അദ്ദേഹം ഇപ്പോൾ കൗസല്യയ്‌ക്കരികിലാണുള്ളത്‌. ഭർത്താവിനെ സാന്ത്വനിപ്പിക്കലാണ്‌ തന്റെ ധർമ്മം എന്ന്‌ ആ മഹതി ഉടനെ തിരിച്ചറിഞ്ഞു.

ദശരഥൻ മരിച്ചു. അപ്പോഴും കൈകേയിയെ കുറ്റപ്പെടുത്തി കൗസല്യ പലതും പുലമ്പുന്നുണ്ട്‌. പക്ഷെ, ഭരതന്റെ ആഗമനം അവൾ ഭയന്നതുപോലെ ആയിരുന്നില്ല. കൗസല്യ ഭരതനെ ആശ്ലേഷിച്ചു. ശ്രീരാമനെ വനത്തിൽ നിന്നും പിന്തിരിപ്പിച്ച്‌ അയോദ്ധ്യയിലേക്കു കൊണ്ടുവരാനുള്ള ഭരതന്റെ നീക്കത്തിൽ കൗസല്യ സന്തോഷിക്കുകയും ചെയ്തു.
തെറ്റുകളിൽ പശ്ചാത്തപിച്ച കൈകേയിയുടെ മനസ്സും അപ്പോൾ മാറിക്കഴിഞ്ഞിരുന്നു. അമ്മമാർ മൂവരും ഭരതന്റെ സംഘത്തിൽ ചേർന്നു ചിത്രകൂട പർവ്വതത്തിലോളം പോയി ശ്രീരാമസീതാലക്ഷ്മണന്മാരെ കാണുകയുണ്ടായി.
യാത്രകൊണ്ട്‌ ഉദ്ദേശിച്ച ഫലപ്രാപ്തി ആർക്കും ഉണ്ടായില്ല. പക്ഷെ, മനസ്സിനു വല്ലാത്തൊരു കുളിർമ അതു പ്രദാനം ചെയ്തു. അമ്മമാരെല്ലാം തുല്യദുഃഖിതരാണെന്ന അവസ്ഥ വന്നു. അവർ ഏകമനസ്സുള്ളവരായി മക്കളുടെ വരവിനുവേണ്ടി പ്രാർത്ഥനകളോടെ കാത്തിരുന്നു. പതിന്നാലുവർഷം കഴിഞ്ഞു. ശ്രീരാമപട്ടാഭിഷേകം കണ്ടു ചരിതാർത്ഥതയോടെ അവർ ആനന്ദബാഷ്പം ചൊരിഞ്ഞു.


മന്ഥര

മന്ഥര

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് മന്ഥര. (കൂനി എന്നും അറിയപ്പെടുന്നു.) കൈകേയിയോട് തന്റെ പുത്രനായ ഭരതൻ അയോധ്യയിലെ രാജാ‍വാകാൻ യോഗ്യനെന്ന് പറഞ്ഞ് ധരിപ്പിച്ച് രാമനെ കാട്ടിലേക്കയക്കാൻ കാരണമായത് മന്ഥരയാണ്. ഇത് മൂലം രാമൻ വനവാസത്തിനു പോകുകയും ചെയ്തു. മറ്റൊരു കഥയിൽ ഇന്ദ്രൻ കൈകേയിയെക്കൊണ്ട് പറയിപ്പിച്ചതാണ് ഇതെന്നും പറയുന്നു. രാമൻ വനവാസം അനുഷ്ഠിച്ചാലേ, രാവണനെ രാമൻ കണ്ടുമുട്ടുകയുള്ളൂ എന്നും കൊല്ലാൻ സാധിക്കുകയുള്ളൂ എന്നുമായിരുന്നു ഇന്ദ്രന്റെ കണക്കുകൂട്ടൽ.

സ്‌നേഹത്തിന്റെ പരകോടിയില്‍ വിനാശത്തിന്റെ വിത്തുകള്‍ പാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്‌നേഹാധിക്യത്താല്‍ മനുഷ്യമനസ്സ് എന്തുതന്നെ ചെയ്യില്ല? അന്ധമായ താത്പര്യം സ്വന്തം അസ്തിത്വത്തെപ്പോലും തകര്‍ത്തെന്നുവരാം. കുടുംബത്തിന്റെ ഭദ്രതയെ ഉന്മൂലനാശത്തിലേക്ക് വലിച്ചിഴക്കാം. ജനങ്ങളെയം രാജ്യത്തെയും മാത്രമല്ല, ചരിത്രത്തെപ്പോലും മാറ്റിമറിക്കുന്ന ദുര്യോഗത്തിനിരയായി ഭവിക്കാം. വളരെ നിസ്സാരമായ വാക്കുകളിലും പ്രവൃത്തികളിലും നിന്നാണ് ദുരന്തത്തിന്റെ വിത്ത് കിളിര്‍ത്തു പൊന്തുന്നത്.

ഏതോ ദുര്‍ദേവതയുടെ വിളയാട്ടത്തിന് നിന്നുകൊടുക്കേണ്ടിവന്ന കബ്ജയായ ആ സ്ത്രീയുടെ മനസ്സ്, ഒരു കുടുംബത്തിന്റെ, ഒരു രാജ്യത്തിന്റെ ശാപകഥയായല്ലോ! മന്ഥരയുടെ ചിത്തവൃത്തിയുടെ അനന്തഫലം എന്തായിരുന്നു? അയോദ്ധ്യ യോദ്ധ്യഭൂമിയായി. രാമചന്ദ്രമഹാരാജാവ് രാജോശൂന്യനായി. എന്നാല്‍, മന്ഥരയില്ലെങ്കില്‍ രാമായണം കഥ ഉണ്ടാകുമായിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. അത് അംഗീകരിക്കുമ്പോഴാണ് ജീവിതത്തിന്റെ അന്തഃസത്തയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത്.

രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെട്ടു. മന്ഥര കേവലം ഒരു സ്ത്രീയല്ല. അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്നു ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷേ ഇന്നത്തെ മന്ഥരമാര്‍ക്ക് രാമായണത്തിലെ മന്ഥരയെപ്പോലെ ആത്മാര്‍ത്ഥതയോ നീതിബോധമോ ഇല്ല എന്നുമാത്രം.

നിസ്തുലയായ ദാസിയായി, ഒരു തോഴിയായി, സര്‍വോപരി വളര്‍ത്തമ്മയായി മന്ഥര കൈകേയിക്കു മുമ്പില്‍ എപ്പോഴുമുണ്ടായിരുന്നു. കൈകേയിയുടെ ഏതു ചോദ്യത്തിനും യുക്തിയുക്തമായി മന്ഥര മറുപടികൊടുത്തു. യഥാവസരം ശാസിക്കാനും മന്ഥര മറന്നില്ല. കൈകേയിയുടെ സന്തോഷം മാത്രമേ മന്ഥരയുടെ മനസ്സ് പ്രാര്‍ത്ഥിച്ചുള്ളൂ. മന്ഥരയുടെ പ്രവൃത്തികളെല്ലാംതന്നെ ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. പക്ഷേ ഫലമോ? ആര്‍ക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ, ആ ഭരതന്‍ തന്നെയാണ് മന്ഥരയെ നിഷ്‌കരുണമായി ആട്ടിപുറത്താക്കിയത്. ലോകം മന്ഥരയെ പഴിച്ചു. പുലഭ്യം പറഞ്ഞു. മന്ഥരയുടെ ജീവിതം ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടതും അന്ധമായ സ്‌നേഹത്തിന്റെ കൈകള്‍ കൊണ്ടണ്. മന്ഥര ആഭിചാര്യത്തിന്റെ പര്യായമായി. ഏഷണിയും ഗൂഢതന്ത്രവും കൊണ്ടു നടക്കുന്ന ദുഷ്ടയായി. എല്ലാത്തിനും കാരണമായി ഭവിച്ചത് മതിമറന്ന ധാത്രീഭാവമായിരുന്നില്ലേ? അന്ന് സാകേതരാജാവായിരുന്ന ദശരഥന്‍ കേകയത്തിലെ രാജകുമാരിയെക്കണ്ട് മയങ്ങിവീഴുന്നതിനു മുമ്പുതന്നെ മന്ഥര കൈകേയിയുടെ ധാത്രിയായിരുന്നു; സഖിയായിരുന്നു, തോഴിയും ഉപദേശകയുമായിരുന്നു. രാജകുടുംബത്തില്‍ മന്ഥരയുടെ സ്ഥാനം അനുപമമായിരുന്നു. അതുകൊണ്ടാണ് തന്റെ പുത്രിയോടൊപ്പം മന്ഥരയും പോകണമെന്ന് കേകയരാജാവ് നിര്‍ബന്ധിച്ചതും. രാജാവ് നിര്‍ബന്ധിച്ചില്ലെങ്കില്‍ പോലും മന്ഥര കൈകേയിയുടെ കൂടെ പോകുമായിരുന്നു.

സൂര്യവംശരാജാവായ ദശരഥന്‍ കൈകേയിക്കണ്ട് ഭ്രമിച്ചു വശായപ്പോള്‍ കേകയന്‍ പറഞ്ഞു.

