ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2024

വേദവതി

വേദവതി

രാമായണത്തിലെ ഒരു സ്ത്രീകഥാപാത്രമാണ് വേദവതി. വേദവതിയാണ് മായാ സീതയായി മാറുന്നത്.

ഹിമവത്ഗിരിയുടെ താഴ്‌വരയിലുള്ള വനത്തില്‍ എത്തിച്ചേര്‍ന്ന രാവണന്‍ അവിടെ ഒരാശ്രമത്തില്‍ താപസവൃത്തിയില്‍ കഴിയുന്ന അത്യുത്തമയായ ഒരു കന്യകയെ കാണാനിടയായി. രാവണന്‍ ആ മഹതിയെ സമീപിച്ച് ചോദിച്ചു. സ്ത്രീവര്‍ഗ്ഗങ്ങള്‍ക്കു മുഴുവന്‍ ആദരണീയയായ സര്‍വാംഗമനോഹരിയായ ഭവതി ആരാണ് ഉര്‍വശിയോ, തിലോത്തമയോ, അഥവാ ശര്‍വാണിയോ ലക്ഷ്മിയോ? സര്‍വ്വ ഭോഗങ്ങളും വെടിഞ്ഞ് സമ്പൂര്‍ണ്ണ യൗവനത്തേയും പാഴിലാക്കി, സര്‍വ്വേന്ദ്രിയങ്ങളുമടക്കി താപസിയായിക്കഴിയുന്ന ഭവതിയുടെ ആഗ്രഹം എന്താണ്. ഭവതിയുടെ മാതാപിതാക്കള്‍ ആരാണ്. എല്ലാം വിശദമായി പറഞ്ഞാലും.

രാവണന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു. ബൃഹസ്പതി നന്ദനനും വേദവിശാരദനും പണ്ഡിതനുമായ കുശദ്ധ്വജ മഹര്‍ഷിയുടെ മകളായ വേദവതിയാണ് ഞാന്‍. എന്നെ വിവാഹം കഴിക്കാനായി പലരും എത്തിയെങ്കിലും സാക്ഷാല്‍ ശ്രീനാരായണനല്ലാതെ മറ്റാര്‍ക്കും എന്നെ വിവാഹം ചെയ്തുകൊടുക്കുന്നതല്ലെന്ന് പറഞ്ഞ് അച്ഛന്‍ എല്ലാവരേയും തിരിച്ചയച്ചു. അതില്‍ ക്രുദ്ധനായ ഒരു രാക്ഷസന്‍ എന്റെ പിതാവിനെ വധിച്ചുകളഞ്ഞു. അന്നുമുതല്‍ ഞാന്‍ ശ്രീഹരിയെ ഭര്‍ത്താവായി ലഭിക്കുന്നതിന്നു വേണ്ടി തപസ്സനുഷ്ഠിക്കുകയാണ്. ഭവാനും അങ്ങയുടെ അത്യുഗ്രമായ തപസ്സിലൂടെ ശ്രേഷ്ഠത കൈവരിച്ചെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അങ്ങ് ഗമിച്ചാലും അങ്ങേക്ക് മംഗളം ഭവിക്കട്ടെ.

തപസ്വിനിയുടെ വാക്കുകള്‍ ശ്രവിച്ച രാവണന്‍ അവളെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഇല്ല സുന്ദരി ഇല്ല നിനക്ക് യാതൊരു സൗജന്യവും ഞാന്‍ അനുവദിക്കുകയില്ല. മാത്രമല്ല എന്റെ ഒരു കയ്യിനോളമില്ല വിഷ്ണുവിന് ബലവും ശൗര്യവും. അതുകൊണ്ട് നീ വിഷ്ണുവിനെ ഓര്‍ത്തുള്ള തപസ്സ് മതിയാക്കു. നിന്റെ യൗവനം നീ വെറുതെ പാഴാക്കരുത്. ഇതിനുത്തരമായി വേദവതി പറഞ്ഞു. ഇത്തരം യോഗ്യമല്ലാത്ത വാക്കുകള്‍ നീ എന്നോടൊരിക്കലും പറയരുത്. ഇതുകേട്ട രാവണന്‍ അവളുടെ തലമുടി ചുറ്റിപ്പിടിച്ചു. കോപത്തോടുകൂടി വേദവതി രാവണനോട് പറഞ്ഞു നീ ഇപ്പോള്‍ എന്നെ തൊട്ടതിന്നു പകരമായി ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല. കാരണം അങ്ങിനെ ചെയ്താല്‍ അത് എന്റെ തപസ്സിന് ഹാനികരമാണ്.

ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ഈ ദേഹമുപേക്ഷിച്ചുകൊണ്ട് ഒരു ഭൂപന്റെ മകളായി അയോനിജയായി പിറന്ന് വീണ്ടും വരുന്നതാണ്. അന്ന് നിന്റെ മരണവും സുനിശ്ചിതമാണ്. എന്നെക്കൊണ്ട് നിനക്ക് യാതൊരു അനുഭവവും ലഭിക്കാതെത്തന്നെ നിന്റെ കുലനാശവും സംഭവിക്കുന്നതാണ് എന്ന് രാവണനെ ശപിച്ചുകൊണ്ട് യോഗാഗ്നിയില്‍ വേദവതി തന്റെ ശരീരം ദഹിപ്പിച്ചു. ആ വേദവതിയാണ് പിന്നീട് മായസീതയായി ജനിച്ചിട്ടുള്ളത്.

വേദവതിക്ക് കാസർ‍‍ഗോഡ് ജില്ലയിലുള്ള അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേകം സ്ഥാനവും, പൂജയും പതിവുണ്ട്.


അഹല്യ

അഹല്യ

രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് അഹല്യ. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മഹാ തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. 

കിഷ്കിന്ധാപതികളായിരുന്ന ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.

ഉത്തര രാമായണത്തിൽ ഇതിനെ പ്രതിപാദിക്കുന്ന ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ സൂര്യന്റെ തേരാളിയായ അരുണൻ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദർശിക്കുകയും, തുടർന്ന് ദേവേന്ദ്രനിൽ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനിൽ ഉണ്ടായ പുത്രനാണ് ബാലി. 
പിതാവ് : ദേവേന്ദ്രനും
മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാൻ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടർന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനിൽ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവൻ.

ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണൻ മക്കളില്ലാത്ത അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണൻ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അഹല്യയുടെ പുത്രനായ ശതാനന്ദൻ അതിനോടകം സന്യാസം സ്വീകരിച്ച് മാതാപിതാക്കളെ വിട്ട് പോയിരുന്നു. അരുണന് ഇവരെ കൂടാതെ രണ്ടു പുത്രന്മാർ കൂടിയുണ്ട്, അവരാണ് സമ്പാതിയും, ജടായുവും.

ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹർഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതൽ ഭർതൃ ശ്രുശ്രൂഷകൾ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹർഷിയുടെ നിത്യനിദാനങ്ങൾ പലതും ചെയ്യാൻ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയിൽ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോൾ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടർന്ന് ജാംബവാൻ ഇവരെ ഗൗതമാശ്രമത്തിൽ നിന്നും കിഷ്കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.

വേദകാലത്തിൽ സർവസ്വരൂപിയും സർവശക്തനുമായ ഈശ്വരന്റെ പ്രതീകമായിരുന്ന ഇന്ദ്രൻ, എല്ലാ ദേവന്മാരും കുടികൊള്ളുന്ന ചൈതന്യമായി ഋഗ്വേദത്തിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഋഗ്വേദത്തിലും മറ്റു പ്രാചീന വേദസംഹിതകളിലും ലോകമെമ്പാടും നിറയുന്ന ചൈതന്യമായി ഇന്ദ്രനാമധാരിയായ സർവേശ്വരനെ പ്രകീർത്തിക്കുന്നു. എന്നാൽ വേദസംഹിതകളുടെ കാലശേഷം ആത്മീയതയലും ദാർശനികതയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ദേവ-അസുര വിഭജനവും യാജ്ഞിക മതത്തിന്റെ ആവിർഭാവവും ബഹുദേവത-ആരാധനയും ബ്രാഹ്മണങ്ങളുടെ സൃഷ്ടിയിലേക്ക് വഴി മാറി. എന്നാൽ ഇക്കാലത്തും ഇന്ദ്രൻ ദേവന്മാരുടെ നേതാവായി തന്നെ സ്തുതിക്കപ്പെടുകയും മുഖ്യ ദേവനായി തന്നെ കരുതപ്പെടുകയും ചെയ്തു വന്നു. പഞ്ചവിംശ, ഷഡ്വിംശ, ജൈമിനീയ ബ്രാഹ്മണങ്ങളിൽ "സുബ്രഹ്മണ്യ വാക്യ"ത്തിലാണ് ആദ്യമായി അഹല്യയുടെ പരാമർശം കാണുന്നത്. എന്നാൽ ഈ പരാമർശത്തിൽ അഹല്യ ഇന്ദ്രൻ എന്ന ദേവനാൽ ധർമ്മത്തിനെതിരെ പ്രാപിക്കപ്പെട്ട യുവതിയായി പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഇന്ദ്രനെ "ഗൗതമൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവൻ" എന്നും പറഞ്ഞിരിക്കുന്നു.

