ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label പുരാണകഥാപാത്ര പരിചയം. Show all posts
Showing posts with label പുരാണകഥാപാത്ര പരിചയം. Show all posts

27 December 2024

കാട്ടാളന്റെ ഭാര്യ

കാട്ടാളന്റെ ഭാര്യ

രാമായണത്തിന്റെ താളുകളില്‍ മുഖം തരാത്ത ഒരു സ്ത്രീകഥാപാത്രമുണ്ട്-

വാല്മീകിയുടെ പൂര്‍വാശ്രമത്തിലെ രത്‌നാകരനെന്ന കാട്ടാളന്റെ ഭാര്യ. വാല്മീകിയുടെ വാങ്മയത്തിലൂടെ മാത്രം നമ്മളറിയുന്ന ഒരു സ്ത്രീ സാന്നിദ്ധ്യമാണ്, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ആ കാട്ടാളത്തി.

നിരക്ഷരയായ ഒരു വെറും വീട്ടമ്മ. ശബരിപോലും മഹര്‍ഷിമാരുടെ പാദസേവയുടെ സംസ്‌ക്കാര സൗഖ്യം അനുഭവിച്ചപ്പോള്‍, കാടകങ്ങളിലെ കുടിലുകളിലിരുന്ന് കാട്ടുകള്ളനായ ഭര്‍ത്താവിനും കുട്ടികള്‍ക്കും വെച്ചുവിളമ്പി ജീവിതം നയിച്ചവളാണ് ഈ അമ്മ.

പക്ഷേ, അവളുടെ സവിശേഷമായ സര്‍ഗശക്തി പുറത്തുവന്ന ഒരു മുഹൂര്‍ത്തമുണ്ടായി.

പിടിച്ചുപറിക്കു ശ്രമിച്ച രത്‌നാകരനോട് മഹര്‍ഷിമാര്‍ ആരായുകയാണ്; ”നിന്റെ പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും കുട്ടികളും ഏറ്റെടുക്കുമോ?”

താപസരുടെ ചോദ്യത്തിന് മുന്നില്‍ പതറിയ രത്‌നാകരന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ; സ്വന്തം ഭാര്യയോട് നേരിട്ടു ചോദിക്കുക തന്നെ. പക്ഷേ, ചോദ്യവുമായി ഭാര്യയെ അഭിമുഖീകരിച്ച ആ കാട്ടാളന് കിട്ടിയ മറുപടി അവന്റെ ജീവിതത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു.

 എട്ടുംപൊട്ടും തിരിയാത്ത ആ ഭാര്യ ഭാരതത്തിന്റെ മഹത്തായ ഒരു സിദ്ധാന്തമാണ് അവാങ്മുഖിയാകാതെ അവതരിപ്പിച്ചത്. നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന്‍ ഭുജിക്കുമോ?

താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!”

കര്‍മഫല സിദ്ധാന്തത്തിന്റെ ഐതിഹാസികമായ ഒരു പ്രഖ്യാപനമായി മാറുകയാണ് അവളുടെ വാക്കുകള്‍.

വിസ്മയഭരിതനായ കാട്ടാളന്‍ മഹര്‍ഷിമാരെ വീണ്ടും സമീപിക്കുകയും ‘രാമ’മന്ത്രം സ്വീകരിച്ച് തപസ്സു ചെയ്യുകയും ചെയ്തത് പിന്നീടുള്ള കഥ.

അങ്ങനെ തപസ്സിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടിയ രത്‌നാകരന്‍, ‘അഹം ബ്രഹ്മാസ്മി’യുടെ പൊരുളറിഞ്ഞവനായി.

ശരീരബോധത്തിന്റെ മണ്‍പുറ്റ് തട്ടിയകറ്റിക്കൊണ്ട് ആത്മബോധത്തിന്റെ ഋഷിഭാവത്തിലെത്തിയപ്പോള്‍ രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹര്‍ഷിയായി മാറി.

സ്വന്തം ഭര്‍ത്താവിനെ അധര്‍മത്തിന്റെ പാപത്തറയില്‍നിന്ന് ധര്‍മബോധത്തിന്റെ ദിവ്യാചലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഭാര്യ അവിടെ ധര്‍മപത്‌നിയെന്ന പദത്തിനര്‍ഹയായി.

ഒരേ ജീവിതത്തില്‍ തന്നെ, കാട്ടാളജന്മത്തില്‍നിന്ന് മഹര്‍ഷിയുടെ രണ്ടാം ജന്മത്തിലേക്ക് ഭര്‍ത്താവിന് പിറവി നല്‍കിയ ആ ധര്‍മപത്‌നി, അവിടെ ഭാര്യയും അമ്മയുമായി മാറുകയാണ്.

ധര്‍മരക്ഷകയുടെ രൂപത്തിലേക്ക് മാറുന്ന ആ ഭാര്യതന്നെയാണ് സമൂഹത്തിന്റെ ധര്‍മചാലകനാകാന്‍ വാല്മീകിയെ പ്രേരിപ്പിച്ചതും

 അസാധാരണത്വത്തിലേക്ക് കണ്‍തുറന്ന വാല്മീകി, ആദ്യം ശ്രദ്ധിച്ചതും ഒരു കുടുംബദുരന്തത്തെത്തന്നെയാണ്.

