ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2025

ആദിപരാശക്തിയായ ഭഗവതി

ആദിപരാശക്തിയായ ഭഗവതി

ഒരു നറുപുഞ്ചിരിയാൽ ഈ ബ്രഹ്‌മാണ്ഡം സൃഷ്ടിച്ചവളാണ് ആദിപരാശക്തിയായ ഭഗവതി. അതുകൊണ്ട് തന്നെ അവളാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും തിരോധനാവും അനുഗ്രഹവും തന്നു ഈ ജഗത്തിനെ പരിപാലിക്കുന്നതും.

താൻ സൃഷ്‌ടിച്ച ഈ പ്രപഞ്ചം എന്നെല്ലാം ദുഷ്ട ശക്തികളുടെ പിടിമുറുക്കത്തിൽ ശ്വാസം മുട്ടിയോ അന്നെല്ലാം അവൾ ഓരോ രൂപത്തിൽ അവതരിച്ചു ദുഷ്ടനിഗ്രഹം നടത്തി. അങ്ങനെയാണ് അവൾ കാർത്യായനിയായി 
മഹിഷാസുരനെ വധിച്ചതും. 

പിന്നീടു ലോകത്തിന് ശല്യമായി മാറിയത്, ശുംഭനിശുംഭൻമാരും അവർ അയച്ച ചണ്ഡമുണ്ഡൻമാരും 
രക്തബീജനുമാണ്.

അമരത്വം കൊതിച്ച അസുരസഹോദരങ്ങളായ ശുംഭന്റെയും നിശുംഭന്റെയും വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരാമെന്താണ് വേണ്ടത് എന്ന ബ്രഹ്മാവിന്റെ ചോദ്യത്തിന് അവർ ഒരുമിച്ചു ഒന്നേ അവശ്യപ്പെട്ടുള്ളൂ..

'മൃത്യു ഞങ്ങളെ തീണ്ടരുത്.'  

അങ്ങനെ ഒരു വരം നൽകാനുള്ള തന്റെ പരിമിതികൾ അവരെ ബ്രഹ്മാവ്,അറിയിച്ചു. തങ്ങളുടെ പൌരുഷത്തിലും ശക്തിയിലുമുള്ള അഹങ്കാരത്തോടെ സ്ത്രീകളോടുള്ള പുച്ഛവും അവളുടെ ശക്തിയെക്കുറിച്ചുള്ള അജ്ഞാനവും കാരണം അവർ ഇങ്ങനെ പറഞ്ഞു :

"എങ്കിൽ, ഞങ്ങളുടെ മരണം ഒരു പെണ്ണിന്റെ കൈകൊണ്ടു മാത്രമായിരിക്കണം"

ഇതുകേട്ട ബ്രഹ്‌മാവ് ഉള്ളിലൊരു പുഞ്ചിരിയോടെ "തഥാസ്തു" എന്ന് അനുഗ്രഹിച്ചു.

 വരപ്രാപ്തിക്ക് ശേഷം ശുക്രനെ ഗുരുവായി അവരോധിച്ചു ശുംഭൻ രാജാവായി. ശക്തരായ ശുംഭ-നിശുംഭൻക്ക് സഹായമായി ചണ്ഡനും മുണ്ഡനും ധൂമ്രലോചനനും രക്തബീജനും ഉണ്ടായിരുന്നു. ശുംഭനിശുംഭൻമാർ ദേവൻമാരെ, ആക്രമിച്ചുകീഴടക്കി, ദേവലോകം പിടിച്ചെടുത്തു.

മനുഷ്യർക്കോ (പുരുഷന്മാർക്ക്) ദേവന്മാർക്കോ തങ്ങളെ കൊല്ലാൻ കഴിയാത്ത അനുഗ്രഹം ഉണ്ടായിരുന്ന ശുംഭനും നിശുംഭനും ദേവലോകം ആക്രമിക്കുകയും ഇന്ദ്രന്റെ രാജ്യം നശിപ്പിക്കുകയും ചെയ്തു.

