15 November 2017

ഹരിഹരപുത്രന്‍

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 15

ഹരിഹരപുത്രന്‍

ധര്‍മ്മശാസ്താവിന്റെ ഉത്ഭവത്തെ സംബന്ധിക്കുന്ന പുരാണകഥകള്‍, ഐതിഹ്യങ്ങള്‍, ശാസ്താം പാട്ടുകള്‍ തുടങ്ങിയവയുടെ അവലോകനമാണ് ഇനിയുള്ള കുറച്ച് പോസ്റ്റുകളിൽ

ധ്യായേദുമാപതി രമാപതി ഭാഗ്യപുത്രം

വേത്രോജ്ജ്വലത്കരതലം ഭസിതാഭിരാമം

വിശൈ്വകവശ്യവപുഷംമൃഗയാവിനോദം

വാഞ്ഛാനുരൂപഫലദംവരഭൂതനാഥം

സര്‍വ്വമംഗളങ്ങളുടേയും അധിഷ്ഠാന മൂര്‍ത്തിയും ജഗദ്ഗുരുവും വിശ്വനാഥനും സംഹാരമൂര്‍ത്തിയുമായ ശ്രീപരമേശ്വരന്റേയും (ഹരന്റേയും) സകലജഗദ്പരിപാലകനും കരുണാമയനുമായ ശ്രീമഹാവിഷ്ണുവിന്റേയും (ഹരിയുടേയും) പുത്രനാണു ധര്‍മ്മശാസ്താവ്. അതിനാല്‍ ഹരിഹരപുത്രന്‍ എന്ന് ശാസ്താവിനെ വിളിക്കുന്നു.

മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളില്‍ ഒരേയൊരു സ്ത്രീ അവതാരമാണ്‌ മോഹിനി.  ശിവനു മോഹിനിയില്‍ അയോനിജനായി [പ്രസവിച്ചുണ്ടാകാത്ത] പിറന്ന പുത്രനാണ് ധര്‍മ്മശാസ്താവ്.

ശാസ്താവിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മുഖ്യമായും രണ്ട് പുരാണങ്ങളിലാണുള്ളത്.  അഷ്ടാദശ മഹാപുരാണങ്ങളില്‍ ഉള്‍പ്പെട്ട സ്‌കന്ദപുരാണത്തിലും, ബ്രഹ്മാണ്ഡപുരാണത്തിലുമാണു ശാസ്താവിന്റെ ഉത്ഭവകഥ വര്‍ണ്ണിച്ചിട്ടുള്ളത്.

സ്‌കന്ദപുരാണം ശങ്കര സംഹിതയിലെ ആസുരകാണ്ഡത്തിലാണു ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ശങ്കരസംഹിതയില്‍ 70000 ശ്ലോകങ്ങളുണ്ട് എന്നാണ്‌ വിശ്വാസം. ശങ്കരസംഹിത സംസ്‌കൃതമൂലം ഇന്നുലഭ്യമല്ല. ശങ്കരസംഹിതയിലെ സ്‌കന്ദകഥ ആസ്പദമാക്കി കാച്ചിയപ്പ ശിവാചാര്യര്‍ തമിഴില്‍ എഴുതിയ കന്തപുരാണമാണു ലഭ്യമായ ഒരു ഗ്രന്ഥം. കാച്ചിയപ്പ ശിവാചാര്യര്‍ 14, 15 നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത്. അതിനാല്‍ ശാസ്താവിന്റെ ഉത്ഭവകഥയ്ക്കു ചുരുങ്ങിയത് 6 നൂറ്റാണ്ട് പഴക്കമെങ്കിലും കരുതാം (കന്തപുരാണത്തെ ആധാര മാക്കിമലയാളത്തില്‍ സ്‌കന്ദ പുരാണം കിളിപ്പാട്ട്‌ രചിക്കപ്പെട്ടിട്ടുണ്ട്).

