ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2017

ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം

ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീപാർത്ഥസാരഥിക്ഷേത്രം. പേര് സൂചിപ്പിയ്ക്കുന്നതു പോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ ക്ഷേത്രം പിന്നീട് ഭാഗവതകുലപതി തിരുനാമാചാര്യർ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ഇന്ന് ഗുരുവായൂരിൽ വരുന്നവർ ഇവിടെയും വരാറുണ്ട്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ഗീതാദിനം കൂടിയായ അന്നേദിവസം ഗുരുവായൂരപ്പൻ ഇങ്ങോട്ട് എഴുന്നള്ളാറുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം.

ഐതിഹ്യം

ദ്വാപരയുഗത്തിൽ പാണ്ഡവമാതാവായകുന്തീദേവി ഇന്ദ്രപ്രസ്ഥത്തിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹമെന്ന് വിശ്വസിച്ചുവരുന്നു. കുന്തീദേവിയുടെ കാലശേഷം ജലാധിവാസം ചെയ്ത വിഗ്രഹം ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷം ശങ്കരാചാര്യർ ഗംഗാനദിയിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു. പിന്നീട് ഒരു ഏകാദശിനാളിൽ ഗുരുവായൂരിൽ വരുവാനിടയായ അദ്ദേഹം നാരദമഹർഷിയുടെ ഉപദേശപ്രകാരം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. ക്ഷേത്രത്തിലെ പൂജാവിധികളും ചടങ്ങുകളും ശങ്കരാചാര്യർ തന്നെ നിർദ്ദേശിച്ചു.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. റെയിൽവേ സ്റ്റേഷനും ക്ഷേത്രവും ഏതാണ്ട് പരസ്പരാഭിമുഖമാണ്. കെ.ടി.ഡി.സി.യുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന നന്ദനം ഹോട്ടൽ, പതഞ്ജലി സ്റ്റോർ തുടങ്ങിയവ സമീപത്തു തന്നെയുണ്ട്. ക്ഷേത്രത്തിന് മുന്നിലെത്തുന്നവർ ആദ്യം കാണുന്നത് മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരമാണ്. ഗോപുരത്തിന് പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇരുവശത്തും ഗീതോപദേശത്തിന്റെ ചിത്രങ്ങളും ഗീതാവചനങ്ങളും കാണും. ഗോപുരത്തിന് പുറത്തുനിന്നു നോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം തെളിഞ്ഞുകാണാം. ഗോപുരത്തിന്റെ തെക്കുഭാഗത്താണ് ചെരുപ്പ് കൗണ്ടറുള്ളത്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്റെ പുറത്തെ മതിൽക്കെട്ട് പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ്. ഇതിന്റെ ചുറ്റും ചുവന്ന ചായം പൂശിയിട്ടുണ്ട്. കാര്യമായ വലിപ്പമില്ലെങ്കിലും ആനപ്പള്ള തീർത്തിട്ടുള്ളത് ശ്രദ്ധേയമാണ്. കിഴക്കുഭാഗത്തെ പ്രധാന ഗോപുരം കൂടാതെ പടിഞ്ഞാറുഭാഗത്തും ഒരു ഗോപുരമുണ്ട്. ഇതിനടുത്ത് ക്ഷേത്രം വക ഹാളും കാണാം.

അകത്തുകടന്നാൽ പ്രത്യേകിച്ചൊന്നും തന്നെ കാണാനില്ല. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സാമാന്യം ഉയരമുള്ള ഒരു ചെമ്പുകൊടിമരമാണ് ആദ്യം കാണുന്നത്. അതിനപ്പുറം വലിയ ബലിക്കല്ല് കാണാം. ഇവിടെ ബലിക്കൽപ്പുരയില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. തെക്കുകിഴക്കേ മൂലയിൽ പ്രദക്ഷിണ വഴിയിൽ നിന്നുമാറി നവഗ്രഹക്ഷേത്രം പണിതിട്ടുണ്ട്. ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ ഒറ്റക്കല്ലിലാണ് നവഗ്രഹങ്ങൾക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത്. ധ്യാനശ്ലോകത്തിൽ പറയുന്നതു പ്രകാരമുള്ള നവഗ്രഹരൂപങ്ങൾ ഇവിടെ കാണാം. നടുക്ക് സൂര്യനും കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവുംപടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് ഗുരുവും വടക്കുകിഴക്ക് ബുധനും സ്ഥിതിചെയ്യുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ഗുരു മാത്രം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു.

ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പൂർണ്ണമായും കരിങ്കല്ല് പാകിയിട്ടുണ്ട്. ഭക്തർക്ക് മഴയും വെയിലുമേൽക്കാതെ ദർശിയ്ക്കാൻ പാകത്തിന് വഴി മുഴുവൻ നടപ്പുര പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെയും തൊട്ടടുത്ത് രക്ഷസ്സിന്റെയും പ്രതിഷ്ഠകൾ കാണാം. മുഖപ്പോടുകൂടിയ ശ്രീകോവിലാണ് അയ്യപ്പന് പണിതിട്ടുള്ളത്. ഇവിടെയുള്ള മുഖപ്പിലാണ്  ശബരിമലയ്ക്കു പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. പണ്ടെന്നോ ഈ പ്രദേശത്ത് കൊല്ലപ്പെട്ട ഒരാളുടെ ആത്മാവാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി ക്ഷേത്രസ്ഥാപകനായ ശങ്കരാചാര്യരുടെ പ്രതിഷ്ഠയുണ്ട്. ശൈവാംശമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചു കൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തിവരുന്നത്. വടക്കുഭാഗത്ത് ഊട്ടുപുര കാണാം. വിശേഷദിവസങ്ങളിൽ ഇവിടെ ഭക്തർക്ക് പ്രസാദ ഊട്ട് നടത്തിവരുന്നു.

ശ്രീകോവിൽ

ദീർഘചതുരാകൃതിയിൽ തീർത്ത ഒരു കൂറ്റൻ ശ്രീകോവിലാണ് ഇവിടെയുള്ളത്. തേരിന്റെ ആകൃതിയിലുള്ള ഈ ശ്രീകോവിൽ പാർത്ഥസാരഥീഭാവത്തിന് ഏറ്റവും അനുയോജ്യമായതായി കണക്കാക്കപ്പെടുന്നു. തേരിലുള്ള കുതിരകളും തേരിന്റെ ചക്രങ്ങളും അതേപോലെ ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ കരിങ്കല്ലിലാണ് ശ്രീകോവിൽ തീർത്തിരിയ്ക്കുന്നത്. അകത്തേയ്ക്ക് കയറാൻ സോപാനപ്പടികളുണ്ട്. അവ ഇരുവശത്തുനിന്നും കയറാവുന്ന രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. സോപാനത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ചുവട്ടിൽ ഗീതോപദേശ രൂപം കൊത്തിവച്ചിട്ടുണ്ട്. സോപാനപ്പടികൾ പൂർണ്ണമായും പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി വച്ചിരിയ്ക്കുന്നു. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന അതിമനോഹരമായ പാർത്ഥസാരഥീ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് രണ്ട് കൈകളേയുള്ളൂ. ഒരു കയ്യിൽ തേര് തെളിയ്ക്കാനുള്ള ചമ്മട്ടിയും മറുകയ്യിൽ ശംഖും കാണാം. തറനിരപ്പിൽ നിന്ന് ഏറെ ഉയരെയാണ് ശ്രീകോവിൽ. അതിനാൽ ഉയരം കുറഞ്ഞവർക്കും കുട്ടികൾക്കും വിഗ്രഹം കാണാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും.