പ്രാണനും കൊണ്ടോടിയ ദേവൻമാർ ദേവഗുരുവായ ബൃഹസ്പതിയോട് സങ്കടമുണർത്തിച്ചു. ഗുരു ഇങ്ങനെ ഉപദേശിച്ചു :

'ആപത്തു വരുമ്പോൾ ജഗദീശ്വരിയായ ദേവിയെ സ്മരിക്കണം ' 

അവർ സങ്കടവുമായി ആദിപരാശക്തി തന്നെയായ ജഗദംബ ശ്രീപാർവ്വതിയോടു പ്രാർഥിച്ചു സങ്കടം ഉണർത്തിച്ചു .

അസുരന്മാരെ നേരിടാൻ ശ്രീ പാർവതി സ്വന്തം ശരീരത്തിൽനിന്നും കാളിയെ സൃഷ്ടിച്ചു. സ്വയം ചണ്ഡികയുടെ രൂപത്തിൽ അവർ ശത്രുപുരിക്ക് സമീപമെത്തി, രൂപംമാറി അവിടെ ഒരു ഊഞ്ഞാലിൽ ഇരുന്ന്, ഭഗവതി മനോഹരമായൊരു ഗാനമാലപിച്ചു. ഇത് കാണുകയും കേൾക്കുകയും ചെയ്ത ചണ്ഡനും മുണ്ഡനും, പാട്ടുപാടുന്ന അതിസുന്ദരിയായ സ്ത്രീയെപ്പറ്റി ശുംഭനെ അറിയിച്ചു.

ശുംഭൻ തന്റെ ഭൂതനെ അയച്ച്, പരാശക്തിയോട് എത്രയും വേഗം തൻ്റെ ഭാര്യയാവാൻ ആവശ്യപ്പെട്ടു. കാലാതീതയായ ആ മഹാദേവി ഭാവിയിൽ എന്ത് നടക്കാൻ പോകുന്നു എന്നോർത്ത് , ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു :

"എന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്നവന്റെ ഭാര്യയാകാൻ തയ്യാറാണ് എന്ന് നീ നിന്റെ യജമാനന്മാരെ അറിയിക്കൂ ". 

 ദൂതനിൽ നിന്ന് വിവരമറിഞ്ഞ 
ശുംഭനും നിശുംഭനും കോപം കൊണ്ടു വിറച്ചു. തന്റെ സൈന്യാധിപരിൽ ഒരാളായ ധൂമ്രലോചനനോട് ഇങ്ങനെ ആജ്ഞാപിച്ചു :
"ഹേ ധൂമ്രലോചനാ, മഞ്ഞുമൂടിയ ഹിമാലയപർവ്വതത്തിൽ അതിസുന്ദരിയായ ഒരു സ്ത്രീയുണ്ട്. വേഗം പോയി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരൂ. ഈ യാത്രയെ ഭയപ്പെടേണ്ട. അവൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശക്തമായി പോരാടണം, അവളുടെ മുടിക്ക് കുത്തി പിടിച്ചു വലിച്ചിഴച്ചു കൊണ്ടുവരണം."

അങ്ങനെ, ധൂമ്രലോചനൻ ഹിമാലയത്തിൽ പോയി ദേവിയോട് സംസാരിച്ചു. “അല്ലയോ സ്ത്രീയേ, എൻ്റെ യജമാനനെ വിവാഹം കഴിക്കുക. ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും. അറുപതിനായിരം അസുരന്മാരും എൻ്റെ കൂടെയുണ്ട്”.

ദേവി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ധൂമ്രലോചനൻ അവളുടെ നേരെ പാഞ്ഞടുത്തു, പക്ഷേ ഭഗവതിയുടെ അലർച്ചയിൽ (ഹുങ്കാരത്തിൽ) തന്നെ അവൻ ദഹിച്ചുപോയി. അന്നുമുതൽ ആ ദേവിയെ ധൂമാവതി എന്നും വിളിക്കുന്നു.