‘… അങ്ങനെയാണെങ്കില്‍ നമുക്കൊരു വ്യവസ്ഥവേണം എന്റെ പുത്രിക്കുണ്ടാകുന്ന കുമാരനെ രാജ്യാവകാശിയാക്കാമെന്ന് സത്യം ചെയ്യണം…’
കാമത്തിന്റെ നദിയില്‍ വീണുപോയ ദശരഥന്‍ സത്യം ചെയ്യാതിരിക്കുന്നതെങ്ങനെ? ദശരഥന് അന്ന് പുത്രരാരുമില്ലായിരുന്നു. കേകയരാജാവിന്റെ വ്യവസ്ഥയനുസരിച്ച് ദശരഥമഹാരാജാവ് സത്യം ചെയ്തു. ഈ വ്യവസ്ഥ അയോദ്ധ്യാ നിവാസികള്‍ക്കെല്ലാം അറിവുണ്ടായിരുന്നതു കൊണ്ടാവാം, ഒരു വിദേശരാജകുമാരിയുടെ പുത്രന്‍ രാജാവാകുന്നത് തടയാന്‍വേണ്ടി ഭരതനെ അമ്മടത്തേയ്ക്കയച്ച ശേഷം രാമാഭിഷേകം നടത്താന്‍ തുനിഞ്ഞത്?

രക്ഷാനടപടികളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും കൈകേയിയെ തനിച്ച് ഭര്‍തൃരാജ്യത്തിലേക്കയക്കാന്‍ കേകയരാജാവിന് ധൈര്യമില്ലായിരുന്നു. മന്ഥര സ്വദേശത്തെയും സ്വജനങ്ങളെയും വിട്ടുകൊണ്ട് തികച്ചും ഒരടിമയെപ്പോലെ കൈകേയിയുടെ കൂടെ പോന്നു. കൈകേയി എന്ന വളര്‍ത്തുമകളെ ഓര്‍ത്ത് അവളുടെ സന്തോഷത്തെ കരുതി. അയോദ്ധ്യയിലെ അന്തഃപുരസ്ത്രീകള്‍ക്ക് മന്ഥരെയ പുച്ഛമായിരുന്നു. മറ്റു രാജ്ഞിമാര്‍ അകാരണമായി അവളെ വെറുത്തു ദാസികള്‍ പരിഹാസത്തോടെ പെരുമാറി. എല്ലാം സഹിച്ചുകൊണ്ട്, അവളുടെ യജമാനത്തിക്കുവേണ്ടി, മന്ഥര അയോദ്ധ്യയില്‍ കഴിഞ്ഞു.

കൈകേയിയുടെ അംഗലാവണ്യങ്ങളില്‍ ദശരഥരാജാവ് വീണു എന്നത് സത്യമാണെങ്കിലും അദ്ദേഹത്തിന്റെ മൂത്തപുത്രനായ ശ്രീരാമനോട് അതിലുപരി പ്രേമമുണ്ടെന്ന വസ്തുത മന്ഥരയുടെ കണ്ണുകള്‍ കണ്ടുപിടിച്ചു. രാമന് അനുകൂലമാണ് അയോദ്ധ്യവാസികളുടെയും രാജാവിന്റെയും ഇംഗിതം കിടക്കുന്നതെന്ന് കാലഘട്ടത്തിന്റെ കാല്‍പ്പെരുമാറ്റം കാലേക്കൂട്ടി മനസ്സിലാക്കാന്‍ ത്രാണിയുള്ള മന്ഥര അറിഞ്ഞു. ആ പോക്ക് തന്റെ വളര്‍ത്തുപുത്രിയായ കൈകേയിക്ക് ദോഷമായി ഭവിക്കും. മാത്രമോ? കേകയരാജ്യത്തിന്റെ മഹിമയ്ക്കും കോട്ടംതട്ടും.

അതിസൂക്ഷ്മതയോടെ നോക്കിയിരിക്കുകയായിരുന്നു മന്ഥര. പക്ഷേ, കണ്ടുപിടിച്ചപ്പോള്‍ അല്പം താമസിച്ചുപോയി. ശ്രീരാമന്‍ രാജാവാകാന്‍ പോകുന്നു? ഇനി ഒട്ടുംതന്നെ സമയമില്ല. ഗൂഢതന്ത്രംകൊണ്ട് തോല്പിക്കുക. വഞ്ചനയെ ക്രൂരതകൊണ്ട് നേരിടുക. പതിവുപോലെ മാതൃഗൃഹസന്ദര്‍ശനത്തിന് ഭരതനും ശത്രുഘനനും പോയ സന്ദര്‍ഭം.

‘ഇപ്പുരത്തിങ്കല്‍നിന്നെന്നു ഭരതന്‍ നടകൊണ്ടുവോ
അന്നേ നിന്നഭിഷേകത്തിന്‍ കാലമായെന്നു മന്മതം’

എന്ന് ദശരഥന്‍ രാമനോട് പറയുന്നതിന്റെ അര്‍ത്ഥം ഒരു ഗൂഢാലോചനയുടെ ഭാഗമാണ്.

എന്തെങ്കിലും ആഘോഷങ്ങളുടെ സൂചനയൊന്നുമില്ല. കൈകേയി പതിവുപോലെ സന്തോഷചിത്തയായി ദശരഥനെ കാത്തിരിക്കുന്നു. മന്ഥര അപ്പോഴാണ് അത് കണ്ടത്. കൊടിതോരണങ്ങളാല്‍ നഗരവീഥി അലങ്കരിക്കപ്പെടുന്നു. ആനയമ്പാരികള്‍ ഘോഷയാത്രയുടെ വേഷങ്ങളണിയുന്നു. കൗസല്യാലയത്തില്‍ ആഹ്ലാദത്തിന്റെ ഇരമ്പമുയരുന്നു. ഹര്‍ഷപുളകിതയായ ഒരു ദാസിയോട് മന്ഥര ചോദിച്ചു. എന്താണ് ഇത്ര വിശേഷം? അയോദ്ധയിലെ ആ ധാത്രി ആഹ്ലാദത്തിമര്‍പ്പോടെ പറഞ്ഞു.

‘അറിഞ്ഞില്ലേ?….. നാളെ ശ്രീരാമന്റെ രാജ്യാഭിഷേകമാണ്’ …. മന്ഥര കോപം കൊണ്ട് ജ്വലിച്ചു ഞെട്ടി. എങ്കിലും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ അവള്‍ മട്ടുപ്പാവില്‍ നിന്ന് ഓടിയിറങ്ങി. രാമന്റെ രാജ്യാഭിഷേകം… ഭരതന്റെയല്ല… അത് തീര്‍ച്ഛയായും നടക്കുകയില്ല…. അവള്‍ മനസ്സില്‍ പറഞ്ഞു. ദ്വേഷത്തെക്കാള്‍ പകയായിരുന്നു മന്ഥരയ്ക്ക്.

ചക്രവാകം പോലെ മന്ഥര കൈകേയിയുടെ അന്തഃപുരത്തിലേക്ക് പാഞ്ഞുചെന്നു. അവള്‍ കൈകേയിയെ അടിച്ചുണര്‍ത്തിക്കൊണ്ട് ശാസിച്ചു. ‘….. ഭാഗ്യം കെട്ടവളെ…..’
‘എന്തുപറ്റീ മന്ഥരേ…’
കൈകേയി പരിഭ്രമിച്ചു.
മന്ഥരക്ക് കലി കയറുകയായിരുന്നു.

‘… രാജാവിന്റെ പ്രിയതമ കൈകേയി? രാജ്യകാര്യങ്ങളുടെ ഉപദേഷ്ടാവല്ലേ…. നോക്ക്, നാശത്തിന്റെ വക്കിലാണ് നമ്മള്‍… രാമന്റെ അഭിഷേകം നാളെയാണ്… രാമന്റെ അഭിഷേകം.’

‘രാമന്റെ അഭിഷേകമോ…. അതിന് കോപിക്കുന്നതെന്തിന്?
‘ ഈശ്വരാ… എനിക്കെന്തു സന്തോഷമാണ്…’ ചെറിയൊരു മന്ദസ്മിതത്തോടെ താന്‍ അണിഞ്ഞിരുന്ന മാലയൂരി കൈകേയി മന്ഥരയ്ക്ക് സമ്മാനമായി കൊടുത്തു. മന്ഥര കോപാക്രാന്തയായി ആ മാല വലിച്ചെറിഞ്ഞിട്ടു പറഞ്ഞു.
‘ ഈ മാല എനിക്ക് വേണ്ട. കൗസല്യയുടെ ദാസിമാര്‍ക്ക് കൊണ്ടുചെന്നു കൊടുക്കൂ. രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ കൗസല്യയാണ് രാജ്ഞി, നീയും ഭരതനും അവരുടെ അടിമകള്‍ രാമന്റെ പത്‌നി യുവരാജ്ഞിയാകും. ഭരതന്റെ ഭാര്യ അവളുടെ ദാസിയും….’

മന്ഥരയുടെ വാക്കുകള്‍ അമ്പുകളായി കൈകേയിയുടെ മനസ്സില്‍ തറഞ്ഞുവീണു. ‘കഷ്ടം തന്നെ.’ നിന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ച് ഞാന്‍ അയോദ്ധ്യയിലേക്കു പോന്നത്. രാമന്റെ അഭിഷേകം നടക്കുമ്പോള്‍ മന്ഥര തലതല്ലി ചാകും. സത്യം.

അങ്ങനെ സ്‌നേഹതീവ്രതയുടെ വില്ലില്‍നിന്ന് തൊടുത്തുവിട്ട വാക്ക്ശരങ്ങള്‍ എന്തെല്ലാം സംഭവങ്ങളാണ് വരുത്തിവെച്ചത്? കൈകേയിയുടെ ഹൃദയദൗര്‍ബല്യത്തിലേക്കു മന്ഥര കടത്തിവിട്ട വാക്കുകള്‍ കത്തി ജ്വലിച്ചു.

