6 January 2017

റെയിൽവേ മുത്തപ്പന്‍

റെയിൽവേ മുത്തപ്പന്‍

സാധാരണയായി ക്ഷേത്രങ്ങള്‍ ആരംഭിക്കുന്നതിന് പൗരാണികമായോ സാംസ്‌കാരികമായോ ആയ കാരണങ്ങള്‍ ഉണ്ട്. ചരിത്രപരമായ സാഹചര്യങ്ങള്‍ വളരെ കുറവാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച മുത്തപ്പന്‍ ക്ഷേത്രത്തിന്റെ കഥയൊന്നു കേള്‍ക്കണം.
മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെങ്കിലും ജനകീയ ദൈവമായി കണക്കാക്കുന്നത് മുത്തപ്പനെ മാത്രമാണ്, സാധാരണക്കാരോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന തികച്ചും സാധാരണക്കാരനായ ദൈവമെന്നാണ് മുത്തപ്പനെ കരുതുന്നത്. റെയില്‍വേ ജീവനക്കാരുടെ ഇഷ്ടദേവനാണ് ഈ റെയില്‍വേ മുത്തപ്പന്‍. ആ മുത്തപ്പനെക്കുറിച്ചുള്ള കൗതുകകരമായ വിശേഷങ്ങളിതാ....
റെയില്‍വേ മുത്തപ്പന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു കൗതുകവും ആശ്ചര്യവും തോന്നുന്നുണ്ട് അല്ലേ?
പേരിലെ കൗതുകം കണ്ട് അത്ഭുതപ്പെടേണ്ട. റെയില്‍വേയ്ക്കുമുണ്ട് സ്വന്തമായി മുത്തപ്പന്‍. മലബാറിലെ റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആരംഭിച്ച മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ സമ്മാനിക്കുന്നത് ഭക്തിയുടെ മറ്റൊരു അനുഭൂതിയാണ്. ട്രെയിനിന്റെയും യാത്രക്കാരുടെയും ആരവങ്ങളില്‍ നിന്ന് മാറുവാന്‍ റെയില്‍വേ സ്റ്റേഷന് സമീപം തന്നെ മുത്തപ്പന്‍ ക്ഷേത്രങ്ങളുണ്ട്. വിശ്വാസത്തിലധിഷ്ഠിതമായ ഒരു പവിത്രബന്ധം റെയില്‍വേക്ക് സമീപമുള്ള ഈ മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ക്കുണ്ട്.
ജോലി തിരിച്ചു നല്‍കിയ മുത്തപ്പന് നല്‍കിയ ഉറപ്പ്
കണ്ണൂരിലാണ് ആദ്യമായി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിന് പിന്നിലുള്ള ഐതിഹ്യ കഥകളെക്കുറിച്ച് ആര്‍ക്കും അറിയില്ലെങ്കിലും ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച വിശ്വസീനമായ കഥ നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനം ഇത്രയും ശക്തവും പ്രശസ്തവുമായ നിലയില്‍ ഒരു മുത്തപ്പന്‍ ക്ഷേത്രം ആരംഭിക്കുന്നതിന് കാരണമായി തീര്‍ന്ന കഥ അത്യന്തം കൗതുകകരമാണ് . കണ്ണൂരിലെ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന് പിന്നിലുള്ള ചരിത്രമിങ്ങനെ. ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യന്‍ റെയില്‍വേ എന്നായിരുന്നു സതേണ്‍ റെയില്‍വേ അറിയപ്പെട്ടിരുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കായി കൊണ്ടുവന്ന മദ്യം നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന്‌സ്റ്റേഷന്‍ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദു:ഖവും അപമാനവും സഹിക്കാനാകാതെ പറശ്ശീനിക്കടവ് മുത്തപ്പനെ പ്രാര്‍ത്ഥിച്ചു.
''ആശ്രിത വത്സലനും സര്‍വ്വദുരിതഹാരിയുമായ മുത്തപ്പാ ഞങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതന്നാല്‍ മുത്തപ്പന് റെയില്‍വേ സ്റ്റേഷനില്‍ മാസത്തില്‍ ഒരു ദിവസം പയംങ്കുറ്റിവെച്ച് ആരാധിച്ചുകൊള്ളാം എന്നും പറഞ്ഞു. പിന്നീട് മദ്യം വേറെ ആരോ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഇവരെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. അപമാനത്തില്‍ നിന്നും രക്ഷിച്ച് ജോലി തിരിച്ചുനല്‍കിയ മുത്തപ്പനോടുള്ള ആരാധനയാണ് റെയില്‍വേ സ്റ്റേഷന് സമീപം മുത്തപ്പനെ ആരാധിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സ്റ്റേഷനില്‍ വിളക്ക് വച്ച് ആരാധിക്കാന്‍ തുടങ്ങിയെങ്കിലും പിന്നീട് സമീപത്തുള്ള മാവിന്‍ ചുവട്ടിലേയ്ക്ക് വിളക്കുവെക്കുന്നത് മാറ്റുകയായിരുന്നു. യാത്രക്കാരും പ്രദേശവാസികളായവരും ഇവിടെ എത്തിച്ചേരാന്‍ തുടങ്ങി. പിന്നീട് ഭക്തജനങ്ങളുടെ തിരക്കു വര്‍ദ്ധിച്ചു, അടിസ്ഥാന സൗകര്യങ്ങളും കുറവാണെന്നുകണ്ടാണ് ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് ക്ഷേത്രം മാറ്റിയത്. അങ്ങനെ കണ്ണൂരിലെ റെയില്‍വേ സ്റ്റേഷന്റെയും ജീവനക്കാരുടെയും ഭാഗമായി റെയില്‍വേ മുത്തപ്പന്‍ മാറുകയായിരുന്നു.
പാലക്കാട് മുതല്‍ മംഗലാപുരം വരെ
