6 November 2017

സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍

സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍

ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്?താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ സാങ്കല്‍പ്പിക രേഖയാണ്. രണ്ടുപുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. ഇവിടെ നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങള്‍. അവസാന സ്ഥാനം (സീമന്തം) ശിരോമധ്യം എന്ന് പേരില്‍ അറിയപ്പെടുന്നു. സീമന്തരേഖയെന്നാല്‍ പരിധി അവസാനിക്കുന്നിടം. അതായത്, ജീവാത്മാവിന്‍റെ പരിധി വിട്ട് പരമാത്മാവിലെത്തുന്നിടം. മാതാവാകാന്‍ തയ്യാറെടുത്ത് വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്‍റെ സഹായത്തെയാണ് തേടുന്നത്. ഇവിടെ പരമാത്മാവില്‍ അഭയം തേടുന്നില്ല. അതിനാല്‍, സീമന്ത രേഖയെ സിന്ദൂരം കൊണ്ട് മറയ്ക്കുന്നു. ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് തന്ത്രശാസ്ത്ര വിധി വിശദീകരിക്കുന്നത്.

ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായിട്ടാണ് ഈ നിറം സൂചിപ്പിക്കുന്നത്‌.

വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ കാരണം എന്ന് പറഞ്ഞാല്‍ കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടിയും, ആലം പൊടിയും, വെണ്‍കാരം പൊടിയും, കര്‍പ്പൂരം പൊടിയും, നെയ്യ് & നാരങ്ങ നീര് ചേർത്ത വിധി പ്രകാരം ആണ്.

1) മഞ്ഞള്‍ പൊടി.

2) ആലംപൊടിയും- (ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ. പൊട്ടാസ്യം സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു. പൊട്ടാസ്യം സൾഫേറ്റിന് പകരം സോഡിയം സൾഫേറ്റായാൽ സോഡാ ആലമെന്നും (Na2SO4·Al2(SO4)3·24H2O) അമോണിയം സൾഫേറ്റ് ആണെങ്കിൽ അമോണിയം ആലം (NH4Al(SO4)2·12H2O) എന്നും പറയുന്നു. അലൂമിനിയം സൾഫേറ്റിന് പകരം ക്രോമിയം, ഇരുമ്പ് എന്നിവയുടെ സൾഫേറ്റുകളും ഉപയോഗിക്കാറുണ്ട്. ക്രോം ആലം (K2Cr(SO4)2·12H2O) ഇപ്രകാരം നിർമ്മിക്കുന്ന ഒന്നാണ്).

3) വെണ്‍കാരം പൊടിയും (borax powder-ബോറോണ്‍ എന്ന മൂലകത്തിന്റെ സംയുക്തമായ ഒരു തരം വെളുത്ത പൊടി).

4) നെയ്യ്- (വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്).

5) കര്‍പ്പൂരം പൊടിയും (camphor powder-30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്).

6) നാരങ്ങ നീര് (Lemon juice).

എന്നിവ ഉപയോഗിച്ചാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. വിവാഹാതിയായ സ്ത്രീകള്‍ നെറ്റിയില്‍ മുടിയോടു ചേര്‍ന്നു സിന്ദൂരം തൂകിയിരുന്നുവെങ്കില്‍, പണ്ടൊക്കെ സ്ത്രീകള്‍ക്കിടയില്‍ നെറ്റിയില്‍ നിന്നു പകുത്തു കിടക്കുന്ന മുടിയിഴകള്‍ക്കിടയിലൂടെ നീളത്തില്‍ കുങ്കുമം ചാര്‍ത്തുന്നതാണ് പതിവ്. ഇത് പിറ്റിയൂട്ടറി ഗ്രന്ഥി ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം സംസ്കാരം.

ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം.

പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്.

സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.

കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താറുണ്ട്.

സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്. കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്.

സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം.

യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം.

ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.

വിധവകള്‍ സിന്ദൂരം തൊടരുത്

എന്നാല്‍ വിധവകള്‍ സിന്ദൂരം തൊടരുത് എന്നാണ് പറയുന്നത്. ഇതിനു കാരണം നമ്മുടെ എല്ലാ വികാരങ്ങളുടേയും കേന്ദ്രമാണ് പിറ്റിയൂട്ടറി ഗ്രന്ഥി. ഇത്തരത്തില്‍ സിന്ദൂരം ധരിയ്ക്കുമ്പോള്‍ ഇത് ലൈംഗിക വികാരങ്ങളെ ഉണര്‍ത്തുമെന്നാണ് ശാസ്ത്രം പറയുന്നത്.

സിന്ദൂരധാരണം (നെറുകയിലുള്ള സിന്ദൂര ധാരണം) എന്ന ആചാരത്തെക്കുറിച്ച് തന്ത്രശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ആചാര്യന്‍ ഹരിസ്വാമികളുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

മുടിയുടെ പകര്‍പ്പ് - നെറ്റിയുടെ ഏകദേശം മദ്ധ്യഭാഗത്തായി മുടി രണ്ടായി പകര്‍ന്നു പോകുന്ന ഭാഗം- യോനീമുഖത്തെ പ്രതിനിധീകരിക്കുന്നതായി തന്ത്രത്തില്‍ പരാമര്‍ശമുണ്ട്‌. അവിടെ താഴെനിന്നും മുകളിലേക്ക് സിന്ദൂരം ചാര്‍ത്തുന്നതിലൂടെ ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ ഛേദിക്കപ്പെട്ടിരിക്കുന്നു’ എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ഒരു അശ്ലീലദൃഷ്ടി കൊണ്ട്‌ നോക്കിക്കാണാതിരിക്കുകയാണെങ്കില്‍ ഇത് സ്ത്രീക്ക് സംരക്ഷണവും, ആഢ്യത്വവും നല്‍കുന്നു. പുരുഷനാല്‍ സംരക്ഷിക്കപ്പെടുന്ന പതിവൃതയായ പത്നിയാണിവള്‍ എന്നതാണ് ഈ സിന്ദൂരധാരണം കൊണ്ട് വെളിവാക്കുന്നത്. ഇന്ന്  സിന്ദൂരധാരണത്തിന്‍റെ വിലയറിയുന്നവരെങ്കിലും അതു ധരിക്കുന്ന സ്ത്രീകളെ മാനിക്കുകയും, ആദരിക്കുകയും ചെയ്യണം. അതിലൂടെ നാം ഒരു വ്യക്തിയെ മാത്രമല്ല ഒരു വലിയ സംസ്കാരത്തെ കൂടിയാണ് ആദരിക്കുന്നത്.

നിങ്ങള്‍ ധരിക്കുന്ന കുങ്കുമം കുങ്കുമം തന്നെയോ ?

കടകളില്‍  ലഭിക്കുന്ന  കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല.  ഒന്നു മിനക്കെട്ടാല്‍ യഥാര്‍ഥ കുങ്കുമം നമുക്കും വീട്ടില്‍ തയാര്‍ ചെയ്യാവുന്നതേ ഉള്ളൂ.

ശുദ്ധമായ മ‍ഞ്ഞള്‍പൊടി – 500 ഗ്രാം    
ചെറുനാരങ്ങാ നീര്- 350ഗ്രാം
പപ്പടക്കാരം- 75ഗ്രാം
ആലം- 5ഗ്രാം

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി പൊടിയ്ക്കുക.
നാരങ്ങാ നീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനുട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ കമുകിന്‍പാളയിലോ നിരത്തി  തണലില്‍  ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് സൂക്ഷിക്കുക.

No comments:

Post a Comment