അഹല്യ എന്ന വാക്ക് അ-ഹല്യ എന്നാണ് മനസ്സിലാക്കേണ്ടത്. ഹലം എന്നാൽ കലപ്പ. ഹല്യ എന്നാൽ കലപ്പ ചെന്നത് / ചെല്ലുന്നത്; അഹല്യ എന്നാൽ കലപ്പ ചെല്ലാത്തത് / ചെല്ലാൻ സാധിക്കാത്തത്. ഇത് അഹല്യമായ മൃതഭൂമിക്കുള്ള പേർ ആയിരുന്നിരിക്കണം. മൃതമായ ഭൂമിയെ തന്റെ അമൃതുതുല്യമായ മഴ കൊണ്ട് ജീവിപ്പിക്കുന്ന പർജ്ജന്യ ദേവനായ ഇന്ദ്രനായിരുന്നിരിക്കണം പിൽക്കാലത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും പരിഹസിക്കപ്പെട്ടത്. ഇത് ഭിൽ ഗോത്രവർഗ്ഗക്കാരുടെ രാമായണത്തിലും കാണാം. രവീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ ധാരാളം പേർ ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നു.

പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. തുഞ്ചത്ത് രാമാനുജന്റെ അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ പറയുന്നു. അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരിൽ ദേവേന്ദ്രന്റെ സന്ദർശനത്തിൽ സംശയാതീനനായുന്നു മഹർഷി. ഒരിക്കൽ രാത്രിയിൽ അക്കാലത്ത് ഇന്ദ്രൻ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തിൽ ഗൗതമനെ ആശ്രമത്തിൽ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തിൽ എത്തികയും ചെയ്തു. ഗംഗാനദിയിൽ സ്നാനം ചെയ്യാൻ ചെന്ന മുനി, നിശ്ചലമായി (ഉറങ്ങുന്നു വെന്നു സങ്കല്പം) ഒഴുകുന്ന ഗംഗാനദിയെ കണ്ട്, തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോൾ, നടന്ന സംഗതികൾ ഗ്രഹിച്ച് ശാപശക്തിയാൽ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു.

ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി, ശാപമോക്ഷത്തിനായി ത്രിമൂർത്തീമാരെ തപസ്സു ചെയ്ത് പൂർണ്ണ ശാപമോക്ഷം വരാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു.

അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തിൽ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാർ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയിൽ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രൻ അവർക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പർശം കൊണ്ട് അവൾക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവത്രെ.

വാല്മീകി രാമായണത്തിലാണ് ആദ്യമായി ഇന്ദ്ര-അഹല്യാ രഹസ്യബന്ധവും അഹല്യാശാപവും മോക്ഷവും പരാമർശിച്ചിരിക്കുന്നത്. എന്നാൽ, വാല്മീകി രാമായണത്തിലെ അഹല്യ, ഗൗതമരൂപിയായ ഇന്ദ്രനെ തിരിച്ചറിയുകയും, സ്വമനസാ ഇന്ദ്രനെ അനുവദിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹം സഫലീകരിച്ച ഇന്ദ്രനോട് തിരിച്ച് മടങ്ങുവാനും തന്നെയും ദേവദേവനേയും ഗൗതമകോപത്തിൽ നിന്ന് സംരക്ഷിക്കുവാനും അഹല്യ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഗൗതമൻ, തന്റെ വേഷധാരിയായ ഇന്ദ്രനെ ആശ്രമത്തിൽ കാണുകയും, സംഗതികൾ മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് അഹല്യയെയും ഇന്ദ്രനെയും ശപിക്കുന്നു. ഗൗതമൻ, ഇന്ദ്രന് വൃഷണങ്ങൾ നഷ്ടമാകട്ടെ എന്നു ശപിക്കുന്നു. തുടർന്ന് അഹല്യ ആയിരമാണ്ടുകൾ അദൃശ്യയായി വായുപാനം മാത്രം നടത്തി ആശ്രമപരിസ്സരത്തിൽ കഴിയട്ടെ എന്നും ശപിക്കുന്നു.

എന്നാൽ, ത്രേതായുഗത്തിൽ രാമൻ ആശ്രമം സന്ദർശിക്കുന്ന സമയേ അഹല്യ ശാപമുക്തയാകുമെന്നും ഗൗതമൻ ഉറപ്പ് നൽകി. തുടർന്ന്, ആശ്രമം വിട്ട് ഗൗതമൻ ഹിമാലയത്തിലേക്ക് തപസ്സിനു ഗമിച്ചു. തത്സമയം, ദേവന്മാർ ഇന്ദ്രന് മേഷവൃഷണങ്ങൾ വച്ചു പിടിപ്പിക്കുന്നതായും വാല്മീകിരാമായണത്തിൽ കാണുന്നു.

പിന്നീട് ആശ്രമസമീപം വിശ്വാമിത്രൻ, രാമനോട് അഹല്യയെ തത്സ്ഥിതിയിൽ നിന്നും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് രാമലക്ഷ്മണന്മാർ ആശ്രമം പ്രവേശിക്കുമ്പോൾ തപഃശക്തിയാൽ ജ്വലിക്കുകയും മേഘാവൃതനായ സൂര്യനെപ്പോലെ ലോകത്തിന് അദൃശ്യയുമായ അഹല്യയ്ക്ക് ശാപമുക്തി ലഭിക്കുകയും പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. ദൃശ്യയായ അഹല്യയെ രാമൻ, വിശ്വാമിത്രവചനപ്രകാരം, പരിശുദ്ധയായി വാഴ്ത്തുന്നു. തുടർന്ന് രാമൻ, അഹല്യയുടെ കാൽ തൊട്ടു വന്ദിക്കുകയും, അഹല്യയുടെ സത്കാരം സ്വീകരിക്കുകയും ചെയ്യുന്നു.

ശൂർപ്പണഖ

ശൂർപ്പണഖ

രാമായണകഥയിലെ രാക്ഷസരാജാവായ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ. ശൂർപ്പം (മുറം) പോലുള്ള നഖമുള്ളവൾ ആയതിനാൽ ശൂർപ്പണഖ എന്ന പേർ വന്നു. വിശ്രവസ്സിനു കൈകസിയിൽ ജനിച്ച നാലു മക്കളിൽ മൂന്നാമത്തെ സന്താനമാണ് ശൂർപ്പണഖ. കൈകേയിയെപ്പൊലെ ഒരു വില്ലൻ കഥാപാത്രമായിട്ടാണ് വാല്മീകി രാമായണത്തിൽ ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അതുമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതുവായവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.

രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ രാമനിൽ അനുരക്തയാവുന്നു. രാമനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും, ഏകപത്നീവ്രതനായ രാമൻ തന്റെ നിസ്സഹായാവസ്ഥ വിശദിക്കരിച്ച് വിവാഹാഭ്യർത്ഥന നിരസിക്കുന്നു. തുടർന്ന് സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നുവെങ്കിലും, രാമനാകട്ടെ അവളോട് ലക്ഷ്മണനെ സമീപിക്കാൻ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. (ലക്ഷ്മണപത്നിയായ ഊർമ്മിള വനവാസക്കാലത്ത് ലക്ഷ്മണനു കൂട്ടിനില്ലായിരുന്നു). പക്ഷെ തന്റെ നിയോഗം ഇപ്പോൾ ജ്യേഷ്ഠസേവ മാത്രമാണന്നു ലക്ഷ്മണനും മറുപടി പറഞ്ഞ്, ശൂർപ്പണഖയുടെ അഭ്യർത്ഥന നിരസിക്കുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ രാമനെയും ലക്ഷ്മണനേയും വീണ്ടും പലതവണ സമീപിക്കുന്നു. അപ്പോഴും വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ ആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. അപമാനിതയായ ശൂർപ്പണഖ പ്രതികാരബുദ്ധിയോടെ ആദ്യം തന്റെ കനിഷ്ഠസഹോദരനായ ഖരന്റെ സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ തന്റെ ജ്യേഷ്ഠസഹോദരനും രാക്ഷസരാജാവുമായ രാവണനെ അഭയം പ്രാപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും, രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.