ശ്രീകോവിലിന്റെ പുറംചുവരുകൾ തീർത്തും അനലംകൃതമാണ്. ഈയിടെയായി അവിടങ്ങളിൽ ചുവർച്ചിത്രങ്ങൾ വരച്ചുചേർക്കാൻ പദ്ധതികൾ വരുന്നുണ്ട്. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിരിയ്ക്കുന്നു. വടക്കുവശത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവ് കാണാം. ഓവുതാങ്ങിയായി ഇവിടെ ഉണ്ണിഭൂതമുണ്ട്.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അകത്ത് സ്ഥലം വളരെക്കുറവാണെങ്കിലും തിരക്കില്ലാത്തതിനാൽ സുഖമായി പ്രദക്ഷിണം വയ്ക്കാം. നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. നാമജപത്തിനും മറ്റ് പരിപാടികൾക്കുമായി ഇവ ഉപയോഗിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയുംവടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെക്കാണാം. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. തെക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്.

പ്രതിഷ്ഠ

ശ്രീപാർത്ഥസാരഥി

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്റെ സുഹൃത്തായ അർജ്ജുനന്റെ തേരാളിയായി നിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ രൂപമാണ് പാർത്ഥസാരഥി (പാർത്ഥൻ അർജ്ജുനന്റെ മറ്റൊരു പേരാണ്. സാരഥി എന്ന വാക്കിന് ഇവിടെ തേരാളി എന്നാണ് അർത്ഥം). മൂന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീപാർത്ഥസാരഥിഭഗവാൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഭഗവാന്റെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിന്റെ മുഴുവൻ ആകർഷിച്ചുകൊണ്ട് ശ്രീപാർത്ഥസാരഥി ശ്രീലകത്ത് വാഴുന്നു. ചമ്മട്ടി (ചാട്ട) സമർപ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ ഉദയാസ്തമനപൂജ, കളഭം ചാർത്തൽ, ചന്ദനം ചാർത്തൽ, പുരുഷസൂക്തപുഷ്പാഞ്ജലി, പാൽപ്പായസം, തൃക്കൈവെണ്ണ തുടങ്ങിയവയും ഭഗവാന് പ്രധാനമാണ്.

ഉപദേവതകൾ

ഗണപതി

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്തുള്ള ഏക പ്രതിഷ്ഠ ഇതാണ്. രണ്ടടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഗണപതിയ്ക്ക്. സാധാരണ ഗണപതിവിഗ്രഹരൂപങ്ങളിൽ നിന്ന് യാതൊരു വ്യത്യാസവും ഈ വിഗ്രഹത്തിനില്ല. വിഘ്നേശ്വര പ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് വഴിപാടുകൾ.

അയ്യപ്പൻ

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് താരക ബ്രഹ്മമൂർത്തിയായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന ഇവിടത്തെ വിഗ്രഹം ശബരിമലയിലേതു പോലെ ത്തന്നെയാണ്. മുഖപ്പോടുകൂടിയ ഈ ശ്രീകോവിലിനു മുന്നിലിരുന്നാണ് ശബരിമല തീർത്ഥാടകർ മാലയിടന്നതും കെട്ടുനിറയ്ക്കുന്നതും. നീരാജനം, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ.

നവഗ്രഹങ്ങൾ

നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേ മൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് നവഗ്രഹങ്ങളുടെ പ്രതിഷ്ഠ. വൃത്താകൃതിയിലുള്ള ഒറ്റക്കല്ലിൽ പരസ്പരാഭിമുഖമല്ലാതെയാണ് ഒമ്പതുപേരെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. നടുക്ക് സൂര്യനും കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് ഗുരുവും വടക്കുകിഴക്ക് ബുധനുമാണ് കുടികൊള്ളുന്നത്. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാട്ടും കുജനും രാഹുവും കേതുവും തെക്കോട്ടും ഗുരു മാത്രം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു. നവഗ്രഹപൂജയാണ് ഇവിടെ പ്രധാന വഴിപാട്. ഇത് ഓരോ ഗ്രഹത്തിനും വേറെവേറെയാകാം. ഇതിനോടനുബന്ധിച്ച് ചുറ്റുവിളക്കും ഉണ്ടാകാറുണ്ട്. നവധാന്യങ്ങൾ സമർപ്പിയ്ക്കുന്നതും പ്രധാന വഴിപാടാണ്.

