6 January 2017

യുധിഷ്ഠിരൻ

യുധിഷ്ഠിരൻ

യുധിഷ്ഠിരൻ പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മ പുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെയും കുന്തിയുടെയും പുത്രനാണ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു.

യുവരാജാവാവേണ്ടിയിരുന്ന യുധിഷ്ഠിരനെയും മറ്റു പാണ്ഡവരെയും ചതി പ്രയോഗത്തിലൂടെ വധിക്കാൻ ധൃതരാഷ്ട്രരുടെ മൗനാനുവാദത്തോടെ ദുര്യോധനൻ പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്കു്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാന തല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.

യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ അജാതശത്രു എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് . സാക്ഷാൽ ധർമ്മദേവന്റെ സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹം ഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് . ത്രിശങ്കു , നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .

യക്ഷപ്രശ്നം
മഹാഭാരതത്തില്‍ അന്തര്‍ഗതമായതും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു ആഖ്യാനമാണ് യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദരൂപത്തിലുള്ള “യക്ഷപ്രശ്നം”. യമധര്‍മ്മന്‍ ഉന്നയിക്കുന്ന അതിക്ലിഷ്ടമായ 126 ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങള്‍ ഓരോന്നും അത്യന്തം ഉചിതവും അത്ഭുതകരവുമാണ്.

യക്ഷപ്രശ്നത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍ ചുരുക്കി വിവരിക്കാം. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഒരു മുനി അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഒരു മാനിനെ തേടി പുറപ്പെട്ടു. മാനിന്റെ കാല്‍പ്പാടുകള്‍ നോക്കി പിന്തുടര്‍ന്ന അവര്‍ ഒരു ഘോരവനത്തിലെത്തിച്ചേരുകയും, അവിടെ വെച്ച് യുധിഷ്ഠിരന് അത്യധികമായ ദാഹമനുഭവപ്പെടൂകയും ചെയ്തു. സഹദേവന്‍ അടുത്തുള്ള ഉയരമേറിയ ഒരു വൃക്ഷത്തില്‍ കയറി ചുറ്റും നോക്കിയപ്പോള്‍ അധികം ദൂരെയല്ലാതായി ഒരു ജലാശയം സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി ജലം കൊണ്ടുവരുവാനായി സഹദേവന്‍ പുറപ്പെടുകയും ചെയ്തു.

സഹദേവന്‍ ജലാശയത്തില്‍ നിന്നും ജലമെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഒരു ശബ്ദം കേട്ടു, “ഞാന്‍ ഈ ജലാശയത്തില്‍ ചിരകാലമായി കഴിയുന്ന ഒരു കൊക്കാണ്. ഈ ജലാശയം എന്റെ പൂര്‍വ്വികസ്വത്താണ്. അതുകൊണ്ട് എന്റെ അനുവാദം കൂടാതെ ഈ ജലം കുടിച്ചാല്‍ നീ മരിച്ചുവീഴുന്നതാണ്”. അതിനെ വകവെയ്ക്കാതെ അയാള്‍ ജലം കുടിക്കുകയും ഉടന്‍ തന്നെ മരിച്ചുവീഴുകയും ചെയ്തു. വളരെനേരം കഴിഞ്ഞിട്ടും സഹദേവന്‍ തിരിച്ചുവരാത്തതുകൊണ്ട് യുധിഷ്ഠിരന്‍ ആജ്ഞാപിച്ചതനുസരിച്ച് നകുലന്‍ ജലാശയത്തിലേയ്ക്ക് പോകുകയും തന്റെ സഹോദരനെപ്പോലെ മരണമടയുകയും ചെയ്തു. പിന്നീട് അര്‍ജുനനും, ഭീമനും ഇതേവിധം തന്നെ മരണത്തിന് ഇരയാകുകയും ചെയ്തു. അവസാനം തന്റെ നാലു സഹോദരന്മാര്‍ക്കെന്തു സംഭവിച്ചു എന്നറിയുവാനായി യുധിഷ്ഠിരന്‍ സ്വയം ജലാശയത്തിനടുത്ത് ചെല്ലുകയും അതിന്റെ കരയില്‍ നിശ്ചേഷ്ടരായി കിടക്കുന്ന തന്റെ നാലു സഹോദരന്മാരെ കാണുകയും ചെയ്തു.

ദാഹിച്ച് അവശനായ യുധിഷ്ഠിരന്‍ ജലാശയത്തില്‍ നിന്ന് കുറച്ചു വെള്ളം കുടിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ നേരത്തെ മറ്റു പാണ്ഡവന്മാരോട് പറഞ്ഞതുപോലെ ആ കൊക്ക് യുധിഷ്ഠിരനോടും തന്റെ അനുമതിയില്ലാതെ ആ സാഹസത്തിനു മുതിരരുത് എന്ന് പറയുകയും താന്‍ ഒരു യക്ഷനാണെന്ന വസ്തുത വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കിയതിനുശേഷം വേണമെങ്കില്‍ വെള്ളം കുടിക്കുകയോ കൊണ്ടുപോകുകയോ ചെയ്യാമെന്നു യക്ഷന്‍ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ യക്ഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുവാന്‍ തയ്യാറായി.