 ഇണക്കിളികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാടത്തം, ഹിംസയുടെ ക്രൂരത, വാല്മീകിയുടെ മുന്നില്‍ വെളിപ്പെടുത്തി.

ഇണകളുടെ വേര്‍പാടിന്റെ വേദനയും ആ കവിമനസ്സനുഭവിച്ചു. ഭാര്യ പകര്‍ന്ന ധര്‍മബോധത്തിന്റെ കണ്ണടയിലൂടെ വേടസാന്നിദ്ധ്യത്തിന്റെ ക്രൂരത കണ്ടപ്പോള്‍ ആ കാട്ടാളത്തിനെതിരെ കൈവിരല്‍ ചൂണ്ടിക്കൊണ്ട് ആ മഹര്‍ഷി ആക്രോശിക്കുകയാണ് ‘മാനിഷാദ’, (അരുത് കാട്ടാളാ…)

 അകത്തും പുറത്തുമുള്ള കാരണങ്ങളെ പര്‍വതീകരിച്ച് വിവാഹമോചനത്തിനും കുടുംബഛിദ്രത്തിനും വഴിയൊരുക്കുന്ന ഇന്നത്തെ യുവതലമുറക്ക് ചൊല്ലിക്കൊടുക്കാനുള്ള നാലക്ഷരത്തിന്റെ മന്ത്രമായി മാറുകയാണ് 

"മാ നിഷാദ"





6 December 2019

ഐരാവതം

ഐരാവതം

ഇന്ദ്രന്റെ ആന.  ഇരാവതിയുടെ സന്താനമെന്ന അർത്ഥത്തിൽ ഐരാവതമെന്ന് പേരുണ്ടായി. ദക്ഷന്റെ പുത്രി ക്രോധവശ എന്ന ഭാര്യയിൽ കശ്യപനു ജനിച്ച പത്തു പെൺമക്കളിൽ ഒരുവളായ ഭദ്രമതയുടെ പുത്രിയാണ് ഇരാവതി. കശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രൻ ഐരാവതത്തെ വാഹനമാക്കി.

ദുർവ്വാസാവ് സമ്മാനിച്ച മാല ഇന്ദ്രൻ ഐരാവതത്തിന്റെ കൊമ്പിലിടുകയും, വണ്ടുകളുടെ ശല്യം കാരണം ആന മാല നശിപ്പിക്കുകയും അതുകണ്ട ദുർവ്വാസാവ് കോപിച്ച് ദേവന്മാർക്ക് ജരാനരകൾ ബാധിക്കട്ടെ എന്ന് ശപിക്കുകയും അനന്തരം അദ്ദേഹം അമൃതഭോജനം കൊണ്ട് ജരാനര മാറുമെന്ന് ശാപമോക്ഷം നൽകുകയും ചെയ്തതായുള്ള കഥ പ്രസിദ്ധമാണ്. ഇതായിരുന്നു പാലാഴി കടയുവാൻ കാരണം.

ഐരാവതത്തിന്റെ നിറം വെളുപ്പാണ്. നാലു കൊമ്പും, ഉയർന്ന ആ കാരവുമുള്ള ഈ ആന അഷ്ടദിഗ്ഗജങ്ങളിൽ ഒന്നാണ്. ശൂരപത്മാവ് എന്ന അസുരൻ ഇന്ദ്ര ലോകം ആക്രമിച്ചപ്പോൾ ഐരാവതത്തെ ഭൂമിയിൽ തള്ളിയിട്ടു കൊമ്പുകളൊടിച്ചെങ്കിലും അത് ശിവപ്രസാദം മൂലം കൊമ്പുകൾ വീണ്ടെടുത്ത് വീണ്ടും ദേവലോകത്തെത്തി. പാതാളത്തിൽ വസിക്കുന്ന പ്രമുഖ നാഗങ്ങളിൽ ഒന്നും ഐരാവതം എന്ന പേരിലറിയപ്പെടുന്നു. ഒരു പ്രത്യേകതരം മഴവില്ലിനും, വരണ്ട വിശാലമായ ഭൂപ്രദേശത്തിനും ഐരാവതം എന്ന പേരുണ്ട്.

ഐരാവതം ഉപാസിച്ച ശിവന്‍

കലയുടേയും വാസ്തുവിദ്യാ ചാതുര്യത്തിന്റേയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള ശ്രീകോവിലിന് മുമ്പിലുള്ള മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്. ഇന്ദ്രന്റെ ആനയായ ഐരാവതം ദുര്‍വാസാവിന്റെ ശാപത്താലാണ് വെളുത്തനിറമായത്. ഐരാവതം ശാപമോചനത്തിനായി ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വരം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.

ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു. പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്‍പ്പങ്ങള്‍ കാണാനാകുന്നത്. ക്ഷേത്രത്തിന്റെ നില നിരപ്പില്‍നിന്ന് ഒരു അടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍. മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതുകാണാം. ഭരതനാട്യത്തിന്റെ വിവിധരൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ആന തേരുവലിക്കുന്ന രൂപത്തില്‍ പണിതിട്ടുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. വികസിച്ചു നില്‍ക്കുന്ന ഒരു താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്‍പ്പമാണ് മുഖ്യ ശില്‍പ്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക. രാവണന്‍ കൈലാസം എടുത്തുനില്‍ക്കുന്ന ശില്‍പ്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യില്‍ ഇല്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്‍പ്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതം ഉതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും. നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചാണുപോല്‍ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രികോവിലില്‍ ഗണപതി വിഗ്രഹം കാണാം. മുഖ്യദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ പണിതീര്‍ത്ത സപ്തമാതാക്കളുടെ രൂപങ്ങളുമുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം. രാവിലെ 6 മണിക്ക് നട തുറന്നാല്‍ രാത്രി 8.30 നാണ് അടയ്ക്കുക. സര്‍ക്കാര്‍ യുനെസ്‌കോയുടെ ലോകപൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ഷേത്രം.

3 December 2019

വ്യാസന്മാര്‍

വ്യാസന്മാര്‍

പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു. എന്നാല്‍ വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്. ഓരോ കല്പത്തിലും ദ്വാപരയുഗം തോറും വിഷ്ണു വ്യാസനായി അവതരിച്ചു വേദങ്ങളേയും പരിതഃസ്ഥിതിക്കിണങ്ങത്തക്കവണ്ണം പരിഷ്‌കരിച്ച് ജനസാമാന്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രചരിപ്പിക്കുന്നുണ്ടെന്നു വിഷ്ണു പുരാണത്തിലും ദേവീ ഭാഗവതത്തിലും വര്‍ണ്ണിച്ചു കാണുന്നു.

ഈ കല്പത്തിലെ...

ഒന്നാമത്തെ വ്യാസന്‍ - ബ്രഹ്മാവും
രണ്ടാമത്തെ വ്യാസന്‍ - പ്രജാപതിയും
മൂന്നാമത്തെ വ്യാസൻ - ശുക്രാചാര്യനും
നാലാമത്തെ വ്യാസന്‍ - ബൃഹസ്പതിയും
അഞ്ചാമത്തെ വ്യാസന്‍ - സൂര്യനും
ആറാമത്തെ വ്യാസന്‍ - യമനും
ഏഴാമത്തെ വ്യാസന്‍ - ഇന്ദ്രനും
എട്ടാമത്തെ വ്യാസന്‍ - വസിഷ്ഠനും
ഒന്‍പതാമത്തെ വ്യാസന്‍ - സാരസ്വതനും
പത്താമത്തെ വ്യാസന്‍ - ത്രിധാമാവും
പതിനൊന്നാമത്തെ വ്യാസന്‍ - ത്രിശിഖനും
പന്ത്രണ്ടാമത്തെ വ്യാസന്‍ - അദ്വാജനും
പതിമൂന്നാമത്തെ വ്യാസന്‍ - അന്തരീക്ഷനും
പതിനാലാമത്തെ വ്യാസന്‍ - വര്‍ണിയും
പതിനഞ്ചാമത്തെ വ്യാസന്‍ - ത്രയ്യാരുണനും
പതിനാറാമത്തെ വ്യാസന്‍ - ധനഞ്ജയനും
പതിനേഴാമത്തെ വ്യാസന്‍ - ക്രതുഞ്ജയനും
പതിനെട്ടാമത്തെ വ്യാസന്‍ - ജയനും
പത്തൊമ്പതാമത്തെ വ്യാസന്‍ - ദൗദ്വാജനും
ഇരുപതാമത്തെ വ്യാസന്‍ - ഗൗതമനും
ഇരുപത്തിഒന്നാമത്തെ വ്യാസന്‍ - ഹര്യാത്മാവും
ഇരുപത്തിരണ്ടാമത്തെ വ്യാസന്‍ - വാജശ്രവസ്സും
ഇരുപത്തിമൂന്നാമത്തെ വ്യാസന്‍ -  സോമശുഷ്മായണ്ഠത്രിണബിന്ദുവും
ഇരുപത്തിനാലാമത്തെ വ്യാസന്‍ - ഭാര്‍ഗ്ഗവ ഋഷനും വാല്മീകി
ഇരുപത്തിയഞ്ചാമത്തെ വ്യാസന്‍ - ശക്തിയും
ഇരുപത്തി ആറാമത്തെ വ്യാസന്‍ - പരാശരനും
ഇരുപത്തിയേഴാമത്തെ വ്യാസന്‍ - ജാതുകര്‍ണ്ണനും
ഇരുപത്തിയെട്ടാമത്തെ വ്യാസന്‍ -  കൃഷ്ണദ്വൈപായനനും
ആണെന്നു വിഷ്ണു പുരാണത്തിലും ദേവീഭാഗവതത്തിലും പറയുന്നു. ഇപ്പോള്‍ ശ്വേതവരാഹകല്പമാണ്. ഒരു കല്പത്തില്‍ പതിനാലു മനുക്കളും ഓരോ മനുവിനും എഴുപത്തൊന്നു ചതുർയുഗം  ഭരണകാലവും ആണ്. ഇപ്പോള്‍ എഴാമത്തെ മനുവായ വൈവസ്വതനാണ് ഭരിക്കുന്നത്. ഇരുപത്തിയേഴു ചതുർയുഗം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ചതുർയുഗത്തി കലിയുഗമാണ് ഇപ്പോള്‍. അതുകൊണ്ടാണ് ഈ മന്വന്തരത്തില്‍ ദ്വാപരയുഗം തോറും അവതരിച്ച ഇരുപത്തിയെട്ടു വ്യാസന്മാരുടെ പേരുകള്‍ പുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