വാല്മീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി അവതരിപ്പിക്കുന്ന വാല്മീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദരനയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും, ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാല്മീകി വിരുദ്ധ താരതമ്യം നടത്തുന്നു. രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും. ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമശൂർപ്പണഖാ താരതമ്യം.

ശൂർപ്പണഖ ഇതര രാമായണങ്ങളിൽ
▀▀▀▀▀▀▀▀▀▀▀▀▀▀
അദ്ധ്യാത്മ രാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
മലയാളികൾ പ്രധാനമായി ഉപയോഗിക്കുന്ന അദ്ധ്യാത്മരാമായണത്തിൽ ശൂർപ്പണഖയെ ഒരു മായാവിനിയായ നിശാചരിയായാണ് ചിത്രീകരിക്കുന്നത്. കാമരൂപിണിയായ അവൾ, തറയിൽ പതിഞ്ഞുകിടക്കുന്ന ശ്രീരാമന്റെ കാൽപ്പാടുകൾ കണ്ട് കൗതുകം പൂണ്ട് രാമാശ്രമത്തിനകത്തു കയറുന്നു. അവിടെ സുന്ദരനായ രാമനെ കണ്ട് വിമോഹിതയാകുകയും, വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. രാമൻ, തനിക്ക് ഭാര്യയായി സീത കൂടെത്തന്നെ ഉണ്ടെന്നും, തന്റെ സഹോദരൻ ലക്ഷ്മണനെ സമീപിക്കാനും പറയുന്നു. ലക്ഷ്മണനാകട്ടെ, താൻ രാമന്റെ ദാസൻ മാത്രമാണെന്നും, നീ ദാസിയാകാൻ തക്കവളല്ല എന്നും, രാമനോടു തന്നെ വിവാഹാഭ്യർത്ഥന നടത്തുകയാണ് വേണ്ടതെന്നും പറയുന്നു. ഇങ്ങനെ ഒന്നുരണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുവിട്ടപ്പോൾ കുപിതയായ ശൂർപ്പണഖ, തന്റെ മനോഹരമായ മായാരൂപം ഉപേക്ഷിച്ച് മലപോലെയുള്ള രാക്ഷസരൂപം സ്വീകരിച്ച് സീതയുടെ നേരെ അടുക്കുന്നു. അപ്പോൾ ലക്ഷ്മണൻ വാൾ ഊരി അവളുടെ ചെവിയും മൂക്കും മുലയും ഛേദിക്കുന്നു.

വാല്മീകി ശൂർപ്പണഖയെ വിരൂപിയാക്കുമ്പോൾ എഴുത്തച്ഛൻ സുന്ദരിയാക്കുന്നവളെ. അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ ശൂർപ്പണഖയുടെ ചോദ്യത്തിനു മറുപടിയും തിരിച്ചുള്ള രാമന്റെ മറുചോദ്യവും ഇങ്ങനെയാണ്.

"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-

 നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.

എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത

ധന്യേ! മൽഭ്രാതാവായ ലക്ഷ്മണനിവനെടോ.

എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!

നിന്നുടെ മനോഗതം

കമ്പരാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
വാല്മീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായി വശ്യസുന്ദരിയായ ശൂർപ്പണകയെയാണ് കമ്പരാമായണത്തിൽ കാണാൻ സാധിക്കുക. ജനിച്ചപ്പോൾതന്നെ സുന്ദരമിഴികളുണ്ടായിരുന്ന അവളുടെ ആദ്യ പേർ മീനാക്ഷിയെന്നായിരുന്നു. വശീകരണ ചാതുര്യം സ്വതേ ഉണ്ടായിരുന്ന അവൾക്ക് തിരഞ്ഞെടുക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുമായിരുന്നു കമ്പ രാമായണത്തിൽ.

മറ്റൊരു രാമായണ കഥയിൽ ശ്രീരാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ് രാമനെ കരുവാക്കി രാവണനിഗ്രഹത്തിനു ഉപയോഗിക്കാൻ ശൂർപ്പണഖയെ പ്രേരിപ്പിക്കുന്നത്. അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാവണകോപം ക്ഷണിച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃവധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ ഈ അവതരണത്തിൽ. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമരാവണയുദ്ധത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.

കൈകേയിയും ശൂർപ്പണകയും ഇല്ലായിരുന്നെങ്കിൽ രാമായണമോ രാമരാവണയുദ്ധം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന് വാല്മീകി തന്നെ അവ്യക്തമായി സൂചിപ്പിച്ചിരുന്നത്രെ.

മാപ്പിള രാമായണം
▀▀▀▀▀▀▀▀▀▀▀▀▀▀
മലബാറിൽ മുസ്ലീംങ്ങളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന രാമായണകഥാസന്ദർഭങ്ങളുടെ കാവ്യാവിഷക്കാരമാണ് മാപ്പിള രാമായണം. മാപ്പീള രാമായണത്തിൽ ശൂർപ്പണഖ രാമനെ (ലാമനെ) ആദ്യമായി കണ്ടുമുട്ടുന്നത് ഇങ്ങനെ വിവരിച്ചിരിക്കുന്നു.

പൊന്നാരപൊന്നുമ്മ ബീവി ശൂർപ്പണഖാ
കിന്നാരകണ്ണിച്ചിയോതി ലാമനോട്
"ആരാ നിങ്ങള് വാല്യക്കാരാ പേരന്താടോ
കൂടെകാണുന്നോരാപ്പെണ്ണ് ബീടരാണോ
മക്കളില്ലേ കൂടെ മരുമക്കളില്ലേ
കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലേ

തുടർന്നു ശൂർപ്പണഖ നടത്തുന്ന വിവാഹാഭ്യർത്ഥന രാമൻ നിരസിക്കുന്നു. രാമന്റെ ഏകപത്നീവ്രതം ശൂർപ്പണഖ പൊളിക്കാൻ നോക്കുന്നതിങ്ങനെയാണ്

ആണിനു പെണ്ണ് നാലോ അഞ്ചോ വച്ചാലെന്താടോ
പെണ്ണിനങ്ങനെ പാടില്ലാ ശരീഅത്തില് നേമം.

തുടർന്നും നടക്കുന്ന സംഭാഷണങ്ങൾ തനി മാപ്പിള ശൈലിയിൽ കവി അവതരിപ്പിക്കുന്നു

അഞ്ജന

അഞ്ജന

പുരാണങ്ങളിലേയും രാമായണത്തിലേയും കഥാപാത്രമായ ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു. കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.

അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.


ശബരി

ശബരി

ഹിന്ദുപുരാണം രാമായണത്തിലെ പ്രായമായ സ്ത്രീ സന്യാസിനിയായ ഒരു കഥാപാത്രമാണ് ശബരി. തികഞ്ഞ ഭക്തിയിൽ രാമന്റെ ദർശനം സാധ്യമാകുമ്പോൾ അനുഗ്രഹം കിട്ടുന്ന ഒരു സ്ത്രീയായി അവരെ വർണിച്ചിരിക്കുന്നു.

വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുമ്പോൾ ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം ശബരിമല എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.

ഒരു കാട്ടാളസ്‌ത്രീയായിരുന്നു ശബരി. ശാപംമൂലമാണ്‌ അവൾ കാട്ടാളസ്‌ത്രീ ആയത്‌. പണ്ടു ഗന്ധർവ്വസ്‌ത്രീയായിരുന്നു. ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന്റെ ഏക മകൾ മാലിനി.

മാലിനിയെ വിവാഹം കഴിച്ചത്‌ വീതിഹോത്രൻ എന്ന ബ്രഹ്‌മജ്ഞാനിയാണ്‌. എങ്കിലും മാലിനിക്ക്‌ ഒരു കിരാതനോടു രഹസ്യമായ അഭിനിവേശം തോന്നി. അതു മനസ്സിലാക്കിയ ഭാർത്താവ്‌ അവളെ ശപിച്ചു.