ആദിശങ്കരാചാര്യർ

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ആദിശങ്കരാചാര്യരുടെ പ്രതിഷ്ഠ. മുഖപ്പോടുകൂടിയ ഒരു വട്ടശ്രീകോവിലാണ് ശങ്കരാചാര്യർക്ക് പണിതിരിയ്ക്കുന്നത്. ആറടിയോളം ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണ് ശങ്കരാചാര്യർക്ക്. ശൈവാംശമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചുകൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തിവരുന്നത്. കാവിപ്പട്ടുചാർത്തലാണ് ശങ്കരാചാര്യർക്ക് പ്രധാന വഴിപാട്. ധാര, കൂവളമാല, ഭസ്മാഭിഷേകം, ഇളനീരഭിഷേകം തുടങ്ങിവയും പ്രധാനമാണ്.

രക്ഷസ്സ്

അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് സമീപത്തുതന്നെയാണ് രക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെങ്ങോ ഈ പ്രദേശത്ത് ദുർമരണത്തിനിരയായ ഒരാളെയാണ് മോക്ഷപ്രാപ്തിയുടെ ഭാഗമായി രക്ഷസ്സായി കുടിയിരുത്തിയിരിയ്ക്കുന്നത്. മേൽക്കൂരയില്ലാത്ത തറയിൽ മഴയും വെയിലും മഞ്ഞും ഏറ്റുവാങ്ങുന്ന രീതിയിലാണ് രക്ഷസ്സിന്റെ പ്രതിഷ്ഠ. നിത്യേന സന്ധ്യയ്ക്കുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നും തന്നെ രക്ഷസ്സിനില്ല.

നിത്യപൂജകളും തന്ത്രവും

നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ഇടത്തരം ക്ഷേത്രമാണ് ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം. പുലർച്ചെ നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യ ചടങ്ങ്. തുടർന്ന് നാലേമുക്കാലോടെ അഭിഷേകവും വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹം അലങ്കരിച്ച് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചരയോടെ ഉഷഃപൂജ നടത്തുന്നു. ഇത് കഴിഞ്ഞ് സൂര്യോദയസമയത്ത് നവഗ്രഹങ്ങളൊഴികെയുള്ള ഉപദേവതകൾക്കുള്ള പൂജകളും ഗണപതിഹോമവും നടത്തുന്നു. രാവിലെ എട്ടരയ്ക്കാണ് നവഗ്രഹങ്ങൾക്കുള്ള പൂജകൾ നടത്തുന്നത്. പത്തരയോടെ ഉച്ചപ്പൂജയും പതിനൊന്നുമണിയോടെ ഉച്ചശീവേലിയും നടത്തി പതിനൊന്നരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേലെ കാണിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, അഷ്ടമിരോഹിണി, മണ്ഡലകാലം) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇതിന് മാറ്റം വരും. ഉദയാസ്തമന പൂജയുള്ളപ്പോഴും മാറ്റം വരും. അന്ന് 18 പൂജകളാണുണ്ടാകുക.

ഗുരുവായൂരിലെ മിക്ക ക്ഷേത്രങ്ങളിലേതും പോലെ ഇവിടെയും തന്ത്രാധികാരം പുഴക്കര ചേന്നാസ് മനയ്ക്കാണ്.

വിശേഷദിവസങ്ങൾ

ഗുരുവായൂർ ഏകാദശി മഹോത്സവം

ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിയായ ഗുരുവായൂർ ഏകാദശി. ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവമായാണ് ഇത് ഇവിടെ ആചരിച്ചുവരുന്നത്. ഗുരുവായൂരിലെ ഏകാദശി വിളക്ക് തുടങ്ങുന്ന തുലാമാസത്തിലെ വെളുത്ത ഏകാദശിദിവസമാണ് കൊടിയേറ്റം. തുടർന്നുള്ള 28 ദിവസം വിശേഷാൽ പൂജകളും കലാപരിപാടികളുമായി ആചരിച്ചുവരുന്നു.