പിന്നീടെല്ലാം പെട്ടെന്നു കഴിഞ്ഞു. മന്ഥരയുടെ ഉപദേശങ്ങളെല്ലാം കൈകേയി നിറവേറ്റി. രാമന്‍ കാട്ടിലേക്കും ഭരതന്‍ സിംഹാസനത്തിലേക്കും നടന്നു. ദശരഥന്‍ മരണശയ്യയിലേക്കും.

പിതാവിനെ മൃത്യുവിലേക്ക് നടത്തിയിട്ട് ജ്യേഷ്ഠനെ കാട്ടിലേക്ക് വിട്ടുകൊണ്ട് രാജ്യത്തെ സങ്കടപ്പെടുത്തിയിട്ട് പിടിച്ചടക്കിയ രാജ്യം തിരസ്‌കരിക്കാന്‍ മാത്രം സന്മസുള്ളവനായിരുന്നു ഭരതന്‍. സ്വന്തം മാതാവിനെപ്പോലും നിരസിച്ച ധീരന്‍.

രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെടും. മന്ഥര കേവലം ഒരു സ്ത്രീയല്ല അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്ന് ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷേ ഇന്നത്തെ മന്ഥരമാര്‍ക്ക് രാമായണത്തിലെ മന്ഥരയെപ്പോലെ ആത്മാര്‍ത്ഥതയോ നീതിബോധമോ ഇല്ല എന്നുമാത്രം.

രാമായണത്തിലെ മന്ഥരേ, നീ ഞങ്ങളെ പഠിപ്പിച്ചത് ഒരു പൗരന്റെ, ഒരു രാജ്യത്തിന്റെ കഥയാണ്.

മണ്ഡോദരി

മണ്ഡോദരി

രാമായണത്തിലെ ഒരു കഥാപാത്രമാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന് ഹേമ എന്ന അപ്സരസ്ത്രീയിൽ ഉണ്ടായ പുത്രിയാണ് മണ്ഡോദരി എന്നു പറയപ്പെടുന്നു. പഞ്ചകന്യകമാരിൽ ഒരാളായ മണ്ഡോദരി രാവണന്റെ ഭാര്യ ആണ്.

പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. സോമവാരവ്രതം നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര പാർവ്വതിയുടെ ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി.

പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.


കൈകേയി

കൈകേയി

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൈകേയി. അയോധ്യ ഭരിച്ചിരുന്ന ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമതായിരുന്നു. കൈകേയിക്ക് ഭരതൻ എന്ന പുത്രൻ ഉണ്ടായിരുന്നു. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. കേകയത്തിൽ വന്നവൾ എന്ന അർത്ഥമാണ് കൈകേയി എന്ന പദത്തിനുള്ളത്.

ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. മന്ഥരയുടെ ഉപദേശങ്ങൾ കേട്ട്, പണ്ട് തനിക്കു തന്ന രണ്ടു വരങ്ങളെക്കുറിച്ച് കൈകേയി ദശരഥനെ ഓർമിപ്പിച്ചു. ഭരതനെ അയോധ്യയുടെ രാജാവാക്കണമെന്നും രാമനെ പതിന്നാലുവർഷത്തേക്ക് കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് പാലിക്കപ്പെടാൻ ശ്രീരാമൻ സ്വയം വനവാസം തിരഞ്ഞെടുത്തു.

രാമായണത്തില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ അനവധിയുണ്ട്. നന്മയുടെ പക്ഷത്തും തിന്മയുടെ പക്ഷത്തും നിലയുറപ്പിച്ചവരുണ്ട്. എല്ലാക്കാലത്തും എല്ലാവരാലും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയ സ്ത്രീയാണ് ദശരഥ പത്‌നിമാരില്‍ ഒരാളായ കൈകേയി. കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ. അത് രാമനാണ്. കേകയരാജാവായ അശ്വപതിയുടെ പുത്രി അതിസുന്ദരിയും വളരെ ബുദ്ധിമതിയുമായിരുന്നു. അതിസുന്ദരിയും ഏതു വിഷമഘട്ടങ്ങളെയും പ്രായോഗിക ബുദ്ധികൊണ്ട് തരണം ചെയ്യാന്‍ തക്കപ്രാപ്തിയുള്ളവളുമായ കൈകേകി ദശരഥന് ഏറ്റവും പ്രിയപ്പെട്ട പത്‌നിയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള തോഴിയായിരുന്നു കൂനിയായ മന്ഥര. വിവാഹശേഷം അയോധ്യയിലേയ്‌ക്കു വന്നപ്പോള്‍ കൈകേയിക്ക് സഹായിയായി മന്ഥര കൂടെ പോന്നു.

പുത്രന്മാര്‍ ഇല്ലാതെ ദുഃഖിച്ച ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി നാല് പുത്രന്മാരുണ്ടായി. കാലം പോകെ ദശരഥന്, രാജാവകാശം മൂത്ത പുത്രനായ രാമനു നല്‍കണം, യുവരാജാവായി അഭിഷേകം ചെയ്യണം എന്നാഗ്രഹമുണ്ടായി. പെട്ടെന്ന് തന്നെ തീരുമാനമെടുത്തു. മുഹൂര്‍ത്തം പിറ്റേന്നെന്നു മനസ്സിലായി ഒരുക്കങ്ങളെല്ലാം ദ്രുതഗതിയില്‍ നടത്തി. ആ സമയം ഭരതനും ശത്രുഘ്‌നനും കേകയ രാജ്യത്തായിരുന്നു. രാജ്യാഭിഷേകത്തിന്റെ കാര്യം മറ്റെല്ലാവരും അറിഞ്ഞെങ്കിലും കൈകേയി മാത്രം അറിയുന്നില്ല. തന്റെ വിശ്വസ്ത തോഴിയായ മന്ഥരയില്‍ നിന്നും വിവരമറിഞ്ഞ കൈകേയി മന്ഥരയ്‌ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് സന്തോഷിക്കുന്നത്. രാവണ നിഗ്രഹത്തിന് വഴിയൊരുക്കാന്‍ ദേവന്മാരാല്‍ നിയോഗിക്കപ്പെട്ട ഒരു അപ്‌സരസ്സാണ് മന്ഥര. രാമന്‍ രാജാവായാല്‍ കൈകേയിയും ഭരതനും അനുഭവിക്കേണ്ട സങ്കടങ്ങള്‍ മന്ഥര അക്കമിട്ടു നിരത്തുന്നു. കൈകേയി സ്തബ്ധയായി. സ്വപ്‌നത്തില്‍ പോലും ആരും വിചാരിക്കാത്ത കാര്യങ്ങളാണ് തോഴി പറയുന്നത്. 

കൈകേയിയോടുള്ള ഭര്‍ത്സനം തുടര്‍ന്ന മന്ഥര എങ്ങനെയെങ്കിലും രാമനില്‍ നിന്നും കൈകേയിയെ അകറ്റാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൈകേയി അതിനെയെല്ലാം എതിര്‍ക്കുകയാണ്. സിംഹാസനത്തില്‍ രാമനായാലെന്ത് ഭരതനായാലെന്ത് എല്ലാം എനിക്ക് ഒരുപോലെയാണ്. രാമനാണെങ്കില്‍ സ്വസഹോദരന്മാരെ മൂന്നുപേരെയും സ്വന്തം പ്രതിരൂപങ്ങളായി കാണുന്നവനാണ്.

തുടര്‍ന്നു വരുന്ന ഓരോ വാക്കും കൈകേയിയില്‍ മാറ്റം വരുത്തുകയാണ്. നിന്നോടുള്ള ദശരഥ മഹാരാജാവിന്റെ അഭിനിവേശം രാമമാതാവായ കൗസല്യയില്‍ നിന്നോട് അസൂയ നിറച്ചിരിക്കുകയാണ്. രാമന്‍ രാജാവായാല്‍ ആ വെറുപ്പ് കൂടുകയേയുള്ളൂ. കൈകേയിയും ഭരതനും അടിമകളായി കഴിയേണ്ടി വരും എന്നാണ് മന്ഥരയുടെ അവസാന അടവ്. മക്കളോടുള്ള സ്‌നേഹം, അവരുടെ ഉന്നതി അതുമാത്രമാണ് ഏതൊരു അമ്മയുടെയും അഭിലാഷം. ഭരതന്‍ രാജാവാകണം എന്നത് കൈകേയിയുടെ മനസ്സില്‍ ഒരു ആഗ്രഹമായി ഉണ്ടായിരുന്നു. താന്‍ രാജമാതാവാകുന്നതും കൈകേയിയുടെയുടെ ഒരു സ്വപ്‌നമായിരുന്നു. എല്ലാംകൂടി തക്കസമയത്ത് ചിന്തയില്‍ വന്ന് നിര്‍മ്മലമായ മനസ്സ് വിഷലിപ്തമായി. ഇനി രാമന്റെ അഭിഷേകം മുടക്കണം. അതിനുള്ള വഴിയും മന്ഥര തന്നെ പറഞ്ഞു. ദശരഥമഹാരാജാവ് കൈകേയിക്ക് രണ്ടു വരം കൊടുത്തിരുന്നു. അത് ചോദിക്കാന്‍ ഈ അവസരം മുതലെടുക്കണം.

