2 November 2017

എന്‍റെ സ്വന്തം ഭാരതം

എന്‍റെ സ്വന്തം ഭാരതം

സ്വന്തം രാജ്യത്തിന് വിദേശികളെഴുതിയ ചരിത്രം പഠിക്കാന്‍ വിധിക്കപ്പെട്ട ലോകത്തിലെ ഏകരാജ്യം ഭാരതമാണ്. നമ്മള്‍ പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരത ചരിത്രം വെള്ളക്കാരെഴുതിയ പച്ചക്കള്ളം മാത്രം.

നമ്മളെ പഠിപ്പിച്ച വാസ്തവ വിരുദ്ധമായ ചരിത്രത്തില്‍ നിന്നും മാറി, യഥാര്‍ഥ ഭാരത ചരിത്രം എല്ലാവരിലേക്കും എത്തിക്കാന്‍, അല്ലെങ്കില്‍ നമ്മളറിയാത്ത ചില ഭാരത ചരിത്ര സത്യങ്ങള്‍ അറിയാന്‍ ഒരു ശ്രമം, ഭാരതീയ സംസ്കൃതി കടന്നുപോയ പടവുകൾ വിശകലനം ചെയ്യുമ്പോള്‍ നമക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന സന്ദേശമെന്തോ അതാണ്‌ ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച,

"യഥാ യഥാഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാനം അധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം 
ധര്‍മ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ" എന്ന വരി കള്‍.

ത്രേതായുഗത്തില്‍ ശ്രീരാമന്‍ ധര്‍മ്മത്തെ സംരക്ഷിച്ചു. അയോധ്യമുതല്‍ ശ്രീലങ്ക വരെ ശ്രീരാമന് സ്വയം അത് സാധിച്ചു . ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ നേരിട്ടും പാണ്ഡവരിലൂടെയും ധര്‍മ്മം സ്ഥാപിച്ചു. കലിയുഗത്തില്‍, ഈ രാഷ്ട്രത്തിന്‍റെ ചൈതന്യം, അനവധി പാണ്ഡവസമൂഹങ്ങളിലൂടെ ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

ദ്വാപരയുഗത്തില്‍ ധര്‍മ്മം അറിയാവുന്ന ഭീഷ്മരും ദ്രോണരും കൗരവ പക്ഷത്ത് നിന്നതുപോലെ കലിയുഗത്തിലും ധര്‍മ്മം അറിയാവുന്ന പലരും എതിര്‍പക്ഷത്ത് നില്‍പ്പുണ്ട്.  കലിയുഗത്തിലെ ധര്‍മ്മസംരക്ഷണത്തിലും, രാഷ്ട്ര സംരക്ഷണത്തിലും ശിഖണ്ടിമാരും, ശകുനിമാരും, കര്‍ണ്ണന്മാരും, ദുര്യോധനന്മാരും, അന്ധരായ ധൃതരാഷ്ട്രന്മാരും  ഉണ്ട്. എന്നിട്ടും എന്നത്തേയും പോലെ ഭാരതവും ഭാരത സംസ്കൃതിയും ഇന്നും ജയിക്കുന്നു ഇനിയും ജയിക്കുകതന്നെ ചെയ്യും.

അലക്സാണ്ടര്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍ ശക്തമായി ഭാരതീയര്‍ തിരിച്ചടിച്ചു. കീഴ്പ്പെടുത്തിയ ദേശം ഭാരതീയര്‍ക്കുതന്നെ കൊടുത്ത് അലക്സാണ്ടര്‍ തിരിച്ചു യാത്രയായി. ശേഷിക്കുന്ന യവനര്‍ ഭാരതസംസ്കൃതിയോട് ചേര്‍ത്തു. ഭാരതത്തെ ആക്രമിച്ച മധ്യേഷ്യയിലെ ശാകന്മാര്‍ ഭാരതത്തിലിഴുകി ചേര്‍ന്നു.
ഡെമട്രിയാസ് എന്ന ഗ്രീക്ക് രാജാവ് ഭാരതത്തെ ആക്രമിച്ച് മുമ്പോട്ട് നീങ്ങിയെങ്കിലും ദാത്താമിത്രന്‍ എന്ന പേരില്‍ ഭാരതീയനായി ജീവിച്ച്, ഭാരതീയസംസ്കൃതി സ്വീകരിച്ച്, ഇവിടെ തന്നെ മരിച്ചു.