അഷ്ടമിരോഹിണി, വിഷു, കുചേലദിനം, ശങ്കരജയന്തി തുടങ്ങിയ ദിവസ്സങ്ങൾ വിശേഷാൽ ആചരിച്ചുവരുന്നു.

ചരിത്രം

ശങ്കരാചാര്യരുടെ കാലശേഷം ഈ ക്ഷേത്രത്തിന്റെ അവകാശം ശിഷ്യനായ തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർക്ക് ലഭിച്ചു. തലമുറകളായി പാലിച്ചുപോന്ന അവകാശം പിന്നീട് ഗുരുവായൂരിൽത്തന്നെയുള്ള മല്ലിശ്ശേരി മനയ്ക്ക് ലഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും മല്ലിശ്ശേരി മനയ്ക്കുതന്നെയായിരുന്നു. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ അതിന്റെ തെക്കേ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണ ക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും ആക്രമണത്തിൽ തകർന്നു. പാർത്ഥസാരഥിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ഒരുപാടുകാലം ഈ ക്ഷേത്രം ആരുടെയും ശ്രദ്ധയേറ്റുവാങ്ങാതെ കഴിയുകയായിരുന്നു. പ്രധാനക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം എല്ലാവരുടെയും ശ്രദ്ധയേറ്റുവാങ്ങി ലോകപ്രശസ്തിയിലേയ്ക്ക് കുതിയ്ക്കുന്ന സമയത്ത് ശ്രീകൃഷ്ണഭഗവാൻ തന്നെ മറ്റൊരു രൂപത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രം ജീർണ്ണിച്ച് നിലംപരിശാകാറായ മട്ടിൽ ഗുരുവായൂർ പട്ടണത്തിന്റെ ഒരു മൂലയിൽ കഴിയുകയായിരുന്നു. 1971 വരെ ഈ സ്ഥിതി തുടർന്നു.

1971-ൽ ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണിച്ച് നിലംപതിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു ക്ഷേത്രം കിടക്കുന്ന കാര്യം പലരുമറിഞ്ഞത്. തുടർന്ന് നാട്ടുകാരും ഭക്തജനങ്ങളും ചേർന്ന് നോക്കിയപ്പോൾ അവർ കമനീയമായ ഭഗവദ്വിഗ്രഹം യാതൊരു കേടുപാടും കൂടാതെ കിടക്കുന്നത് കണ്ടു. കൂടാതെ തകർന്നുപോയ മഹാക്ഷേത്രത്തിന്റെ തിടപ്പള്ളി, വാതിൽമാടം, ചുറ്റമ്പലം, മതിൽക്കെട്ട്, ക്ഷേത്രക്കുളം തുടങ്ങിയവയുടെ സ്ഥാനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി പുനർനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയാണ് എല്ലാറ്റിനും നേതൃത്വം വഹിച്ചത്. തൃപ്പൂണിത്തുറ ഈശ്വര വാര്യരായിരുന്നു സ്ഥപതി. ഒടുവിൽ ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ക്ഷേത്രത്തിന്റെ പുതുക്കിപ്പണികളെല്ലാം തീരുകയും 1977 ജൂൺ 29-ന് മിഥുന മാസത്തിലെ അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠ നടക്കുകയും ചെയ്തു. ഗുരുവായൂരിലെ അന്നത്തെ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.

പുനഃപ്രതിഷ്ഠയ്ക്കു ശേഷം ക്ഷേത്രത്തിന് വൻ ഉയർച്ചയാണുണ്ടായത്. ക്ഷേത്രഭരണത്തിന് ഒരു ഭക്തജനസമിതി നിലവിൽ വന്നു. ഇന്ന് വളരെ മികച്ച രീതിയിലാണ് ക്ഷേത്രം മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ഗുരുവായൂരിൽ വരുന്ന ധാരാളം ഭക്തർ ഇവിടെയും ദർശനത്തിന് വരുന്നുണ്ട്.