കൃഷ്ണ ദ്വൈപായന വ്യാസനും പുരാണ സാമഗ്രികളും ഈ യുഗത്തിലെ പുരാണങ്ങളുടെ കര്‍ത്താവാണല്ലോ പരാശരസുതനായ കൃഷ്ണദ്വൈപായനന്‍. പരാശരന്റെ പുത്രനായതുകൊണ്ട് പാരാശര്യനെന്നും യമുനയുടെ ദ്വീപില്‍ സത്യവതിയില്‍ ജനിച്ചതുകൊണ്ട് ദ്വൈപായനന്‍ എന്നും കറുത്ത നിറമായതു കൊണ്ടു കൃഷ്ണന്‍ എന്നും വേദങ്ങളെ വിഭജിച്ചതുകൊണ്ടു വ്യാസന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായി. ആ കൃഷ്ണദ്വൈപായന വ്യാസനാണ് ഇന്നത്തെ പുരാണങ്ങള്‍ക്ക് അധിഷ്ഠാനമായ പുരാണ സംഹിത നിര്‍മ്മിച്ചത്. ഏതെല്ലാം സാമഗ്രികള്‍ കൊണ്ടാണു കൃഷ്ണദ്വൈപായനന്‍ പുരാണസംഹിത നിര്‍മ്മിച്ചതെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു:-

ആഖ്യാനൈശ്ചാപ്യുപാഖ്യാനൈര്‍ഗാഥാഭിഃ കല്പശുദ്ധിഭിഃ
പുരാണസംഹിതാം ചക്രേ പുരാണാര്‍ത്ഥവിശാരദഃ
വി.പു. 3.6.15

പുരാണങ്ങളുടെ അര്‍ത്ഥം നല്ലതുപോലെ അറിയുന്ന വേദവ്യാസന്‍ ആഖ്യാനം, ഉപാഖ്യാനം, ഗാഥ, കല്പശുദ്ധി ഈ നാലുപകരണങ്ങള്‍കൊണ്ടാണു പുരാണസംഹിത രചിച്ചതെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം.

നേരില്‍ കണ്ട കഥയാണ് ആഖ്യാനം. പരമ്പരയാ കേട്ടറിഞ്ഞിട്ടുള്ള കഥ ഉപാഖ്യാനമാകുന്നു.

സ്വയം ദൃഷ്ടാര്‍ത്ഥകഥനം പ്രാഹുരാഖ്യാനകം ബുധാഃ
ശ്രുതസ്യാര്‍ത്ഥസ്യ കഥനം ഉപാഖ്യാനം പ്രചക്ഷതേ.

എന്നു വിഷ്ണുപുരാണത്തിന്റെ ശ്രീധരീയ വ്യാഖ്യാനത്തില്‍ ശ്രീധരസ്വാമികള്‍ ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍, മറ്റു ചില പണ്ഡിതന്മാരുടെ പക്ഷം പ്രധാന കഥ ആഖ്യാനവും അതിലടങ്ങിയ ഉപകഥകള്‍ ഉപാഖ്യാനവും ആകുന്നു എന്നാണ്. രാമായണത്തില്‍ ശ്രീരാമചരിതം ആഖ്യാനവും സുഗ്രീവാദിചരിതം ഉപാഖ്യാനവും ആണ്. വേദപുരാണേതിഹാസങ്ങളില്‍ അനേകം പ്രാചീനപദ്യങ്ങള്‍ ഉദ്ധരിക്കപ്പെട്ടു കാണുന്നു. പക്ഷേ, അവയുടെ കര്‍ത്താക്കള്‍ ആരാണെന്ന് അറിയുവാന്‍ നിവൃത്തിയില്ല. അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ശ്ലോകങ്ങള്‍ക്കാണ് ഗാഥ എന്നു പറയുന്നത്. ഋഗ്വേദസംഹിതയില്‍ ഇതിനു ‘നാരാശംസി’ എന്നാണ് പേരു നല്കിയിരിക്കുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ ഇന്ദ്രാഭിഷേകഘട്ടത്തില്‍ പ്രാചീനചക്രവര്‍ത്തികളുടെ രാജ്യാഭിഷേകത്തെയും അവര്‍ നടത്തിയ യാഗങ്ങളുടെയും വിവരണം നല്കുന്നുണ്ട് അവിടെ അനേകം പ്രാചീനഗാഥകള്‍ ഉദ്ധരിച്ചിരിക്കുന്നു. അതുപോലെ അജ്ഞാതകര്‍ത്തൃകങ്ങളായ പദ്യങ്ങള്‍ പ്രകൃതത്തിനു യോജിക്കത്തക്കവിധം പുരാണങ്ങളിലും ഉദ്ധരിക്കപ്പെട്ടു കാണുന്നു. കല്പശുദ്ധി എന്ന പദത്തിന് ശ്രാദ്ധകല്പം എന്നാണ് ശ്രീധരസ്വാമി നല്കിയിരിക്കുന്ന വ്യാഖ്യാനം. എന്നാല്‍ വേദപുരാണപണ്ഡിതനും ഗവേഷണകനും ആയ പണ്ഡിത മധുസൂദനഓത്ധാ കല്പശുദ്ധി എന്ന പദത്തില്‍ ധര്‍മ്മശാസ്ത്രത്തിലെ സര്‍വ്വവിഷയങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു വ്യാഖ്യാനിച്ചിട്ടുണ്ട്. വേദാംഗങ്ങളില്‍ ഒന്നാണു കല്പം. അതില്‍ ശ്രൗതം, ഗൃഹ്യം, ധര്‍മ്മസൂത്രം, സദാചാരം, സംസ്‌കാരം മുതലായവ എല്ലാം അടങ്ങുന്നു. ശുദ്ധി എന്ന പദത്തിനു ശോധനം എന്നാണ് അര്‍ത്ഥം. മലശുദ്ധി, സ്പര്‍ശശുദ്ധി, അഘശുദ്ധി, ഏനഃശുദ്ധി, മനഃശുദ്ധി ഇവയെല്ലാം ശുദ്ധിയില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള ആഖ്യാനാദികള്‍കൊണ്ടാണ് ഭഗവാന്‍ കൃഷ്ണദ്വൈപായനവ്യാസന്‍ പുരാണസംഹിത വിരചിച്ചത്. പുരാണപ്രസിദ്ധമായ ആ സംഹിത ഗവേഷകന്മാരുടെ ദൃഷ്ടിയില്‍ ഇതുവരെയും പെട്ടിട്ടില്ല. കാലക്രമത്തില്‍ അതു നഷ്ടപ്പെടുകയോ മറ്റു പുരാണങ്ങളില്‍ അടങ്ങി സ്വവ്യക്തിത്വം ഇല്ലാതാകുകയോ ചെയ്തതായി ഊഹിക്കപ്പെടുന്നു .