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ ദശരഥന്റെ കൂടെ കൈകേയിയും പോയിരുന്നു. ഇന്ദ്രനു വേണ്ടി അസുരന്മാരോട് പോരാടുമ്പോള്‍ മാരകമായി മുറിവേറ്റ ദശരഥനെ രക്ഷിച്ച് ശുശ്രൂഷ ചെയ്തത് കൈകേയിയായിരുന്നു. അന്ന് ഉപകാരസ്മരണയില്‍ ദശരഥന്‍ രണ്ടു വരം നല്‍കി. ഭാവിയില്‍ യഥോചിതം വാങ്ങിക്കൊള്ളാമെന്നായിരുന്നു കൈകേയി പറഞ്ഞത്. ആ വരത്തിന്റെ കാര്യമാണ് മന്ഥര ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ കൈകേയി ക്രോധാലയം പ്രവേശിച്ച് വെറും നിലത്തു കിടന്നു കരയുകയാണ്.  

സന്തോഷവര്‍ത്തമാനം പറയുവാന്‍ വന്ന ദശരഥന്‍ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ദുഃഖത്തിനു കാരണം ചോദിക്കുന്ന ദശരഥനോട് ഒരു മയവുമില്ലാതെയാണ് കൈകേയി വരം ചോദിക്കുന്നത്. എന്റെ മകന്‍ ഭരതനെ രാജാവാക്കണമെന്നും രാമനെ 14 വര്‍ഷം വനവാസത്തിന് അയയ്‌ക്കണമെന്നും. രാമന്‍ അയോധ്യയില്‍ നിന്നാല്‍ ജനങ്ങള്‍ ഒരിക്കലും ഭരതനെ അംഗീകരിക്കുകയില്ലെന്ന കൈകേയിക്ക് അറിയാമായിരുന്നു. രാമനെ സിംഹാസനത്തിലിരുത്തിയിട്ട് കൗസല്യയുമായി സൈ്വര ജീവിതം നയിക്കാം എന്നാണ് രാജാവിന്റെ പദ്ധതിയെങ്കില്‍ വിഷം കുടിച്ച് മരിക്കും എന്നായി കൈകേയി. വരം ചോദിച്ച കൈകേയിക്ക് അപകടം മനസ്സിലാവാത്ത ദശരഥന്‍ രാമനെ പിടിച്ച് സത്യം ചെയ്താണ് ഇനി സത്യം ലംഘിക്കുവാന്‍ പറ്റില്ല. 

ബോധറ്റു നിലത്തുവീണ രാജാവ് ബോധം വീണ്ടു കിട്ടുമ്പോള്‍ കൈകേയിയോട് യാചിക്കുകയാണ് ഇതില്‍നിന്നും പിന്മാറാന്‍. രാമന്‍ ഇല്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിനൊന്നും കൈകേയിയെ പിന്തിരിപ്പിക്കാനായില്ല. സത്യമാണ് ഏറ്റവും വലിയ ഗുണം. ധര്‍മ്മത്തിന്റെ വേര് സത്യമാണ്. ഇതാണ് കൈകേയിയുടെ വാദം. രാജാവ് മൂര്‍ച്ഛിതനായി വീണ തക്കത്തിന് സുമന്ത്രരെ വിട്ട്  രാമനെ വിളിപ്പിച്ച് കൈകേയി രാമനോട് കാര്യങ്ങള്‍ പറയുന്നു രാജ്യാഭിഷേകം നടത്താമെന്ന് ദശരഥന്‍ പറഞ്ഞതുകേട്ട അതേ ഭാവത്തോടെയാണ് ഈ കാര്യങ്ങളും രാമന്‍ കേള്‍ക്കുന്നത്. അച്ഛന്റെ സത്യം പാലിക്കുകയെന്നത് പുത്രന്റെ ധര്‍മ്മമായതിനാല്‍ വനവാസത്തിനു പോവാന്‍ രാമന്‍ നിശ്ചയിച്ചു. ശേഷം രാമനും സീതയും ലക്ഷ്മണനും മരവുരി ധരിച്ച് രാജഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലേക്ക് യാത്രയായി. 

മാതുലഗേഹത്തില്‍ നിന്ന് തിരിച്ചു വരുന്ന ഭരതനെയാണ്. രാജ്യം മകനു നേടി എന്നു പറയുന്ന അമ്മയോട് ഭരതന്‍ വിവരങ്ങള്‍ തിരക്കുന്നു. കാര്യങ്ങളറിഞ്ഞ ഭരതന്‍ നീചസ്ത്രീയെന്നും ദുഷ്ടയെന്നും പാപിയെന്നുമാണ് സ്വന്തം മാതാവിനെ വിളിക്കുന്നത്.

കൈകേയിയുടെ മോഹങ്ങള്‍ ഒന്നും തന്റെ മോഹങ്ങളല്ലെന്ന് ഭരതന്‍ എല്ലാവരോടും പറയുന്നു. താന്‍ പണിപ്പെട്ടു നേടിയ ഭാഗ്യങ്ങളുടെ നേര്‍ക്ക് ഭരതന്‍ കാണിച്ച അവഗണന കൈകേയിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. നേടിയതൊന്നും പുത്രനു വേണ്ടതാനും. താന്‍ ശത്രുവുമായി. രാമനെ നാടുകടത്തുന്നതിന് സഹായിയായി നിന്നവര്‍ ബ്രഹ്മഹത്യ, ഗോഹത്യ, സ്ത്രീഹത്യ, രാജ്യഹത്യ എന്നീ പാപഫലങ്ങള്‍ അനുഭവിക്കട്ടെ എന്നും ഭരതന്‍ പറഞ്ഞു.  

രാമനെ തിരികെ കൊണ്ടുവരാനായി ഭരതന്‍ വനത്തിലേക്ക് തിരിച്ചു യാത്രാമധ്യേ ഭരദ്വാജ ആശ്രമത്തിലെത്തിയ ഭരതന്‍ കൗസല്യയെയും സുമിത്രയെയും പരിചയപ്പെടുത്തിയ ശേഷം കൈകേയിയെ അധമയും അഹങ്കാരിയും പാപിനിയുമാണെന്ന് പറയുന്നു. രാമന്റെ നാടുകടത്തലിനും വനവാസത്തിനും പിന്നില്‍ ഉത്തമമായ ഒരു ലക്ഷ്യമുണ്ട്. അമ്മയുടെ പ്രവൃത്തി അതിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഭരദ്വാജ മഹര്‍ഷി ഭരതനോട് പറയുന്നു. തിരികെ വരുന്നതിന് നിര്‍ബന്ധിക്കുന്ന ഭരതനോട് രാമന്‍ പറയുന്നത് അച്ഛന്റെ സത്യം പാലിക്കേണ്ടത് മകന്റെ കടമയാണ് എന്നാണ്. കൈകേയിയുടെ വിവാഹവേളയില്‍ കേകയ രാജാവിന് ദശരഥന്‍ ഉറപ്പുകൊടുത്തിരുന്നതായും രാമന്‍ പറയുന്നു; കൈകേയിയുടെ പുത്രന് രാജ്യം കൊടുക്കുമെന്ന്. 

നമ്മുടെ ചിന്തയേയും പ്രവൃത്തിയേയും തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികളെ നാം ജീവിതത്തില്‍ അകറ്റി നിര്‍ത്തണം. ഭാര്യയും അമ്മയും എന്ന നിലയിലുള്ള കൈകേയിയുടെ ഭിന്നമുഖങ്ങളാണ് രാമായണത്തില്‍ കാണുന്നത്. ഭരതന്റെ വിവേചനപരമായ പ്രവര്‍ത്തികള്‍ക്കു ശേഷം പശ്ചാത്താപവിവശയായി, കൗസല്യയെ ശുശ്രൂഷിച്ചായിരുന്നു പിന്നീടുള്ള കൈകേയിയുടെ ജീവിതം. മനുഷ്യ മനസ്സ് വളരെ സങ്കീര്‍ണ്ണമാണ്. സംഘര്‍ഷ ഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതാണ് രാമായണത്തിലെ സംഭവങ്ങളെല്ലാം. എല്ലാ സങ്കീര്‍ണതകളെയും വൈരുധ്യങ്ങളെയും നാം എന്നും ഉള്‍ക്കൊണ്ടിരുന്നു. അതാണ് സ്വീകാര്യത. വിവേകം വിചാരത്തെ ഭരിക്കണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടിവരും. കൈകേയി മനുഷ്യമനസ്സുകളില്‍ തിന്മ നിറഞ്ഞ കഥാപാത്രമായി നില്‍ക്കുന്നത് വിചാരം വിവേകത്തെ ഭരിച്ചതു കൊണ്ടാണ്.

താര

താര

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വാനര രാജ്ഞി. വാനര രാജാവായ ബാലിയുടെ പത്നി. അംഗദൻ ഇവരുടെ പുത്രനാണ്. സുഷേണൻ എന്ന വാനരന്റെ പുത്രിയാണ് താരയെന്നും, പാലാഴി മഥനത്തിൽ നിന്നാണ് താര ജനിച്ചതെന്നും രണ്ട് ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. മഹാപാതകനാശനത്തിനായി കേരളീയർ ഭജിക്കുന്ന പഞ്ചകന്യകമാരിൽ ഒരാളാണ് താര.

താരയെ വിവേകമതിയും അനുനയപാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു.

സീതാന്വേഷണത്തിനിടയില്‍ രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി സഖ്യമുണ്ടാക്കുന്നു. സുഗ്രീവന്റെ ആവശ്യമായിരുന്ന, ബാലിവധത്തിനിടയില്‍ അതിഭയങ്കരമായ യുദ്ധം ബാലിയും സുഗ്രീവനും നടത്തുന്നു. തിരിച്ചറിയാന്‍ പറ്റാതെ അതിഭയങ്കരമായ യുദ്ധം. തോറ്റുപോയ സുഗ്രീവന്‍ രാമന്റെ അഭിപ്രായമനുസരിച്ച് വീണ്ടുമെത്തി ബാലിയെ യുദ്ധത്തിനായി വെല്ലുവിളിക്കുന്നു. അതുകേട്ട താര, ഭര്‍ത്താവിനെ ഉപദേശിക്കുന്നുണ്ട്.  

കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ താരയ്‌ക്ക് അസാമാന്യ കഴിവാണ്. വികാരത്തെ വിവേകം കൊണ്ടു കീഴടക്കണം. ബാലിയോട് താര വിശദമായി വീണ്ടും പറയുന്നു. അംഗദന് ചാരന്മാരില്‍ നിന്ന് ഒരു വിവരം ലഭിച്ചു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി ഒരു സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ആ പിന്‍ബലത്തിലാണ് സുഗ്രീവന്‍ വീണ്ടും വന്ന് യുദ്ധത്തിന് വിളിക്കുന്നത്. രാമന്‍ മഹാവിഷ്ണുവിന് സമം ബലശാലിയാണ്. രാമന്റെ ശത്രുതയ്‌ക്ക് പാത്രമാകാതിരിക്കുന്നതാണ് നല്ലത്. സഹോദരനോടുളള ശത്രുത മറന്ന് സുഗ്രീവനെ ബാലിയുടെ പിന്‍ഗാമിയായി അവരോധിക്കാനും രാമന്റെ മൈത്രി നേടാനും താര പറയുന്നു.

മരണം അടുത്തെത്തിയതിനാല്‍ ബാലി ഈ ഉപദേശം ചെവിക്കൊണ്ടില്ല. സുഗ്രീവന്റെ അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുക്കണമൈന്നും എന്നാല്‍ രാമനും ഞാനുമായി യാതൊരു ശത്രുതയുമില്ലെന്നും ബാലി പറയുന്നു. അങ്ങനെ ബാലി സുഗ്രീവനുമായി വീണ്ടും യുദ്ധം നടത്തുകയും ശ്രീരാമന്‍ ബാലിയെ വധിക്കുകയും ചെയ്യുന്നു. മറഞ്ഞു നിന്ന് ബാണമെയ്ത രാമനോട് ബാലി ന്യായാന്യായങ്ങള്‍ വിസ്തരിക്കുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തികള്‍ രാമനും ഓര്‍മിപ്പിക്കുന്നു. സുഗ്രീവനെ കിഷ്‌കിന്ധയില്‍ നിന്നും ഓടിച്ചശേഷം സുഗ്രീവന്റെ ഭാര്യ ‘രുമ’ യെ ബാലി സ്വന്തമാക്കി. പുത്രി, പുത്രഭാര്യ, സഹോദരി, അനുജന്റെ ഭാര്യ ഇവരിലാരെയെങ്കിലും കാമസംതൃപ്തിക്ക് ഉപയോഗിക്കുന്നവന്‍ പാപികളില്‍ വച്ചേറ്റവും മഹാപാപിയാണ്. ഈ പാപത്തിന്റെ ശിക്ഷയാണ് ബാലി അനുഭവിക്കുന്നത്. രാമന്റെ വാക്കുകള്‍ കേട്ട ബാലി താന്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നു.

ബാലിയുടെ മരണമറിഞ്ഞ താര അത്യന്തം ദുഃഖിതയായി ബാലിയുടെ സമീപമെത്തി. അംഗദനെ രാജാവാക്കണമെന്ന മന്ത്രിമാരുടെ വാക്കിന് താരയുടെ മറുപടി ഇപ്രകാരായിരുന്നു. ‘എനിക്കു രാജപദവിയില്‍ തെല്ലും മോഹമില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട ശേഷം സാമ്രാജ്യങ്ങളും സര്‍വൈശ്വര്യങ്ങളും എനിക്കെന്തിനാണ്? ‘ ഭര്‍ത്താവിന്റെ മരണത്താല്‍ ദുഃഖിതയായ താര ബാലിയെ അകമ്പടി സേവിക്കുകയെന്ന നിശ്ചയത്താല്‍ ബാലിയുടെ സമീപം ഇരുന്നു. ഹനുമാന്‍ പറയുന്നുണ്ട് ‘ ഭവതീ, ഭവതിയുടെ ദുഃഖം ധര്‍മത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാനിടയാക്കരുത്. ജീവിച്ചിരിക്കുന്ന മകന്‍ അംഗദനെക്കുറിച്ച് ചിന്തിച്ച് ദുഃഖശമനമുണ്ടാക്കണം.’ ശ്രീരാമനാകട്ടെ, ഹനുമാനാകട്ടെ ആര്‍ക്കും തന്നെ താരയോടോ അംഗദനോടോ ഒരു വിരോധവുമില്ലായിരുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തിയുടെ ശിക്ഷയാണ് ബാലി അനുഭവിച്ചതും. അംഗദനെപ്പോലെ നൂറു പുത്രന്മാരുണ്ടായാലും ഹതനായ ഭര്‍ത്താവാണ് എനിക്ക് ശ്രേഷ്ഠന്‍ എന്നാണ് ധര്‍മപത്‌നിയായ താര പറയുന്നത്. അംഗദന്റെ നാഥന്‍ പിതൃസഹോദരന്‍ സുഗ്രീവനാണ്. ബാലിയുടെ അധീനതയിലുള്ളതെല്ലാം ഇനി സുഗ്രീവനുള്ളതെന്നാണ് താരയുടെ തീരുമാനം.

ബാലിയുടെ സമീപത്തെത്തുന്ന രാമനോട്, താര തന്റെ സങ്കടം പങ്കുവയ്‌ക്കുന്നു. താരയോട് ദുഃഖം കളയാന്‍ രാമന്‍ പറയുന്നു. ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത് കാലമാണ്. കാലത്തിന്റെ നിര്‍ദേശമനുസരിച്ച് ജീവികള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അപ്രതിരോധ്യമായ കാര്യങ്ങളെക്കുറിച്ച് ആരും വിലപിക്കുവാന്‍ പറയില്ല. പരമോന്നതനായ ഭഗവാന്റെ മാര്‍ഗനിര്‍ദേശത്തിനു കീഴില്‍ കാലത്തിന് സ്വയം അതിക്രമിക്കുവാനോ ദൈവനിശ്ചയമായുള്ള പാതയില്‍ നിന്ന് വ്യതിചലിക്കുവാനോ കഴിയില്ല. ശ്രീരാമന്റെ വാക്കുകള്‍ കേട്ട താര, ദുഃഖത്തില്‍ നിന്ന് മോചിതയായി. താരയുടെ ചിത്തം ശുദ്ധമായി.

സുഗ്രീവന്‍ രാജാവായതിനു ശേഷം തന്റെ ഭാര്യ രുമയോടും പുതുതായി കൈവന്ന താരയോടും കൂടി സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞു. 

രാമനോടു ചെയ്ത സഖ്യമെല്ലാം വിസ്മരിച്ചു. സുഗ്രീവനെ കാണാനെത്തിയ കോപാകുലനായ ലക്ഷ്മണനെ താര സമാധാനിപ്പിക്കുന്നു. വാനരസ്വഭാവമാണെന്നും സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞതു കൊണ്ടാണ് കാലതാമസം വന്നതെന്നും ഉടനെ തന്നെ സീതാന്വേഷണത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണെന്നും ലക്ഷ്മണനെ സമാധാനിപ്പിക്കുന്നത് താരയാണ്. അങ്ങനെ ഏതു വിഷമഘട്ടത്തിലും തന്റെ നൈപുണ്യം കൊണ്ട് വിഷയത്തെ ലഘൂകരിക്കാനുള്ള കഴിവുള്ളവളാണ് താര. കുടുംബത്തിനും ഭര്‍ത്താവിനും വേണ്ട ശരിയായ ഉപായം വിശകലനം ചെയ്യുന്ന സഹധര്‍മ്മിണിയാണ് യഥാര്‍ത്ഥ കുടുംബനാഥ. താരയുടെ ഈ കഴിവുകളാണ് പഞ്ചകന്യകമാരില്‍ ഒരാളായി തിളങ്ങി നില്ക്കുന്നതിന് ഇടയാക്കിയത്.      


 

കൈകസി

കൈകസി

രാവണന്റെ അമ്മയാണ് ദൈത്യ രാജകുമാരിയായ കൈകസി. വിശ്രവസ്സിന്റെ രണ്ടാമത്തെ പത്നിയാണ് കൈകസി. വിശ്രവസ്സിനു കൈകസിയിൽ ജനിച്ചവരാണ് രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ. ശൂർപ്പണഖ എന്നിവർ.

രാക്ഷസരാജാവായ സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ഏറ്റവും ഇളയവളയായിരുന്നു കൈകസി. താടകയായിരുന്നു കൈകസിയുടെ അമ്മ. സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു.

മാരീചൻ

മാരീചൻ

രാവണന്റെ കിങ്കരനായ ഒരു രാക്ഷസനാണ് മാരീചൻ.