യക്ഷന്റെ ഓരോ ചോദ്യത്തിനും യുധിഷ്ഠിരന്‍ അല്പം പോലും മടിച്ചു നില്‍ക്കാതെ ഉചിതമായ മറുപടി നല്കുകയും ചെയ്തു. ജ്യേഷ്ഠപാണ്ഡവന്റെ അപാരമായ ജ്ഞാനവും, സൂക്ഷ്മദര്‍ശിത്വവും, ബുദ്ധിശക്തിയും, സ്വഭാവവൈശിഷ്ട്യവും വെളിപ്പെടുത്തുന്നതാണ് ഈ സംവാദം. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഇന്നും നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ഒരു സന്ദര്‍ഭം ഇതിലുണ്ട്. “എന്താണ് ആശ്ചര്യം?” എന്ന യക്ഷന്റെ ചോദ്യത്തിന് യുധിഷ്ഠിരന്‍ നല്കിയ മറുപടി ഇതായിരുന്നു, “ഓരോ ദിവസവും എത്രയോ പേര്‍ മരണമടയുന്നതു കണ്ടിട്ടും അതു കണ്ടുനില്‍ക്കുന്നവരെല്ലാം തന്നെ തങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്നു വ്യാമോഹിക്കുകയാണ്”.

തന്റെ ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്‍കിയ ഉത്തരങ്ങള്‍ കേട്ടു തൃപ്തനായ യക്ഷന്‍ യുധിഷ്ഠിരനോട് ഏതെങ്കിലും ഒരു അനുജനെ ജീവിപ്പിക്കാം എന്ന് ഉറപ്പ് നല്‍കിയപ്പോള്‍ നകുലനെ ജീവിപ്പിക്കുവാനാണ് യുധിഷ്ഠിരന്‍ യക്ഷനോട് ആവശ്യപ്പെട്ടത്. ഇത് യക്ഷനെ വളരെയധികം അമ്പരിപ്പിച്ചു. ആയിരം ആനകളുടെ ശക്തിയുള്ള ഭീമനെയും, വില്ലാളിവീരനായ അര്‍ജുനനെയും ജീവിപ്പിക്കുവാനാവശ്യപ്പെടാതെ നകുലനെ ജീവിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് എന്തിനാണ് എന്ന് യക്ഷന്‍ ചോദിച്ചു. യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു, “ഞാന്‍ വളരെ ധ‍ര്‍മ്മനിഷ്ഠയുള്ള ഒരു രാജാവാണ്. ധര്‍മ്മത്തെ രക്ഷിക്കുന്നവരെ ധര്‍മ്മം രക്ഷിക്കുകയും, അതിനെ ഹനിക്കുന്നവരെ അത് ഹനിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എനിക്ക് രണ്ട് അമ്മമാരുണ്ട്, കുന്തിയും മാദ്രിയും. ഇവര്‍ രണ്ടുപേരും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഇന്ന് കുന്തിയുടെ മൂത്തപുത്രനായ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ മാദ്രിയുടെ രണ്ടു മക്കളും മരിച്ചുകഴിഞ്ഞു. അതു കൊണ്ട് മാദ്രിയുടെ ആദ്യജാതനായ നകുലന്‍ ന്യായമായും ജീവിക്കേണ്ടതാണ്.

യക്ഷപ്രശ്നത്തിലെ ഏറ്റവും മര്‍മ്മപ്രധാനമായ അംശമാണ് ഇതെന്ന് നമുക്ക് അനുമാനിക്കാം. സകലശാസ്ത്രവിശാരദനായ ഒരാള്‍ക്ക് ഏതു ചോദ്യത്തിനും നിഷ്പ്രയാസം ഉത്തരം നല്‍കുവാന്‍ കഴിയും. എന്നാല്‍ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ തന്റെ ശരിയായ ധര്‍മ്മം എന്താണ് എന്ന് തിരിച്ചറിയുക വളരെ പ്രയാസമുള്ള കാര്യമാണ്. യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠ, സമദര്‍ശിത്വം, ത്യാഗം, വിരക്തി എന്നീ ഗുണങ്ങളാണ് ഇവിടെ പ്രകടമാകുന്നത്. സ്ഥാനഭൃഷ്ടനായ ഒരു രാജാവെന്ന നിലയില്‍ തന്റെ രാജ്യം വീണ്ടെടുക്കുന്നതിന് യുധിഷ്ഠിരന് വേണ്ടിയിരുന്നത് കരുത്തന്മാരായ ഭീമാര്‍ജുനന്മാരാണെന്നിരിക്കെ തെല്ലും സംശയിക്കാതെ നകുലന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച യുധിഷ്ഠിരന്‍ നമുക്ക് ഒരു ആദര്‍ശപുരുഷനായി മാറുകയാണിവിടെ. അതുകൊണ്ടു തന്നെയായിരിക്കണം യുധിഷ്ഠിരനെ പരീക്ഷിക്കുവാന്‍ യക്ഷനായി വന്ന യമന്‍ സന്തുഷ്ടനായി നാലു സഹോദരന്മാര്‍ക്കും ജീവന്‍ നല്‍കി അവരെ അനുഗ്രഹിച്ചു മടങ്ങിയത്. എന്തുകൊണ്ടും, മഹാഭാരതത്തിലെ അവിസ്മരണീയങ്ങളായ കഥകളില്‍ യക്ഷപ്രശ്നത്തിന് ഒരു മുഖ്യമായ സ്ഥാനമുണ്ട് എന്നുള്ളതില്‍ സംശയമില്ല.

No comments:

Post a Comment