കൃഷ്ണദ്വൈപായനവ്യാസനും ശിഷ്യപ്രശിഷ്യപരമ്പരയും
വ്യാസന്‍ പുരാണസംഹിത രചിച്ച് തന്റെ ഉത്തമശിഷ്യനായ സൂതനെ പഠിപ്പിച്ചു. സൂതന്‍ പ്രതിലോമ ജാതിയില്‍പ്പെട്ട ഒരു വ്യക്തി ആണ്. ക്ഷത്രിയപിതാവിന് ബ്രാഹ്മണസ്ത്രീയില്‍ പ്രതിലോമമായി ജനിച്ച സന്താനമാണ് സൂതന്‍ എന്നു മനുസ്മൃതിയിലും ധര്‍മ്മസൂത്രങ്ങളിലും പ്രതിപാദിക്കുന്നു. പക്ഷെ, വേദവ്യാസശിഷ്യനായ സൂതന്‍ രോമഹര്‍ഷനാണ്. അദ്ദേഹം ബ്രാഹ്മണനാണെന്നു പറയപ്പെടുന്നു. പുരാണപ്രവചനങ്ങള്‍കൊണ്ടു ശ്രോതാക്കളെ പുളകമണിയിച്ചതുകൊണ്ടോ ശ്രീ വ്യാസന്റെ പുരാണപ്രവചനം കേട്ട് രോമാഞ്ചിതനായതുകൊണ്ടോ ആയിരിക്കാം ആ സൂതന് രോമഹര്‍ഷണന്‍ എന്ന പേരു സിദ്ധിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. നൈമിശാരണ്യത്തില്‍ കൂടിയ അനേകം ഋഷികളുടെ ജിജ്ഞാസ ശമിക്കത്തക്കവണ്ണം പുരാണപ്രവചനം നടത്തിയ സൂതന്‍ ഉച്ചകുലത്തില്‍ ജനിച്ചു മഹാപണ്ഡിതനാണ്. പുരാണപ്രവചനം നടത്തിയതുകൊണ്ട് അദ്ദേഹത്തിനു സൂതന്‍ എന്ന പേരു സിദ്ധിച്ചു. വേനന്റെ പുത്രനായ പൃഥുവിന്റെ യജ്ഞത്തില്‍ അഗ്നികുണ്ഡത്തില്‍ നിന്നുണ്ടായതാണ് അദ്ദേഹം. അതുകൊണ്ട് അഗ്നികുണ്ഡസൂതന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. വായുപുരാണത്തില്‍ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍, ഭാഗവതത്തിലും ബൃഹന്നാരദപുരാണത്തിലും താന്‍  ലോമജനാണെന്ന് സൂതന്‍ തന്നെ പറയുന്നു. അതിനാല്‍, സൂതന്‍ ബ്രാഹ്മണനല്ലെന്നും, ചിലര്‍ക്ക് പക്ഷം ഉണ്ട്. പൃഥുവിന്റെ യജ്ഞത്തില്‍ ബൃഹസ്പതിയുടെ ആഹുതി ഇന്ദ്രന്റെ ആഹുതിയാല്‍ പരാജയപ്പെട്ട അവസരത്തിലാണ് സൂതന്‍ ഉണ്ടായത്. ബൃഹസ്പതി ബ്രാഹ്മണനും, ഇന്ദ്രന്‍ ക്ഷത്രിയനും ആണ്. ഇതുകൊണ്ട് താന്‍ പ്രതിലോമജന്‍ ആണെന്നു സൂതന്‍ പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അദ്ദേഹം അയോനിജനം ദിവ്യനും ആയ ഒരു മഹാത്മാവായിട്ടാണ് ഗണിക്കപ്പെടുന്നത്. ആ രോമഹര്‍ഷണസൂതന്റെ മകനാണ് ജനമേജയന്റെ യാഗത്തില്‍ വച്ച് ഭാരതപ്രവചനം നടത്തിയ ഉഗ്രശ്രവസ്സ്.