ലൗകികജീവിതത്തിൽ അഭിരമിച്ചുകൊണ്ടുതന്നെ എങ്ങനെ മോക്ഷംനേടാമെന്ന അന്വേഷണമാണ് രാമായണത്തിലുള്ളത്. വിപരീതഭക്തികൊണ്ട് കൈവല്യം നേടാനിച്ഛിക്കുന്ന രാവണന്റെ പത്തുശിരസ്സുകളുടെ വർണനയും ഇരുപതുകൈകളുടെ വർണനയുമെല്ലാം അയാളുടെ വിഭിന്നസ്വഭാവങ്ങളുടെ പ്രതീകങ്ങളാണ്. മാരീചന്റെ ആശ്രമത്തിലെത്തിയ രാവണൻ, സീതാപഹരണത്തിന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

ആദ്യം വിസമ്മതിച്ചെങ്കിലും രാവണന്റെ നിർബന്ധത്തിനുവഴങ്ങി മാരീചൻ ആശ്രമസമീപത്തെത്തി. സീതാപഹരണത്തിനായി രാവണനെത്തുമെന്നും അഗ്നിമണ്ഡലത്തിൽ മറഞ്ഞിരുന്ന്, പകരക്കാരിയായി മായാസീതയെ ആശ്രമത്തിൽ നിർത്തണമെന്നും രാമൻ ആവശ്യപ്പെട്ടിരുന്നു. സീത അതനുസരിക്കുന്നു.

അതിമനോഹരമായ മാനിനെക്കണ്ടപ്പോൾ തനിക്കതിനെ പിടിച്ചുതരണമെന്ന സീതയുടെ നിർബന്ധപ്രകാരം രാമൻ മായപ്പൊന്മാനുപിറകെപ്പോയി. രാമശരമേറ്റപ്പോൾ രാക്ഷസവേഷംപൂണ്ട മാരീചൻ സഹായമഭ്യർഥിച്ച് രാമന്റെ ശബ്ദത്തിൽ വിലപിക്കുന്നതുകേട്ടു.

എത്രയും പെട്ടെന്ന് രാമസവിധത്തിലെത്താൻ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയായിരുന്നു. ബലവാനായ ജ്യേഷ്ഠന് ഒരാപത്തും സംഭവിക്കില്ലെന്നുപറഞ്ഞ ലക്ഷ്മണനോട് സീത കുപിതയായി. ജ്യേഷ്ഠഭാര്യയെ തട്ടിയെടുക്കാമെന്നുമോഹിക്കുന്ന നിന്റെ നീചമനസ്സ് സഹോദരസ്നേഹം കൊണ്ട് രാമൻ തിരിച്ചറിഞ്ഞില്ലെന്നും രാമന് അപകടംപറ്റിയാൽ താൻ ജീവനോടിരിക്കില്ല എന്നുമുള്ള കൊള്ളിവാക്കുകൾ സീത പറഞ്ഞു. ലക്ഷ്മണനത് അസഹനീയമായി.

നിന്റെ നാശമടുത്തിരിക്കുന്നതുകൊണ്ടാണ് നീയിങ്ങനെ ഇല്ലാത്തകാര്യങ്ങൾ പറയുന്നതെന്ന് ലക്ഷ്മണൻ കുപിതനായി സീതയോട് പറഞ്ഞു. ''വനദേവതമാരേ, ദേവിയെ സംരക്ഷിക്കണമേ''യെന്ന പ്രാർഥനയോടെ ലക്ഷ്മണൻ രാമനെ അന്വേഷിച്ച് പുറപ്പെട്ടു. ആ സമയത്ത് ഭിക്ഷുവേഷത്തിലെത്തിയ രാവണൻ സീതയെ അപഹരിച്ച് ആകാശമാർഗേണ യാത്രയായി. സീതാവിലാപംകേട്ട് ജടായു രക്ഷിക്കാനെത്തി.

ഘോരയുദ്ധത്തിനൊടുവിൽ രാവണന്റെ ചന്ദ്രഹാസത്താൽ ചിറകരിയപ്പെട്ട് വീണു. രാമനെക്കണ്ട് വൃത്താന്തങ്ങളെല്ലാം അറിയിക്കുന്നതുവരെ ജടായുവിന്റെ ജീവന് ഹാനിവരില്ലെന്ന് സീത അനുഗ്രഹിക്കുകയും ചെയ്തു. കാമനകളെ നിയന്ത്രിക്കാതെ പ്രലോഭനങ്ങൾക്കുപിറകെ പോകുമ്പോൾ പലതരത്തിലുള്ള ദുഃഖം വന്നുചേരാമെന്ന സത്യം മായപ്പൊന്മാൻ നമ്മെ പഠിപ്പിക്കുന്നു.

ആരുടെ ജീവിതത്തിലും തിരഞ്ഞെടുപ്പുകൾക്ക് വലിയ സ്ഥാനമുണ്ട്. രാമായണത്തിലെ മാരീചൻ എന്ന കഥാപാത്രത്തിന് ആരുടെ കയ്യാൽ കൊല്ലപ്പെടണം എന്ന ആശാവഹമല്ലാത്ത കാര്യം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉണ്ടായത്. ശൂർപണഖയുടെ വർണന കേട്ട് സീതയെ പ്രാപിക്കാന്‍ മോഹഭരിതനായിത്തീർന്ന രാവണൻ, മാരീചൻ എന്ന മായാവിദ്യാ വിചക്ഷണനായ രാക്ഷസനോട് സഹായം അഭ്യർത്ഥിക്കുന്നു. വെള്ളിപോൽ വിളങ്ങുന്ന പുള്ളികളോടുകൂടിയ പൊന്മാനായി മാറി രാമലക്ഷ്മണന്മാരെ സീതാസമക്ഷത്തു നിന്ന് അകറ്റി, സീതാപഹരണത്തിന് സഹായം ചെയ്യാനാണ് രാവണൻ മാരീചനോട് കല്പിക്കുന്നത്. രാമന്റെ ഒന്നാം വനയാത്രയിൽത്തന്നെ രാമബാണത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട മാരീചൻ, പൂർവവൃത്താന്തം മുഴുവൻ പറഞ്ഞ് രാവണന്റെ സീതാപഹരണദൗത്യത്തെ തടസപ്പെടുത്താൻ സാരോപദേശം ചെയ്യുന്നുണ്ട്. മാരീചന്റെ സാരോപദേശ പ്രസംഗത്തിൽ ഏറ്റവും രാഷ്ട്രീയവിചാര പ്രസക്തമായ ഒരു വാക്യമുണ്ട്:

 “ബഹവഃ സാധവോ ലോകേ യുക്ത് ധർമ്മം അനുഷ്ഠിതാഃ/ പരേഷാം അപരാധേൻ വിനഷ്ടാഃ സ പരിച്ഛദാഃ”

(ലോകത്തിൽ നല്ലതു ചെയ്ത് നന്നായി ജീവിക്കുന്ന ഒട്ടേറെ സജ്ജനങ്ങൾ അന്യർ ചെയ്യുന്ന തെറ്റുകൾമൂലം മുച്ചൂടം നശിച്ചു പോയിട്ടുണ്ട്).

രാവണനും മാരീചോപദേശം മാനിച്ച് സീതാപഹരണത്തിൽ നിന്നു പിൻവാങ്ങിയില്ല. സ്വയം പിൻവാങ്ങിയില്ലെന്നു മാത്രമല്ല മാരീചനെ സീതാപഹരണ സഹായത്തിൽ നിന്നു പിൻവാങ്ങാനും അനുവദിച്ചില്ല. തന്നെ സഹായിച്ചില്ലെങ്കിൽ മാരീചനെ വധിക്കുമെന്നായിരുന്നു രാവണകല്പന. അതോടെ രാവണന്റെ കൈകൊണ്ടു മരിക്കണോ രാമന്റെ കൈകൊണ്ടു മരിക്കണോ എന്നതിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കുക എന്നതു മാത്രമായി മാരീചനുമുമ്പിലെ ഏക ദൗത്യം. രാവണന്റെ കൈകൊണ്ടു മരിക്കുന്നതിനെക്കാൾ രാവണനാശത്തിനു വഴിതെളിയിച്ചുകൊണ്ട്, സീതാപഹരണത്തിൽ സഹായം ചെയ്ത് രാമന്റെ കയ്യാൽ കൊല്ലപ്പെടുന്നതാണ് ശ്രേഷ്ഠതരം എന്ന് താപസനായ മാരീചൻ തീരുമാനിച്ചു. അങ്ങനെ രാമായണത്തിലെ മായപ്പൊന്മാനെന്ന ഒടിയൻവിദ്യ ചെയ്യാനായി രാവണനോടൊപ്പം വാല്മീകിയുടെ ഒടിയനായി മാരീചൻ പുറപ്പെട്ടു.

ഭരതൻ

ഭരതൻ

രാമായണത്തിലെ ഒരു കഥാപാത്രമാണ് ഭരതൻ. അയോധ്യയിലെ സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ ഭാര്യമാരിൽ ഒരാളായിരുന്ന കൈകേയിൽ ജനിച്ച പുത്രനാണ്‌ ഭരതൻ‍. രാമൻ, ലക്ഷ്മണൻ‍, ശത്രുഘ്നൻ എന്നിവരായിരുന്നു ഭരതന്റെ സഹോദരൻമാർ.

ദശരഥന്റെ രണ്ടാമത്തെ പുത്രനായിരുന്നു ഭരതൻ. സഹോദരന്മാരെല്ലാം അന്വോന്യം സ്നേഹിക്കുന്നവരും സഹിഷ്ണുതയുള്ളവരുമായിരുന്നു എന്നിരുന്നാലും ലക്ഷ്മണന് രാമനോടും, ശത്രുഘ്നൻ ഭരതനോടും അടുപ്പമുണ്ടായിരുന്നു. ജനകന്റെ സഹോദരനായ കുശദ്വജന്റെ മകളാ‍യ മന്ദവിയാണ് ഭരതന്റെ പത്നി. തക്ഷനും പുഷ്കലനും ആണ് രണ്ട് പുത്രന്മാർ.

ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യം.

രാമൻ വനവാസത്തിനയക്കപ്പെട്ട സമയത്ത് ഭരതൻ അയോധ്യൽ നിന്നും അകലെയായിരുന്നു. ഇതറിഞ്ഞപ്പോൾ, ഭരതൻ വല്ലാതെ വേദനിക്കുകയും, ശിക്ഷ എന്ന നിലയ്ക്കുള്ള കർശനമായ ഔദ്യോഗിക ശാസന തന്റെ മാതാവിന് നൽകുകയും, പെട്ടെന്നു തന്നെ വനവാസത്തിനു പോയ രമനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങുകയ്യും ചെയ്തു.

വേണമെങ്കിൽ രാമനുപകരം താൻ‌തന്നെ വനവാസത്തിനു പോകാമെന്നും പറഞ്ഞു. ഈ ത്യാഗ‌മനോഭാവവും, സഹോദര സ്നേഹവും അയോധ്യയിലെ ജനങ്ങളും മറ്റു രാജാക്കന്മാരിലും രാമനെ വനവാസത്തിനയച്ച ഭരതനോടുള്ള വെറുപ്പും അവജ്ഞയും മാറ്റി പകരം ആദരവും, ബഹുമാനവും വർദ്ധിപ്പിച്ചു. ധർമ്മത്തിന്റെ പാഠം ഭരതനേക്കാൾ നന്നായി മറ്റാരും പഠിച്ചിട്ടില്ല എന്ന് അയോധ്യയിലെ ഗുരുവായ വസിഷ്ഠൻ പറയുകയുണ്ടായി.

പിതാവ് ദശരഥന്റെ വേദനാജനകമായ മരണവാർത്ത രാമന്റെയും ലക്ഷമണന്റെയും അടുത്തെത്തിച്ചതിനുശേഷം, ചക്രവർത്തിയായി അയോധ്യയിലേക്ക് രാമൻ തിരിച്ചുവരണം എന്ന് തർക്കിക്കുകയും ചെയ്തു. പക്ഷേ ഇത് തന്റെ ഉറച്ച തീരുമാനമാണെന്നും തിരിച്ചുവന്നാൽ അത് അധാർമ്മിക പ്രവൃത്തിയാകുമെന്നും പറഞ്ഞുകൊണ്ട് രാമൻ എതിർക്കുകയും ചെയ്തു. ജനകന്റെ അഭിപ്രായപ്രകാരം, രാമന്റെ ധർമ്മത്തെ കാത്തുസൂക്ഷിക്കേണ്ട ചുമതല അനുജനായ തന്റെ ധർമ്മമാണെന്നു മനസ്സിലാക്കുകയും, രാമനെ 14 വർഷത്തിനു മുൻപ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കുയും ചെയ്തു. ആഴത്തിൽ നിരാശനായ ഭരതൻ, 14 വർഷത്തെ വനവാസശേഷം തിരിച്ചെത്തി സിംഹാസന ഏറ്റെടുക്കും എന്ന രാമന്റെ വാഗ്ദാനം ചെവിക്കൊണ്ട് അയോധ്യയിൽ തിരിച്ചെത്തി. 14 വർഷം തീരുന്ന വേളയിൽ രാമൻ അയോധ്യയിൽ തിരിച്ചെത്തിയില്ലേങ്കിൽ ആത്മാഹുതി ചെയ്യും എന്ന പ്രതിജ്ഞയും രാമന്റെ മുൻപിൽ എടുത്ത ശേഷമാണ് ഭരതൻ അയോധ്യയിൽ തിരിച്ചെത്തുന്നത്.

രാമന്റെ പ്രതിനിധിയായി മാത്രമേ അയോധ്യ ഭരിക്കൂ എന്നും ഭരതൻ പറയുകയുണ്ടായി. ജനസമ്മതത്തോടെ കോസല രാജ്യത്തിന്റെയും അയോധ്യയുടെയും രാജാവായി. പക്ഷേ അയോധ്യയിലെ സിംഹാസനത്തിൽ രാമന്റെ പാദുകങ്ങൾ പ്രതീകമായി വയ്ക്കുകയും, സിംഹാസനത്തിൽ ഇരിക്കുകയോ കിരീടം വെയ്ക്കുകയോ ചെയ്യാതെ ശാസനവും ഭരതൻ നടത്തി.

ഭരതൻ ഗാന്ധാരം കീഴടക്കുകയും, തക്ഷശില എന്ന തന്റെ സാമ്രാജ്യം നിർമ്മിക്കുകയും ചെയ്തു, ഇപ്പോൾ ഈ സ്ഥലങ്ങൾ, പഞ്ചാബ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യയുടെ ഭാഗങ്ങൾ എന്നാണ് കരുതുന്നത്. ഇതിനു തെളിവായാണ്, ഉസ്ബക്കിന്റെ തലസ്ഥാനമായ തഷ്കന്റ് എന്ന സ്ഥലപ്പേര് തക്ഷശില എന്ന പേരിൽ നിന്നു വന്നെന്ന ഊഹം. പാകിസ്താനിലെ ഇപ്പോഴുള്ള സ്ഥലമായ തക്സില എന്നതും ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അടയാളമാണ്.

രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വർഷത്തെ വനവാസം കഴിഞ്ഞപ്പോൾ, ഭരതന്റെ സത്യം ചെയ്യൽ ഓർമ്മിക്കുകയും, ആത്മഹുതി തടയുവാൻ വേണ്ടി ഹനുമാനെ അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി സീതയേയും ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാൻ ഭരതൻ ഒരുക്കങ്ങൾ ചെയ്യുകയും ചെയ്തു. രാമന അയോധ്യയിൽ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തിൽ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാൻ ആഗ്രഹിച്ചു, എന്നാൽ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണൻ യുവരാജാവാക്കാൻ ഭരതന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തു. ഉടൻ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.

അവതാരോദ്യേശസിദ്ധി കൈവരിച്ച രാമൻ സരയൂ നദിയിലേക്കു ഇറങ്ങുകയും, മൂലരൂപമായ മഹാവിഷ്ണുവായി മാറുകയും ഈ മൂലരൂപത്തിൽ ഭരതനും ശത്രുഘനനും ലയിക്കുകയും ചെയ്തു.

ഭരതന്റെ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. .

കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നും വീക്ഷിക്കുമ്പോൾ
സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്


ഭഗീരഥൻ

ഭഗീരഥൻ

സൂര്യവംശ രാജാവ്. അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെ പുത്രനാണ് ഭഗീരഥൻ. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ നിരവധി ത്യാഗങ്ങൾ അനുഭവിച്ച സൂര്യവംശരാജാവായിരുന്നു അദ്ദേഹം. ഭഗീരഥന്റെ ബഹുമാനാർത്ഥമാണ് ഗംഗാനദിയ്ക്ക് ഭാഗീരഥി എന്നപേർ ലഭിച്ചത്. ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിക്കാനായി അദ്ദേഹം നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി. പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.

ഗംഗ അത്യുഗ്രശക്തിയുള്ള നദിയായി ഭൂമിയിലേക്കു പതിച്ചു. ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തി. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു. (ശിവൻ അങ്ങനെ ഗംഗാധരനായി). ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്താനായി തപസ്സാരംഭിച്ചു. ഭഗീരഥനിൽ സം‌പ്രീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴേയ്ക്ക് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി. (ഗംഗ അങ്ങനെ ജാഹ്നവിയായി).

മഹാബലിപുരത്തെ ശിലാശില്പം-ഭഗീരഥ പ്രയത്നം
അവസാനം എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഗംഗാനദിയെ പാതാളത്തിൽ കപിലാശ്രമത്തിൽ എത്തിക്കുകയും സഗര പുത്രന്മാരായ തന്റെ പിതാമഹന്മാരെ പനഃരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭഗീരഥനാണ് ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലും, പിന്നീട് പാതാളത്തിലും എത്തിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ ഗംഗയ്ക്ക് ഭാഗീരഥി എന്ന് മറ്റൊരു പേർ കൂടി ലഭിച്ചു. ഭഗീരഥന്റെ പൗത്രനാണ് പ്രസിദ്ധനായ ഋതുപർണ്ണൻ. ഋതുപർണ്ണന്റെ സഖനായിരുന്നു നൈഷാദരാജാവായിരുന്ന നളനും, പത്നി ദമയന്തിയും.


പാതാളരാവണൻ

പാതാളരാവണൻ

രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ പാതാളരാവണൻ. രാക്ഷസവർഗ്ഗത്തിലെ ഒരു നേതാവ്. ലങ്കാധിപനായ രാവണനും പാതാളരാവണനും രണ്ടുപേരാണ്.