പിന്നെ ശുംഭനും നിശുംഭനും അയച്ചത് ചണ്ഡൻ, മുണ്ഡൻ എന്ന രണ്ട് അസുരന്മാരെയായിരുന്നു. സിംഹത്തിന് പുറത്ത് തൃശൂലവും സുദർശന ചക്രവും മറ്റും ധരിച്ചു അതിഗാംഭീര്യത്തോടെ ഇരിക്കുന്ന ദുർഗ്ഗയോട് അവർ ഇങ്ങനെ ആജ്ഞാപിച്ചു :

"ഹേ സ്ത്രീയേ, ശുംഭനെയും നിശുംഭനെയും വേഗം സമീപിക്കൂ. അല്ലാത്തപക്ഷം, നിങ്ങളുടെ ഗണങ്ങളോടും സിംഹത്തോടും കൂടി ഞങ്ങൾ നിങ്ങളെ കൊല്ലും. സ്ത്രീയേ, അവനെ നിങ്ങളുടെ ഭർത്താവായി തിരഞ്ഞെടുക്കുക. എങ്കിൽ നിങ്ങൾ കാരണം ദേവന്മാർ അപൂർവമായ മഹത്തായ ആനന്ദം കൈവരിക്കും."

ഇതു കേട്ട ദേവി അവരെ പ്രകോപിപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു :
"സാക്ഷാൽ വേദങ്ങൾക്ക് പോലും പൊരുൾ മനസ്സിലാകാത്ത പരംപൊരുളായ പരമേശ്വരന്റെ പ്രകൃതിയാണ് ഞാൻ. എൻ്റെ ഭർത്താവായി മറ്റൊരാളെ എങ്ങനെ തിരഞ്ഞെടുക്കും? സ്‌നേഹത്താൽ മതിമറന്നാലും ഒരു സിംഹി തൻ്റെ ഇണയായി കുറുക്കനെ തിരഞ്ഞെടുക്കുമോ? നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്നോട് യുദ്ധം ചെയ്യാൻ പടക്കളത്തിലേക്കു ഇറങ്ങുക. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ പോരാടുക"

അതൊരു യുദ്ധത്തിന്റെ തുടക്കാമായിരുന്നു. പാഞ്ഞടുത്ത അസുരരെ കണ്ടു കോപം പൂണ്ട ദുർഗ്ഗയുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞുയർന്നു. അതിൽ നിന്നും കൊടുവാളും പിടിച്ചു കൊണ്ടു ഭദ്രകാളി പ്രത്യക്ഷപെട്ടു. ചണ്ഡികയ്ക്ക് വേണ്ടി യുദ്ധം ചെയ്തത് കാളരാത്രിയായ ആ കാളിയായിരുന്നു. പിന്നെ അവിടെ നടന്നതൊരു സംഹാര താണ്ഡവമായിരുന്നു. അതിന്റെ അവസാനത്തിൽ കാളി, ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയിൽ പിടിച്ച്, ചണ്ഡികയുടെ അടുത്ത് ചെന്ന് ഉറക്കെ ചിരിച്ചു പറഞ്ഞു- “ഇതാ ഞാൻ നിനക്കായി കൊണ്ടുവന്ന ചണ്ഡൻ മുണ്ഡൻ എന്ന രണ്ട് മഹാമൃഗങ്ങൾ (പശുക്കൾ); നീ തന്നെ യുദ്ധയാഗത്തിൽ ശുംഭനെയും നിശുംഭനെയും വധിക്കുക ."

അങ്ങനെ ദേവി പരാശക്തി, ഇരുവരേയും വാളുകൊണ്ട് വധിച്ചു.
അന്നുമുതൽ ഭഗവതി ചാമുണ്ഡേശ്വരിയുമായി. 

ശുംഭനിശുംഭന്മാർ എന്നിട്ടും നേരിട്ട് കളത്തിൽ ഇറങ്ങിയില്ല. തുടർന്ന് രക്തബീജനെ അയച്ചു. അവന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. രക്തബീജന് സവിശേഷവും ശക്തവുമായ ഒരു അനുഗ്രഹം ഉണ്ടായിരുന്നു. അത്ര വേഗം അവനെ നശിപ്പിക്കാൻ കഴിയില്ല. രക്തബീജന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ തൊടുമ്പോഴും അതിൽ നിന്നു ഒരു പുതിയ രക്തബീജൻ ഉയർന്നുവരും.

ദേവിക്ക് യുദ്ധം ജയിക്കാൻ ഓരോ തുള്ളിച്ചോരയിൽ നിന്നായി ഒരായിരം പേർ ഉയരുന്നത് തടഞ്ഞേ തീരൂ.