“കാട്ടാളനെ പ്രണയിച്ച നീ ഒരു കാട്ടാളസ്‌ത്രീയായി ദീർഘകാലം കാട്ടിൽ കഴിയാൻ ഇടയാകട്ടെ.”
മാലിനി ഉടനെ ക്ഷമ ചോദിച്ചു. ശാപമോചനം യാചിച്ചു. അപ്പോൾ വീതിഹോത്രൻ പറഞ്ഞു.
“നിനക്കു മതംഗമുനിയുടെ ആശ്രിതയായി, ശ്രീരാമഭക്തയായി കഴിയാം. ഒടുവിൽ, വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ നിന്നെ വന്നു കാണും. അപ്പോൾ നിനക്കു മോക്ഷവും ലഭിക്കും.

അങ്ങിനെ ഋശ്യമൂകാചലത്തിൽ ഒരു കാട്ടാളസ്‌ത്രീയായി മാലിനി ജന്മമെടുത്തു. അവിടെയാണ്‌ മഹാനാനയ മതംഗമുനിയുടെ ആശ്രമം സ്‌ഥതിചെയ്യുന്നത്‌.
മുനിക്കുവേണ്ടി ഫലമൂലങ്ങൾ ചുമന്നു പോകുന്നവരുടെ ദേഹത്തുനിന്നും ഒരിക്കൽ വിയർപ്പുതുള്ളികൾ ഇറ്റിവീണു. അവ ഉടനെ ചെടികളായി പൂക്കളെ വിടർത്തി. ഒരിക്കലും പൊഴിയാത്ത സുഗന്ധസൂനങ്ങൾ!!

മറ്റൊരിക്കൽ ദുന്ദുഭി എന്ന അസുരനെ വാനരവീരനായ ബാലി അടിച്ചുകൊന്നു. അപ്പോൾ വളരെ അകലെയുള്ള മതംഗമുനിയുടെ കരത്തിൽ അസുര രക്തം തെറിച്ചുവീഴുകയുണ്ടായി. അതിൽ കുപിതനായ മുനി ബാലിയെ ശപിച്ചു.
”ഇനി എപ്പൊഴെങ്കിലും നീ ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ആ നിമിഷം നിന്റെ തല പൊട്ടിത്തെറിച്ചു പോകട്ടെ.“ ഈ ശാപം ഉണ്ടായതിനാലാണ്‌ ബാലിയെ ഭയന്ന്‌ ഓടിയ സുഗ്രീവനും സംഘവും ഋശ്യമൂകാചലത്തിൽ താമസമാക്കിയത്‌. ബാലി അങ്ങോട്ടു വരില്ലല്ലോ.

ആ മതംഗമഹര്‍ഷിയുടെ ആശ്രമത്തിന്റെ പരിസരത്താണ് ശബരി ജനിച്ചത്. ദിവസേന ആശ്രമപരിസരത്തില്‍ക്കൂടെ ചുറ്റിസ്സഞ്ചരിച്ചിരുന്ന ആ കാട്ടാളസ്ത്രീക്കു മഹര്‍ഷിമാരുടെ ദര്‍ശനമോ, ആശ്രമത്തിലെ ഹോമധൂമം പരത്തുന്ന സുഗന്ധത്തിന്റെ ആഘ്രാണനമോ, വേദഘോഷങ്ങളുടെയും, മന്ത്രോച്ചാരണങ്ങളുടെയും ശ്രവണമോ പുതിയതായിരുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ അതുവരെ ഒരിക്കലെങ്കിലും ആശ്രമത്തില്‍ പോവാനോ, തപസ്വികളുമായി അടുത്തു പെരുമാറാനോ, ആശ്രമത്തില്‍ നടക്കുന്ന ഏതെങ്കിലും പുണ്യകര്‍മ്മത്തില്‍ പങ്കുകൊള്ളാനോ ഇടവന്നിട്ടില്ല. 

ഭക്തിയും വിശ്വാസവും ഇല്ലാഞ്ഞിട്ടല്ല. തപസ്വികളെ മതിപ്പില്ലാഞ്ഞിട്ടല്ല. സല്‍സംഗത്തില്‍ തൃഷ്ണയില്ലാഞ്ഞിട്ടുമല്ല. ചണ്ഡാളസ്ത്രീ തപസ്വികളെ സമീപിക്കാന്‍ പാടില്ലെന്ന ആചാരനിര്‍ബ്ബന്ധം അവളിൽ ഉള്ളതുകൊണ്ടാണ് സ്വയം വിലക്കിയത്. എന്നാലും സത്സ്രദ്ധ അവളെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരുന്നു.

കാന്തം ഇരുമ്പിനെയെന്നപോലെയാണ് സജ്ജനങ്ങള്‍ സച്ഛ്രദ്ധയുള്ളവരെ ആകര്‍ഷിക്കുന്നത്. അവര്‍ക്കു സജ്ജനങ്ങളെക്കണ്ടാല്‍ അവരെ സമീപിക്കാതിരിക്കാന്‍ വയ്യ. ഈ നില ശബരിയെയും ബാധിച്ചു. തനിക്കര്‍ഹതയില്ലാത്ത കാര്യത്തില്‍ ആഗ്രഹം ജനിക്കരുതെന്നു മനസ്സിനെ പലപാടു നിര്‍ബ്ബന്ധിച്ചുനോക്കി. പക്ഷേ, അതുകൊണ്ടാന്നും പ്രയോജനമുണ്ടായില്ല. അവള്‍ക്കവരെ സമീപിക്കാതിരിക്കാന്‍ വയ്യെന്നായി. ലോകനിയമപ്രകാരം അനര്‍ഹവുമാണ്. അവസാനം ഒരു യുക്തി തോന്നി. അവിടെ പോവാനോ അവരുടെ സത്ക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനോ വയ്യെങ്കില്‍വേണ്ട അവര്‍ക്ക് സേവനം ചെയ്യാമല്ലോ എന്നുകരുതി അര്‍ദ്ധരാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരും അറിയാതെ ആശ്രമത്തിലെ മുറ്റമടിച്ചു വൃത്തി യാക്കുക; വിറകുകൊണ്ടുപോയി വെയ്ക്കുക, പഴങ്ങളും, കിഴങ്ങുകളും കൊണ്ടുപോയിവെയ്ക്കുക – ഇങ്ങനെ ആരും അറിയാതെ ഒരു സേവനം തുടങ്ങി

അങ്ങനെ കുറെദിവസം കഴിഞ്ഞു. അതുകൊണ്ടു കൃതാര്‍ത്ഥതപ്പെട്ടു കഴിഞ്ഞുവരികയാണ്. അങ്ങനെയിരിക്കേ അതും കണ്ടുപിടിക്കപ്പെട്ടു. ദിവസേന ആശ്രമത്തില്‍ വിറകും, പഴങ്ങളും മറ്റും കൊണ്ടുവെയ്ക്കുന്നതും, മുറ്റമടിച്ചു വൃത്തിയാക്കുന്നതും മറ്റും ആരാണെന്നറിയാന്‍ ആശ്രമവാസികളായ ചില ബ്രഹ്മചാരികള്‍ ഉല്‍ക്കണ്ഠിതരായി. അതിന്റെ ഫലമായി അവരൊരു ദിവസം ഒളിച്ചു കാത്തിരുന്നു. ശബരിയെ കണ്ടുകിട്ടുകയും ചെയ്തു. അവര്‍ ബഹളം കൂട്ടി. ആശ്രമത്തെയും, തങ്ങളെയും വളരെ ദിവസമായി അശുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ആ നീചസ്ത്രീയെ ശിക്ഷിക്കണമെന്നായി അവര്‍. 

മതംഗമുനിയുടെ മഹത്വം കേട്ടറിഞ്ഞിട്ടുള്ള ശബരി, മടിച്ചുമടിച്ചാണെങ്കിലും അദ്ദേഹത്തിന്റെ അടുക്കലെത്തി അപേക്ഷിച്ചു .

”ഒരു കാട്ടാളസ്‌ത്രീയാണ്‌ ഞാൻ. അങ്ങയെ പരിചരിച്ചും ആശ്രമം വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ചും ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം.

ഉച്ചനിചത്വങ്ങളെ ജയിച്ചതായിരുന്നു മതംഗമുനിയുടെ മനസ്സ്‌. അദ്ദേഹം ശബരിക്ക്‌ അഭയം നൽകാൻ ഒട്ടും മടിച്ചില്ല. അങ്ങനെ കഴിയവേ ഒരു നാൾ മതംഗമുനി ശബരിയെ അടുത്തുവിളിച്ചു പറഞ്ഞു.