വിദേശിയായ അലക്സാണ്ടറെപ്പോലെ ഭാരതത്തെ ആക്രമിക്കാന്‍ വന്നവരെ എതിര്‍ക്കാന്‍ ചന്ദ്രഗുപ്തമൗര്യനെ പ്പോലുള്ള രാജാക്കന്മാരെ ചാണക്യനിലൂടെ ഭാരതം സൃഷ്ടിച്ചു. ചൈനയില്‍ നിന്ന് ഭാരതത്തെ ആക്രമിച്ച് കയറിയ കുഷാനന്മാരോട് പോരാടാന്‍ കനിഷ്ക്കനെപോലുള്ള ഭരണാധികാരികളെ ഈ പുണ്യഭൂമി സൃഷ്ടിച്ചു.

ഇസ്ലാം മതം, വാള്‍മുനയിലൂടെ പ്രചരിപ്പിക്കാന്‍ വന്ന ഉബൈദുള്ളയെ 711 AD യില്‍ പരാജയപ്പെടുത്തി തിരിച്ചയച്ചു. അതി ശക്തമായ പ്രതിരോധനിരയിലൂടെ മുഹമ്മദ്‌ ബിന്‍ കാസിമിന്റെ സൈന്യത്തെ ഭാരതീയര്‍ പിന്‍തിരിച്ചു . ക്രൂരനായ ഗസ്നിയുടെ ആക്രമണത്തിന്റെ തിക്തഫലങ്ങളില്‍ നിന്നും നാം പാഠം പഠിച്ചു മുമ്പോട്ട്‌ പോയി. ഗസ്നിയുടെ പരമ്പരകള്‍ പരസ്പ്പരം പടവെട്ടിയും,ചത്തും, കൊന്നും കുറച്ചുകാലമേ ഭാരതത്തില്‍ നിലനിന്നുള്ളൂ .

ഗോറിയെ തടുത്തുനിര്‍ത്താന്‍ ഭാരതീയര്‍ക്ക് കുറേയൊക്കെ സാധിച്ചു. അന്ത്യത്തില്‍ ഇവിടെ വെച്ച് തന്നെ അയാള്‍ അന്ത്യംകൊണ്ടു. ചതിയും വഞ്ചനയും ജീവിത ചര്യയാക്കിയ മുസ്ലീം ഭരണാധികാരി ബെഹ്റം ഷാ യെ ഭാരതീയ മുസ്ലീമുകള്‍ തന്നെ കൊന്നു. കിരാത വാഴ്ചനടത്തിയ ഗിയാസുദ്ദീന്‍ ബല്‍ബനെ അയാളുടെ പതിനിധി തുഗ്രല്‍ ഖാന്‍ തന്നെ ഭാരതത്തില്‍ വെച്ച് ചതിച്ചു കൊന്നു.

