19 June 2025

ശ്രീ വസൂരിമാല

ശ്രീ വസൂരിമാല

ദാരികാസുരനെ നിഗ്രഹിക്കാനായി ശ്രീപരമശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശ്രീപരമശിവൻ പ്രസാദിച്ചില്ല. ശ്രീപാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനു‌ഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.
മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ശ്രീ ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശ്രീപരമ ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശ്രീപരമശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ശ്രീ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് "വസൂരി" എന്നു പേരുമാറ്റി ശ്രീഭദ്രകാളിദേവി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനു‌ഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.

പ്രശ്നക്കാർ പറയുന്നത് വസൂരി, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ ചൊവ്വാ സംബന്ധമായ രോഗങ്ങളാണെന്നും ചൊവ്വയുടെ ദോഷം കൊണ്ടാണ് അതുണ്ടാകുന്നതെന്നുമാണല്ലോ. യുഗ്മരാശിയിലെ ചൊവ്വായെ കൊണ്ട് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നത് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണ്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്രാഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശകിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നത്. വസൂരിയും ത്വരോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണ് വൈദ്യന്മാർ പറയുന്നത്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണ്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണ്. "വസൂരിപടലം"'എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ പറയുന്ന പ്രകാരമാണ് അവർ ചികിത്സിക്കുന്നത്. എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിടും ഭദ്രകാളിയെ സേവിക്കുകയാണ് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ട്. അത് യുക്തവും തന്നെ. രോഗബാധിതരായ ഭക്തരെ സുഖപ്പെടുത്താൻ അവരുടെ സമീപത്തേക്ക് കണ്ഠാകർണ്ണനെയും വസൂരിമാലയെയും ഭഗവതി അയക്കും എന്നാണ് വിശ്വാസം. "ആപദി കിം കരണീയം" എന്ന ചോദ്യത്തിനു "സ്മരണീയം ചരണയുഗളമംബായാഃ" എന്നാണല്ലോ കാക്കശ്ശേതി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗുരുതിദേവതയായ വസൂരിമാലക്ക് മഞ്ഞൾപ്പൊടിയും കുരുമുളകും ആടിക്കുന്നതു പകർച്ചവ്യാധികൾ വരാതിരിക്കാനാണെന്നും ഉണ്ടായാൽ തന്നെ അപകടകരം ആകാതിരിക്കാനാണ് എന്നാണ് വിശ്വാസം


No comments:

Post a Comment