5 November 2021

കേശവന്റെ മരണം

കേശവന്റെ മരണം

1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.

55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്.

നവംബർ 30 ദശമി വിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.
11 വരികളിലായി 12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു..

പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി..
എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.

സ്വർണ്ണത്തിടമ്പ് മേൽശാന്തി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി.
കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേ നടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു. (ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).

ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.

പിറ്റേ ദിവസം ദശമി വിളക്ക്..
കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല.!

പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്.
വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി.

ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു..
അങ്ങിനെ ആരാത്രി കടന്നു പോയി.
രാവിലെ മൂന്നു മണി.

ഏകാദശി പുലരിയായി .
ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ
" അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം "
എന്നാരംഭിക്കുന്ന കേശാദിപാദം ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടി ശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു.

ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു..

അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണ വാർത്തയോടെയാണ്..
ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി..
വൈകുന്നേരം ആറ് മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു..

ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.

കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നു കൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു..

ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.!
എല്ലാ വർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു.
അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.

നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....
ഗുരുവായൂരപ്പാ.!!
രക്ഷമാം രക്ഷമാം..

No comments:

Post a Comment