ഇങ്ങനെ എല്ലാംകൊണ്ടും ഉത്തമനായ ഒരു ശിഷ്യനാണ് ഭഗവാന്‍ വ്യാസന്‍ പുരാണങ്ങള്‍ ഉപദേശിച്ചുകൊടുത്തത്. അതോടുകൂടി പുരാണസാഹിത്യത്തിനു അഭൂതപൂര്‍വ്വമായ വികാസം ഉണ്ടായി. അതുവരെ യജ്ഞശാലകളില്‍ മൗലികമായി പ്രചരിച്ചിരുന്ന പുരാണവിദ്യയെ സര്‍വ്വവിജ്ഞാനഭണ്ഡാരമായ മഹാഗ്രന്ഥമായി വ്യാസന്‍ ലോകത്തില്‍ അവതരിപ്പിച്ചു.

രോമഹര്‍ഷണസൂതനു ആത്രേയനായ സുമതി, കാശ്യപഗോത്രജനായ അകൃതവ്രണന്‍, ഒരദ്വാജഗോത്രജനായ അഗ്നിവര്‍ച്ചസ്സ് വസിഷ്ഠഗോത്രജനായ മിത്രായുസ്സ്, സാവര്‍ണ്ണി ആയ സോമദത്തി, സാംശമ്പായനനായ സുശര്‍മ്മാവ് ഇങ്ങനെ ആറു ശിഷ്യന്മാര്‍ ഉണ്ടായിരുന്നതായി വായുപുരാണത്തില്‍ കാണുന്നു.

വ്യാസന്‍ നിര്‍മ്മിച്ച പുരാണസംഹിതയെ ആശ്രയിച്ച് ലോകമഹര്‍ഷസൂതനും ഒരു പുരാണസംഹിത നിര്‍മ്മിച്ചു. അതിനെ അവലംബിച്ചു സൂതന്റെ ശിഷ്യന്മാരായ ശാംശപറയനും അകൃതവ്രണനും സാവര്‍ണ്ണിയും ഓരോ സംഹിത രചിച്ചിട്ടുണ്ട്. രോമഹര്‍ഷണന്റെയും ശിഷ്യന്മാരുടെയും സംഹിതകള്‍ ചേര്‍ന്നു നാലു സംഹിതകള്‍ ഉള്ളതായി വിഷ്ണുപുരാണത്തിലും അഗ്നിപുരാണത്തിലും പറയുന്നുണ്ട്. ഈ സംഹിതകളെ പ്രക്രിയാപാദം, ഉപോദ്ഘാതപാദം, അനുഷംഗപാദം, ഉപസംഹാരപാദം ഇങ്ങനെ നാലായി വിഭജിച്ചു കാണുന്നു. ഇവയില്‍ ഓരോന്നിനും തമ്മില്‍ അര്‍ത്ഥത്തിനു വ്യത്യാസം ഒന്നുമില്ലെങ്കിലും ശ്ലോകങ്ങള്‍ക്ക് വ്യത്യാസം ഉണ്ട്. ഇങ്ങനെ വ്യാസനും തന്റെ ശിഷ്യപ്രശിഷ്യ പരമ്പരയും കൂടി സര്‍വത്ര പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടു വന്ന പുരാണങ്ങളാണ് ഇന്നു പ്രചുരപ്രചാരത്തിലിരിക്കുന്നത്.

17 October 2019

മഹാഭാരതത്തിന്റെ ഏക ദൃക്‌സാക്ഷി

മഹാഭാരതത്തിന്റെ ഏക ദൃക്‌സാക്ഷി

വീർ ബാർബരിക് മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും മിടുക്കനായാ യോദ്ധാവ്. ഭാരത യുദ്ധം മൂന്ന് നിമിഷംകൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ. പക്ഷേ
അതെ കേട്ട കഥകളിലെ നായകന്മാർ അർജുനനും കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും ദൃഷ്ടധ്യുമ്യനും, ഭീമനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും. സൗകര്യപൂർവും ഇതിഹാസം പോലും ഒളിപ്പിച്ച് നിർത്തിയ യോദ്ധാവ് ആയിരുന്നു ബാർബരീകൻ.

ആരായിരുന്നു ഈ  ബാർബറിക്...?

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോത്കചൻ, ആ ഘടോല്കചന്റെ പത്നി പ്രാഗ് ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും തർക്കശാസ്ത്രത്തിലും അതിനിപുണയായ മൗർവി തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്തിരുന്നു, അപ്രകാരം ഘടോത്കചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വന്തം പത്നിയാക്കി. ആ ബന്ധത്തിൽ ഉണ്ടായ  രാക്ഷസ പുത്രനാണ് വീരബാർബറിക്, ഭീമസേനന്റെ പൗത്രൻ

ചെറുപ്പത്തിലേ അമ്മയിൽ നിന്നും ആയോധനകലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച  അതിസമർത്ഥനായ ബാർബറിക് തന്റെ രാക്ഷസശക്തി വര്ധിയ്പ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി തേടി ദ്വാരകയിൽ ചെല്ലുന്നു, ശ്രീകൃഷ്ണന്റെ നിർദേശപ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ടു ഈ മൂന്ന് അസ്ത്രവും തിരികെ ബാർബേരികെന്റെ പക്കലെത്തും..

കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലംകൂട്ടാൻ ഭീമൻ മകൻ ഘടോൽകചനേ ക്ഷണിക്കാൻ, വനന്താർഭാഗത്തേക്ക് യാത്രയാകുന്നു. വായുപുത്രനായ വൃകോദരന് വനമധ്യത്തിൽ വെച്ച് ആരോഗ്യദൃഡഗാത്രനായ ഒരു വനവാസിയുവാവിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമിലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച മധ്യപാണ്ഡവനേ വളരേ വേഗം തന്നേ ആ യുവാവ് കീഴടക്കി, അൽഭുതപരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നേ നേരിട്ട യോദ്ധാവിന്റേ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു..

ആ പരിചയപെടലിൽ അവര് ആ സത്യം മനസിലാക്കി പൗത്രനും മുത്തശ്ശനും നടത്തിയ യുദ്ധമായിരുന്നു അതെന്ന്.

ക്ഷമചോദിച്ച ബർബരീകനേ വാൽസല്യത്തോടേ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ വരവിന്റേ ഉദ്ദേശവും വരാനിരിക്കുന്ന യുദ്ധത്തേക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകപതിയായ വാസുആട ദേവൻ തേരാളിയായിവരുന്ന കുരുക്ഷേത്രത്തിൽ 

പിതാവ്  ഘടോൽകചനൊടൊപ്പം  പോകണം എന്ന് അപ്പോഴേ തീരുമാനിച്ച ബർബരീകൻ യുദ്ദ്ധത്തിനുള്ള തയ്യാറെടുപ്പും നടത്തിതുടങ്ങി..

യുദ്ധത്തിന് പോകാന് അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബർബരീകരനോട് അമ്മ ഏത് പക്ഷത്ത് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു... 

"എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം: എന്ന് അമ്മയോട്  വാക്കുപറഞ്ഞു.

ആ സമയത്ത് പാണ്ഡവ പക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബലർ ആയിരുന്നു,അതായിരുന്നു ബാര്ബരീകരൻ ഉദ്ദേശ്ശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌  ചർച്ചകൾ കൊടുമ്പിരിക്കൊണ്ടപ്പോൾ യുധിഷ്ട്ടിരനോട് അർജുനൻ പറഞ്ഞു വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത് 

ഇത് കേട്ട ബർബറീകൻ പെട്ടെന്ന് ചാടിയെഴുനേറ്റു പറഞ്ഞു. മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള  നിമിഷങ്ങൾ മതി 

ബാര്ബരീകരന്റെ വെറും വീരവാദം എന്ന് കരുതി ബാക്കിയുള്ളവർ പഞ്ചിരിച്ചപ്പോൾ  കൃഷ്ണൻ മാത്രം അർത്ഥഗര്ഭമായി ബർബറീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അര്ജുനനോട് പറഞ്ഞു "അവനതിനു കഴിയും. അവനു മാത്രം "

ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾ കാര്യങ്ങൾ വിശദമായി കൃഷ്ണനോട് അന്വേഷിച്ചു. ബര്ബരികന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.

ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് വധിച്ച കഥയും പറഞ്ഞുകൊടുത്തു....

അസൂയയോടെ ആണെങ്കിലും യുദ്ധം ജയിക്കാൻ ഇതുമതിയാകും എന്ന് ഉറച്ചു വർധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു,പക്ഷെ കൃഷ്ണൻ മാത്രം ചിന്താ നിമഗ്നനായി ഇരുന്നു...

ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ഭഗവത് സ്വരൂപനു ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ വ്യക്തമായ  ഉണ്ടായിരുന്നു.

ബാര്ബരീകരനെ പരീക്ഷിക്കാനായി ഭഗവാനും ചോദിച്ചു. നിനക്കു ഏതു പക്ഷത്തു യുദ്ധം ചെയ്യാനാണ് താല്പര്യം...

അമ്മയോട് പറഞ്ഞത് പോലെ തന്നെ "എവിടെയാണ് ദുർബലർ ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം"ഭഗവാനോടും പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല..