സ്‌കന്ദപുരാണം ആസുരകാണ്ഡത്തിലെ കഥ ഇപ്രകാരമാണ്. വീരമാഹേന്ദ്രപുരം കേന്ദ്രമാക്കി അസുര സാമ്രാജ്യം വാണ ശൂരപദ്മാസുരന്‍ മൂന്നുലോകങ്ങളെയും കീഴടക്കി ത്രൈലോക്യ ചക്രവര്‍ത്തിയാകാന്‍ ആഗ്രഹിച്ചു. ദേവലോകം ആക്രമിച്ച് ഇന്ദ്രപത്‌നിയായ ശചിയെ പിടിച്ചു കൊണ്ടു വരാന്‍ ശൂര പദ്മന്‍ സേനാധിപന്മാരെ നിയോഗിച്ചു. ഇതറിഞ്ഞ ദേവേന്ദ്രന്‍ ശചിയോടൊപ്പം തമിഴ്‌നാട്ടിലെ ശീര്‍കാഴിയില്‍ എത്തി മഹാദേവനെ ധ്യാനിച്ചു കഴിഞ്ഞു.

ദേവലോകത്ത് ഇന്ദ്രനെ കാണാതെ കുപിതരായ അസുരപ്പട ഭൂമിമുഴുവനും അന്വേഷിച്ചു നടന്നു. മാതാപിതാക്കന്മാരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് ജയന്തന്‍ നാരദമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു. നാരദന്‍ ശീര്‍കാഴിയിലെത്തി ഇന്ദ്രനെ കണ്ടു. ദാഹജലം പോലും ഇല്ലാതെ വലയുന്ന ശീര്‍കാഴിയിലെ വരള്‍ച്ചയ്ക്കു പരിഹാരം ഉണ്ടാക്കിത്തരണമെന്നു ഇന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ദ്രന്‍ ഗണപതിയെ ഭജിച്ചു.

അഗസ്ത്യമഹര്‍ഷിയുടെ കമണ്ഡലുവിലെ ജലം ഗണപതി കാക്കയുടെ രൂപത്തില്‍ തട്ടിമറിക്കുകയും അതില്‍ നിന്ന് കാവേരി ഉത്ഭവിക്കുകയും ചെയ്തു.
തലക്കാവേരിയില്‍ നിന്നു പുറപ്പെട്ട അഗസ്ത്യന്‍ തെങ്കാശിക്കു സമീപമുള്ള കുറ്റാലത്തെ വിഷ്ണു ക്ഷേത്രത്തില്‍ എത്തി. ശൈവനായ അഗസ്ത്യനെ അവിടുത്തെ വൈഷ്ണവര്‍ അവഹേളിച്ചു. അഗസ്ത്യ മഹര്‍ഷിയുടെ തപഃശക്തിയാല്‍ വിഷ്ണുവിഗ്രഹം ശിവലിംഗമായി പരിണമിച്ചു.

ഹരിഹരന്മാര്‍ ഒന്ന് എന്നുലോകരെ അറിയിക്കുകയായിരുന്നു അഗസ്ത്യന്‍.

തലക്കാവേരിയില്‍ നിന്നും ഉത്ഭവിച്ച കാവേരി ശ്രീരംഗം വഴിഒഴുകി ശീര്‍കാഴിയിലെത്തി. ജലക്ഷാമം തീര്‍ന്നതോടെ ഇന്ദ്രന്‍ മഹാദേവനെ ആരാധിച്ചു തുടങ്ങി. ശിവപൂജ ചെയ്തുവസിക്കുന്ന ദേവേന്ദ്രനെ സമീപിച് ദേവകള്‍ ചോദിച്ചു. പ്രഭോ, അവിടുന്ന് ഇന്ദ്രലോകം വിട്ടു ഇവിടേയ്ക്കു പോന്നതെന്താണ്? ഇന്ദ്രന്‍ പറഞ്ഞു: ‘ശചിയെ പ്രാപിക്കണം എന്ന ആഗ്രഹത്തോടെ ശൂരപദ്മന്‍ അസുരരെ നിയോഗിച്ചു. പത്‌നിയെ സുരക്ഷിതമായ ഒരിടത്തു എത്തിക്കുവാനാണു ഞാന്‍ ഇവിടേയ്ക്കുവന്നത്’.