ഇക്കാലത്ത് ഭാരതാതിര്‍ത്തി കടന്നുവന്ന മംഗോളിയരെ മുസ്ലീങ്ങള്‍ തന്നെ തുരത്തിയില്ലാതാക്കി. ശത്രുവിനെ ശത്രുക്കള്‍തന്നെ നശിപ്പിച്ചു. ഭാരതം ഭരിച്ച ക്രൂരനായ ജലാലുദ്ദീന്‍ ഖില്‍ജിയെ അയാളുടെ മരുമകന്‍ തന്നെ കൊന്നു.
ദക്ഷിണേന്ത്യ വരെ ചോരപ്രളയം സൃഷ്ടിച്ച മല്ലിക് കഫുറിനെ അയാളുടെ തന്നെ സൈന്യം പിച്ചിചീന്തി തലതട്ടി തെറുപ്പിച്ചു. മറ്റൊരു നീചനായ മുബാറക് ഷാ തന്‍റെ കുടുംബാംഗങ്ങള്‍ ചതിക്കുമോ എന്ന് ഭയന്ന് അവരെയെല്ലാം കൊന്നു. ഏറ്റവും പ്രീയ സുഹൃത്തും ക്രൂരനുമായ ഖുസ്രാവ് ഷായുടെ കൈകൊണ്ട് തലയറുക്കപ്പെട്ട് പുല്‍മെടയില്‍ തട്ടിത്തെറിച്ചു വീണു. ക്രൂരനായ ഈ ഖുസ്രാവ് ഷായെ മുസ്ലീം ബന്ധുക്കള്‍ പതിയിരുന്ന് ചതിച്ചുകൊന്നു.

ഹൈന്ദവ രക്തത്തില്‍ നിത്യവും കുളിച്ചാനന്ദിച്ച ഗിയാസുദ്ദീന്‍ തുഗ്ലക്കിനെ ആനകളെക്കൊണ്ട് ചവിട്ടി കൊല്ലിച്ചത് സ്വന്തം മകനായിരുന്നു. മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക് എന്ന ഭരണാധികാരിയെ, ഭ്രാന്തനായി മുദ്രകുത്തി മുസ്ലീം രാജാക്കന്മാര്‍തന്നെ അയാള്‍ക്കെതിരെ യുദ്ധംചെയ്തുകൊന്നു.

ഇബ്രാഹിം ലോഡിക്കെതിരെ, ബാബറെ ക്ഷണിച്ചത് മറ്റൊരു മുസ്ലീം രാജാവായ ഇബ്രാഹിം ഖാന്‍ ആയിരുന്നു. ബാബറിനെതിരെ ഹിന്ദു രാജാവായ റാണാസംഗയെ സഹായിച്ചത് ഭാരതീയമുസ്ലീം രാജാക്കന്മാര്‍ ആയിരുന്നു. അക്ബറിനെതിരെ പൊരുതാന്‍ റാണാ പ്രതാപസിംഹന് ഭാരതം ജന്മം നല്‍കി. തന്‍റെ പിതാവ് ജഹാംഗീറിന്‍റെയും സഹോദരന്മാരുടേയും കണ്ണുകുത്തിപ്പൊട്ടിച്ച 'പ്രേമത്തിന്റെ മൂര്‍ത്തിമത്ഭാവ' മായ ഷാജഹാനെ, പ്രകൃതിനിയമം പോലെ മകന്‍ ദാര തടവിലാക്കി ശ്വാസം മുട്ടിച്ചു കൊന്നു.

ക്രസ്തവമതം പ്രചരിപ്പിക്കാനും, ഭാരതത്തെ കൊള്ളയടിക്കാനും വന്ന പോര്‍ച്ചുഗീസുകാരെ കൊള്ളയടിക്കാരായ മുഗളന്മാര്‍ ഷാജഹാന്‍റെ നേതൃത്ത്വത്തില്‍ തന്നെയാണ് യുദ്ധത്തിലൂടെ നേരിട്ടത്. ഷാജഹാന്‍റെ പുത്രന്മാര്‍ ദാരയും ഔറംഗസീബും പരസ്പരം യുദ്ധം ചെയ്തു. കൊള്ളക്കാര്‍ പരസ്പ്പരം യുദ്ധംചെയ്തപ്പോള്‍, മഹാരാജാ ജസ്വന്ത് സിങ്ങ് അവരെ സഹായിച്ചു. അടിച്ച് മരിച്ചുകൊള്ളാന്‍ സഹായിച്ചു.