പാതാളരാവണൻ മാല്യവാന്റെ സഹോദരപുത്രനാണ്. രാക്ഷസവംശ വിനാശകനായ വിഷ്ണുവിനെ ഭയന്ന് ഒരു സംഘം രാക്ഷസന്മാർ പാതാളത്തിലേക്ക് ഓടി പോയി. അവരുടെ നേതാവ് ഈ രാവണനായിരുന്നു. പാതാളത്തിൽ ചെന്ന ശേഷം ഈ രാവണൻ പാതാള രാക്ഷസന്മാരുടെ ചക്രവർത്തിയായിതീർന്നു. (അങ്ങനെയാണ് പാതാളരാവണൻ എന്ന പേർ ലഭിച്ചത്)

കമ്പരാമായണത്തിൽ പാതാളരാവണന്റെ കഥ വിവരിക്കുന്നുണ്ട്. പാതാള രാവണനും ലങ്കാധിപൻ രാവണനും തമ്മിൽ പരസ്പരസഹായത്തിനായി സഖ്യം ചെയ്തിരുന്നു. പാതാളരാവണൻ അതികഠിനതപസ്സ് ചെയ്ത് ബ്രഹ്മാവിൽ നിന്ന് 3 വരങ്ങൾ നേടി. അതിൻപ്രകാരം മൂന്നുലോകങ്ങളിലും ഒരു വാഹനത്തിന്റെയും സഹായമില്ലാതെ യഥേഷ്ടം സഞ്ചരിക്കാന് കഴിയുമായിരുന്നു. സകല മായാവിദ്യകളും വരം കൊണ്ട് സായത്തമാക്കി. സ്വന്തം കൈവശമുള്ള ഭീമാകാരമായ ഇന്ദ്രനീലരത്നം പിളർന്നല്ലാതെ തനിക്ക് മരണം സംഭവിക്കില്ല എന്നും വരം ലഭിച്ചിട്ടുള്ളതിനാൽ പാതാള രാവണൻ അഹങ്കാരിയായി തീർന്നു.

രാമരാവണയുദ്ധത്തിൽ ശ്രീരാമനിൽ നിന്ന് അടിക്കടി പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്ന രാവണൻ പാതാളരാവണനെ ഒരു ദൂതനെയയച്ച് വിളിച്ചുവരുത്തി. സൈന്യങ്ങൾ മിക്കവാറും നശിച്ചിരുന്ന അവസ്ഥയിൽ വീണ്ടും യുദ്ധം ചെയ്യുന്നത് മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട പാതാളരാവണൻ, ഒരു മായാവിദ്യ നടത്തി രാമലക്ഷ്മണന്മാരെ വധിക്കാമെന്ന് തീരുമാനിച്ചു. പാതാളരാവണൻ പാതാളത്തിൽ മടങ്ങി ചെന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി ഹനുമാന്റെ വാൽകോട്ടയ്ക്കകത്ത് കൃത്യം ശ്രീരാമലക്ഷ്മണന്മാർ കിടക്കുന്നയടുത്തെത്തി. ഒരു മയക്കുമരുന്ന് മണപ്പിച്ച് അവരെ മയക്കിയെടുത്ത് തോളിലേറ്റി പാതാളത്തിലേക്ക് കൊണ്ടുപോയി അവിടുത്തെ മഹാകാളി ക്ഷേത്രത്തിന്റെ അങ്കണത്തിൽ കിടത്തി.

പ്രഭാതത്തിനുമുൻപ് ശ്രീരാമലക്ഷ്മണന്മാരെ മഹാകാളിക്ക് ബലിയർപ്പിക്കാനായിരുന്നു രാക്ഷസന്മാരുടെ ലക്ഷ്യം. ഹനുമാൻ അർദ്ധരാത്രി കഴിഞ്ഞ് തന്റെ വാലുകൊണ്ട് കെട്ടിയുണ്ടാക്കിയ കോട്ടയ്ക്കകം പരിശോധിച്ചപ്പോൾ ഉറങ്ങിക്കിടന്ന ശ്രീരാമലക്ഷ്മണന്മാരെ കണ്ടില്ല. വിവരമറിഞ്ഞ് അവിടെയെത്തിയ വിഭീഷണന് സംഗതി മനസ്സിലായി. വിഭീഷണൻ, സുഗ്രീവൻ, അംഗദൻ, ജാംബവാൻ എന്നിവരെയും സൈന്യത്തെയും കൂട്ടിക്കൊണ്ട് അതിവേഗത്തിൽ മഹാകാളി ക്ഷേത്രത്തിൽ ചെന്നു. അവിടെ നരബലിക്കുള്ള ചിട്ടവട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

വിഭീഷണന്റെ ഉപദേശപ്രകാരം ഹനുമാൻ അന്തഃപുര കല്ലറയിൽ സൂക്ഷിച്ചിരുന്ന ഇന്ദ്രനീലരത്നം സൂത്രത്തിൽ തട്ടിയെടുത്തുകൊണ്ട് വന്ന് അത് വായയ്ക്കകത്താക്കി. ഹനുമാനെ കൊല്ലാനടുത്ത പാതാളരാവണനെ നിസ്സാരഭാവത്തിൽ ഹനുമാൻ എതിർത്തു. അവസാനം വായിൽ കിടന്ന രത്നം കടിച്ച് തുപ്പിയതും ആ മായാ രാക്ഷസൻ മരിച്ചു.


ദിലീപൻ

ദിലീപൻ

ഹിന്ദുപുരാണങ്ങളിൽ രാമായണത്തിലും കാളിദാസന്റെ രഘുവംശം തുടങ്ങിയ കൃതികളിലും പരാമർശിക്കപ്പെടുന്ന ഇക്ഷ്വാകുവംശത്തിലെ പ്രബലനായിരുന്ന ഒരു രാജാവായിരുന്നു ദിലീപൻ.

ശ്രേഷ്ഠന്മാരായ രാജാക്കന്മാരിൽ ഒരുവനായി കണക്കാക്കപ്പെടുന്ന ദിലീപൻ ദശരഥന്റെ വംശാവലിയിൽ മൂലകന്റെ പുത്രനും രഘുവിന്റെ പിതാവുമായാണു് പ്രത്യക്ഷപ്പെടുന്നതു്. ഇദ്ദേഹത്തിനു് ദീർഘബാഹു, ഖട്വാംഗൻ എന്നിങ്ങനേയും പേരുകളുണ്ടായിരുന്നു. പത്നിയുടെ പേരു സുദക്ഷിണ. അനേകകാലം സന്താനലബ്ധിയില്ലാതിരുന്ന ദിലീപനും സുദക്ഷിണയും പുത്രവിവസിഷ്ഠന്റെ നിർദ്ദേശപ്രകാരം കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ചു പ്രീതിപ്പെടുത്തി രഘു എന്ന പുത്രനുണ്ടായതാണു് കാളിദാസകാവ്യമായ രഘുവംശത്തിന്റെ ഇതിവൃത്തം.

ദശരഥൻ

ദശരഥൻ

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ.

ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തിൽ പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് സാരഥ്യവൈദഗ്ഗ്ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട് ഇദ്ദേഹത്തിന് ബ്രഹ്മാവിൽ നിന്ന് ദശരഥൻ എന്ന പേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്തിരുന്നത്. 

സരയൂനദീ തീരത്ത്‌ നായാട്ടിലേർപ്പെട്ടിരുന്ന സമയം വെള്ളമിളകുന്ന ശബ്ദംകേട്ട് ആന വെള്ളം കുടിക്കുകയാണെന്നു തെറ്റായി ധരിച്ച ദശരഥൻ നാദഭേദിയായ അസ്ത്രമയച്ചു. അതേറ്റത് മഹർഷി കുമാരനായിരുന്നു. കുമാരൻ മരിച്ചു. ദശരഥനും പുത്രദുഃഖത്താൽ മരിക്കട്ടെയെന്ന്‌ അവന്റെ അച്ഛൻ ശപിച്ചു.

വിഷ്ണുവിന്റെ അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ. ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, കൈകേയിയിൽ പുത്രനായി ഭരതനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും, ലക്ഷ്മണനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു. ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും.

കുട്ടിത്തംവിടാത്ത രാമലക്ഷ്മണന്മാരെ യാഗരക്ഷാർഥം വനത്തിൽ കൊണ്ടുപോകണമെന്ന് വിശ്വാമിത്രന്റെ അഭ്യർഥന ചഞ്ചലചിത്തനായ രാജാവിനെ ഭയചകിതനാക്കുന്നു. കുലഗുരു വസിഷ്ഠന്റെ ഉപദേശപ്രകാരം ദശരഥന് അനുമതി നൽകേണ്ടിവരുന്നു. ജനകപുത്രി സീതയെ ശ്രീരാമൻ പാണിഗ്രഹണം ചെയ്യുന്നു. മറ്റു പുത്രന്മാരും വിവാഹിതരാകുന്നു.

ശ്രീരാമനെ രാജാവാക്കാനുള്ള ഒരുക്കങ്ങൾ ദാസി മന്ഥരയുടെ തന്ത്രത്തിൽ കൈകേയി തടയുന്നു. മുമ്പ്‌ ദേവേന്ദ്രനുവേണ്ടി ദേവലോകത്തുചെന്ന് ശംബരൻ എന്ന അസുരനെ ദശരഥൻ നേരിട്ടപ്പോൾ രഥചക്രത്തിന്റെ ആണി ഊരിവീണു. ആണിക്കുപകരം കൈകേയി തന്റെ വിരലുകൾവെച്ച് രക്ഷിച്ചു. ആ സമയത്ത്‌ രാജാവ് കൈകേയിക്ക്‌ രണ്ടുവരങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നു. അഭിഷേകമടുത്തപ്പോൾ ആ വരങ്ങൾ കൈകേയി ആവശ്യപ്പെടുന്നു. ശ്രീരാമനെ കാട്ടിലേക്ക് അയയ്ക്കണമെന്നും തന്റെ പുത്രനെ (ഭരതൻ) രാജാവായി വാഴിക്കണമെന്നുമായിരുന്നു അത്‌.

ഭാര്യയുടെ ആവശ്യം മഹാരാജാവിനെ ഛിന്നഭിന്നമാക്കുന്നു. പുത്രവിരഹദുഃഖത്തിൽ ദശരഥൻ കാലഗതി പ്രാപിക്കുന്നു.