അതിനു ശേഷം ഇന്ദ്രന്‍ ഇന്ദ്രാണിയോടു പറഞ്ഞു, ‘അല്ലയോ ശചീ, ഞാന്‍ ഈ പ്രശ്‌നത്തിനു പരിഹാരം തേടി കൈലാസത്തിലേക്കു പോവുകയാണ്. ഭഗവാനെ കണ്ടുമടങ്ങി വരുന്നതുവരെ ഭവതി ഇവിടെ വസിക്കുക’. ഇന്ദ്രവചനം കേട്ട് ശചി ചോദിച്ചു, ‘അങ്ങ് പോകുന്ന അവസരത്തില്‍ ദുഷ്ടരായ അസുരന്മാര്‍ എന്നെ കണ്ടു പിടിച്ചാലോ? എന്റെ ചാരിത്ര്യം ശൂരപദ്മന്‍ നശിപ്പിച്ചാലോ? അവിടുന്ന് എന്നെ തനിച്ചാക്കി പോവരുത്’. പത്‌നിയുടെ ദുഃഖംകണ്ടു ഇന്ദ്രന്‍ പറഞ്ഞു: ഭവതിയെ രക്ഷിക്കുവാനുള്ള ചുമതല ഞാന്‍ ശാസ്താവിനെ ഏല്‍പ്പിക്കുകയാണ്’. ശചി ചോദിച്ചു, ‘എന്നെ രക്ഷിക്കുവാന്‍ ശാസ്താവിനു കഴിയുമോ? ആരാണ് ഈ വീരന്‍?’.

ഹരിഹരപുത്രനായി ശാസ്താവ് ഉത്ഭവിച്ച ദിവ്യചരിത്രം ഇന്ദ്രന്‍ ശചിക്ക് പറഞ്ഞു കൊടുക്കുവാന്‍ ആരംഭിച്ചു.

ഹരിഹരപുത്രന്റെ ജനനത്തെക്കുറിച്ച് ഇന്ദ്രന്‍ ഇന്ദ്രാണിയോടു പറയുന്നു: ‘അമൃത്‌ ലഭിക്കുവാനായി ദേവാസുരന്മാര്‍ ഒന്നുചേര്‍ന്ന് പാലാഴി കടഞ്ഞു. പാലാഴിയില്‍ നിന്നുയര്‍ന്നുവന്ന അമൃതകലശം തട്ടിയെടുത്ത് അസുരന്മാര്‍ കടന്നുകളഞ്ഞു. ദുഃഖിതരായദേവകള്‍ മഹാവിഷ്ണുവിനെ ആശ്രയം പ്രാപിച്ചു. ഭഗവാന്‍ മോഹിനീ രൂപമെടുക്കുകയും അസുരന്മാരെ മോഹിപ്പിച്ച് അമൃത്‌ ദേവകള്‍ക്കു നല്‍കുകയും ചെയ്തു.

വിഷ്ണുവിന്റെ മോഹിനീ രൂപത്തെക്കുറിച്ച് അറിഞ്ഞ മഹാദേവന്‍ വൈകുണ്ഠത്തിലെത്തി. ശിവന്റെ ആഗ്രഹപ്രകാരം വിഷ്ണു വീണ്ടും മോഹിനീരൂപം കൈക്കൊണ്ടു. മോഹിനിയുടെ ദിവ്യസുന്ദരരൂപം കണ്ട് ശിവന്‍ ദേവിയെ ആലിംഗനം ചെയ്തു. വിവശയായ ദേവി മഹാദേവനോടു ചോദിച്ചു: ‘മഹേശ്വരാ, അവിടുന്ന് എന്തിനാണു ഇപ്പോള്‍ ഉദ്യമിക്കുന്നത്? അങ്ങയുടെ ഈ ആഗ്രഹം ഉചിതമാണോ? ലീലയാല്‍ നാടകമാടുന്ന നമ്മള്‍ കാമശാന്തിക്കായി ഒരുങ്ങുന്നത് ശരിയോ?’