അതായത് 

യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞപോലെ ആദ്യത്തെ തവണ ദുർബലരായ പാണ്ഡവർക്ക് വേണ്ടി  കൗരവരേ എല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും, അപ്പോൾ പശ്ചാത്തപത്തിൽ അടുത്ത  തവണ ദുർബലരായ മരണപ്പെട്ട കൗരവർക്കു വേണ്ടി   പാണ്ഡവരെ എല്ലാം ഇല്ലാതാക്കും. പിന്നെ അവശേഷിക്കുന്നത് ബാർബറിക് മാത്രമാകും. പിന്നെ സമസ്ത നാടും ബാർബറിക് എന്ന രാക്ഷസന്റെ അധീനതയിൽ ആവും, ഭീമപുത്രനായതുകൊണ്ട് യുവരാജവ് ആവാനും തടസമില്ല. അങ്ങനെ വന്നാൽ ധർമ്മസംസ്ഥാപനത്തിനു വേണ്ടി നടത്തുന്ന ഈ യുദ്ധം രാക്ഷസ ഭരണത്തിലേക്ക് പോകും അത് വളരെ ദോക്ഷം ചെയ്യും ഭൂമിക്കു. അപ്പോൾ ബാര്ബറുകിനെ ഇല്ലാതാക്കുക തന്നെ വേണം 

യുദ്ധത്തിൽ മാറ്റിനിർത്തിയാലും രാക്ഷസ യുദ്ധം, രാത്രി യുദ്ധം  വന്നാൽ ബാര്ബരിക്കും ഘടോത്കചനും അതിനു നിര്ബന്ധിതരാകുകയും അങ്ങനെ വന്നാൽ അവരുമാത്രമേ ഭൂമിയിൽ ഉണ്ടാവൂ...

ഇത് മനസിൽവെച്ചുകൊണ്ടു ഭഗവൻ ഒരു ആൽമരം കാണിച്ചുകൊണ്ട് ബാര്ബറിക്കിനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരം ഇടാൻ പറയുന്നു. എന്നിട്ടു ബാർബരികെൻ കാണാതെ ഒരില സൂത്രത്തിൽ ചവിട്ടിപ്പിടിക്കുന്നു. എല്ലാ ഇലയിലും സുഷിരമിട്ടു അസ്ത്രം ഭവന്റെ കാലിനടിയിലെ ഇലയ്ക്ക് വേണ്ടി മുന്നിൽ വന്നു. പക്ഷേ ആ അസ്ത്രത്തിനു ഭഗവാന്റെ കാലിൽ തുളഞ്ഞു കയറാൻ കഴിയാതെ വന്നു. കാലുമാറ്റാൻ ആവശ്യപ്പെട്ട ബാർബറികനോട് ഭഗവൻ യുദ്ധത്തിനുമുന്പ് യുദ്ധത്തിന് തയാറായി വന്ന ഒരു യോദ്ധാവിന്റെ ബലി ചോദിക്കുന്നു. ഭഗവാന്റെ കാലിൽ തുളച്ച്ചു അസ്ത്രം കയറിയാൽ അത് പ്രശ്നമാകും എന്നുകണ്ട ബാർബരികെൻ സ്വന്തം ബലി ഭഗവൽ സുദർശന ചക്രത്തൽ സംഭവിക്കണം എന്ന് പറയുന്നു. അപ്രകാരം തന്നെ ഭഗവൻ ചെയ്യുകയും ചെയ്തു.

യുദ്ധം ചെയ്യാൻ വന്ന ബാർബരികെൻ, അവസാനം ഭഗവാനോട് ഈ യുദ്ധം കാണാനുള്ള അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു. തലയറ്റിട്ടും ഭഗവൻ ബാർബരികെനെ കുരുക്ഷേത്ര ഭൂമി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിച്ചിട്ടു ഇങ്ങനെ അരുളിച്ചെയ്തു 

ധർമ്മാധർമ്മങ്ങൾ കൂട്ടിമുട്ടുന്ന ഈ മഹായുദ്ധ ഭൂമിയിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നീ ആണ് ഈ യുദ്ധത്തിന്റെ ഏകസാക്ഷിയും...

ഭാരത യുദ്ധം അവസാനിക്കാറായപ്പോൾ ഗാന്ധാരി ഭഗവാനെ ശപിക്കുമ്പോൾ ഭഗവൻ ഗാന്ധാരിയോട് പറയുന്നുണ്ട് ബാർബരികെനെകുറിച്ച്, ധർമ്മസംസ്ഥാപനത്തിനു വേണ്ടി മാത്രമേ ഞാൻ നിലകൊണ്ടിട്ടുള്ളൂ എന്നും അതുകൊണ്ടാണ് ഞാൻ ബാർബേരികെനെ മുക്തിനൽകി സാക്ഷിയാക്കിയതും. അല്ലെങ്കിൽ ഏകപക്ഷീയമായി ഈ യുദ്ധത്തിൽ ബാർബരികെൻ കാലം നിറഞ്ഞേനേ എന്നും 

പിനീട് ഗാന്ധാരി ബാർബരികെനോട് സാക്ഷി വിസ്താരം നടത്തുമ്പോൾ ബാർബരികെൻ പറയുന്ന ഒരുകാര്യമുണ്ട്...

ഈ യുദ്ധത്തിൽ ഞാൻ ഒരാളുടെ രൂപംമാത്രമേ ഞാൻ കണ്ടോളൂ. രണ്ടുപക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കു ഒരേ ഒരു രൂപമായിരുന്നു. അവിടെ അർജുനനും ഭീമനും ദുര്യോധനും ഒന്നും ഇല്ലായിരുന്നു എല്ലാം  ഭഗവാൻ മാത്രമായിരുന്നു. എല്ലാവരും ഭഗവാന്റെ പ്രതിരൂപങ്ങളുമായിരുന്നു. വേദനിക്കുന്നതു വിജയഭേരിമുഴുക്കുന്നവനും ഒരാൾ തന്നെ...