“ഞാനും ശിഷ്യരും ഇഹലോകവാസം വെടിയുകയാണ്‌. നീ ഇവിടെ ശ്രീരാമനെ ധ്യാനിച്ചു തപസ്സ്‌ തുടർന്നോളൂ. ഭഗവാൻ ഇപ്പോൾ ചിത്രകൂടാചലത്തിലുണ്ട്‌. വർഷങ്ങൾക്കുശേഷം സീതാന്വേഷണത്തിനു വരുന്ന അദ്ദേഹത്തെ നീ സൽക്കരിക്കണം. മാർഗ്ഗനിർദ്ദേശം നൽകണം. അതിനുള്ള ദിവ്യശക്തി നിനക്കുണ്ടാകും.”

പിന്നെ ശബരി ഒറ്റയ്‌ക്കായിരുന്നു ആശ്രമത്തിൽ ഭഗവന്നാമമയിരുന്നു നാവിൽ. ഭഗവദ്‌ദർശത്തിനുള്ള വെമ്പലായിരുന്നു മനസ്സിൽ. ഒടുവിൽ, ശ്രീരാമലക്ഷ്‌മണന്മാർ ശബരിയുടെ ആശ്രമത്തിൽ എത്തി. അവൾ വിശിഷ്‌ടഫലങ്ങൾ പറിച്ചുകൊണ്ടു വന്നു. ഭഗവാനെ ഒരിടത്ത് കാൽകഴുകിച്ചിരുത്തിയിട്ട് പഴങ്ങളോരോന്നും ശബരി കടിച്ചുനോക്കി. പുളിയുണ്ടോ? അരുചിയുണ്ടോ? അങ്ങനെ തോന്നിയവ വലിച്ചെറിഞ്ഞു. രുചിയുള്ളതെന്നു കടിച്ചറിഞ്ഞ പഴങ്ങളുടെ ബാക്കി മാത്രമാണ്‌ അവൾ തന്റെ സർവ്വസ്വവുമായ ഭഗവാനു നൽകിയത്‌. ഭഗവാനാകട്ടെ. അമൃതിനു തുല്യം ആ കാട്ടാളസ്‌ത്രീയുടെ ഉച്ഛിഷ്‌ടം കഴിക്കുകയും ചെയ്‌തു.

നിർമ്മലമായ ഭക്തിയോടെ ആര്‌ എന്തു കൊടുത്താലും ഭഗവാന്‌ ഇഷ്‌ടമാണ്‌. സ്‌ത്രീ-പുരുഷ-ജാതി ഭേദങ്ങളൊന്നും അവിടെ പ്രശ്‌നമല്ല.

ഒമ്പതു തരം ഭക്തിയെപ്പറ്റി ശ്രീരാമൻ ശബരിയോടു പറയുന്നുണ്ട്‌ അവ ഇപ്രകാരമാണ്‌.

(1) സജ്‌ജനസംഗം, (2) ഭഗവൽകഥാകഥനം (3) ഭഗവൽഗുണകീർത്തനം, (4) ഭഗവൽ വാക്യാർത്ഥ വിവരണം (5) ഭഗവദംശമായ തിര്യക്കുകളെയും ഗുരുവാക്കൽ, (6) ഇന്ദ്രയങ്ങളെ അടക്കിയുള്ള ഭഗവൽപൂജ (7) മന്ത്രങ്ങളാലുള്ള ഉപാസന, (8) സർവ്വഭൂതാത്മാവിലും ഭഗവാനെ കാണൽ, (9) ഭഗവദ്‌തത്ത്വത്തെ സർവ്വദാ വിചാരിക്കൽ.

ഭഗവാനെ നേരിൽ കാണുവാനും, സ്വന്തം കൈകളാൽ ഊട്ടുവാനും ഭഗവാന്റെ മുഖത്തുനിന്ന്‌ ഉപദേശം സ്വീകരിക്കാനും കഴിഞ്ഞ ശബരിയുടെ ഭക്തിപാരമ്യം എത്രയോ ഉയർന്നതാണ്‌. തന്റെ ഗുരുവായ മതംഗമുനിക്കും ശിഷ്യർക്കും ലഭിക്കാത്ത മഹാഭാഗ്യമാണ്‌ അവരുടെ ആശ്രിതയും നീചജാതിക്കാരിയുമായ ശബരിക്കു ലഭിച്ചത്‌.
ശ്രീരാമൻ ചോദിച്ചതനുസരിച്ചു ശബരി പിന്നെ പറയുന്നു.

“സിതയെ കട്ടുകൊണ്ടുപോയതു രാവണനാണ്‌. ഞാൻ കണ്ടിരുന്നു. സീത ദുഃഖിതയായി ലങ്കയിൽ കഴിയുന്നുണ്ട്‌. അല്‌പം തെക്കോട്ടു ചെന്നാൽ, പമ്പാസരസ്സു കാണാം. അതിന്നപ്പുറം ഋശ്യമൂകാചലത്തിൽ അങ്ങു ചെല്ലണം. അവിടെ സുഗ്രീവനുമായി സഖ്യം ചെയ്‌താൽ സീതയെ കണ്ടെത്താനുള്ള വഴി തെളിയയും. എല്ലാം ശുഭമായി വരും.

ശ്രിരാമൻ കാൺകെ ശബരി അഗ്നി ജ്വലിപ്പിക്കുകയും അതിൽ ശരീരം ത്യജിക്കുകയും ചെയ്‌തു. അപ്പോൾ അവൾ പഴയ ഗന്ധർവ്വസ്‌ത്രീയായി, ശാപമുക്തയായി, ദേവലോകത്തിലേയ്‌ക്ക്‌ ഉയർന്നു.

മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങള്‍ ലൌകികപദാര്‍ത്ഥങ്ങളെയും, കര്‍മ്മങ്ങളെയും കേവലം വിട്ടു കാലദേശങ്ങളില്‍നിന്നും, നാമരൂപങ്ങളില്‍നിന്നും, അതീതനായ ഈശ്വരങ്കല്‍ ഏതെങ്കിലും ഒരു പ്രകാരത്തില്‍ രമിക്കാനും, ലയിക്കാനും തുടങ്ങലാണല്ലോ ഭക്തിയുടെ ആരംഭം.
ലൌകികപദാര്‍ത്ഥങ്ങളിലും കര്‍മ്മങ്ങളിലും സത്യബുദ്ധിയോടും, സുഖഭാവത്തോടുംകൂടി രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനു സ്വാഭാവികമായി അതുണ്ടാവാന്‍വയ്യ.

അതാണ് ആദ്ധ്യാത്മിക ജീവിതമുണ്ടാവാനും, നിലനില്ക്കാനും, വളരാനുമൊക്കെ വൈദികസംസ്‌കാരം അവശ്യം ഉണ്ടായിരിക്കേണമെന്നു നിര്‍ബന്ധിക്കാന്‍ കാരണം. വൈദികമായ അറിവും, സംസ്‌കാരവുമുണ്ടാവുമ്പോള്‍ ഈ ജഗത്ത് അനൃതവും ജഡവും, ദുഃഖവുമാണെന്നു ബോധിക്കാനും, കര്‍മ്മങ്ങള്‍ ജനനമരണ ക്ലേശഭൂയിഷ്ഠങ്ങളാണെന്നു സ്വയം ബോദ്ധ്യംവരാനും ഇടയാവും. ജഗത്തിന്റെ മിത്ഥ്യാത്വത്തെപ്പറ്റിയും, ദുഃഖാനുഭൂതിയെപ്പറ്റിയും സ്വയം ബോദ്ധ്യമുണ്ടാവുമ്പോള്‍ അതില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ സ്വാഭാവികമായുണ്ടാവും. അറിവുകൊണ്ടു സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ ഒരു ഭാഗത്തും, അതുവരെയുള്ള സംസാരാനുഭവംകൊണ്ടുള്ള ക്ലേശം മറുഭാഗത്തും ഇട്ടുഞെരുക്കാന്‍ തുടങ്ങുമ്പോള്‍ അഭീഷ്ടപ്രാപ്തിക്കും, ദുഃഖനിവൃത്തിക്കുംവേണ്ടിയെങ്കിലും ഈശ്വരനെ ആശ്രയിക്കാനുള്ള സല്‍ബുദ്ധിയുണ്ടാവുകയെന്നത് എളുപ്പമാണ്. 