അങ്ങനെ ദേവി, തന്നോടൊപ്പമുള്ള 
കാളിയോട് ഇപ്രകാരം പറഞ്ഞു:

"ഇപ്പോഴുയിർത്ത സകലരേയും നീ ഭക്ഷിക്കുക. ഇനി അവൻ്റെ ചോര താഴെ വീഴാതെ, മുഴുവനായും പാനംചെയ്യുകയും വേണം. "

ഇങ്ങനെ പറഞ്ഞ്, ചണ്ഡിക രക്തബീജനെ വാളുകൊണ്ട് അരിഞ്ഞ് കഷണമാക്കി. അമ്മ അവനെ പ്രഹരിക്കുന്നതോടൊപ്പം അവന്റെ രക്തം ഭൂമിയിൽ വീഴും മുന്നേ താഴെ വീഴാതെ ഓരോ തുള്ളിയും കാളി പാനം ചെയ്തു. അങ്ങനെ ഭഗവതി ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമായ കാളരാത്രി എന്ന രൂപം ധരിച്ചാണ് ഭദ്രകാളി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്.   

രക്തഭീജന്റെ രക്തം നിലത്തു പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത് അത് കുടിച്ച് തീര്‍ത്ത കാളിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ഭഗവതി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. അങ്ങനെ രക്തബീജന്റെ അന്ത്യവും കുറിച്ചു

പിന്നെ വന്നത്, ശുംഭൻ്റെ അനുജനായ നിശുംഭനാണ് .

ദേവിയും സിംഹവും നിശുംഭനുമായി കൊടിയ യുദ്ധത്തിലേർപ്പെട്ടു. നിശുംഭൻ സിംഹത്തിൻ്റെ തലയ്ക്ക് ഗദകൊണ്ടടിച്ചു. കോപിച്ച ദേവി, നിശുംഭൻ്റെ തലയറുത്തു.
തല പോയിട്ടും നിശുംഭൻ ഗദയുമായി ദേവിയുടെ നേരെ യുദ്ധത്തിനുവന്നു.
 അവൻ്റെ കൈകാലുകൾ ദേവി അരിഞ്ഞു. അതോടെ, നിശുംഭൻ്റെയും അന്ത്യമായി.

ഒടുവിൽ, നിവൃത്തിയില്ലാതെ, ശുംഭനും യുദ്ധക്കളത്തിലെത്തി.

ശുംഭനോട്, ഭദ്രകാളി അഥവാ കാളരാത്രിയാണ് യുദ്ധത്തിന് ചെന്നത്. ഘോരയുദ്ധത്തിനൊടുവിൽ
കാളി ശുംഭൻ്റെ തേരു തകർത്ത്, തേരാളിയെ കൊന്നുതള്ളി.
തേരുനഷ്ടമായപ്പോൾ നിലത്തിറങ്ങിയ ശുംഭൻ കാളിയോട് ദ്വന്ദ്വയുദ്ധത്തിന് വന്നു.

താൻ എണ്ണത്തിൽ കുറവാണെന്ന് ശുംഭൻ മനസ്സിലാക്കിയപ്പോൾ, ദേവിക്ക് മാത്രം തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്നും അതിന് മറ്റ് ഏഴ് ദേവിമാരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം ദേവിയെ പരിഹസിച്ചു. ദേവി കോപാകുലയായി, എല്ലാ ശക്തികളെയും തന്നിൽ ലയിപ്പിക്കുകയും ഒറ്റയ്ക്ക് ശുംഭനെ വധിക്കുകയും അങ്ങനെ ദുഷ്ടലോകത്തെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെശുംഭനും തീർന്നു.

അതോടെ, ആസുരികശക്തികളാൽ ഇരുട്ടിലായിപ്പോയ പ്രപഞ്ചം;
ശുഭകരമായ കാലത്തിലേയ്ക്ക് പ്രവേശിച്ചു. ശുഭകരമായ കാലത്തെ കൊണ്ടുവന്നവളാകയാൽ; കാളരാത്രിക്ക്, ' ശുഭങ്കരി ' എന്നും പേരുണ്ട്.

No comments:

Post a Comment