മലബാറിലെ ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് ഈ മുത്തപ്പന്‍ ക്ഷേത്രങ്ങളെ കാണാന്‍ സാധിക്കുക. ഷൊര്‍ണ്ണൂര്‍ മുതല്‍മംഗലാപുരം വരെയുള്ള പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം മുത്തപ്പന്‍ ക്ഷേത്രങ്ങളുണ്ട്. കണ്ണൂരിലാണ് ആദ്യമായി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന്റെ തുടക്കം. മംഗലാപുരം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, പാപ്പിനിശ്ശേരി. കണ്ണൂര്‍, മാഹി,വടകര, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പന്‍ ക്ഷേത്രങ്ങളുള്ളത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് മുത്തപ്പന്‍ ക്ഷേത്രങ്ങുടെ സ്ഥാനവും. ജനങ്ങളും റെയില്‍വേ ജീവനക്കാരും കൂടിയാണ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്.
ഞങ്ങളുടെ സ്വന്തം മുത്തപ്പന്‍
ജോലി തിരിച്ചുതന്ന മുത്തപ്പന് അന്നത്തെ റെയില്‍വേ ജീവനക്കാര്‍ ക്ഷേത്രം പണിതു നല്‍കി. എല്ലാ റെയില്‍വേ ജീവനക്കാരും ക്ഷേത്രസമിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിയിലെ ഉയര്‍ച്ചും താഴ്ച്ചയും കണക്കാക്കാതെ ജാതിമത ഭേദമന്യേ ഒരേ മനസ്സോടെയാണ് ഞങ്ങള്‍ മുത്തപ്പന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഞങ്ങളെ എന്നും കാത്തുസംരക്ഷിക്കുന്നത് ഞങ്ങളുടെ സ്വന്തം മുത്തപ്പനാണ് കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസിഡന്റും റെയില്‍വേയില്‍ സീനിയര്‍ ടെക്‌നീഷ്യനായ മുകുന്ദന്‍ പറയുന്നു. പാലക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അവിടെയെല്ലാം പൊതുജനങ്ങളും ജീവനക്കാരും ഒരുമിച്ചാണ് മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ റെയില്‍വേ ജീവനക്കാര്‍ മാത്രമാണ് ക്ഷേത്രത്തിലെ ഭരണസമിതിയിലുള്ളത്. 400 ല്‍ പരം അംഗങ്ങളുള്ള ജനറല്‍ബോഡിയില്‍ നിന്ന് 21 പേരാണ് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജോലിയില്‍ നിന്ന് റിട്ടയര്‍ ആയി കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ അംഗത്വവും നഷ്ടപ്പെടും ഇങ്ങനെയാണ് ക്ഷേത്ര ഭരണസമിതിയുടെ നിയമം, ജീവനക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഈ മുത്തപ്പന്‍ ക്ഷേത്രം മാറിക്കഴിഞ്ഞു, ജീവനക്കാരെല്ലാം ജാതിമത വ്യത്യാസമില്ലാതെ മുത്തപ്പന്റെ ആശ്രിതരായി സേവനം ചെയ്യുന്നുണ്ട്. ജോലി കഴിഞ്ഞ്എല്ലാവരും ക്ഷേത്രത്തില്‍ എത്താറുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളില്‍ നിന്നുണ്ടായിരുന്നവരും സ്ഥലം മാറി പോകുന്നവരുമാണ് മറ്റു സ്ഥലങ്ങളില്‍ മുത്തപ്പന്‍ ക്ഷേത്രങ്ങള്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ നല്ല രീതിയിലാണ് മുത്തപ്പന്‍ ക്ഷേത്രങ്ങളെ ഞങ്ങള്‍ പരിപാലിച്ചുപോകുന്നത്. റെയില്‍വേയുടെ സ്ഥലത്താണ് ക്ഷേത്രം നില്‍ക്കുന്നത്, ഇതിനായി റെയില്‍വേയ്ക്ക് നികുതിയും നല്‍കുന്നുണ്ട്. റെയില്‍വേ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ക്ഷേത്രഭരണസമിതി കാന്‍സര്‍, കിഡ്‌നി, ഹൃദയസംബന്ധമായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും കണ്ണൂരിലെ ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായവും കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നുണ്ട്.
മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
വെള്ളിയാഴ്ച ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ മുത്തപ്പന്‍ വെള്ളാട്ടം നടക്കും നിരവധി ഭക്തജനങ്ങളാണ്അപ്പോള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. തിരുവപ്പന കെട്ടിയാട്ടം , ഊട്ടും വെള്ളാട്ടം, പയംകുറ്റി വെള്ളാട്ടം, വര്‍ഷത്തിലൊരിക്കല്‍ പുത്തരി വെള്ളാട്ടം തുടങ്ങിയവ ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളാണ്. രോഗദുരിത ശാന്തിക്കും സന്താനലബ്ദിക്കും ഇവിടെ എത്തിയാല്‍ പരിഹാരമാകുമെന്നാണ് വിശ്വാസം. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേറാറുണ്ട് . ഫെബ്രുവരിയിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.

No comments:

Post a Comment