മോഹിനീ ദേവിയുടെ വാക്കുകള്‍കേട്ട് മഹാദേവന്‍ പറഞ്ഞു: ‘ഭവതി എന്റെശക്തിയുടെ പ്രതിരൂപം തന്നെയാണ് എന്ന് വിസ്മരിക്കരുത് (ശിവശക്തിക്കു നാലു രൂപങ്ങളാണുള്ളത്. ശിവനോടൊത്തു സകലജീവജാലങ്ങള്‍ക്കും മുക്തിയരുളാനായി പരിലസിക്കുമ്പോള്‍ പാര്‍വതിയായും, ലോക സംരക്ഷണാര്‍ത്ഥം പുരുഷാകാരമെടുത്ത മഹാവിഷ്ണുവായും, അധര്‍മ്മികളെ നിയന്ത്രിക്കാന്‍ ദുര്‍ഗ്ഗയായും, രണഭൂമിയില്‍ ദുഷ്ടരെ സംഹരിക്കാന്‍ കാളിയായും വിളങ്ങുന്നത് ശിവന്റെ അര്‍ദ്ധഭാഗമായ ശക്തിതന്നെ). മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാനും മുനിപത്‌നിമാരെ പരീക്ഷിക്കാനുമായി പണ്ട് ദാരുകവനത്തില്‍ ഞാന്‍ സുന്ദരപുരുഷനായി ചമഞ്ഞപ്പോള്‍ സ്ത്രീ വേഷത്തില്‍ ഭവതിയും എന്റെകൂടെ ഉണ്ടായിരുന്നു. അന്ന് എന്നില്‍ അനുരക്തയായ ഭവതിക്ക് ഈ സംഗമം ഞാന്‍ വാഗ്ദാനം ചെയ്തിരുന്നതുമാണ്. വിഷ്ണുരൂപിയായ ഭവതിയുടെ നാഭിയില്‍ നിന്ന് ബ്രഹ്മദേവനെ ജനിപ്പിച്ചതും ഞാന്‍ തന്നെ. ഇന്നു ഭവതിയുമായുള്ള സംഗമവും അതുപോലെ പൂര്‍വനിശ്ചിതമാണ്’.

ഈ വാക്കുകള്‍ കേട്ടു ലജ്ജാവിവശയായ മോഹിനിയുമായി ശിവന്‍ പാലാഴിയുടെ ഉത്തരദിക്കിലുള്ള കദംബവനത്തില്‍ എത്തി. ശിവമോഹിനീ സംഗമത്തില്‍ ഇരുവരുടേയും ശരീരത്തില്‍ നിന്നും ഭൂമിയില്‍ പതിച്ച വിയര്‍പ്പുകണങ്ങളില്‍ നിന്ന് ഗണ്ഡകീ നദി ഉത്ഭവിച്ചു. മഹാദേവന്റെ വീര്യം മോഹിനിയുടെ മടിത്തട്ടില്‍ വീഴുകയും അതില്‍ നിന്ന് അയോനിജനായി ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു. ശ്യാമവര്‍ണ്ണമാര്‍ന്നവനും ചുവന്ന കേശത്തോടുകൂടിയവനും കയ്യില്‍കദംബ പുഷ്പങ്ങള്‍ കൊണ്ടുള്ള പൂച്ചെണ്ടു ധരിച്ചവനും ആയിശോഭിച്ച ആ ബാലനു ഹരിഹരപുത്രന്‍, ശാസ്താവ് എന്നീ നാമങ്ങള്‍ സിദ്ധിച്ചു.

വീരനായ ശാസ്താവ് മാതാപിതാക്കന്മാരെ വന്ദിച്ചു. മഹാദേവന്‍ പുത്രനെ ഭൂതഗണങ്ങളുടെ നാഥനായി അവരോധിച്ചു. ഋഷിമാര്‍ ശാസ്താവിനെ സ്തുതിച്ചു. ഭൂലോകത്തില്‍ മനുഷ്യരെ സംരക്ഷിക്കുക എന്ന ചുമതലയും ശിവന്‍ ശാസ്താവിനു നല്‍കി. ശാസ്താവിനായി ഒരുദിവ്യനഗരവും ശിവന്‍ സൃഷ്ടിച്ചു. അനേകം ഭക്തജനങ്ങളാല്‍ നിത്യവും പൂജിക്കപ്പെടുന്നവനായി വാഴുക എന്ന അനുഗ്രഹവും ശിവമോഹിനിമാര്‍ ശാസ്താവിനു നല്‍കി. മാതാപിതാക്കന്മാരുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ശാസ്താവ് ഭൂമിയില്‍ എത്തി ഭക്തസംരക്ഷകനായി വാഴുന്നു.

അല്ലയോ ഇന്ദ്രാണീ, ഇപ്രകാരമുള്ള ആ വീര ശാസ്താവിനെയാണു ഭവതിയുടെ സംരക്ഷണം ഞാന്‍ ഏല്‍പ്പിക്കുന്നത്’. ഇന്ദ്രന്റെ വാക്കുകള്‍ കേട്ടു ശചി വിസ്മയിക്കുകയും അദ്ദേഹത്തിനു യാത്രാനുമതി നല്‍കുകയും ചെയ്തു.