അതാണ് വൈദികജ്ഞാനവും, വേദോക്തകര്‍മ്മങ്ങളില്‍ നിഷ്ഠയുമൊക്കെയുണ്ടാവണമെന്നു പറയുന്നത്. അങ്ങനെ വൈ ദികജ്ഞാനവും, വേദോക്തകര്‍മ്മ നിഷ്ഠയുമൊക്കെ ഉണ്ടായിട്ടും പലപ്പോഴും പലര്‍ക്കും ഭക്തിയും വൈരാഗ്യവുമൊന്നുമില്ലാതെ വെറും വിഷയാസക്തനും, മൂഢനുമായിത്തന്നെ കഴിഞ്ഞുകൂടാനും ഇടവരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദുര്‍ല്ലഭം ചില അനുഗൃഹീത വ്യക്തികള്‍ക്കു വേദസംബന്ധമൊന്നും കൂടാതെത്തന്നെ ജഗത്തില്‍ തീവ്രവൈരാഗ്യവും ഈശ്വരങ്കല്‍ നിരതിശയപ്രേമവും ഉണ്ടാവാറുണ്ട്. ജന്മാന്തര സുകൃതവിശേഷമെന്നോ, ഈശ്വരകാരുണ്യമെന്നോ ഒക്കെയാണ് അതിന്നു കാരണം പറയാറ്. ഏതായാലും അങ്ങനെ ഒരനുഗൃഹീതവ്യക്തിയായിരുന്നു ശബരിമാതാവ്.

വിദ്യാഭ്യാസം, തപസ്സ്, യോഗാനുഷ്ഠാനം, തത്ത്വവിചാരം തുടങ്ങിയ ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉപകരണങ്ങളില്‍ ഒന്നുപോലും അവള്‍ക്കുണ്ടായിരുന്നില്ല. 

എങ്കിലും സ്വാഭാവികമായിത്തന്നെ പരമനിഷ്‌കളങ്കയായ ഒരു ഭക്തിയും, ഏറ്റവും ദൃഢമായ ഒരു വിശ്വാസവുമുണ്ടായിരുന്നു. അതാണ് ആ പാവപ്പെട്ട കാട്ടാളസ്ത്രീയെ സജ്ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും അവരില്‍ക്കൂടെ ക്രമേണ ഈശ്വരങ്കലേയ്ക്കും നയിച്ചതെന്നു പറയണം.

 ഭഗവാനു നിവേദിക്കാന്‍ വേണ്ടി അവള്‍ സഞ്ചയിച്ചിരുന്ന പഴങ്ങളില്‍ ഓരോന്നും കടിച്ചു രുചിനോക്കുകപോലും ചെയ്തിരുന്നു. താന്‍ കടിച്ച പദാര്‍ത്ഥം ഭഗവാനു നിവേദിക്കാന്‍ പറ്റില്ലെന്നുള്ള അറിവുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ഭഗവാന്‍ ആ പുണ്യവതിയെ ഏറ്റവും ആര്‍ദ്രതയോടെ അനുഗ്രഹിച്ചു.




ഊർമ്മിള

ഊർമ്മിള

ഭാരതീയ ഇതിഹാസമായ രാമായണത്തിൽ മിഥിലരാജാവായ ജനകന്റെ പുത്രിയാണ് ഊർമ്മിള. രാമായണത്തിലെ നായികയായ സീത, ഊർമ്മിളയുടെ സഹോദരിയാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് അംഗദൻ, ധർമ്മകേതു എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.

ഊർമ്മിളയുടെ രാമായണത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് രണ്ട് പക്ഷമാണുള്ളത്. ശ്രീരാമനോടൊപ്പം ലക്ഷ്മണനും പതിനാല് വർഷം വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ഊർമ്മിള തളർന്നു വീഴുകയും ബോധരഹിരതയാകുകുയം ചെയ്തു എന്നാണ് ഒന്നാമത്തെ പക്ഷം. വനവാസത്തിനുശേഷം ലക്ഷ്മണൻ തിരിച്ചുവന്നതിനുശേഷമാണത്രെ ഇവർ ബോധം വീണ്ടെടുത്തത്. പതിനാല് വർഷവും ഉറക്കമുപേക്ഷിച്ച് ശ്രീരാമനെയും സീതയെയയും സേവിച്ച ലക്ഷ്മണന്റെ തളർച്ചയെല്ലാം ഊർമ്മിള തന്നിലേക്കാവാഹിച്ചു എന്നാണ് ഇതിലെ വ്യംഗ്യം.

വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ താനും കൂടെവരുന്നുവെന്ന് ഊർമ്മിള പറഞ്ഞപ്പോൾ ലക്ഷ്മണൻ അവരെ നിരുത്സാഹപ്പെടുത്തുകയും തന്റെയും ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ പക്ഷം. ഭർത്താവ് മടങ്ങിവരുന്നതുവരെ അവർ ഈ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.

മിഥിലപുരിയിലെ സന്യാസതുല്യനായ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. വാസ്‌തവത്തില്‍ ജനകമാഹാരാജാവിനു ജനിച്ച ഒരേ ഒരു മകള്‍ ഊര്‌മ്മിളയാണ്‌. അവിടെയൊക്കെ സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരും പറഞ്ഞില്ല.. അത്‌ ജനകമാഹാരാജാവിന്റെ മഹാമനസ്‌കത. നാല്‌ പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക്‌ വിവാഹം ചെയ്‌തു കൊടുത്തതും ഒരുപക്ഷെ അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ടാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മറ്റു പെണ്‍മക്കളെയും അതെ കൊട്ടാരത്തിലേക്ക്‌ തന്നെ വിവാഹം ചെയ്‌തയച്ചു ജനകന്‍. അയോധ്യയില്‍ രാമനെ കാത്തിരുന്നത്‌ ദുരന്തങ്ങള്‍ ആയിരുന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്‌മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന രാമൻ, അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമാതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു. അവിടെ സീത അനുയാത്രക്ക്‌ നിര്‍ബന്‌ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌... രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്ന്. ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം. സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌. രാമനെ ദശരഥനായി കാണണം. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. 

ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു താനുംകൂടെ വരട്ടെ എന്ന്‌!! ലക്ഷ്‌മണന്‍ പറഞ്ഞത്‌ കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്‌. 

ഊര്‍മ്മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല! യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു!! കരയരുത്‌!!!! അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവര്‍. 

 വനവാസം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞ് കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, ''വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!. '''സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണത്വം പ്രകടിപ്പിക്കുന്നു.

വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയാണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള.

രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്നവരാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.

ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ 
ഭർതൃമാതാപിതാക്കളേ സേവിച്ച് കഴിഞ്ഞുകൂടിയത്.

സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.

എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ അതെല്ലാം ഉപേക്ഷിച്ച് ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.

ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.
ഊര്‍മ്മിളയുടെ ത്യാഗം സ്വന്തം കാര്യത്തിനു വേണ്ടിയല്ല. മറിച്ച് ഭര്‍ത്തു സഹോദരനും പത്നിയ്ക്കും വേണ്ടിയാണ് എന്നുള്ളതാണ് വസ്തുത. 




ശാന്ത

ശാന്ത

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശാന്ത. അയോദ്ധ്യയിലെ രാജാവും രാമന്റെ പിതാവുമായ ദശരഥന് 'കൗസല്യയിൽ ജനിച്ച പുത്രിയാണിത്. കൗസല്യയുടെ പുത്രനായ രാമൻ, കൈകേയീ പുത്രനായ ഭരതൻ, സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ജ്യേഷ്ഠത്തിയാണ് ശാന്ത.

ശാന്ത ജനിച്ചതിനുശേഷം വളരെക്കാലത്തേക്കു് ദശരഥനും പത്നിക്കും കുട്ടികൾ ജനിച്ചില്ല. അക്കാലത്തൊരിക്കൽ ദശരഥന്റെ ആത്മസുഹൃത്തും സതീർത്ഥ്യനും അംഗരാജ്യത്തെ രാജാവുമായിരുന്ന ലോമപാദൻ അയോദ്ധ്യയിൽ വന്നു. അംഗരാജാവിന് സന്താനങ്ങളില്ലായിരുന്നു. ശാന്തയെ അദ്ദേഹം ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടുപോയി. തുടർന്നു് ലോമപാദൻ ശാന്തയെ ഋഷ്യശൃംഗൻ എന്ന മഹർഷിയ്ക്കു് വിവാഹം കഴിച്ചുകൊടുത്തു.

