ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 May 2016

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും


        പ്രദക്ഷിണം ആര്‍ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 

ഗണപതിക്ക്‌ ഒരു പ്രദക്ഷിണവും 
സൂര്യന് രണ്ടും
 ശ്രീശങ്കരന് മൂന്നും
 ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.
   ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന്‍ പാപത്തില്‍നിന്നു മോചിതനാകുന്നു. ദേവദര്‍ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.
        പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത്‌ ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പോകുകയുമരുത്. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കരുത്.

നിലവിളക്കു കൊളുത്തേണ്ട വിധം

നിലവിളക്കു കൊളുത്തേണ്ട വിധം



                ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു. 
              വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.
വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്. 
"ചിത്  പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."
എന്നതാണ്  അഗ്നിജ്വലനമന്ത്രം
സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".
തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍.
                  സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ് ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്.
            മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്  ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.
"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം 
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".
               അതായത്  ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.
                തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം.

വ്രതങ്ങള്‍ അനുഷ്ഠിക്കുക

വ്രതങ്ങള്‍ അനുഷ്ഠിക്കുക
            ഹൈന്ദവജീവിതത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്. 
           എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.
           ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

സന്ധ്യാസമയം

സന്ധ്യാസമയം
               സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.
          സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു. 
            സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.
ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.


സന്ധ്യാദീപം

സന്ധ്യാദീപം
                സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
         സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക്‌ സംക്രമിക്കും (എര്‍ത്തായി പോകും). നാമജപത്തിനുശേഷം സത്സംഗവും കൂടി നടത്തേണ്ടതാണ്. കുടുംബൈക്യത്തിനും ശ്രയസ്സിനും സത്സംഗം അത്യാവശ്യമാണ്. ഇതിനുശേഷമേ സന്ധ്യാവന്ദനം കഴിഞ്ഞെഴുന്നേല്ക്കാവു.
സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.  


പ്രസാദം

പ്രസാദം
അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.
  മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

 

 


ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. 

2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.

3. വീടിന്ടെ കിഴക്കുവശത്ത്‌  ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.



4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.



5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.



6. ക്ഷേത്രദര്‍ശനത്തിനു  സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.  

 




7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.




8. ഒരു ആവണപ്പലക.



9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.



10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.



11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.



12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.



കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.