ഇതിനിടയിൽ ചില വിവാദങ്ങളും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ടായി. മലബാർ ദേവസ്വം ബോർഡ് ഈ ക്ഷേത്രം ഏറ്റെടുക്കാൻ പല തവണ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഭക്തജനസമിതി വൻ തോതിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടയിൽ ഭക്തജന സമിതിയ്ക്കെതിരെയും ചില ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. വൻ തോതിൽ അഴിമതിയും സ്വജനപക്ഷപാതവും ഭക്തജന സമിതിയ്ക്കെതിരെ ആരോപിയ്ക്കപ്പെടുകയുണ്ടായി. ഇവയ്ക്കെതിരെ ആദ്യം ചാവക്കാട് സബ് കോടതിയിലും പിന്നീട് പടിപടിയായി സുപ്രീം കോടതിയിലും വരെ കേസെത്തി. ഇതിനിടയിൽ 2016 ഓഗസ്റ്റിൽ കേരള ഹൈക്കോടതി പാർത്ഥസാരഥി ക്ഷേത്രത്തെ പൊതുക്ഷേത്രമായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഭരണസമിതിയും ഹിന്ദുസംഘടനകളും വൻ തോതിൽ രംഗത്തുവന്നു.

2017 ഏപ്രിൽ 26-ന് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഗുരുവായൂർ സബ് ഇൻസ്പകടറും വില്ലേജ് ഓഫീസറുമടങ്ങുന്ന ഒരു സംഘം ഗുരുവായൂരിലെത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവർ ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്. ഇതെത്തുടർന്ന് ഏപ്രിൽ 30-ന് ശങ്കരജയന്തി ദിവസം ക്ഷേത്രം ഭക്തജനസമിതിയുടെയും ഹിന്ദു ഐക്യവേദി അടക്കമുള്ള പ്രബല ഹൈന്ദവ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ നാമജപഘോഷയാത്ര നടത്തി. മേയ് 6-നും ഇത്തരത്തിൽ നാമജപഘോഷയാത്ര നടന്നിരുന്നു. ഇതിൽ പ്രസംഗിയ്ക്കാൻ വന്ന ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കെ.പി. ശശികല ടീച്ചറെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പോലീസ് സ്റ്റേഷനിലും ഇവർ നാമജപം തുടരുകയായിരുന്നു. ഒടുവിൽ, ഈ ഉത്തരവിന് താത്കാലിക സ്റ്റേ അനുവദിയ്ക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

2017 സെപ്റ്റംബർ 21-ന് സ്റ്റേ കാലാവധി അവസാനിച്ചു. അന്നും ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രത്തിലെത്തി. എന്നാൽ, മുമ്പത്തേതിന് വിപരീതമായി അന്ന് വൻ സംഘർഷമാണ് ക്ഷേത്രത്തിലുണ്ടായത്. ഭക്തരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പോലീസ് ഇടപെട്ടു. ചിലരെ അറസ്റ്റ് ചെയ്തുനീക്കി. മറ്റുചിലരാകട്ടെ, ഗോപുരവാതിലടച്ച് നാമജപം തുടങ്ങി.

NOVEMBER 07, 2017 ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം സർക്കാർ പിടിച്ചെടുത്തു ക്ഷേത്രങ്ങൾക്ക് നേരയുളള ഇടത് സർക്കാരിന്‍റെ കടന്നുകയറ്റം തുടരുന്നു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തെന്ന് മലബാർ ദേവസ്വം ബോർ‍ഡ്. ഇല്ലാത്ത ഹൈക്കോടതി ഉത്തരവിന്‍റെ പേര് പറഞ്ഞാണ് നടപടി. വിഷയത്തിൽ ഭക്തരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ഹൈക്കോടതി നിർദേശം ഇല്ലാതെയാണ് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്ന കാര്യത്തിൽ പോലീസ് പ്രവർത്തിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിച്ചിട്ടില്ല. 08/11/2017 ഹർജി
പരിഗണിക്കാനിരിക്കെ ആണ്
പുലർച്ചെ 02:Am നു പോലീസ് നടപടി.

No comments:

Post a Comment