ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2016

കാതുകുത്ത് ആചാരങ്ങള്‍

കാതുകുത്ത് ആചാരങ്ങള്‍


   വ്യത്യസ്ത ജാതികളിലുള്ള കാതുകുത്ത് രീതികളെ കുറിച്ച് അറിയുന്നത് ഉപകാരപ്രദമായിരിക്കും. കാതുകുത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ നടന്നുവന്നിരുന്നു. അടുത്ത കാലത്താണ് കാതുകുത്തുന്ന ആണ്‍കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞത്.
   വയ്യങ്കതവിന്റെ മുള്ളാണ് കാതുകുത്താന്‍ ബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്നത്. ഗണപതി നിവേദിച്ച് കാതിന്മേല്‍ വെണ്ണവെച്ച് ആദ്യം വലതുകാതും അതിനുശേഷം ഇടതുകാതും കുത്തുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ കുത്തണമെന്നാണ് വിധി. ഇപ്പോള്‍ സര്‍വ്വസാധാരണയായി ഇരുപത്തിയെട്ടാമത്തെ ദിവസം കാത് കുത്തുന്നതായി കാണുന്നു. അതിനു കഴിഞ്ഞില്ലെങ്കില്‍ ചോറൂണിനു മുന്‍പായി കുത്തുന്നതായും കാണാം. ചോറൂണ്‍ പ്രമാണിച്ച് ആഭരണങ്ങള്‍ അണിയിക്കാന്‍ വേണ്ടി ആരംഭിച്ചതാകാമിതെന്നു കരുതുന്നു.
 നായന്മാര്‍ സ്വര്‍ണ്ണക്കമ്പിയോ നാരകത്തിന്‍മുള്ളോ ആണ് കാതുകുത്താന്‍ ഉപയോഗിക്കാറുള്ളത്. കുത്താന്‍ അര്‍ഹതയുള്ള ആളെ ഏര്‍പ്പാടുചെയ്ത് ശുഭമുഹൂര്‍ത്തത്തില്‍ ചെയ്യും. അവിലും മലരും ശര്‍ക്കരയും വിളക്കത്ത് വെച്ച് ദീപം സാക്ഷിയായി കര്‍മ്മം നിര്‍വഹിക്കപ്പെടുന്നു.
  പിഷാരടിമാര്‍ ഒരു പ്രത്യേകതരം മുള്ള് ഉപയോഗിച്ചാണ് കാത് കുത്തുന്നത്. ചന്ദനം തൊട്ട് കാതുകുത്താനുള്ള സ്ഥലം അടയാളപ്പെടുത്തിയശേഷം കാതുകുത്തുന്നു. മുള്ള് കുട്ടിയുടെ മുഖത്തോ കഴുത്തിലോ തട്ടാതിരിക്കാന്‍ പച്ചമഞ്ഞളിന്റെ ഓരോ ചെറിയ കഷണം മുള്ളിന്റെ മുനയില്‍ പിടിപ്പിക്കും. മുള്ളിന്റെ ചുറ്റും വെണ്ണ പുരട്ടിയശേഷം ഉണങ്ങുന്നതിന് രണ്ടുദിവസം കഴിഞ്ഞാല്‍ എണ്ണ പുരട്ടുന്ന പതിവും ഉണ്ട്.
   പണിയാര്‍ കാതുകുത്തുന്ന കുട്ടിയുടെ മുഖമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം തുണികൊണ്ട് മൂടിക്കെട്ടി അതില്‍ ഒരു നാണയതുട്ട് കെട്ടിയിടും. അമ്മാവന്‍ ഒരു പറനെല്ലിന്റെ മുകളില്‍ കയറി ഇരുന്ന് കുട്ടിയെ മടിയിലിരുത്തുന്നു. കുട്ടിയുടെ വായില്‍ നിറയെ അവില്‍ കൊടുത്ത് മുമ്പില്‍ ഇരിക്കുന്ന പുതിയ മുറത്തില്‍ നിന്നും ആരുകള്‍ എടുത്ത് കുത്തും. കുട്ടിയുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരിക്കും. കുത്തികഴിഞ്ഞാല്‍ കുട്ടിയുടെ വായിലിട്ട അവില്‍ പുരപ്പുറത്തേക്ക് തുപ്പണം എന്നാണ് ആചാരം. തുടര്‍ന്ന് സദ്യയാണ്. കാതുകുത്തുകല്യാണമെന്നാണ് പ്രാദേശികനാമം

No comments:

Post a Comment