ഔറംഗസീബിനെ കുറേയൊക്കെ തളക്കാന്‍ ശിവജിക്ക് സാധിച്ചു. മുസ്ലീം ഭരണം അവസാനിപ്പിക്കാന്‍ പ്രകൃതിനിശ്ചയിച്ചത് ബ്രിട്ടീഷ്‌കാരെ ആയിരുന്നു. ബ്രിട്ടീഷ്‌കാരതു ചെയ്തു. കള്ളന്മാരെ കള്ളന്മാര്‍തന്നെ ഭാരതത്തില്‍ തടഞ്ഞു.

മുസ്ലീം ശക്തികള്‍ക്കെതിരെ വിജയനഗര സാമ്രാജ്യവും, മറാത്താ ശക്തിയും സിഖ് ചൈതന്യവുമുണര്‍ന്നു. ഭക്തിപ്രസ്ഥാനത്തിലൂടെ ഭാരതത്തിന്‍റെ ആത്മീയതയും പ്രഭാപൂരിതമായി. മതംമാറ്റാനും ഭാരതത്തെ ചൂഷണം ചെയ്യാനും വന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പിന്നീട് അതേ ആവശ്യത്തിന് ഇവിടെ വന്ന ഡച്ചുകാര്‍ തിരിഞ്ഞു.പോര്‍ച്ചുഗീസ് ശക്തിയേയും ഡച്ച് ശക്തിയേയും ഒതുക്കാന്‍ ഫ്രാന്‍സുകാരെത്തി മൂന്നുപേരെയും ഒതുക്കാന്‍ ഇംഗ്ലീഷ്കാരുമെത്തി.

ഭാരതത്തെ അടിമുടി ചൂഷണം ചെയ്യാന്‍ വന്ന ഇംഗ്ലീഷ്കാര്‍ അതു കാര്യങ്ങള്‍ ചെയ്തതോടൊപ്പം ഭാരതത്തെ ലോകത്തിനു മുമ്പിലും ലോകത്തെ ഭാരതത്തിനു മുമ്പിലും അവതരിപ്പിക്കുക എന്ന സത്കര്‍മ്മവും ചെയ്തു. അവര്‍ ആധുനിക ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളും ലോക ഭാഷയും ഇന്ത്യക്കാരിലെത്തിച്ചു.

അതിശക്തരായ ഇംഗ്ലീഷുകാരെ തളക്കാന്‍ ഭാരതത്തില്‍ അനവധി വീരശൂരപരാക്രമികള്‍ ജന്മമെടുത്തു.സത്യത്തിന്‍റേയും, അഹിംസയുടേയും ധര്‍മ്മമുപയോഗിച്ച് ഭാരതം ഇംഗ്ലീഷുകാരുടെ ഭരണമവസാനിപ്പിച്ചു. ആയുധമെടുക്കാതെ ആരേയും ദ്രോഹിക്കാതെ നാം സ്വതന്ത്രരായി. അടിച്ചമര്‍ത്തലുകളേയും അടങ്ങാത്ത ക്രിസ്ത്യന്‍ ക്രൂരതകളേയും നാം അഹിംസയും ആത്മീയതയും കൊണ്ട് നേരിട്ടു.

അകത്തുനിന്നും പുറത്തുനിന്നും അധാര്‍മ്മിക അനുഭവങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭാരതവും, സനാതനധര്‍മ്മവും, ഭാരതീയ സംസ്കൃതിയും ഇന്നും ജീവിക്കുന്നു. ചൈതന്യവത്തായി പ്രഭാപൂരിതമായി..
ഈ നാട്, 'എന്‍റെ ഭാരതം' ജീവിക്കുന്നു. ഒരു പുനര്‍ജന്മം പോലെ.

Dr N Gopalakrishnan
(Ph.D, D.Litt. Scientist & Hon. Director IISH)

No comments:

Post a Comment