ഇന്ദ്രന്‍ ശാസ്താവിനെ ധ്യാനിച്ചു. പൂര്‍ണ്ണാപുഷ്‌കലാസമേതനായി ഗജാരൂഢനായി ശാസ്താവ്തന്റെ പരിവാരങ്ങളോടൊപ്പം ഇന്ദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദ്രനും ശചിയും ശാസ്താവിനെ വന്ദിച്ചു. ഇന്ദ്രന്‍ പറഞ്ഞു:’ പ്രഭോ, ശൂരപദ്മാസുരനെ ഭയന്നു ഞങ്ങള്‍ ഇവിടെ രഹസ്യമായി വസിക്കുകയാണ്. ആ ദുഷ്ടനെ വധിക്കാനുള്ള മാര്‍ഗ്ഗം തേടി ഞാനും ദേവകളും മഹാദേവനെ കാണാന്‍ കൈലാസത്തിലേക്കു പോകുന്നു. ഞങ്ങള്‍ തിരികെവരുന്നതുവരെ ദൈത്യരില്‍ നിന്നും അവിടുന്ന് എന്റെ പത്‌നിയെ കാത്തുരക്ഷിച്ചാലും’. ഇന്ദ്രന്റെ അഭ്യര്‍ത്ഥന ശാസ്താവ് സ്വീകരിച്ചു. ഇന്ദ്രാദികള്‍ കൈലാസത്തിലേക്കു പോയി.

ശാസ്താവ് തന്റെ പാര്‍ഷദനായ മഹാകാളനെ ശചിക്കു കാവലായി നിയോഗിച്ച് അപ്രത്യക്ഷനായി. ശിവദര്‍ശനത്തിനു എത്തിയ ദേവകളെ നന്ദികേശന്‍ തടഞ്ഞു. ശിവന്‍ സനകാദികള്‍ക്കു ജ്ഞാനോപദേശം നല്‍കുന്ന സമയമായിരുന്നു അത്. ദേവന്മാര്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്നു. ഇതേസമയം ശൂരപദ്മന്റെ സഹോദരി അജാമുഖി ഇന്ദ്രാണിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും മഹാകാളന്റെ ഖഡ്ഗപ്രയോഗത്താല്‍ മുറിവേറ്റ് വീരമാഹേന്ദ്രപുരിയിലേക്കു പലായനം ചെയ്തു. ശാസ്താവിന്റെ ഇംഗിതമറിഞ്ഞു നന്ദികേശനും മഹാകാളനും കൂടി ശചീദേവിയെ മഹാമേരുപര്‍വ്വതത്തിലെ ഒരുഗുഹയില്‍ സുരക്ഷിതയായി പാര്‍പ്പിച്ചു. ശിവ നിര്‍ദ്ദേശമനുസരിച്ച് സുബ്രഹ്മണ്യന്‍ പിന്നീട് ശൂരപദ്മനെ വധിക്കുകയും ലോകത്തുശാന്തി പുനഃസ്ഥാപിക്കുകയും ചെയ്തു.

മോഹിനീഭാവം സ്വീകരിച്ച മഹാവിഷ്ണു ശ്രീപാര്‍വ്വതിയുടെ മറ്റൊരുരൂപം തന്നെ എന്നാണ് ഈ പുരാണ പരാമര്‍ശം സൂചിപ്പിക്കുന്നത്. മഹാവിഷ്ണു മോഹിനീരൂപമാര്‍ന്നു നിലകൊള്ളുന്ന ദിവ്യക്ഷേത്രമാണു മൂകാംബികാ ക്ഷേത്രം എന്ന കോലാപുരമാഹാത്മ്യത്തിലെ വര്‍ണ്ണനയും ഇതാണു സൂചിപ്പിക്കുന്നത്. നാരായണനും നാരായണിയായ പാര്‍വ്വതിയും ഒന്നുതന്നെ എന്നാണു ശാക്‌തേയ സങ്കല്‍പ്പം. ശംഖചക്രധരയായ കാത്യായനീ (വൈഷ്ണവദുര്‍ഗ) സങ്കല്‍പ്പത്തിലാണു കേരളത്തില്‍ ദേവിയെ കൂടുതലും ആരാധിക്കുന്നത് എന്നതും ശ്രദ്ധേയം.

No comments:

Post a Comment