ഋഷ്യശൃംഗൻ എന്ന ഈ മുനികുമാരനായിരുന്നു മുമ്പൊരിക്കൽ ലോമപാദനുവേണ്ടി അംഗരാജ്യത്ത് മഴപെയ്യിച്ചതും, പിന്നീട് ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാകുവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും. 

ഒരു കഥയുടെ പ്രശസ്ത ഭാഗങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀
ഉദയസൂര്യനെ പോലെ നാല് കുഞ്ഞുങ്ങള്‍.. അവരുടെ പേരുകള്‍ പോലും ദശരഥന്‍ മുന്‍കൂട്ടി നിശ്ചയിച്ചു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്

കൗസല്യയുടെ മകനാണ് ശ്രീരാമന്‍. കൈകേയിയുടെ പുത്രന്‍ ഭരതന്‍. ലക്ഷ്മണനും ശത്രുഘ്‌നനും സുമിത്രയുടെ മക്കള്‍. ഇരട്ടകള്‍. ലക്ഷണശാസ്ത്രപ്രകാരം സുമിത്രയ്ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമെന്ന് വിദഗ്ധര്‍. എന്തായാലും ദശരഥന്റെ മനം നിറഞ്ഞു. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നു ഈശ്വരന്‍. ഋഷ്യശൃംഗന്റെ പ്രവചനം അന്വര്‍ത്ഥമാക്കി കൊണ്ട് ഇതാ നാല് കുഞ്ഞുങ്ങള്‍ പിറക്കാന്‍ ഒരുങ്ങുന്നു. കൗസല്യയ്ക്ക് തന്നെയാണ് ആ ഭാഗ്യം ആദ്യം സിദ്ധിച്ചത്.

ആദ്യജാതന്‍ ശ്രീരാമചന്ദ്രന്‍. സൂര്യചന്ദ്രന്‍മാരും താരാഗണങ്ങളും ഒരുമിച്ച് ജ്വലിച്ചു നില്‍ക്കും വിധം സമാനപ്രഭയുളള കുഞ്ഞ്. രാമന്‍ ജനിച്ചതിന്റെ പിറ്റേന്ന് ഭരതന്‍. തൊട്ടടുത്ത ദിവസം ലക്ഷ്മണനും ശത്രുഘ്‌നനും.

കോസലയില്‍ ഉത്സവപ്രതീതിയായിരുന്നു. നാട്ടിലെ ഓരോ കുടുംബത്തിനും രാജാവിന്റെ വക മുധരപലഹാരങ്ങളും പാരിതോഷികങ്ങളും. ഒരു മഹാജനത ഒന്നടങ്കം ആ നവജാതശിശുക്കളുടെ ക്ഷേമത്തിനായി ഉളളറിഞ്ഞ് പ്രാര്‍ത്ഥിച്ചു.

ശാന്തയ്ക്കായി ആരും പ്രാര്‍ത്ഥിച്ചില്ല. അവളുടെ സങ്കടങ്ങള്‍ ആരും അറിഞ്ഞില്ല. അംഗദേശത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ലോമപാദന്‍ കണ്ടെത്തിയ നിധികുംഭം. ഋഷ്യശൃംഗന്‍.

പുറംലോകത്തിന് മുന്നില്‍ ശാന്ത മഹാഭാഗ്യവതി. ഋഷ്യശൃംഗനെ പോലെ ഒരു മഹാതപസ്വിയെ സ്വന്തമാക്കാന്‍ മാത്രം പുണ്യം ചെയ്തവള്‍. തന്റെ പുണ്യം തനിക്കല്ലേ അറിയൂ?

സുമംഗലിയായ ഏതൊരു പെണ്ണിനെയും പോലെ ഒരു കുഞ്ഞിനായി അവളുടെ ഉളളം തീവ്രമായി തുടിച്ചു. തന്നെ പ്രസവിച്ച സ്ത്രീ പോലും വീണ്ടും മാതൃത്വത്തിന്റെ ധന്യതകളിലേക്ക് സഞ്ചരിക്കുമ്പോള്‍ അപഹാസ്യയായ കേവലം ഒരു കാഴ്ചക്കാരിയായി താന്‍..

ശാന്തയ്ക്ക് സങ്കടം കൊണ്ട് തന്റെ ഹൃദയം ഉടഞ്ഞു ചിതറുമെന്ന് തോന്നി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന മഹാപുരുഷന്‍ ഇതാ തന്റെ മുന്നില്‍ നിസഹായതയുടെ പാരമ്യതയായി നില്‍ക്കുന്നു. ഒരു സ്ത്രീയുടെ ജൈവശാസ്ത്രപരമായ ആവശ്യങ്ങളും അഭിലാഷങ്ങളും ക്ഷമിക്കാം. പക്ഷെ താലോലിക്കാന്‍ ഒരു കുഞ്ഞ്... തന്റെ ജീവന്റെ അംശം... ജീവന്റെ പ്രതിരൂപം.

അങ്ങനെയൊരു സൗഭാഗ്യത്തിനായി അവളുടെ മനസ് കേണു.. പലകുറി ആവശ്യമായും അപേക്ഷയായും ഋഷ്യശൃംഗനെ സമീപിച്ചു. മറുപടി എന്നും ഒന്ന് തന്നെയായിരുന്നു.

ഞാന്‍ ജിതേന്ദ്രിയന്‍. അതിനപ്പുറം സന്താനങ്ങള്‍ എന്റെ ലക്ഷ്യത്തിന് വിഘാതമാണ്. ഗൃഹസ്ഥാശ്രമത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും വര്‍ദ്ധിപ്പിക്കും അത്..'

'പിന്നെയെന്തിന് അങ്ങ് എന്നെ വിവാഹം ചെയ്തു. ഒരു സ്ത്രീയുടെ ജീവിതം നരകതുല്യമാക്കാനോ?'

ഋഷ്യശൃംഗന്‍ കൂടുതല്‍ നിസംഗത എടുത്തണിഞ്ഞു. 'അച്ഛന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചു'

എന്നും അച്ഛന്റെ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചിരുന്നത് . ഇപ്പോഴും അതില്‍ വലിയ മാറ്റമില്ല. വൈശാലി ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് ശാന്തയ്ക്ക് തോന്നി. ഈ സങ്കടപര്‍വത്തില്‍ നിന്ന് ഈശ്വരന്‍ അവളെ ഒഴിവാക്കിയല്ലോ?

നവജാതശിശുക്കളുടെ നൂലുകെട്ട് അത്യാര്‍ഭാടമായി നടത്തണമെന്ന് ദശരഥന്‍ നിശ്ചയിച്ചു. ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചത് ലോമപാദനെയും വര്‍ഷിണിയെയുമായിരുന്നു. ഋഷ്യശൃംഗനോട് പ്രത്യേകം പറയാനും മറന്നില്ല. ശാന്തയെ ക്ഷണിക്കണമെന്ന് കൗസല്യയ്ക്ക് വലിയ ആഗ്രഹം. ദശരഥന്‍ അത് ലോമപാദനോട് സൂചിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്ന് ലോമപാദന്‍ തുറന്ന് പറഞ്ഞു. തന്നെ ഉപേക്ഷിച്ച ഒരിടത്തേക്ക് ജീവന്‍ പോയാലും ശാന്ത വരില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പതിവു പോലെ അവളെ ഒന്ന് കാണാന്‍ പോലും കഴിയാതെ ദശരഥന്‍ മടങ്ങി. 

വര്‍ഷിണി തഞ്ചത്തില്‍ ശാന്തയുടെ മനസിളക്കാന്‍ ഒരു ശ്രമം നടത്തി. ചതുരംഗന്‍ പോലും പങ്കെടുക്കുന്ന ചടങ്ങില്‍ അവളില്ലാത്തത് അനൗചിത്യമെന്ന് വാദിച്ചു നോക്കി. തനിക്ക് സ്ഥാനമില്ലാത്ത ഒരിടത്തേക്ക് ഒരു അതിഥിയെ പോലെ കാഴ്ചക്കാരിയായി താനില്ല എന്ന നിലപാടില്‍ അവള്‍ ഉറച്ചു നിന്നു. ആ മഹാസങ്കടത്തിന് മുന്നില്‍ വര്‍ഷിണി തോല്‍വി സമ്മതിച്ചു. ഇനിയൊരിക്കലും കോസല എന്നൊരു വാക്ക് അവള്‍ക്ക് മുന്നില്‍ ഉച്ചരിക്കില്ലെന്നും നിശ്ചയിച്ചു.

നൂലുകെട്ടിന് ഋഷ്യശൃംഗനും പോയില്ല. ഒപ്പം വരാന്‍ ലോമപാദന്‍ ക്ഷണിച്ചപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.

'പുത്രകാമേഷ്ടിയോടെ എന്റെ ദൗത്യം പൂര്‍ത്തിയായി. ഇനി അവിടേക്ക് വരുന്നതില്‍ ഔചിത്യമില്ല'

ആ രാത്രി ശാന്ത ഉറങ്ങിയില്ല.

പുറമെ കലഹത്തിന്റെ കവചകുണ്ഡലങ്ങള്‍ അണിയുമ്പോഴും അവള്‍ ഉളളിന്റെയുളളില്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ ഒരുനോക്ക് കാണണം. ദശരഥന്റെ ചോരയില്‍ കൗസല്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞ്. എന്റെ നേരാങ്ങള. ശ്രീരാമചന്ദ്രന്‍. പക്ഷെ എങ്ങിനെ എന്ന ചോദ്യം ഉത്തരമില്ലാത്ത ഒന്നായി. 

പല വഴികളും മനസില്‍ തെളിഞ്ഞു. ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. നൂലുകെട്ട് കഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു. കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊഞ്ചികൊഞ്ചി സംസാരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കോസലരാജ്യത്തെങ്ങും ആഹ്‌ളാദം പതഞ്ഞുപൊങ്ങി. ദൂരെ ഏതോ ക്ഷേത്രത്തില്‍ വഴിപാട് എന്നു പറഞ്ഞാണ് ശാന്ത പുറത്ത് പോയത്. കൊട്ടാരത്തില്‍ കമനീയമായ നിരവധി രഥങ്ങള്‍ ഉണ്ടായിട്ടും വാടകയ്ക്ക് എടുത്ത രഥം തന്നെ സ്വീകരിച്ചപ്പോള്‍ വര്‍ഷിണിക്ക് അതിശയം തോന്നി. പരമാവധി ലാളിത്യത്തില്‍ ഭിക്ഷ എടുത്തുണ്ടാക്കിയ പണം കൊണ്ട് ക്ഷേത്രദര്‍ശനം നടത്തണം പോലും. അതാണ് അവിടത്തെ വഴിപാട് എന്ന് അവള്‍ പറഞ്ഞപ്പോള്‍ മറുവാദത്തിന് നിന്നില്ല വര്‍ഷിണി.

തിളങ്ങി. ആകാംക്ഷകൊണ്ട് ഹൃദയം തുടികൊട്ടി. ഈശ്വരന്‍ തനിക്കൊപ്പമാണ്. കാണരുതെന്ന് ആഗ്രഹിച്ചവരെ ഒഴിവാക്കി ഒരു കൂടിക്കാഴ്ച. വയറ്റാട്ടിയുടെ അടുത്തായിരുന്നു കുഞ്ഞ്. മഞ്ഞളും ചന്ദനവും കുങ്കുമപ്പൂവും തേച്ചുളള കുളി കഴിഞ്ഞ് തോര്‍ത്തുന്നതിനിടയില്‍ ഒരു മിന്നായം പോലെ സന്ദര്‍ശനം.

സാധ്വിയായ ബ്രാഹ്‌മണസ്ത്രീയെ വയറ്റാട്ടിയും സംഘവും പ്രണമിച്ചു. ശാന്ത തിരിച്ചും വന്ദിച്ചു. ആഗമനോദ്ദേശം കൗസല്യ പറഞ്ഞ് അവര്‍ അറിഞ്ഞിരുന്നു. ആഗതയെ സ്വീകരിച്ചിരുത്തി ശീതളപാനീയം നല്‍കി ഉപചരിച്ചു. ശാന്തയുടെ കണ്ണുകള്‍ ചുറ്റിലും പരതി. എവിടെ എന്റെ പൊന്നനുജന്‍? 

കുളിപ്പിച്ച് തോര്‍ത്തി പുതുവസ്ത്രങ്ങള്‍ ധരിച്ച കുഞ്ഞുമായി വയറ്റാട്ടിയുടെ സഹായി വന്ന് ശാന്തയ്ക്ക് കൈമാറി. ഹൃദയം ഒരു വീണയാണെന്ന് അവള്‍ക്ക് തോന്നി. ഏതൊക്കെയോ തന്ത്രികള്‍ വലിഞ്ഞു മുറുകുന്നു. പിന്നെ വീണാനാദം ഉതിരുന്നു.

സൂര്യനേക്കാള്‍ പ്രഭയുളള കുഞ്ഞ്. അസാമാന്യമായ തേജസും ഓജസും തുടിക്കുന്ന കണ്ണുകള്‍..

ഇവന്‍ തന്റെ അനുജന്‍ തന്നെയോ?

ഏതോ അവതാരപുരുഷനെ പോലെ ദിവ്യത്വം ജ്വലിക്കുന്ന മുഖകമലം. ഭാവഹാവാദികള്‍..

എല്ലാറ്റിലും ഈശ്വരീയമായ ഒരു ചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. അവള്‍ക്ക് അനല്‍പ്പമായ അഭിമാനം തോന്നി. ഞാന്‍... ഞാന്‍.. നിന്റെ മൂത്ത സഹോദരി... ഉടപ്പിറന്നവള്‍.. ഏടത്തി... ഏടത്തിയെന്ന് വിളിക്കൂ കുട്ടാ..

അവളുടെ അന്തരംഗം മന്ത്രിച്ചു. കുഞ്ഞ് അതീവനിഷ്‌കളങ്കമായി പുഞ്ചിരിച്ചു.

രാമന്‍... ശ്രീരാമന്‍... ശ്രീരാമചന്ദ്രാ.. അവള്‍ പല രൂപത്തിലും ഭാവത്തിലും വിളിച്ചു.. ഓരോ വിളിക്കും അനുരണങ്ങളുണ്ടായി. കുഞ്ഞ് കൈകാലുകളിളക്കി കളിച്ചു. ചിരിച്ചു മറിഞ്ഞു. അവള്‍ മെല്ലെ കുനിഞ്ഞ് മൂര്‍ദ്ധാവില്‍ ചുംബിച്ചു. മേലാസകലം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.

രാമന്‍ ഇക്കിളിയാല്‍ പുളഞ്ഞു. ശാന്തയുടെ കണ്ണുകള്‍ നനഞ്ഞു. അവന്‍ കുഞ്ഞിക്കൈത്തലം കൊണ്ട് ആ കവിളില്‍ തൊട്ടു. ഒരു ജന്മം സഫലമായതു പോലെ തോന്നി ശാന്തയ്ക്ക്.

കുഞ്ഞിനെ കൈമാറി യാത്ര പറയുമ്പോള്‍ വയറ്റാട്ടി ഓര്‍മ്മിപ്പിച്ചു. 'മഹാറാണി പളളിനീരാട്ട് കഴിഞ്ഞ് ഉടന്‍ വരും. ഒന്ന് മുഖം കാണിച്ച് പാരിതോഷികങ്ങള്‍ വാങ്ങി ഉച്ചഭക്ഷണം കഴിഞ്ഞ് പോകാം.'

'നന്ദി. ഇനിയൊരിക്കലാവാം. ചെന്നിട്ട് കുറച്ച് തിരക്കുണ്ട്'

മൗനം കൊണ്ട് യാത്ര പറഞ്ഞ് ശാന്ത കോസലയുടെ പടിയിറങ്ങി. തേരിലേക്ക് കയറും മുന്‍പ് അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞ് കൊട്ടാരത്തിലേക്ക് ഒരു വിഗഹവീക്ഷണം നടത്തി. ജനിച്ചു വളര്‍ന്ന വീട്. തന്റെ ശ്വാസനിശ്വാസങ്ങള്‍ അലിഞ്ഞുചേര്‍ന്ന മണ്ണ്. അവിടെ ഒരു അന്യയെ പോലെ, അനാഥയെ പോലെ താന്‍.. കണ്ണുകള്‍ വീണ്ടും നിറഞ്ഞു. മനസും നിറഞ്ഞു.

'തേര് ചലിപ്പിക്കൂ. യാത്ര തുടരാം'

അവള്‍ കല്‍പ്പിച്ചു. ഞാണൊലികള്‍ മുഴങ്ങി.

എന്റെ ജന്മനാടേ... വിട.. എന്നേക്കുമായി വിട..